Wednesday 29 December 2010

വിരസതയകറ്റുക, ജീവിതം പുതുമ നിറഞ്ഞതാക്കുക!

താജ് ആലുവ

ആണ്‍-പെണ്‍ സ്ഥല-കാല-പ്രായ ഭേദമന്യേ പുതിയ കാലത്തെ ജനങ്ങളുടെ പ്രധാന പ്രതിസന്ധിയാണ് വിരസത. ജീവിതം ഒരു ബോറായിരിക്കുന്നു എന്ന കമന്റ് സ്ഥിരമായിരിക്കുന്നു. മിക്കവാറും എല്ലാവരുടെയും ജീവിതത്തിന് ഒരേ ചുവ! ഒരേ താളം! ഒരേ ശ്രുതി! ഗള്‍ഫില്‍ ജീവിക്കുന്നവരാണെങ്കില്‍ പറയുകയേ വേണ്ട എന്നായിരിക്കുന്നു. എന്നും ഒരേ രീതി. രാവിലെ എഴുന്നേല്‍ക്കുക, നമസ്കരിക്കുക, പ്രാഥമിക ദിനചര്യകള്‍, ജോലിക്ക് പോവുക, അവിടെയും ഒരേ രീതിയിലുള്ള പണികള്‍, തിരിച്ചുവന്നാല്‍ എന്നും ചെയ്യുന്ന സംഗതികള്‍ തന്നെ ആവര്‍ത്തിക്കുക. വല്ലപ്പോഴും ഒരു വെള്ളിയാഴ്ചയോ മറ്റോ എന്തെങ്കിലും വ്യത്യാസമുണ്ടായാല്‍ അതു ഭാഗ്യം!

ജീവിതം ഇങ്ങിനെ അറുബോറനാകാന്‍ കാരണമെന്താകാം? അതിനോടുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെയാണെന്നതാണ് സത്യം. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ പലപ്പോഴും നാം ശീലിക്കാറില്ല. വൈവിധ്യത്തെ പലര്‍ക്കും പേടിയാണ്. ചിരപരിചിതമായ വഴികളും രീതികളും തന്നെ നമുക്കെപ്പോഴും പഥ്യം.

എന്നാല്‍ അങ്ങിനെയാകരുത് ജീവിതമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരു സത്യവിശ്വാസിയുടെ രണ്ടു ദിവസങ്ങള്‍ തുല്യമാകരുതെന്ന് നബി (സ) പറയുമ്പോള്‍ അതര്‍ഥമാക്കുന്നത് ഓരോ ദിനവും പുതിയതെന്തെങ്കിലും പഠിക്കാനും പ്രവര്‍ത്തിക്കാനും ഓരോരുത്തരും തയാറാകണമെന്നാണ്. പരിശുദ്ധ ഖുര്‍ആനോട് പോലും നമ്മുടെ നിലപാട് അതായിരിക്കണം. എന്നും അതിങ്ങനെ അര്‍ഥമറിയാതെ പാരായണം മാത്രം ചെയ്തുകൊണ്ടിരുന്നാല്‍ വിരസത അനുഭവപ്പെടും. അതിനാല്‍ ചിലപ്പോളത് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കണം. അതിനായി ക്യാസറ്റുകളും സിഡികളുമൊക്കെ ഉപയോഗപ്പെടുത്തണം. മറ്റു ചിലപ്പോള്‍ ഏതാനും ഭാഗങ്ങള്‍ മന:പ്പാഠമാക്കാന്‍ ശ്രദ്ധിക്കണം. വേറെ ചിലപ്പോള്‍ വ്യഖ്യാന ഗ്രന്ഥങ്ങള്‍ മുന്നില്‍ വച്ച് അപഗ്രഥിക്കാന്‍ ശീലിക്കണം. ഇനിയും ചില സന്ദര്‍ഭങ്ങളില്‍ അതിലെ അത്ഭുതങ്ങളെസ്സംബന്ധിച്ച് കണ്ണും പൂട്ടിയിരുന്ന് ചിന്തിക്കണം. അങ്ങിനെയാകുമ്പോള്‍ ഖുര്‍ആന്‍ നമുക്ക് വ്യത്യസ്തമായ ഒരനുഭവമായി മുന്നില്‍ വരും. ഇതുതന്നെയാണല്ലോ തിരുമേനി (സ) ചെയ്തത്. അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നോട് ഒരിക്കല്‍ നബി (സ) ഖുര്‍ആന്‍ പാരായണം ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞല്ലോ 'ഞാനിത് താങ്കള്‍ക്ക് വേണ്ടി പാരായണം ചെയ്യുകയോ? താങ്കള്‍ക്കല്ലേ ഇതവതരിച്ചത്? ജിബ്രീലല്ലേ താങ്കള്‍ക്കിത് പാരായണം ചെയ്ത് തന്നത്?' തിരുമേനിയുടെ മറുപടി: 'ഞാനത് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കാനാഗ്രഹിക്കുന്നു.' അങ്ങിനെ ഇബ്നു മസ്ഊദ് (റ) ഓതി. സൂറത്തുന്നിസാഇലെ പ്രവാചകനെ പരലോകത്ത് സാക്ഷിയായി കൊണ്ടുവരുന്ന രംഗം വിവരിച്ചപ്പോള്‍ പ്രവാചകന്‍ കരഞ്ഞു. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. പലപ്പോഴും സ്വന്തമായി പാരായണം ചെയ്യുന്നതിനേക്കാളും മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുമ്പോഴുള്ള ആസ്വാദനാനുഭവം നബിതിരുമേനി പ്രാവര്‍ത്തികമാക്കിക്കാണിച്ചു തന്നു.

നിര്‍ബന്ധ ആരാധനാകാര്യങ്ങളില്‍ ഒരേരീതി സ്വീകരിക്കുകയെന്നത് അനിവാര്യമായി വന്നേക്കാം. എന്നാല്‍ സുന്നത്തായ കാര്യങ്ങളില്‍ വൈവിധ്യമാണ് നബി (സ) പ്രോല്‍സാഹിപ്പിച്ചിട്ടുള്ളതെന്ന് കാണാന്‍ സാധിക്കും. തന്റെ വീട്ടില്‍ വച്ച് എല്ലാദിവസവും നോമ്പനുഷ്ഠിക്കുമെന്നും എല്ലാ രാത്രിയും നമസ്കാരത്തില്‍ മുഴുകുമെന്നും വിവാഹമേ വേണ്ടെന്ന് വച്ച് സന്യാസമനുഷ്ഠിക്കുമെന്നുമൊക്കെപ്പറഞ്ഞ ആളുകളോട് പ്രവാചകന്‍ പറഞ്ഞത് 'എന്നെ നോക്കൂ, ഞാന്‍ ചിലപ്പോള്‍ നോമ്പെടുക്കുന്നു, ചിലപ്പോള്‍ എടുക്കാതിരിക്കുന്നു. രാത്രി അല്‍പം ഉറങ്ങുന്നു, പിന്നെ എഴുന്നേറ്റ് നമസ്കരിക്കുന്നു. വിവാഹം കഴിച്ചിരിക്കുന്നു, കുടുംബ ജീവിതം നയിക്കുന്നു' എന്നിങ്ങനെയാണ്. ആരാധനകള്‍ അറുബോറാകാതെ നോക്കണം. പള്ളിയില്‍ റമദാനിലെ രാത്രി നമസ്കാരത്തിനിടയില്‍ ക്ഷീണം തോന്നുമ്പോള്‍ പിടിക്കാനായി താങ്ങുകെട്ടി നിറുത്തിയ പ്രിയ പത്നിയോട് അതെടുത്തുകളയാന്‍ പറഞ്ഞിട്ട് 'നിങ്ങള്‍ക്ക് മടുപ്പില്ലെങ്കിലേ സര്‍വ്വ ശക്തനും മടുപ്പില്ലാതിരിക്കൂ' എന്ന മുന്നറിയിപ്പ് നല്‍കിയ പ്രവാചകന്‍ മറ്റെന്ത് സന്ദേശമാണ് നല്‍കുന്നത്!

പറഞ്ഞുവന്നത് വ്യത്യസ്തതയെക്കുറിച്ചാണ്. ഒരു ഭാഗത്ത് അമിതമായ ആരാധനകള്‍ വിരസമാകുമ്പോള്‍ മറന്നുപോകുന്ന ആരാധനകള്‍ ശീലമാക്കിയും വിരസതയകറ്റാം. റമദാനല്ലാത്ത ദിവസങ്ങളിലൊക്കെ കൃത്യമായി നാലും അഞ്ചും നേരം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം ചില ദിവസങ്ങളില്‍ നോമ്പ് ശീലമാക്കുക. വിരസത പമ്പ കടക്കും. എല്ലാ രാത്രിയിലും കൂര്‍ക്കം വലിച്ചുറങ്ങുന്നതിന് പകരം ചില രാത്രിയിലെങ്കിലും നിശാനമസ്കാരം ശീലമാക്കുക, ജീവിതത്തിന് നവോന്‍മേഷം കൈവരും!

വിത്റ് നമസ്കാരത്തില്‍ പ്രവാചകന്‍ വ്യത്യസ്ത രീതികള്‍ കൈക്കൊണ്ടിരിന്നുവെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ചിലപ്പോള്‍ രണ്ടും ഒന്നും എന്ന രീതിയില്‍, മറ്റുചിലപ്പോള്‍ മഗ്രിബ് നമസ്കാരത്തിന്റെ രൂപത്തില്‍ രണ്ടത്തഹിയ്യാത്തോട് കൂടി. വേറെ സന്ദര്‍ഭങ്ങളില്‍ മൂന്നു റക്അത്തുകള്‍ തുടര്‍ച്ചയായി നമസ്കരിച്ചശേഷം ഒറ്റ തശഹുദ് കൊണ്ട് അവസാനിപ്പിക്കും. ആരാധനാ കാര്യങ്ങളില്‍ പോലും ഇത്ര വൈവിധ്യം നിലനിര്‍ത്തിയതിലൂടെ ജീവിതം വിരസമായനുഭവപ്പെടരുതെന്ന മഹത്തായ പാഠമല്ലേ തിരുമേനി പകര്‍ന്നുതരുന്നത്!

പെരുന്നാള്‍ നമസ്കാരത്തിന് ഒരു വഴിയിലൂടെ ഈദ് ഗാഹിലെത്താനും തിരികെ വേറെ വഴിയിലൂടെ മടങ്ങാനും നമ്മള്‍ നിര്‍ദേശിക്കപ്പെട്ടത് എന്ത് കാരണത്താലാകും? തക്ബീര്‍ ധ്വനികള്‍ മുഴക്കി വഴിയിലുടനീളം വ്യത്യസ്ത ആളുകളെ അത് കേള്‍പ്പിക്കണമെന്നാകും പെട്ടെന്നുള്ള മറുപടി. ഈദുല്‍ ഫിത്വ്റിന് നമസ്കാരാനാന്തരം പിന്നെ തക്ബീര്‍ ഇല്ലെന്നിരിക്കെ, ആഘോഷദിനത്തില്‍ വ്യതിരിക്തത തന്നെയാണ് തിരുമേനി ഉദ്ദേശിച്ചിരിക്കുക. ഒപ്പം അത്രയുമധികം ആളുകളുമായി സംവദിക്കാനുമുള്ള അവസരം! പുതിയ ദിനത്തിന് പുതിയ വഴികള്‍!

ഈയിടെ, കുവൈത്തിലെ പ്രമുഖ പണ്ഡിതനായ നബീല്‍ അല്‍ അവദിയുടെ ഒരു പ്രഭാഷണം കേള്‍ക്കാനിടയായി. അതിലദ്ദേഹം ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്നുണ്ട്. ജീവിതം ബോറായിത്തീര്‍ന്ന ഒരു പറ്റം ചെറുപ്പക്കാര്‍. പുതിയ കാലത്തെ ചെറുപ്പക്കാരില്‍ മിക്കവരെയും പോലെ അവരും വിരസത മാറ്റുന്നത് ഇന്റര്‍നെറ്റിലെ സൌഹൃദകൂട്ടായ്മകളിലേക്ക് ഊളിയിട്ടുകൊണ്ടാണ്. ദിവസത്തിന്റെ നല്ലൊരു ഭാഗം അവര്‍ ഇതിനായി മാറ്റി വച്ചിരിക്കുന്നു. അവരിലൊരു വിഭാഗവുമായി സംവദിച്ച അദ്ദേഹം അവര്‍ക്കുമുന്നില്‍ ഒരു 'ബദല്‍' നിര്‍ദേശിച്ചുകൊടുത്തു. തീരെ ജനപ്രീതിയില്ലാതെ കിടന്നിരുന്ന ഒരു ഇസ്ലാമിക വെബ്സൈറ്റിന്റെ പുനരുജ്ജീവനം! അവരുടെ ഭാവനക്കും സാങ്കേതിക ജ്ഞാനത്തിനും അദ്ദേഹത്തിന്റെ മത വിജ്ഞാനത്തിനുമനുസരിച്ച് ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് അതിന് ജീവന്‍ ലഭിച്ചപ്പോള്‍, അതിന്റെ ഫലം ഗംഭീരമായിരുന്നു. അടിപൊളി! മാസം തോറും ആയിരക്കണക്കിന് സന്ദര്‍ശകര്‍. ഒരു കൊല്ലം കൊണ്ട് ഏതാനും പേരുടെ ഇസ്ലാശ്ലേഷത്തിന് വരെ ആ സൈറ്റ് കാരണമായി!

അപ്പോള്‍ അതാണ് പ്രശ്നം. നമ്മില്‍ പലര്‍ക്കും വേണ്ടത്ര ബദലുകളില്ല. ക്രിയാത്മകമായ ബദലുകള്‍ക്ക് വേണ്ടി ആരും ശ്രമിക്കാറുമില്ല. കുട്ടികള്‍ക്ക് പലതും നിഷിദ്ധമാക്കുമ്പോള്‍ പകരം എന്തെങ്കിലും കൊടുക്കാനുണ്ടോയെന്ന് നാമാരും നോക്കാറില്ല. എവിടെയും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും മാത്രം. വെറുതെയാണോ പുതിയ ലോകത്തെ കുട്ടികള്‍ മാതാപിതാക്കള്‍ക്ക് അന്യരാകുന്നത്?

തീര്‍ച്ചയായും ജീവിതത്തെ മാറ്റി മറിച്ചവര്‍ പുതിയ വഴികള്‍ തേടിയവരാണ്. ചിരപരിചിതമായ വഴികളില്‍ നിന്ന് മാറി നടന്നവര്‍. ചരിത്രത്തെ പുനര്‍നിര്‍മിച്ചത് അങ്ങിനെയുള്ളവരാണ്. പ്രവാചകന്‍മാരെ നോക്കുക. നിലവിലുള്ള രീതികളെ അവര്‍ എതിര്‍ത്തു. കാക്കകാരണവന്‍മാരായി തുടര്‍ന്നുപോന്ന പഴഞ്ചന്‍ ശൈലികളെ അവര്‍ ചോദ്യം ചെയ്തു. പുതുമ നിറഞ്ഞ ജീവിതശൈലിയും ചിന്താസരണികളും അവര്‍ അവതരിപ്പിച്ചു. പാരമ്പര്യത്തെ മുറുകെപ്പിടിച്ചവര്‍ അതിനെ ചോദ്യം ചെയ്തെങ്കിലും അവര്‍ തരിമ്പും വ്യതിചലിച്ചില്ല. സ്വന്തം ജീവനും ജീവിതവും ത്യാഗം ചെയ്തവര്‍ ഉജ്വല മാതൃകകള്‍ സൃഷ്ടിച്ചു. അബ്രഹാം ലിങ്കണിന്റെ ആ വാക്കുകള്‍ എത്ര ശരി: It's not the years in your life that count, but it's the life in your years! തീര്‍ച്ചയായും നിങ്ങള്‍ എത്ര വര്‍ഷം ജീവിച്ചുവെന്നല്ല, മറിച്ച് ആ വര്‍ഷങ്ങളില്‍ എത്ര ജീവിതമുണ്ടായിരുന്നുവെന്നതാണ് കാര്യം!

Tuesday 23 November 2010

Every Indian loses at least 1000 rupees!

by Taj Aluva

The new corruption scandal that rocks India is in no way mean. According to an estimate, every Indian has lost at least Rs.1000!!! It was looted by industrialists, politicians, journalists and the so-called "lobbyists" - a misname for the modern age pimps!

Some of those industrialists already own India! They share among themselves 80 per cent of the country's wealth and resources. But their greed never ceases. They extend thier hands into every other sweety pot.

This time around, what's most appalling is the role of celebrity journalists involved in this scandal. They shamelessly parlayed their influential position into an obnoxious way of making some quick bucks. But, the silver lining in this darkness is the existence of some journalists who boldly rejected lavish offers from unscrupulous politicians and showed the courage to expose the dirty tricks behind the scene.

For the time being, this issue is creating a lot of noise. But, one thing is sure. This won't last long. Our memories are very short. We all will forget this very soon and will wait for another story to unfold - again involving some new characters! Long live Indian corruption saga!

Sunday 21 November 2010

ഈദ് നമ്മോട് ആവശ്യപ്പെടുന്നത്

താജ് ആലുവ

ഈദുല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ അതിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ബലിയുടെയും ത്യാഗത്തിന്റെയും സ്മരണകളുമായാണ് കടന്നുവരുന്നത്. നമുക്ക് പ്രിയപ്പെട്ടതെന്തോ അത് ദൈവത്തിന്റെ മാര്‍ഗത്തില്‍ അര്‍പിക്കാനുള്ള സന്നദ്ധതയാണ് ദൈവം നമ്മില്‍ നിന്നാവശ്യപ്പെടുന്നത്. മൂന്ന് സെമിറ്റിക് മതങ്ങളുടെ അനുയായികളാലും ആദരിക്കപ്പെടുന്ന അബ്രഹാം പ്രവാചകന്റെ ചരിത്രസ്മരണകളാണ് ഈദുല്‍ അദ്ഹയിലെ പ്രധാന പാഠങ്ങള്‍. ത്യാഗമായിരുന്നു അബ്രഹാം പ്രവാചകന്റെ ജീവിതത്തിന്റെ മുഖമുദ്ര. ആദ്യം പൂര്‍വികമതത്തിലെ തെറ്റായ വിശ്വാസാചാരങ്ങള്‍. പിന്നെ അതിന്റെ പേരില്‍ സ്വന്തം വീടും കുടുംബവും നാടും. പുരോഹിതനായ പിതാവിനാല്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട്, നാട്ടുകാരാല്‍ വിഗ്രഹഭജ്ഞകനെന്ന് മുദ്രകുത്തപ്പെട്ട്, നംറൂദ് രാജാവിന്റെ അഗ്നികുണ്ഠം ഭേദിച്ച് പുറത്തുവന്ന അദ്ദേഹം ദൈവികമാര്‍ഗത്തില്‍ സകലതും ബലികഴിക്കാന്‍ തയാറായ മനസ്സുമായാണ് നാട്ടതിരുകള്‍ ഭേദിച്ച് പുരാതന ബാബിലോണും ഈജിപ്തും ഫലസ്തീനുമൊക്കെ ചുറ്റിയത്. അവസാനം, ദൈവികവിളിക്കുത്തരം നല്‍കി മക്കാ മരുഭൂവില്‍ ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും തനിച്ചാക്കി തിരിഞ്ഞുനടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിലേക്ക് തിരിച്ചുവരുന്ന അദ്ദേഹത്തെ കാത്തിരിക്കുന്നത് ദൈവികപരീക്ഷണത്തിന്റെ ഏറ്റവും കടുത്ത ഘട്ടമായിരുന്നു. കാത്തുകാത്തിരുന്നു കിട്ടിയ ഏക ആണ്‍തരിയെ ജീവിതത്തിന്റെ സായം സന്ധ്യയില്‍ ദൈവത്തിന് ബലിയര്‍പ്പിക്കുക! അതിനും മടിയേതുമില്ലാതെ തയ്യാറാകുന്ന പ്രവാചകപുംഗവന്‍! മാനവ സമൂഹത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ത്യാഗത്തിന്റെ ജ്വലിക്കുന്ന മാതൃക! പക്ഷെ ദൈവത്തിന് വേണ്ടിയിരുന്നത് ഇബ്റാഹീമി കുടുംബത്തിന്റെ രക്തമല്ലായിരുന്നു, മറിച്ച് അവരുടെ സമ്പൂര്‍ണ സമര്‍പ്പണമായിരുന്നു. അത് സംശയലേശമന്യേ തെളിയിച്ച അദ്ദേഹത്തെ ദൈവം തന്റെ അടുത്ത സുഹൃത്തും മാനവകുലത്തിന്റെ പിതാവുമായി തെരഞ്ഞെടുത്തു.

ഈ മാതൃകയുടെ ആഘോഷമാണ് ഈദുല്‍ അദ്ഹ. അബ്റഹാം പ്രവാചകന്റെ ബലിയുടെ ഓര്‍മ പുതുക്കിക്കൊണ്ടാണ് പെരുന്നാളവസരത്തില്‍ വിശ്വാസികളുടെ സമൂഹം മൃഗങ്ങളെ ബലിയറുക്കുന്നത്. ഒന്നാലോചിച്ചാല്‍ ദൈവത്തിന് മനുഷ്യന്റെ ഒരുതരത്തിലുളള ബലിയും ആവശ്യമില്ല. മറിച്ച് ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നത് സമൂഹത്തിലെ ദരിദ്രരും അഗതികളുമായ ജനവിഭാഗമാണ്. പക്ഷെ ദൈവത്തിന് വേണ്ടത് നമ്മുടെ സമര്‍പ്പണ മനസ്സും അവനെ സൂക്ഷിച്ച് ജീവിക്കാനുളള നമ്മുടെ സന്നദ്ധതയുമാണ്. അത് നല്‍കാന്‍ കഴിഞ്ഞാല്‍ ഒരുവേള ബലിയറുത്തില്ലെങ്കിലും വിശ്വാസിയുടെ പെരുന്നാള്‍ സാര്‍ഥകമായി. അതില്ലെങ്കില്‍ എത്രയറുത്താലും അത് വെറുതെയായി.

ഈദ് എന്ന വാക്കിന് ആവര്‍ത്തിക്കപ്പെടുന്നത് എന്നര്‍ഥം. ദേഹേഛകള്‍ക്കുമേല്‍ ദൈവേഛയുടെ വിജയം ആവര്‍ത്തിക്കപ്പെടുന്നതിന്റെ ആഘോഷമാണ് ഈദ്. പൈശാചിക പ്രേരണകള്‍ക്കുമേല്‍ മനുഷ്യപ്പറ്റുള്ള സല്‍കര്‍മങ്ങളുടെ വിജയം. അതുകൊണ്ടുതന്നെയാണ് ബലിമാംസം അഗതികള്‍ക്ക് ഭക്ഷണമായി ദൈവം നിശ്ചയിച്ചത്. റമദാന്‍ വ്രതത്തിന് ശേഷം വരുന്ന ഈദുല്‍ ഫിത്വ്റില്‍ വ്രതത്തിന് ശുദ്ധിയായും അഗതികള്‍ക്ക് ഭക്ഷണവുമായി ഫിത്വ്ര്‍ സകാത്ത് എന്ന നിര്‍ബന്ധ ദാനം നിശ്ചയിച്ചിട്ടുള്ളതും ഇതേ ഉദ്ദേശ്യം വച്ചുതന്നെ. അത്ഭുതകരം തന്നെ ഇത്! വിശന്നുപൊരിയുന്നവന്റെ നിലവിളി കേള്‍ക്കാതെ ദൈവവിളി കേള്‍ക്കുന്നവന്റെ പ്രാര്‍ഥനകള്‍ അന്തസ്സാരശãൂന്യമാണെന്നാണ് ഇതൊക്കെയും തെളിയിക്കുന്നത്. സ്രഷ്ടാവുമായുളള ബന്ധം നന്നായിരിക്കണമെങ്കില്‍ സൃഷ്ടികളുമായുള്ള ബന്ധം ആദ്യം മെച്ചപ്പെടണം.

ഈദിന്റെ ഏറ്റവും വലിയ സന്ദേശം ഇതേ മാനവികതയാണ്. 'മനുഷ്യ സമൂഹമേ, നിങ്ങളെ ഒരാത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും പിന്നീട് അവര്‍ രണ്ടുപേരില്‍ നിന്നും ധാരാളം സ്ത്രീ-പുരുഷന്‍മാരെ (ഈ ഭൂമിയില്‍) പരത്തുകയും ചെയ്ത നിങ്ങളുടെ നാഥന് നിങ്ങള്‍ വഴങ്ങുവിന്‍. ഏതൊരു അല്ലാഹുവിനെ മുന്‍ നിറുത്തി നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നുവോ അതേ അല്ലാഹുവിനെയും കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.' (അന്നിസാഅ്, 1) വ്യത്യസ്ത മത-ജാതി-പാര്‍ട്ടി-ഗ്രൂപ്പുകളില്‍ അംഗങ്ങളായ മാനവസമൂഹത്തെ നോക്കി അല്ലാഹുവിന്റെ കല്‍പനയാണ്, നിങ്ങളുടെ ഈ വൈജാത്യം വാസ്തവത്തില്‍ നിങ്ങളെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് ഉതകേണ്ടത്. നിങ്ങളുടെ മാതാപിതാക്കള്‍ ഒന്നായിരിക്കെ നിങ്ങള്‍ക്ക് കരണീയമായത് ഏകോദര സഹോദരങ്ങളെപ്പോലെ വാഴുകയെന്നതാണ്. പരസ്പരം കൊണ്ടും കൊടുത്തുമുള്ള ജീവിതത്തില്‍ വ്യക്തികളെന്ന നിലക്കും സമൂഹമെന്ന നിലക്കും നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പിന് ഉതകുക ഈ നിലപാട് തന്നെയാണ്. അതുകൊണ്ട് തന്നെ ഏത് സന്ദര്‍ഭത്തിലും വിശ്വാസികളുടെ സമൂഹം അമൂല്യമായ ഈ സമത്വവും സാഹോദര്യവും കാത്ത് സൂക്ഷിക്കണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. അതിന് വേണ്ടി ത്യാഗ-പരിശ്രമങ്ങള്‍ അര്‍പ്പിക്കാനും സത്യവിശ്വാസികളോട് അവന്‍ കല്‍പിക്കുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ഈ ആഹ്വാനത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. പരിക്കേല്‍പിക്കപ്പെട്ട നമ്മുടെ മതസൌഹാര്‍ദത്തിനും സൌഭ്രാതൃത്തിനും ഖുര്‍ആന്റെ ഈ ആഹ്വാനം കൊണ്ട് ചികില്‍സ നല്‍കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. മുസ്ലിംകളും ഇസ്ലാമും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം ജീവിത സാക്ഷ്യം കൊണ്ടവര്‍ സമകാലിക മാധ്യമജിഹാദുകള്‍ക്ക് മറുകുറി രചിക്കണം.

മനുഷ്യ ജീവിതത്തിന് നവോന്‍മേഷവും ആവേശവും നല്‍കുന്ന ചര്യകളും പ്രവൃത്തികളും പലതുണ്ട്. അതില്‍ മിക്കതും ദേഹപ്രധാനമാണ്. എന്നല്ല, സ്വേഛയുടെ തേട്ടത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയതാണ് അവയധികവും. ദേഹിക്ക് പ്രാധാന്യം കൊടുക്കുന്നവ വളരെ ചുരുക്കം. എന്നാല്‍ ഇസ്ലാമിലെ ആരാധനകളും ആഘോഷങ്ങളും ഇതില്‍ നിന്ന് ഭിന്നമാണ്. ആഘോഷം തുടങ്ങുന്നതുതന്നെ മഹോന്നതനായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ്. മനസിനും ശരീരത്തിനും ഉല്ലസിക്കാനും വിനോദിക്കാനുമുള്ള അവസരം നല്‍കുന്നതോടൊപ്പം അല്‍പ സമയം പോലും ദൈവസ്മരണയില്‍ നിന്നകന്ന് നില്‍ക്കാന്‍ വിശ്വാസിക്കവസരമില്ല. എല്ലാ ആരാധനകളുടെയും ആഘോഷങ്ങളുടെയും സത്തയായ ഈ ദൈവസ്മരണയാണ് വിശ്വാസിയുടെ മനസ്സിനെ സജീവമാക്കുന്നത്, അവന് മന:സ്സമാധാനവും ശാരീരിക സൌഖ്യവും പ്രദാനം ചെയ്യുന്നത്. അല്ലാഹുവെക്കുറിച്ചുള്ള ചിന്ത ഹൃദയത്തില്‍ നിന്നൊഴിഞ്ഞവന്‍ ആള്‍ത്താമസമില്ലാത്ത വീടു പോലെയാണ് എന്ന പ്രവാചകവചനത്തിന്റെ പൊരുളും അതുതന്നെയാണ്. ആള്‍ത്താമസമില്ലെങ്കില്‍ പിന്നെ അവിടെ കൂട് കൂട്ടുന്നത് പിശാചായിരിക്കും. പൈശാചിക ചിന്തകള്‍ പുറപ്പെടുവിക്കുന്ന മനസ്സിന്റെ ഉടമയില്‍ നിന്ന് പിന്നെ നന്‍മ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താകും.

എല്ലാം വാണിജ്യവല്‍ക്കരിക്കപ്പെട്ട ലോകത്ത് ഈദും അതില്‍നിന്നൊഴിവല്ല. നമ്മുടെ എല്ലാ അജണ്ടകളും ഇന്ന് തീരുമാനിക്കുന്നത് കമ്പോളമാണെന്ന് വന്നിരിക്കുന്നു. കമ്പോളമാകട്ടെ മാധ്യമങ്ങളാലാണ് നിയന്ത്രിക്കപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് എന്തും ബിസിനസുമാണ്. ഏത് തരം ആഘോഷങ്ങളും ഉല്‍സവങ്ങളും അവര്‍ വിറ്റ് കാശാക്കും. വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍ ഈദാഘോഷിക്കാന്‍ തീരുമാനിച്ചവര്‍ ഇപ്പോള്‍ ഏറി വരുന്നു. അത് വിളമ്പുന്ന തേഡ് റേറ്റ് ഹാസ്യത്തിന്റെയും ബ്ലോക്ക് ബസ്റ്റര്‍ മൂവികളുടെയും അകമ്പടിയോടെയാണ് അവര്‍ ഈ സുദിനം കഴിച്ചുകൂട്ടുന്നത്. കലയുടെയും സംസ്കാരത്തിന്റെയും പേരില്‍ സമയം കൊല്ലികളായ പലതരം ഉല്‍സവങ്ങളും ഷോകളും കൊണ്ട് നിബിഡമാണ്് ഇപ്പോള്‍ ചാനലുകള്‍.

വളരെ ക്ഷണികമായ ഈ ജീവിതത്തെ ശാശ്വതമായ ഒരു ജീവിതത്തിലേക്കുളള ഏണിപ്പടിയായി കരുതുന്നവര്‍ക്കു മാത്രമേ ഈദ് എന്തെങ്കിലും പാഠങ്ങള്‍ നല്‍കുന്നുള്ളൂ. ജീവിതം ആസ്വദിക്കാനും ആഹ്ലാദിക്കാനും മാത്രമുള്ളതാണെന്നു കരുതുന്നവര്‍ക്ക് ഇതൊക്കെ വെറും കളിതമാശകള്‍ മാത്രം. അങ്ങിനെയുള്ളവരോട് പ്രപഞ്ച നാഥന്റെ ഈ പ്രസ്താവനയാണ് നമുക്ക് എത്തിക്കാനുള്ളത്: 'അവര്‍ തങ്ങളുടെ കളിതമാശകളില്‍ അങ്ങിനെ വിഹരിക്കട്ടെ. തങ്ങള്‍ നിഷേധിച്ചിരുന്ന ആ പരലോകം വന്നെത്തുമ്പോള്‍ അവര്‍ പറയുകതന്നെ ചെയ്യും, ഞങ്ങള്‍ക്ക് തിരിച്ചുപോകാന്‍ ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍!'

പക്ഷെ, ഈ ജീവിതം ഒന്നല്ലെയുള്ളൂ?

Monday 26 July 2010

നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരാളുമില്ലേ?

http://www.prabodhanam.net/Issues/24.7.2010/taj.html

നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:
*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുക, നോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.
*** *** *** ***
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
നൈമിഷിക വികാരങ്ങള്‍ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുക; വിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണം തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്. വ്യഭിചാരം മ്ലേഛവും വൃത്തികെട്ട മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.
*** *** *** ***
ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെ സൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്‍ക്കുക. പ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.
*** *** *** ***
സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍? എങ്കില്‍ കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. എന്നല്ല, അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് പാപമോചനവും സ്വര്‍ഗവുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാ സല്‍പ്രവൃത്തികളും നാളെ പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുക. ഇരട്ട മുഖം അല്ലാഹു ഏറെ വെറുക്കുന്നു.
*** *** *** ***
ദുര്‍ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയുള്ളവരാണോ നിങ്ങള്‍? എന്നാലറിയുക, മറ്റൊരു തണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്. ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്‍ ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്‍(സ).
*** *** *** ***
അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്' എന്ന് പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്' എന്നതാണ് ഖുര്‍ആന്റെ നിര്‍ദേശമെന്നറിയണം. ഈ ചിത്രങ്ങളും വീഡിയോയും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ ഓര്‍ക്കുക, പിന്നീട് അത് കാണുന്ന എല്ലാവരുടെയും തെറ്റിന്റെ ഒരംശം നിങ്ങള്‍ക്കും വന്ന് ചേരും, ലോകാവസാനം വരെ!
*** *** *** ***
ഓഫീസിലും ജോലിസ്ഥലത്തുമൊക്കെ മാന്യമല്ലാത്ത ഇടപഴകലുകള്‍ക്ക് സാധ്യതയുണ്ടോ നിങ്ങള്‍ക്ക്? അങ്ങനെയെങ്കില്‍ ഒരു അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാചുണ്ടെന്ന പ്രവാചക വചനം സദാ ഓര്‍മയിരിക്കട്ടെ. ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമുകളും സൗഹൃദ സൈറ്റുകളും സോഷ്യല്‍ മീഡിയയുമൊക്കെ ഈ പരിധിയില്‍ വരുമെന്നറിയുക!
*** *** *** ***
വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടത്തിലാണ് താങ്കളെങ്കില്‍ അത്തരക്കാരോട് നോമ്പനുഷ്ഠിക്കാനാണ് തിരുദൂതരുടെ കല്‍പനയെന്നറിയുക. നോമ്പ് വികാരങ്ങള്‍ക്ക് തടയിടും. മറുവശത്ത്, അമിത ഭക്ഷണം അനിയന്ത്രിത ലൈംഗികാസക്തിയുളവാക്കും.
*** *** *** ***
താന്‍ സഹായിക്കുമെന്ന് അല്ലാഹു ബാധ്യത ഏറ്റെടുത്ത മൂന്ന് പേരുടെ കൂട്ടത്തില്‍ പാതിവ്രത്യം ആഗ്രഹിച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്നവനുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയും വീട്ടാനുദ്ദേശിച്ച് കടം വാങ്ങിയവനുമാണ് മറ്റു രണ്ടു പേര്‍.
*** *** *** ***
സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്ന മൂന്ന് പേരെ തനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ലൈംഗിക സദാചാരം പാലിക്കുന്നവനുണ്ടെന്ന് നബി തിരുമേനി(സ) അരുള്‍ ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവനും നന്നായി ഇബാദത്തെടുക്കുകയും യജമാനനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന അടിമയുമാണ് മറ്റ് രണ്ടുപേര്‍.
*** *** *** ***
നിങ്ങളുടെ ഭാര്യാ-സന്താനങ്ങള്‍ ധാര്‍മികമായ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ പാതിവ്രത്യം സൂക്ഷിക്കുക, എങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ ചാരിത്രവതികളാകുമെന്ന പ്രവാചക വചനം ഓര്‍ക്കുക. സദ്‌വൃത്തനായ മനുഷ്യന്റെ രണ്ട് മക്കള്‍ക്ക് വേണ്ടി അവരുടെ നിധി അല്ലാഹു സൂക്ഷിച്ച് വെച്ച കഥ അല്‍ കഹ്ഫ് അധ്യായത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ.
*** *** *** ***
ഭാര്യയെ നാട്ടില്‍ വിട്ട് പ്രവാസ ജീവിതം നയിക്കുന്നയാളാണോ താങ്കള്‍? എന്നാല്‍ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ആറുമാസത്തില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്ന മകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് ആറുമാസം കൂടുമ്പോള്‍ അവധി അനുവദിച്ചിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) എന്നറിയുക.
*** *** *** ***
ഭര്‍ത്താവിന്റെ ന്യായമായ ലൈംഗികാവകാശങ്ങളെ നിഷേധിക്കാറുണ്ടോ നിങ്ങള്‍? അത്തരം സ്ത്രീകളെ മലക്കുകള്‍ രാത്രി മുഴുവന്‍ ശപിക്കുമെന്ന് നബി തിരുമേനി(സ). റമദാനിലല്ലാതെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ സുന്നത്ത് നോമ്പ് പോലും എടുക്കരുതെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
അയല്‍പക്ക ബന്ധങ്ങള്‍ക്ക് എത്രമേല്‍ പരിശുദ്ധിയാണ് പ്രവാചകന്‍ നല്‍കിയെന്നറിയുമോ? ഈ പ്രവാചക വചനം ശ്രദ്ധിക്കുക: ''അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്.''
*** *** *** ***
അല്ലാഹുവിനെ വിസ്മരിക്കുകയും ദേഹേഛകളെ പിന്‍പറ്റുകയും ക്ഷണികമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെ ഇടുങ്ങിയ ജീവിതമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍, പുരുഷനാകട്ടെ സ്ത്രീയാകട്ടെ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമ ജീവിതം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.
tajaluva@gmail.com

Tuesday 6 July 2010

ഇന്ത്യയുടെ യൂനിയന്‍ കാര്‍ബൈഡ്, അമേരിക്കയുടെ ബി.പി

താജ് ആലുവ

Appeared in Madhyamam Newspaper on Monday, July 5, 2010

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ബ്രിട്ടീഷ് പെട്രോളിയത്തോട് പ്രകടിപ്പിച്ച ഉശിര് ഇന്ത്യന്‍ഭരണാധികാരികള്‍ ശ്രദ്ധിച്ചുവോ ആവോ? മെക്‌സിക്കോ കടലിടുക്കില്‍ ബി.പിയുടെ റിഗ് പൊട്ടിത്തെറിച്ച് ദിനേന 30,000 മുതല്‍ 80,000 വരെ ബാരല്‍ എണ്ണ ചോര്‍ന്നുകൊണ്ടിരിക്കുന്ന സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ആ കമ്പനി ഏറ്റെടുക്കണമെന്നും പരിസ്ഥിതിക്കും പൊതുജനങ്ങള്‍ക്കും ഇതുവരെ ഉണ്ടായതും ഇനിയങ്ങോട്ട് ഉണ്ടായേക്കാവുന്നതുമായ എല്ലാത്തരം കഷ്ടനഷ്ടങ്ങള്‍ക്കും പ്രായശ്ചിത്തം അവര്‍തന്നെ ചെയ്യണമെന്നുമാണ് കമ്പനി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ശക്തിയായി ആവശ്യപ്പെട്ടത്. കമ്പനി ഉടന്‍ പ്രതികരിച്ചു. 20 ബില്യന്‍ ഡോളര്‍ ഈയവശ്യാര്‍ഥം രൂപവത്കരിച്ച ഫണ്ടിലേക്ക് അടക്കാന്‍ സമ്മതിച്ചു. ഷെയറുടമകളുടെ ഈ വര്‍ഷത്തെ ഡിവിഡന്റ് റദ്ദാക്കിയാണ് ഈ തീരുമാനം കമ്പനി എടുത്തത്.

ബ്രിട്ടനിലെ പെന്‍ഷന്‍ പറ്റുന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന നല്ലൊരു വിഭാഗം ഓഹരി ഉടമകളുടെ അതൃപ്തി ഏറ്റുവാങ്ങിയാണ് ഈ തീരുമാനത്തിലേക്ക് കമ്പനി അധികൃതര്‍ എത്തിച്ചേരുന്നത്. അതിനാല്‍ത്തന്നെ ഒബാമയുടെ വാശി ഒരു ഘട്ടത്തില്‍ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വടംവലിയോളം എത്തിയിരുന്നു. ബ്രിട്ടീഷ് പെട്രോളിയം ബ്രിട്ടന്റെ മാത്രം കമ്പനിയല്ലെന്നും ഓഹരി ഉടമകളില്‍ ധാരാളം അമേരിക്കക്കാരുണ്ടെന്നും പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന് ഒബാമയെ ഓര്‍മിപ്പിക്കേണ്ടി വന്നു. പിന്നീട് ഒബാമയും വാക്കുകള്‍ മയപ്പെടുത്തിയതോടെ കൂടുതല്‍ വഷളാകാതെ ആ തര്‍ക്കം അവിടെ അവസാനിച്ചെങ്കിലും ബി.പി.ക്കെതിരിലുള്ള കര്‍ശന നിലപാടുകള്‍ ഒബാമയും അമേരിക്കന്‍ സെനറ്റും തുടരുകയാണ്.

കമ്പനിയുടെ സി.ഇ.ഒ ടോണി ഹേവാഡിനെ സെനറ്റംഗങ്ങള്‍ നിര്‍ത്തിപ്പൊരിച്ചു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവേ ഹേവാഡ് രാജിവച്ചു. എന്നാല്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും നീണ്ടുനിന്നേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ എല്ലാ ഉത്തരവാദിത്തവും കമ്പനി ഏറ്റെടുക്കാമെന്ന് സമ്മതിച്ചതോടെയാണ് സെനറ്റംഗങ്ങളുടെ രോഷം അല്‍പമെങ്കിലും തണുത്തത്. ലോകത്തെ ഏറ്റവും ആഴമേറിയ എണ്ണക്കിണറെന്ന (Deep Water Horizon) റെക്കോഡ് നേട്ടത്തിനിറങ്ങിയ ബി.പിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ പിഴക്കുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇനി നമ്മുടെ സ്വന്തം ഭോപാലിലേക്ക് വരിക. 20,000 മനുഷ്യര്‍ പുഴുക്കളെപ്പോലെ പിടഞ്ഞുമരിച്ച ഈ ദുരന്തത്തിന്റെ രക്തസാക്ഷികളായി ലക്ഷക്കണക്കിനു പേര്‍ ഇപ്പോഴും നരകിച്ചുകൊണ്ടിരിക്കുന്നു. (മെക്‌സിക്കോ കടലിടുക്കിലെ റിഗ് പൊട്ടിത്തെറിയില്‍ 11 പേരാണ് മരിച്ചത്.) പ്രദേശമൊന്നാകെ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളും കുടിവെള്ളത്തില്‍ വരെ വിഷം കലരുന്ന അവസ്ഥയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമ്മമാര്‍ വികലാംഗരായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. വിവിധ തരം കാന്‍സറുകള്‍ ബാധിച്ച അംഗങ്ങളുള്ളവരാണ് ഭോപാലിലെ ഓരോ കുടുംബവും. വികസനത്തിന്റെ പേരില്‍ ബഹുരാഷ്ട്ര കുത്തകകളെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നതില്‍ അത്യന്തം ഉല്‍സാഹം കാണിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ നമ്മുടെ നാടിന്റെ വിഭവങ്ങള്‍ മാത്രമല്ല, നാട്ടുകാരെയും വിദേശികള്‍ക്ക് പണയം വെച്ചതിന്റെ ഒന്നാന്തരം തെളിവായിരുന്നു ഭോപാല്‍ദുരന്തം. പരലോകം പുല്‍കിയ ഇത്രയധികം മനുഷ്യമക്കള്‍ക്കും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയിലുള്ള ബാക്കി പൗരന്‍മാര്‍ക്കും നീതിക്ക് വേണ്ടി വാദിക്കാന്‍ സാമ്രാജ്യത്വ ദാസ്യത്താല്‍ ആന്ധ്യം ബാധിച്ച ഭരണാധികാരികള്‍ തയാറായില്ല. അധിനിവേശം സൈനികമായി മാത്രമേ നടക്കാതുള്ളൂ, പക്ഷേ, നമ്മുടെ അധികാരികളുടെ മനസ്സ് ഇപ്പോഴും സായ്പിന്റെ കാല്‍ചുവട്ടില്‍ തന്നെയെന്നതിന് തെളിവുകള്‍ ഏറെ വേണ്ടതില്ല. എന്നിട്ടിപ്പോള്‍ കോടതി വിധി വിവാദമായപ്പോള്‍ മന്ത്രിമാര്‍ പത്ത് ലക്ഷത്തിന്റെ പുതിയ നഷ്ടപരിഹാരവുമായി വന്നിരിക്കുന്നു. അതെന്തിനെന്നത് പകല്‍ പോലെ വ്യക്തം. സ്വന്തം പൗരന്‍മാരെ കൊലക്ക് കൊടുത്തവരുടെ (ഈ വിഷയത്തില്‍ നമ്മുടെ മുന്‍ പ്രധാനമന്ത്രി വരെ പ്രതിക്കൂട്ടിലാണ്) അന്തഃപുര നാടകങ്ങള്‍ ഓരോ ദിവസവും ജനങ്ങള്‍ക്ക് വ്യക്തമായിക്കൊണ്ടിരിക്കുന്നു. അത് മൗനത്തിന്റെ വല്‍മീകത്തിലൊളിപ്പിക്കാന്‍ സാധ്യമല്ലാത്തവണ്ണം കാര്യങ്ങള്‍ പുറത്ത്‌വിടുന്നത് മാധ്യമങ്ങള്‍ മാത്രമല്ല, അന്നതിന്റെയൊക്കെ ഗുണഫലമനുഭവിച്ച, പല കളികള്‍ക്കും ചുക്കാന്‍ പിടിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്. തൊലി വെളുത്ത ആഢ്യന്‍മാരുടെ മുന്നില്‍ അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ച് അവരെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ രാവിന്റെ മറവില്‍ പണിയെടുത്തവര്‍ ഇപ്പോള്‍ അതേ ആളുകളെ കുറ്റവാളികളായി തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്നത് നമ്മള്‍ വിശ്വസിക്കണം പോലും! ലാഭം കൊയ്ത ബഹുരാഷ്ട്ര കമ്പനി തങ്ങളുടെ ആസ്തിവകകളൊക്കെ വിറ്റ് വേറൊരു കമ്പനിക്ക് ബാധ്യതകളൊക്കെ കൈമാറിയപ്പോള്‍പോലും അനങ്ങാതിരുന്ന നമ്മുടെ രാഷ്ട്രീയ നേതൃതം, ഇപ്പോള്‍ രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് (അഥവാ നികുതിദായകരുടെ പണത്തില്‍ നിന്ന്) നഷ്ടപരിഹാരം കൊടുക്കാന്‍ അല്‍പം പോലും ലജ്ജയില്ലാതെ മുന്നോട്ടുവന്നിരിക്കുന്നു. ഇവരുടെയൊക്കെ ആത്മാര്‍ഥതയെ ഇനിയും സംശയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സംഗതികളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. അമേരിക്കയുമായുള്ള ആണവകരാറിലും ഇത്തരം കമ്പനികളെ രക്ഷിക്കുന്ന വ്യവസ്ഥകള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അമേരിക്കക്ക് ബി.പിയില്‍ നിന്ന് ലഭിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയായി വേണം മനസ്സിലാക്കാന്‍. മുതലാളിത്ത വ്യവസ്ഥിതിയുടെ കൂടപ്പിറപ്പായ ലാഭക്കൊതിമൂലം അമേരിക്കന്‍ കോര്‍പറേഷനുകള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ വിതച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക, മാനുഷിക ദുരന്തങ്ങളുടെ ഒരു വന്‍പതിപ്പാണ് അലബാമയുടെയും ലൂസിയാനയുടെയുമൊക്കെ തീരങ്ങളിലിപ്പോള്‍ കറുത്തിരുണ്ട എണ്ണപ്പാടയുടെ രൂപത്തില്‍ വന്നടിയുന്നത്. കുവൈത്ത് അധിനിവേശകാലത്ത് സദ്ദാംഹുസൈന്‍ തീക്കൊടുത്ത എണ്ണക്കിണറുകളില്‍ നിന്ന് ഒഴുകിപ്പരന്ന എണ്ണപ്പാടയില്‍ ഒരു ഫെ്‌ളമിംഗോ പക്ഷി കൈകാലിട്ടടിക്കുന്നത് അന്ന് ലോകത്തെ ഞെട്ടിച്ച ഇമേജായിരുന്നെങ്കില്‍ ഇന്ന് നൂറുകണക്കിന് പെലികണുകള്‍ ക്രൂഡോയിലില്‍ മുങ്ങിക്കുളിക്കുന്നതും അതിനെ രക്ഷപ്പെടുത്താന്‍ പ്രകൃതിസംരക്ഷകര്‍ പാടുപെടുന്നതും എത്രപേര്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്? മെക്‌സിക്കന്‍ കടലിടുക്കിന്റെ തീരങ്ങളില്‍ നീന്തരുതെന്ന മുന്നറിയിപ്പ് ബോഡുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഫോട്ടോ എത്ര പത്രങ്ങളില്‍ വന്നു? ഇങ്ങനെ ഒളിച്ചുവെക്കാന്‍ കഴിയുന്നതാണോ ഈ വന്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍?

ഇതോടൊപ്പം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ കൂടിയുണ്ട്. സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിലും നാടിന്റെ പരിസ്ഥിതി സംരക്ഷണത്തിലും താല്‍പര്യം പൂണ്ട് ബ്രിട്ടീഷ് പെട്രോളിയത്തോട് ബില്യണുകള്‍ ഭീഷണിപ്പെടുത്തി വാങ്ങുന്ന ഒബാമ, ഈ ആവേശത്തിന്റെ പത്തിലൊരംശം എന്ത് കൊണ്ട് ഇന്ത്യന്‍ മണ്ണില്‍ അമേരിക്കയുടെ സ്വന്തം യൂനിയന്‍ കാര്‍ബൈഡ് വിതച്ച വിനാശത്തിന്റെ വിഷയത്തില്‍ കാണിക്കുന്നില്ല? ചുരുങ്ങിയത് ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഈ വ്യവസായ ദുരന്തത്തിന്റെ കാരണക്കാരനായ ആ വ്യക്തിയെ ഒന്ന് ഇങ്ങോട്ട് നാട് കടത്തുകയെങ്കിലും ചെയ്യുമോ? വെറുക്കപ്പെട്ട ആ വ്യക്തിക്ക് ഇനിയും ചുവപ്പ് പരവതാനി വിരിക്കാന്‍ കഴിയില്ലെന്നറിയാവുന്ന നമ്മുടെ മന്‍മോഹനും കൂട്ടരും അങ്ങനെയെങ്കിലും പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ ആത്മാക്കള്‍ക്ക് മോക്ഷം വാങ്ങിക്കൊടുക്കട്ടെ. 11 അമേരിക്കക്കാരുടെ ജീവന് തുല്യമല്ലെങ്കിലും ഇത്രയധികം ഇന്ത്യക്കാരുടെ ജീവനും അല്‍പമെങ്കിലും വിലയുണ്ടെന്ന് സമ്മതിക്കാനുളള സുവര്‍ണാവസരമാണിത് ഒബാമക്ക്.
tajaluva@gmail.com

Monday 28 June 2010

ഫലസ്തീനികള്‍ ജയിക്കുന്ന പബ്ലിക് റിലേഷന്‍ യുദ്ധം

article appeared in Madhyamam Newspaper on 28 June 2010
http://www.madhyamam.com/story/ഫലസ്തീനികള്‍-ജയിക്കുന്ന-പബ്ലിക്-റിലേഷന്‍-യുദ്ധം

താജ് ആലുവ

ഫലസ്തീനികളും അവരെ പിന്തുണക്കുന്നവരും പബ്ലിക് റിലേഷനില്‍ വളരെയൊന്നും മുന്നിലല്ല. എന്നല്ല, ഇസ്രായേലിനെ അപേക്ഷിച്ച് ആ വിഷയത്തില്‍ തീരെ ശ്രദ്ധിക്കാത്തവരും അതിന് കാര്യമായി പണം മുടക്കാത്തവരുമാണ്. ഇസ്രായേലാകട്ടെ ലോകത്തിലെ ഏറ്റവും മുന്തിയ ഏജന്‍സികളെ പബ്ലിക് റിലേഷന് നിയമിക്കുകയും തങ്ങളുടെ കേസ് പരമാവധി പൊലിപ്പിക്കുന്നതിന് വേണ്ടി അതീവ ജാഗ്രതയോടെ പരിശ്രമിക്കുകയും ചെയ്യുന്നു. തികച്ചും ഏകപക്ഷീയമായ ഈ യുദ്ധം ഇതുവരെ ജൂതരാഷ്ട്രം ജയിക്കുകയായിരുന്നു. ഏതുതരം എതിര്‍പ്പിനെയും സെമിറ്റിക് വിരുദ്ധതയെന്ന മുദ്ര കുത്തി ഇല്ലാതാക്കാന്‍ ഇസ്രായേലിന് കഴിഞ്ഞതായിരുന്നു അതിന്റെ അടിസ്ഥാനം. ഒപ്പം, ഹോളോകാസ്റ്റ് എന്ന വിശുദ്ധ പശുവിനെ തൊടുന്നവരെയൊക്കെ തൊട്ടുകൂടാത്തവരായി തീണ്ടാപ്പാടകലെ നിര്‍ത്താനും ഈ ഏജന്‍സികളുടെ കഠിനപരിശ്രമം മൂലം കഴിഞ്ഞു.

പക്ഷേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രായേലിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കുന്നുണ്ടോ? ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയോടുള്ള പിന്തുണ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ കൂടിവരുന്നുണ്ടോ? അങ്ങനെ ഫലസ്തീന്‍ പ്രശ്‌നം ആഗോള സമൂഹത്തിന്റെ അജണ്ടയിലെ പ്രധാന ഇനമായി മാറുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം അതേ എന്നാണ് മറുപടി എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ഈയിടെയായി ലഭിച്ചുകൊണ്ടിരിക്കുന്നു.

ഒരു 15 വര്‍ഷം മുമ്പായിരുന്നെങ്കില്‍, പ്രശസ്ത പത്രപ്രവര്‍ത്തകയും ഗ്രന്ഥകാരിയും 57 വര്‍ഷത്തോളം വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റുമായിരുന്ന ഹെലന്‍ തോമസ് ഈയിടെ ഇസ്രായേലിനെതിരെ നടത്തിയ ആ വിവാദ അഭിപ്രായപ്രകടനത്തിന് മുതിരുമായിരുന്നില്ലെന്നല്ല, അങ്ങനെ ഒന്ന് ആലോചിക്കുക പോലും ചെയ്യുമായിരുന്നില്ല. ഗസ്സ സഹായക്കപ്പലിനെ ഇസ്രായേല്‍ ആക്രമിച്ച് 9 പേരെ വധിച്ച സംഭവത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധം തിളച്ചുമറിയുന്ന സന്ദര്‍ഭത്തില്‍ ഇസ്രായേലിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞ ജൂതപുരോഹിതനോട്, ജൂതന്‍മാര്‍ ഫലസ്തീനില്‍ നിന്ന് പുറത്ത് പോകണമെന്ന് മാത്രമല്ല, അവര്‍ ഇസ്രായേല്‍ തന്നെ ഉപേക്ഷിച്ച് പോളണ്ടിലേക്കോ ജര്‍മനിയിലേക്കോ തിരിച്ച് വണ്ടി കയറണമെന്നാണ് അവര്‍ പറഞ്ഞു കളഞ്ഞത്! അതിന്റെ പേരില്‍ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് സ്ഥാനം ഉപേക്ഷിച്ച് മാപ്പ് പറയാനും പത്രപ്രവര്‍ത്തന ജീവിതത്തില്‍ നിന്ന് തന്നെ വിരമിക്കാനും നിര്‍ബന്ധിതയായെങ്കിലും, അങ്ങനെയൊരു പ്രസ്താവന അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകയുടെ വായില്‍ നിന്ന് വന്നുവെന്നത് അദ്ഭുതകരമായിത്തന്നെ അവശേഷിക്കുന്നു. ജൂതരാഷ്ട്രത്തെ ഇപ്പോള്‍ ഏറ്റവുമധികം അലട്ടുന്ന ഈ വേവലാതിയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഈയിടെ പങ്കുവെച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ ജൂതകൂട്ടായ്മയായ അമേരിക്കന്‍ ഇസ്രായേലി പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയുടെ വാഷിങ്ടണില്‍ നടന്ന വാര്‍ഷിക കോണ്‍ഫറന്‍സിനെ അഭിമുഖീകരിച്ച് അവര്‍ പറഞ്ഞതിന്റെ സാരമിതായിരുന്നു: 1993 മുതല്‍ 2001 വരെ 8 വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ഭാര്യയായി, പ്രഥമ വനിതയുടെ പദവി അലങ്കരിച്ച് താന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ആ സന്ദര്‍ശനങ്ങളില്‍ താനും ഭര്‍ത്താവും നേരിടാറുണ്ടായിരുന്ന ചോദ്യങ്ങളില്‍ വൈവിധ്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും സുപ്രധാന ചോദ്യം ഫലസ്തീനാണ്. ഇതെന്ത് കൊണ്ടെന്ന് അദ്ഭുതപ്പെടുകയും പ്രശ്‌നപരിഹാരാര്‍ഥം രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ എന്ന ഫോര്‍മുല ഇസ്രായേലീ നേതാക്കളോട് ഇടക്കിടെ പറയാറുണ്ടെന്നും അവര്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വരെ ഇപ്പോഴത്തെ ഇസ്രായേലീ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ വിരുന്നിന് വിളിച്ചുവരുത്തി 'അവഹേളിക്കുന്ന' സംഭവങ്ങള്‍ പുതുമയല്ലാതായി. കഴിഞ്ഞ മാര്‍ച്ച് 24ന് വൈറ്റ് ഹൗസില്‍ ഒരുമണിക്കൂറോളം കാത്തിരുന്ന ശേഷം ഒബാമയോടൊപ്പം രാത്രി വിരുന്ന് കഴിക്കാതെ പോകേണ്ടിവന്ന സംഭവം ഓര്‍ക്കുക. അതിനും രണ്ടാഴ്ച മുമ്പ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍, ജറൂസലമില്‍ നെതന്യാഹുവുമൊത്തുള്ള വിരുന്നിന് 90 മിനിറ്റ് വൈകിയെത്തി പ്രതിഷേധം അറിയിച്ചിരുന്നു. കിഴക്കന്‍ ജറൂസലമില്‍ പുതിയ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടര്‍ക്കും യോജിപ്പിലെത്താന്‍ സാധിക്കാതെ പോയതായിരുന്നു ഇരു സംഭവങ്ങള്‍ക്കും കാരണം. ഫലസ്തീന് അനുകൂലമായ നിലപാട് മാറ്റമൊന്നും ഇതില്‍ നിന്നു വായിച്ചെടുക്കണമെന്നില്ല. പക്ഷേ, നേരത്തേതന്നെ ബാലന്‍സ് ഇല്ലാത്ത തങ്ങളുടെ ഫലസ്തീന്‍ നയം ഇനിയും ഒരുവശത്തേക്ക് തന്നെ തൂങ്ങിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ തന്നെയാണ് അമേരിക്കന്‍ നേതാക്കളെ അല്‍പമെങ്കിലും കടുത്ത ചില നിലപാടുകള്‍ക്ക് പ്രേരിപ്പിച്ചത്.

ഇപ്പോള്‍ ഫലസ്തീനികള്‍ക്കനുകൂലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ പബ്ലിക് റിലേഷന്‍ മുന്‍തൂക്കമാണ് അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന പ്രമുഖ ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയുമൊക്കെ ഗസ്സയും വെസ്റ്റ് ബാങ്കും സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയാന്‍ ജൂതരാഷ്ട്രത്തെ പ്രേരിപ്പിക്കുന്നത്. ഇതിന്റെ അവസാനത്തെ ഇരയാണ് ജൂതവംശജനും പ്രമുഖ ബുദ്ധിജീവിയുമായ നോം ചോംസ്‌കി. കഴിഞ്ഞ മേയില്‍ വെസ്റ്റ് ബാങ്കിലെ ബീര്‍സൈത്ത് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനിരുന്ന അദ്ദേഹത്തെ ജോര്‍ദാനില്‍ നിന്ന് ഫലസ്തീന്‍ മണ്ണിലേക്ക് പ്രവേശിപ്പിക്കാന്‍ ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ല. ചോംസ്‌കിയെപ്പോലെത്തന്നെ ജൂതരാഷ്ട്രം ഭ്രഷ്ട് കല്‍പിച്ച പ്രമുഖ ചിന്തകനാണ് നോര്‍മന്‍ ഫിങ്കല്‍സ്‌റ്റൈന്‍. 'എ ഫെയര്‍വെല്‍ റ്റു ഇസ്രായേല്‍' (ഇസ്രായേലിനൊരു യാത്രാമൊഴി)എന്ന പുസ്തകത്തിന്റെ കര്‍ത്താവായ അദ്ദേഹത്തെ കിട്ടുന്ന വേദികളിലെല്ലാം എതിര്‍ക്കുകയും അടിച്ചിരുത്തുകയും ചെയ്യുകയാണ്. ബ്രിട്ടനിലെ റെസ്‌പെക്ട് പാര്‍ട്ടി നേതാവ് ജോര്‍ജ് ഗാലോവെ, ഇസ്‌ലാം സ്വീകരിച്ച പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി തുടങ്ങിയവരും ഇസ്രായേലിന്റെ കണ്ണിലെ കരടുകളാണ്. ഫലസ്തീന് അനുകൂലമായി ആഗോളതലത്തില്‍ പൊതുജനാഭിപ്രായം ശക്തിപ്പെടുന്നതിനുണ്ടായ രണ്ട് സുപ്രധാന കാരണങ്ങളിലൊന്ന് ആയുധമുപയോഗിച്ച ചെറുത്തുനില്‍പ് മയപ്പെടുത്താന്‍ ഹമാസ് തീരുമാനിച്ചതാണ്. 1987-1991 കാലയളവില്‍ വെറും കല്ലുകള്‍ മാത്രം ഉപയോഗിച്ച് ജൂതസേനയെ നേരിട്ട ഇന്‍തിഫാദയുടെ ഈ നിലപാടുമാറ്റം ജൂതരാഷ്ട്രത്തെ വിറളി പിടിപ്പിച്ചെന്ന് പറയുന്നതാകും ശരി. ഇതിന് പ്രേരിപ്പിച്ചതാകട്ടെ, തുര്‍ക്കിയും. നേരത്തേ ഇറാനില്‍ നിന്ന് മാത്രമാണ് ഒരു ഗവണ്‍മെന്റിന്റെ മുഴുവന്‍ പിന്തുണയും ഹമാസിന് ലഭിച്ചിരുന്നത്. ഈയിടെയായി അതിന് ഇടിവ് പറ്റിയപ്പോള്‍ ആ വിടവിലേക്ക് തുര്‍ക്കി കയറുകയായിരുന്നു. എന്നാല്‍, ഇറാനില്‍ നിന്ന് വ്യത്യസ്തമായി പ്രായോഗിക നിലപാടുകളില്‍ ഊന്നി നില്‍ക്കാനുള്ള ഉപദേശമാണ് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനില്‍ നിന്ന് ഹമാസിന് ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് ഫ്രീഡം ഫേ്‌ളാട്ടിലയുടെ ഭാഗമായ തുര്‍ക്കിയുടെ മാവി മര്‍മറ കപ്പലിനെ ഇസ്രായേല്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ഇനിയുള്ള സഹായക്കപ്പലുകള്‍ക്ക് തങ്ങളുടെ സൈനികക്കപ്പലിന്റെ സഹായം ലഭ്യമാക്കാമെന്ന ഇറാന്റെ ഓഫര്‍ ഹമാസ് തള്ളിക്കളഞ്ഞത്. അമേരിക്കയും യൂറോപ്പുമായും നല്ല ബന്ധമുള്ള തുര്‍ക്കിയെ കൂടെക്കൂട്ടുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് ഹമാസ് കരുതിയതിനെ ഈ പശ്ചാത്തലത്തില്‍ കുറ്റം പറയാന്‍ കഴിയില്ല. തുര്‍ക്കിയുടെ ഇടപെടല്‍ ഫലസ്തീന്‍ പ്രശ്‌നത്തെ സഹായിച്ചതിന്റെ തെളിവാണ് യൂറോപ്യന്‍ യൂനിയന്റെ അധ്യക്ഷത വഹിക്കുന്ന സ്‌പെയിന്‍ ഇസ്രായേലിനോട് ഗസ്സക്ക് മേലുള്ള ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്്. ഇസ്രായേലിന് കരുത്തനായ ഒരു മുസ്‌ലിം സഖ്യകക്ഷിയെയാണ് തുര്‍ക്കിയുടെ കൂടുമാറലിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.
ഒരു സംഗതി ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു: ഫലസ്തീനികള്‍ അഹിംസാ സമരം തുടരുകയും തുര്‍ക്കി ഫലസ്തീന്‍ പ്രശ്‌നത്തെ ഇതുപോലെ ശക്തമായി പിന്തുണക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണെങ്കില്‍, പ്രശ്‌നം തീര്‍ച്ചയായും പുതിയ വഴിത്തിരിവിലെത്തുകതന്നെ ചെയ്യും.

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...