Sunday 23 October 2011

ലിബിയന്‍ വിപ്ളവം

താജ് ആലുവ
http://www.madhyamam.com/news/127476/111022


അറബുവസന്തത്തിലേക്ക് ഒരു ലിബിയന്‍ പുഷ്പം കൂടി. ഈ പുഷ്പത്തിന് പക്ഷേ, രക്തത്തിന്റെ മണം അല്‍പം കൂടി എന്നുമാത്രം. തുനീഷ്യയില്‍ മുല്ലപ്പൂവിന്റെ സുഗന്ധമായി തുടങ്ങി, ഈജിപ്തില്‍ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ച് ലിബിയയില്‍ തളരാത്ത പോരാട്ടവീര്യത്തിന്റെ ബലത്തില്‍ ഏകാധിപതികളെ കടപുഴക്കിയ പുതിയ ജനകീയ വിപ്ളവത്തിന്റെ അടുത്തവേദി ഏതെന്നുമാത്രമേ ഇപ്പോള്‍ സംശയമുള്ളൂ. അത് സിറിയ ആയാലും യമന്‍ ആയാലും ശരി ഒരു കാര്യം ഉറപ്പിക്കാം; സാധാരണ പൗരസഞ്ചയത്തിന്റെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിനുമുന്നില്‍ സ്വേച്ഛാധിപതികളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.
അവസാനത്തെ ‘ലിബിയന്‍ പൗരന്‍’ മരിച്ചുവീഴുന്നതുവരെയും ഒടുവിലത്തെ വെടിയുണ്ട തീരുന്നതുവരെയും പോരാടിനില്‍ക്കുമെന്ന് വീരവാദം മുഴക്കിയ സൈഫുല്‍ ഇസ്ലാം ഖദ്ദാഫിയെ മാത്രമേ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും നാലുപതിറ്റാണ്ട് തങ്ങളെ അടിച്ചമര്‍ത്തിയ ഖദ്ദാഫിയെയും അയാളുടെ ചാരത്തലവനടക്കമുള്ള കൂട്ടാളികളെയും ഇല്ലാതാക്കാന്‍കഴിഞ്ഞ സന്തോഷത്തിലാണ് ലിബിയന്‍ ജനത. കഴിഞ്ഞ ആഗസ്റ്റില്‍ തലസ്ഥാനമായ ട്രിപളി കീഴടക്കിയശേഷം ഖദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്തില്‍ അയാളുടെ സൈന്യം നടത്തിയ ചെറുത്തുനില്‍പും അവസാനിച്ചതില്‍ മതിമറന്നാഹ്ളാദിക്കുകയാണ് അവരിപ്പോള്‍. സ്വേച്ഛാധിപത്യത്തില്‍നിന്ന് മോചിതരാകാന്‍ ആഗ്രഹിച്ച യുവതയുടെ അടിയുറച്ച സ്വാതന്ത്ര്യവാഞ്ഛയുടെയും ത്യാഗപൂര്‍ണമായ സമരപോരാട്ടത്തിന്റെയും സ്വാഭാവിക പരിണാമമാണ് ലിബിയന്‍ ജനതയുടെ ഈ വിജയമെന്ന് പറയാം.
കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ 42 വര്‍ഷംനീണ്ട ഏകാധിപത്യത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ബഹുജനപ്രക്ഷോഭം അതിന്റെ മൂര്‍ധന്യത്തിലെത്തിനിന്ന സന്ദര്‍ഭത്തിലും മതിഭ്രമം ബാധിച്ച കുറെ ജല്‍പനങ്ങളുടെ പ്രവാഹമാണ് ആ നാവില്‍നിന്നുതിര്‍ന്നുവീണുകൊണ്ടിരുന്നത്. വിചിത്രമായ വേഷവിധാനവും അമ്പരപ്പിക്കുന്ന സ്വഭാവചേഷ്ടകളുമായി അറബ് ലോകത്തും അന്താരാഷ്ട്ര വേദികളിലും പ്രത്യക്ഷപ്പെട്ട ഈ വ്യക്തിത്വം ലിബിയക്കാരെ സംബന്ധിച്ചിടത്തോളം ഭരണാധികാരിയെന്നതിനെക്കാളുപരി കോമാളിയായിരുന്നു. അവസാനം, നാറ്റോയടക്കമുള്ള അന്താരാഷ്ട്ര സേനകളുടെയും ജനകീയ പോരാളികളുടെയും ശക്തമായ നിരീക്ഷണവലയത്തിലായിരുന്നതിനാല്‍ ലിബിയ വിട്ടുപോകാന്‍ സാധിക്കാതെ, സിര്‍ത്തിലെ പഴയ കെട്ടിടങ്ങളിലൊന്നില്‍ അവസാനനാളുകള്‍ കഴിച്ചുകൂട്ടിയ ഖദ്ദാഫിയുടെ കാര്യത്തില്‍ വിധിയുടെ കാവ്യനീതിയാണ് പുലര്‍ന്നത്! സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സ്വന്തം ജനതയെ എലികളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ലിബിയയുടെ മുക്കുമൂലകള്‍ അരിച്ചുപെറുക്കി ഈ എലികളെ വാലുപൊക്കി എറിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തയാള്‍ക്കുതന്നെ ചുണ്ടെലിയെപ്പോലെ മാളത്തില്‍ ഒളിച്ചിരിക്കേണ്ടിവരുകയും മരണം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്തു. ഒരുകാലത്ത് ബെനിറ്റോ മുസോളിനി നേതൃത്വം കൊടുത്ത ഇറ്റാലിയന്‍ സാമ്രാജ്യത്വദാഹത്തിന്റെ കൊടുംക്രൂരതകള്‍ക്കിരയായ ലിബിയന്‍ ജനതയെയും അവരുടെ സമ്പത്തിനെയും അതേ ഇറ്റലിയുടെ നവകോര്‍പറേറ്റ് സാമ്രാജ്യാധിപതി സില്‍വിയോ ബെര്‍ലുസ്കോനിയുടെ ആലയില്‍ കൊണ്ടുപോയിക്കെട്ടിയ ഖദ്ദാഫിക്ക് ലിബിയന്‍ സ്വാതന്ത്ര്യപോരാളി ഉമര്‍ മുഖ്താറിന്റെ പിന്‍ഗാമികള്‍ നല്‍കിയ ഏറ്റവും വലിയ തിരിച്ചടിയായി ഈ വിജയത്തെ വിലയിരുത്തുന്നതില്‍ തെറ്റില്ല.
അറബ്‌ ലോകത്ത്‌ സൂനാമിയായി പടര്‍ന്നുകയറിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇരയാണ്‌ ഖദ്ദാഫി. തുനീഷ്യയിലെയും ഈജിപ്‌തിലെയും തന്റെ `സഹോദരങ്ങളി'ല്‍നിന്നും വ്യത്യസ്‌തമായി അധികാരത്തില്‍ തുടരാന്‍ വന്‍ രക്തച്ചൊരിച്ചിലിനുതന്നെ അയാള്‍ മുന്‍കൈയെടുത്തു. അയല്‍ രാജ്യങ്ങളില്‍ നിന്നും മധേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ നിന്നും ഇറക്കുമതിചെയ്ത കൂലിപ്പട്ടാളമായിരുന്നു പലപ്പോഴും സ്വന്തം ജനതയെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഖദ്ദാഫിയും മകന്‍ സൈഫുല്‍ ഇസ്ലാമും ലിബിയന്‍ ചാരവലയത്തിന്റെ തലവനായിരുന്ന അബ്ദുല്ല സനൂസിയും ഉപയോഗിച്ചിരുന്നത്. ആഴ്ചക്ക് 10,000 യൂറോ വരെ ആയിരുന്നത്രെ അവരില്‍ ചിലരുടെ കൂലി! വിവിധ രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇറക്കുമതി ചെയ്‌ത ഈ ഗുണ്ടകളെക്കൊണ്ടാണ്‌ ആയിരക്കണക്കിന്‌ വരുന്ന സ്വന്തം നാട്ടുകാരെ അയാള്‍ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയത്‌. താന്‍ വര്‍ഷങ്ങളായി സഹായം കൊടുക്കുന്ന സിംബാബ്‌വെയെപ്പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഖദ്ദാഫിക്ക് പ്രത്യുപകാരം ചെയ്തത്‌ കൂലിപ്പട്ടാളത്തെ സപ്ലൈ ചെയ്തുകൊണ്ടാണ്. തന്നെ ഭരിക്കാനനുവദിച്ചില്ലെങ്കില്‍, ലിബിയയെ കത്തുന്ന നരകമാക്കുമെന്നാണ്‌ ഒരു ഘട്ടത്തില്‍ ഖദ്ദാഫി ഭീഷണി മുഴക്കിയത്‌. അതിന്‌ വേണ്ടി എല്ലാ ഗോത്രങ്ങള്‍ക്കും രാജ്യത്തിന്റെ ആയുധപ്പുര തുറന്നുകൊടുക്കുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ എട്ടുമാസമായി തികഞ്ഞ ആത്മധൈര്യത്തോടെയും ശക്തമായ മനോദാര്‍ഡ്യത്തോടെയും പോരാടിയ 'ഫെബ്രുവരി 17' എന്ന വിപ്ലവസംഘത്തിന് അവരുടെ ക്ഷമയുടെയും സ്ഥൈര്യത്തിന്റെയും ഫലം കൊയ്യാന്‍ സാധിച്ചു. ബെന്‍ഗാസിയില്‍ നിന്ന് തുടങ്ങി ട്രിപ്പോളിയിലൂടെ കടന്ന് സി൪ത്തില്‍ അവസാനിച്ച ഈ പ്രയാണത്തിനിടയില്‍ 8000-ല്‍ പരം രക്തസാക്ഷികളെ അവര്‍ക്ക് ബലികഴിക്കേണ്ടി വന്നുവെങ്കിലും, കൃത്യമായ ആസൂത്രണവും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും അവരെ അന്തിമ വിജയത്തിന് സഹായിച്ചു.
വിപ്ലവം വിജയിച്ചുനില്‍ക്കുമ്പോഴും അതിന് മുന്നിലുള്ള വെല്ലുവിളികള്‍ ചില്ലറയല്ലയെന്നതും വാസ്തവമാണ്. മുസ്തഫ അബ്ദുല്‍ ജലീല്‍ എന്ന പഴയ നീതിന്യായ മന്ത്രിയുടെ കീഴിലുള്ള നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ മേധാവിയുടെ ജോലി ഏറെ ഭാരിച്ചതാണെന്ന് ചുരുക്കം. മുമ്പ് ഖദ്ദാഫി ഭരണകൂടത്തിന്റെ ഭാഗമായിരുന്നെങ്കിലും നീതിന്യായ മന്ത്രിയായിരിക്കുമ്പോഴും അതിന് മുമ്പ് ജഡ്ജിയുടെ പദവി വഹിച്ചിരുന്നപ്പോഴും ഖദ്ദാഫിയുടെ രീതികളെയും അതിന്റെ ആളുകളെയും വിമര്‍ശിച്ചിരുന്ന ആളെന്ന് നിലക്ക്, ഇസ്ലാമിസ്റ്റുകളും ലിബറലുകളും മതേതരവിശ്വാസക്കാരുമൊക്കെയുള്ള പ്രതിപക്ഷത്തെ യോജിപ്പിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. താന്‍ നേതൃത്വം നല്‍കുന്ന ട്രാന്‍സിഷനല്‍ കൗണ്‍സില്‍ ലിബിയ ഭരിക്കാനില്ലെന്നും ഭരണാധികാരികളെ ജനങ്ങള്‍ പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കട്ടെയെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, കഴിഞ്ഞ നാല് ദശകങ്ങളായി ജനാധിപത്യം പരിചയമില്ലാത്ത ഒരു സമൂഹത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുകയെന്നതും പെട്ടെന്ന് ആയുധം കൈയില്‍ക്കിട്ടിയ പലതരം സ്വഭാവസവിശേഷതകളുള്ള വിവിധ ഗോത്രവര്‍ഗങ്ങളില്‍ നിന്ന് അത് തിരിച്ചുവാങ്ങി രാജ്യം മുഴുവന്‍ ക്രമസമാധാനം നിലനിറുത്തുകയെന്നതുമൊക്കെ കൗണ്‍സിലിന് മുന്നിലുള്ള വെല്ലുവിളികളായി അവശേഷിക്കും.
എണ്ണ സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളതിനാല്‍, ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നാണ്‌ ലിബിയ. എണ്ണവരുമാനത്തിന്റെ സിംഹഭാഗവും ഖദ്ദാഫിയും 9 മക്കളുമടങ്ങുന്ന കുടുംബവും ധൂര്‍ത്തടിക്കുകയായിരുന്നു ഇതുവരെ. ബ്രിട്ടനിലെ എക്‌സറ്റര്‍ യൂനിവേഴ്‌സിറ്റിയിലെ മധ്യ-പൂര്‍വ രാഷ്‌ട്രീയകാര്യ വിദഗ്‌ധനായ ടിം നിബ്ലോക്ക്‌, കഴിഞ്ഞ കാലങ്ങളില്‍ ലിബിയക്ക്‌ എണ്ണയില്‍ നിന്ന്‌ കിട്ടിയ വരുമാനവും ഗവണ്‍മെന്റ്‌ ചെലവിട്ട തുകയും തമ്മില്‍ താരതമ്യ പഠനം നടത്തിയിരുന്നു. ബില്യന്‍ കണക്കിന്‌ ഡോളറുകളുടെ കുറവാണ്‌ ഓരോ വര്‍ഷവും ഈ വകയില്‍ അദ്ദേഹം കണ്ടെത്തിയത്‌. അതെല്ലാം ഖദ്ദാഫി കുടുംബം ദുബൈയിലും ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ നിബ്ലോക്ക്‌ പറയുന്നത്‌. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ നമൂറയിലെ മുതിര്‍ന്ന രാഷ്‌ട്രീയകാര്യ നിരീക്ഷകനായ അലിസ്‌റ്റൈര്‍ ന്യൂട്ടണിന്റെ അഭിപ്രായവും ഇത്തരത്തില്‍ ബില്യന്‍ കണക്കിന്‌ ഡോളറുകള്‍ ഖദ്ദാഫിയും കുടുംബവും നാട്ടില്‍ നിന്ന്‌ കടത്തിയിട്ടുണ്ടാകാമെന്നാണ്‌. രഹസ്യ ബാങ്കക്കൗണ്ടുകള്‍ക്കു പുറമെ പലതരം റിയല്‍ എസ്റ്റേറ്റുകളായും ഈ സ്വത്ത്‌ വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഈ സന്പത്ത് കണ്ടെടുക്കുകയെന്നതും അത് ജനോപകാരപ്രദമായ പദ്ധതികളിലേക്ക് തിരിച്ചു വിടുകയെന്നതും പുതിയ ഗവണ്‍മെന്റിന് മുന്നിലുള്ള വെല്ലുവിളിയാണ്.
നാറ്റോ നല്‍കിയ സൈനിക സഹായം വിപ്ലവകാരികള്‍ക്ക് ബാധ്യതയായി അവശേഷിക്കും. പ്രത്യേകിച്ച് ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് പോരാളികള്‍ക്ക് ആയുധം നല്‍കിയതും അവരെ പരിശീലിപ്പിച്ചതും പലിശയടക്കം തിരിച്ചുവാങ്ങാന്‍ അവര്‍ ഒരുങ്ങിയാല്‍ കുഴങ്ങുന്നത് പുതിയ ഭരണകൂടമായിരിക്കും. ലോകം വളര്‍ന്നുവലുതായിട്ടും ദശകങ്ങളായി പുരോഗതിയുടെ അരികിലൂടെ പോലും കടന്നുപോകാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാതിരുന്ന ലിബിയന്‍ ജനതയെ ഒരു ക്ഷേമരാഷ്ട്രത്തിലേക്ക് കൈപിടിച്ച് നയിക്കുകയെന്ന നിയോഗം ഇതിനിടയില്‍ എങ്ങിനെ ബാഹ്യസമ്മര്‍ദ്ദമില്ലാതെ സാധ്യമാകുമെന്നതും പ്രശ്നമാണ്. സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളുടെ പൂര്‍ണമായ അഭാവത്തില്‍ വളര്‍ന്നുവന്ന ഒരു ജനതയെ ഏകോപിപ്പിക്കുകയെന്നതും ശക്തമായ ഒരു സിവില്‍ സൊസൈറ്റിയെ വളര്‍ത്തിക്കൊണ്ടുവരികയെന്നതും ഏറെക്കാലം പുതിയ ഭരണാധികാരികളെ വെള്ളം കുടിപ്പിക്കാന്‍ പോന്നതാണ്. എന്നാല്‍ വളരെ ഫ്ലെക്സിബിളാണ് ലിബിയന്‍ ജനതയെന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. എണ്ണം പറഞ്ഞ ഈ സൈനികവിജയത്തിനിടയിലും തീരെ അഹങ്കരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ലായെന്നത് ശ്രദ്ധേയമാണ്. വിപ്ലവത്തിന് ശേഷം നടക്കുമായിരുന്ന കൂട്ടപ്രതികാരമോ തടവുകാരോടുള്ള അപമാനമോ ഇതുവരെ സംഭവിച്ചിട്ടില്ല. സൈഫുല്‍ ഇസ്ലാമിന് പുറമെ ഖദ്ദാഫിയുടെ മറ്റൊരു മകനായ മുഹമ്മദ് ഖദ്ദാഫിയെയും തടവുകാരനാക്കിയിട്ടുണ്ടെങ്കിലും ഇരുവരെയും വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നതാണ് അവരുടെ കാഴ്ചപ്പാട്. ശത്രുപക്ഷത്ത് നിന്ന് കഴിഞ്ഞ എട്ടുമാസക്കാലയളവില്‍ കൂട്ടക്കൊലകള്‍ക്ക് നേരിട്ടുകാരണക്കാരാകാത്ത എല്ലാവര്‍ക്കും പൊതുമാപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
ലിബിയയുടെ ഭാവിഭരണാധികാരി ആരായാലും ഒരുകാര്യം ഉറപ്പിക്കാം: ജനങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തട്ടിമാറ്റി ഇനിയും മുന്നോട്ടുപോകാന്‍ ലിബിയയിലെന്നല്ല അറബ് ലോകത്തെവിടെയും സാധ്യമല്ല. ജനങ്ങളുടെ പേടി മാറിക്കഴിഞ്ഞു. ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തി കാലാകാലം തനിക്കും പിന്നെ അവരുടെ മക്കള്‍ക്കും അടുത്ത തലമുറക്കും കുടുംബസ്വത്തായി കൈകാര്യം ചെയ്യാന്‍ പൊതുജനത്തെ കിട്ടില്ലെന്ന് തുനീഷ്യക്കും ഈജിപ്തിനും ശേഷം ലിബിയയും തെളിയിച്ചു കഴിഞ്ഞു. സിറിയയില്‍ ബശ്ശാറുല്‍ അസദും യമനില്‍ അലി അബ്ദുല്ല സ്വാലിഹും ചെവി തുറന്ന് പിടിച്ചിട്ടുണ്ടോ ആവോ?
tajaluva@gmail.com

Friday 13 May 2011

ബിന്‍ലാദിന്‍യുഗം അവസാനിക്കുമ്പോള്‍

താജ് ആലുവ
http://www.prabodhanam.net/detail.php?cid=95&tp=1

ജീവിതത്തിലെന്ന പോലെ മരണത്തിലും നിഗൂഢതകള്‍ ബാക്കിവെച്ച് ഉസാമ ബിന്‍ ലാദിന്‍ നാടുനീങ്ങുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി. ആരുടെ പ്രശ്‌നങ്ങളെ താന്‍ പ്രതിനിധീകരിക്കുന്നുവെന്ന് ബിന്‍ ലാദിന്‍ ആണയിട്ടു പറഞ്ഞിരുന്നുവോ ആ ജനത അവരുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ വിപ്ലവ വസന്തത്തിലൂടെ കടന്നുപോകുമ്പോള്‍, അതില്‍ പ്രത്യേകിച്ച് ഒരു പങ്കും വഹിക്കാത്ത ഉസാമയുടെ മരണം അദ്ദേഹം പ്രതിനിധാനം ചെയ്ത അതിതീവ്ര ആശയങ്ങളുടെ കൂടി മരണമായി കണക്കാക്കുന്നതാണ് ഭംഗി. ഈ മരണത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവര്‍, അതിന് തെരഞ്ഞെടുത്ത സമയം നടേ പറഞ്ഞ കാരണത്താല്‍ ഒരല്‍പം തെറ്റിപ്പോയി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇതും കടന്നുപോകുമെന്ന് പ്രതീക്ഷിക്കാനേ തല്‍ക്കാലം ആ ജനതക്ക് നിവൃത്തിയുള്ളൂ.


പ്രശസ്ത പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് പറഞ്ഞത് പോലെ, 'പാകിസ്താനില്‍ ഒരു മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടുവെന്നതില്‍ കൂടുതലായി മറ്റൊരു പ്രാധാന്യവും ഇല്ലാത്ത സംഭവ'ത്തെ ചരിത്ര നേട്ടമായും വൈകിയെത്തിയ നീതിയായുമൊക്കെ വ്യാഖ്യാനിച്ച് ആഘോഷിക്കുന്നത് സ്ഥാപിത താല്‍പര്യക്കാരുടെ ആവേശം മാത്രമായിക്കാണുന്നതാണ് നല്ലത്. അല്‍പമൊന്നാലോചിച്ചാല്‍ നമ്മുടെ മുംബൈയിലെ അധോലോക രാജാക്കന്മാര്‍ ദിനേനയെന്നോണം നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ അടുത്തുപോലും വരാത്ത ഒരു സംഗതിയാണ് പത്ത് വര്‍ഷത്തിന് ശേഷം ലോകപോലീസിന്റെ റോള്‍ വഹിക്കുന്ന അമേരിക്ക നിര്‍വഹിച്ചത്. ലോകത്തെവിടെയുമുള്ള എല്ലാ രാഷ്ട്രീയക്കാരെയും പോലെ അവര്‍ക്കും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് ഉയര്‍ത്തിക്കാണിക്കാന്‍ വേണം. ബുഷിനും ക്ലിന്റണുമൊക്കെ അത് യുദ്ധങ്ങളായിരുന്നുവെങ്കില്‍ യുദ്ധത്തെ എതിര്‍ത്തുകൊണ്ട് പടികയറി വന്ന ഒബാമക്ക് ഉസാമയെക്കാളും പറ്റിയ വിഷയം വേറെയെന്തുണ്ട്! പ്രത്യേകിച്ച് അമേരിക്കയെ സംബന്ധിച്ചേടത്തോളം യുദ്ധമുണ്ടാകേണ്ട പല രാജ്യങ്ങളിലും ഇനിയൊരു യുദ്ധത്തിന്റെ ആവശ്യകതയേയില്ലാതാക്കിക്കൊണ്ട് അറബ് യുവത രംഗത്തുവന്ന സമയത്ത് പ്രത്യേകിച്ചും!


2006-ലെ ബലിപെരുന്നാള്‍ ദിവസം സദ്ദാം ഹുസൈനെ തൂക്കിലേറ്റാനും അതിന്റെ വീഡിയോ ചിത്രങ്ങള്‍ പുറത്തുവിടാനും തീരെ ആലോചിക്കേണ്ടി വന്നില്ലാത്ത യാങ്കികള്‍ക്ക് ബിന്‍ ലാദിന്റെ അന്ത്യനിമിഷത്തിലെ ആ ഭീകരചിത്രങ്ങള്‍ പുറത്തുവിടാനും വലിയ പ്രയാസമുണ്ടാകേണ്ടതില്ല (ഒരു പക്ഷേ, ഈ ലേഖനം അച്ചടിച്ചുവരുമ്പോഴേക്കും അത്തരം ചിത്രങ്ങളില്‍ ചിലത് നമുക്ക് ലഭിക്കുകയും ചെയ്‌തേക്കാം. തങ്ങളതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കന്‍ ഭരണകൂട വക്താക്കള്‍ പറയുന്നത്). ഉസാമക്കെതിരിലുള്ള 'ഓപറേഷന്‍ ഗെറോനിമോ' (അതാണത്രെ അതിന്റെ പേര്!) 'നേവി സീല്‍' എന്ന അതിവിദഗ്ധ വിഭാഗത്തില്‍പ്പെട്ട സൈനികന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സാറ്റലൈറ്റ് വഴി വൈറ്റ് ഹൗസിലിരുന്ന് കണ്ട ഒബാമയും ജോ ബിഡനും ഹിലരിയുമടങ്ങുന്ന അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത സംഘത്തിന് നിഗൂഢമായ ഈ ഓപറേഷനെതിരെയുയര്‍ന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനെങ്കിലും അത് വേണ്ടിവരും.


ഓപ്പറേഷനെക്കുറിച്ച് ഒട്ടനവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. യാങ്കി ഭരണകൂടം വാദിക്കുന്നത് പോലെ ഇതൊരു ഏറ്റുമുട്ടല്‍ തന്നെയായിരുന്നോ? അമേരിക്ക അതിന്റെ ഏറ്റവും ശക്തമായ ചാരവലയം ഉപയോഗിച്ച് ബിന്‍ ലാദിന്റെ താമസസ്ഥലം കണ്ടെത്തുകയായിരുന്നോ? എന്നിട്ട് അതിവിദഗ്ധമായ ആസൂത്രണത്തിലൂടെ, കടുകിട തെറ്റാത്ത ഓപ്പറേഷനിലൂടെ അയാളെ വകവരുത്തുകയായിരുന്നോ? ജീവനോടെ പിടികൂടാമായിരുന്നിട്ടും എന്തുകൊണ്ട് അതിന് വേണ്ടി ശ്രമിച്ചില്ല? ഭീകരവിരുദ്ധ യുദ്ധത്തില്‍ തങ്ങളുടെ സന്തത സഹചാരിയായ പാക് ഭരണകൂടത്തെ എന്തുകൊണ്ട് ഈ വിഷയത്തില്‍ അമേരിക്ക വിശ്വാസത്തിലെടുത്തില്ല? ഇത്തരം സംശയങ്ങളുയരുന്നതിന്റെ പ്രധാന കാരണം, പാകിസ്താന്റെ 'സാന്‍ഡ്‌ഹേഴ്‌സ്റ്റ്' (ബ്രിട്ടനിലെ സൈനിക അക്കാദമിയോട് ചേര്‍ത്തു പറയുന്ന പേര്) എന്നറിയപ്പെടുന്ന അബറ്റാബാദിലെ സൈനികപട്ടണത്തിന് ഒത്ത നടുവില്‍ത്തന്നെയുള്ള വീടാണ് കഴിഞ്ഞ ആറേഴ് വര്‍ഷമായി താമസിക്കാന്‍ ലാദിന്‍ തെരഞ്ഞെടുത്തതെന്നതാണ്. തലക്ക് രണ്ടരക്കോടി ഡോളര്‍ വിലയുള്ള, ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഒന്നിച്ചന്വേഷിക്കുന്ന ഈ കൊടും കുറ്റവാളി പാകിസ്താന്‍ സൈന്യത്തിന്റെ മൂക്കിന് താഴെ വന്ന് ഇങ്ങനെ താമസിക്കുമെന്നത് വിശ്വസിക്കണോ അവിശ്വസിക്കണോ? അതോ ഇതും ഒരു ഒത്തുകളിയായിരുന്നോ? ആര്‍ക്കറിയാം.


യുദ്ധക്കൊതിയന്‍ സാമ്രാജ്യത്വത്തിന്റെ നിലനില്‍പിന് സദാ അനിവാര്യമായ ശത്രുക്കുപ്പായത്തിലേക്ക് അവര്‍പോലും ആവശ്യപ്പെടാത്ത വേഗത്തില്‍ നിന്നുകൊടുത്തുവെന്നതായിരുന്നു ഉസാമ ബിന്‍ ലാദിന്‍ ഇങ്ങനെ വെറുക്കപ്പെടാന്‍ കാരണം. സോവിയറ്റ് റഷ്യക്കെതിരെ തന്നെ ഉപയോഗപ്പെടുത്തിയ അമേരിക്കക്കെതിരെ, തന്റെ രണ്ടാം പടപ്പുറപ്പാടിന് തയാറായപ്പോള്‍ ആ നീക്കത്തിന്റെ ഗൗരവത്തെക്കുറിച്ച് ഉത്തമബോധ്യം വേണ്ടിയിരുന്ന ബിന്‍ ലാദിന് അതുണ്ടായില്ലെന്ന് മാത്രമല്ല, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി പകരം ചോദിക്കാനിറങ്ങിയയാള്‍ പലപ്പോഴും അവര്‍ക്കെതിരെ നിലകൊള്ളുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിര്‍വചന പ്രകാരമുള്ള ശത്രുക്കളെക്കാള്‍ കൂടുതല്‍ മുസ്‌ലിം സമൂഹത്തിലെ ആളുകളെ ഉസാമക്ക് കൊല്ലേണ്ടിവന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി (റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍) വൃക്കരോഗം ബാധിച്ച്, പല്ലുകൊഴിഞ്ഞ സിംഹമായി മാറിയ ഉസാമയെ ആളുകള്‍ മറന്നുതുടങ്ങിയ സമയത്താണ് അദ്ദേഹത്തിന്റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ അമേരിക്ക നമുക്ക് മുന്നില്‍ കൊണ്ടുവന്നിടുന്നത്.


ഒഴിയാബാധയായി മാറിയ അഫ്ഗാനിസ്താനിലെ യുദ്ധത്തില്‍ നിന്ന് കഴിയും വേഗം പിന്മാറണമെന്ന അമേരിക്കയുടെ ഉദ്ദേശ്യമായിരിക്കാം ഇപ്പോഴത്തെ ഉസാമ വധം ആട്ടക്കലാശത്തിന്റെ പൊരുള്‍ എന്ന് വാദിക്കുന്നവരുണ്ട്. അതിനവര്‍ നിരത്തുന്ന ന്യായം അമേരിക്കയെപ്പോലൊരു വന്‍ശക്തിക്ക് തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയെന്ന് വരുത്താതെ മുന്‍കൂട്ടി നിശ്ചയിച്ചൊരു പിന്മാറ്റം അഫ്ഗാനിസ്താനില്‍ നിന്ന് സാധ്യമല്ലെന്നുള്ളതാണ്. അത് ശരിയുമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ഒരു ദശകത്തോളം വിടാതെ പിന്നാലെ നടന്നിട്ടും ഉസാമയെപ്പോലൊരാളെ കിട്ടിയില്ലെന്ന് പറഞ്ഞാല്‍ അതില്‍പ്പരം നാണക്കേട് മറ്റെന്തുണ്ട്? അതുകഴിയാതെ യുദ്ധം അവസാനിപ്പിക്കുകയെന്ന് പറഞ്ഞാല്‍ അതതിനേക്കാളും വലിയ മാനക്കേടുതന്നെയാകും.


ഒരുപക്ഷേ, ബിന്‍ ലാദിനെ വളരെ നേരത്തെതന്നെ അഫ്ഗാനില്‍ നിന്ന് പിടികൂടി പാകിസ്താനില്‍ ഇങ്ങനെയൊരു നാടകം കളിച്ചതുമാകാം. അവിടെയും ലക്ഷ്യം ഒന്നുതന്നെ: എത്രയും പെട്ടെന്ന് അഫ്ഗാനില്‍ നിന്ന് തലയൂരുക. പക്ഷേ അതിന് മുമ്പ് പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചിട്ടുവേണം പോകാന്‍. ബിന്‍ ലാദിന് ഇത്രയും നല്ല പഞ്ചനക്ഷത്ര താമസവും സുരക്ഷിതത്വവും നല്‍കിയ കുറ്റത്തില്‍ നിന്ന് ഇനിയെങ്ങനെ പാകിസ്താന് തലയൂരാനാകും? സൈനിക അക്കാദമിയുടെ അടുത്ത് 10 ലക്ഷം ഡോളര്‍ വിലയുള്ള മൂന്ന് നില ബംഗ്ലാവില്‍ തങ്ങള്‍ തേടുന്ന കൊടും കുറ്റവാളിയെ ആറുവര്‍ഷത്തിലധികം താമസിപ്പിച്ചതിന് ഇനിയുള്ള കാലം പാകിസ്താന്‍ അമേരിക്കയുടെ മുന്നില്‍ എത്ര ഏത്തമിട്ടാലും മതിയാകില്ലെന്ന് ഭാവി സംഭവവികാസങ്ങള്‍ തെളിയിക്കും. സി.ഐ.എ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ ടൈം മാഗസിനോട് പറഞ്ഞതില്‍ നിന്നുള്ള സൂചന അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാകിസ്താനെ അറിയിക്കാതെ 'ഓപറേഷന്‍ ഗെറോനിമോ' നടത്തിയതിന് കാരണം, അവര്‍ വിവരങ്ങള്‍ ഉസാമ ബിന്‍ ലാദിന് ഒറ്റുകൊടുക്കുമോയെന്ന് ഭയന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെയുണ്ട് പാകിസ്താനി ഫ്രണ്ട്‌സുമായുള്ള ഒബാമയുടെ വാര്‍ ഓണ്‍ ടെറര്‍ കോഓപറേഷന്‍! കരളുപറിച്ചു കൊടുത്താലും ചെമ്പരത്തിപ്പൂവാണെന്നേ അമേരിക്കക്കാര്‍ പറയൂവെന്ന് ഇപ്പോഴെങ്കിലും സര്‍ദാരിമാര്‍ മനസ്സിലാക്കുന്നുണ്ടോ ആവോ!


പാകിസ്താന്റെ കാര്യത്തില്‍ ഇനിയുമുണ്ട് പ്രശ്‌നങ്ങള്‍. ഒരു പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുമതി കൂടാതെ ഹെലികോപ്റ്ററുകളുമായി പാഞ്ഞുചെന്ന് ആരെയെങ്കിലും കൊല്ലുന്നത് ഒന്നാം ലോകവും മൂന്നാം ലോകവുമായുള്ള വ്യത്യാസമായി മാത്രം മനസ്സിലാക്കിയാല്‍ മതിയാകും. എന്നാല്‍, അതിന് ശേഷം ഇപ്പോള്‍ അവിടെ നടക്കുന്ന വന്‍ ഭൂകമ്പത്തില്‍ പ്രസിഡന്റ് സര്‍ദാരിയും പ്രധാനമന്ത്രി ഗീലാനിയുമൊക്കെ വിറച്ചിരിപ്പാണ്. തങ്ങളുടെ ഭരണാധികാരികള്‍ക്കിതെന്താണ് പണിയെന്നാണ് സാധാരണ ജനം ചോദിക്കുന്നത്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് കേവലം 61 കിലോമീറ്റര്‍ മാത്രമുള്ള അബറ്റാബാദിലെ സൈനിക അക്കാദമിക്ക് മൂക്കിന് താഴെ 40 മിനിറ്റ് ഹെലികോപ്റ്റര്‍ പറന്നിട്ടും അക്ഷരാര്‍ഥത്തില്‍ പൊടിപാറിയ വെടിവെപ്പ് നടന്നിട്ടും രാജ്യസുരക്ഷക്ക് നിയുക്തരായവര്‍ ഏതടുപ്പില്‍ പോയി കിടക്കുകയായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. പ്രധാനമന്ത്രിയും പ്രസിഡന്റും വിദേശകാര്യ വക്താവും പറയുന്നതിലൊക്കെ പ്രകടമായ വൈരുധ്യങ്ങള്‍. സര്‍ദാരി പറയുന്നു ഓപറേഷനെക്കുറിച്ച് തങ്ങള്‍ക്ക് തീരെ അറിയില്ലെന്ന്, ഗീലാനി പറയുന്നു തങ്ങളുടെ കൂടി സഹകരണത്തോടെയാണ് ബിന്‍ ലാദിന്റെ കോമ്പൗണ്ടിനടുത്തേക്ക് അമേരിക്കന്‍ സൈന്യം എത്തിയതെന്ന്, വിദേശകാര്യ വക്താവ് പറയുന്നു ദീര്‍ഘനാളത്തെ സഹകരണത്തിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന്! ഏതായാലും ജനങ്ങള്‍ കാത്തിരിക്കുന്നത് ഇനി ഒരേയൊരു സംഗതിയാണ്: അമേരിക്കയുമായുള്ള ഈ സഹകരണം സര്‍ദാരിയും കൂട്ടരും ഇതേ രൂപത്തില്‍ തുടരുമോ? തുടര്‍ന്നാല്‍, അത് ശക്തമായ ജനരോഷത്തിന് കാരണമാകും, തുടര്‍ന്നില്ലെങ്കില്‍ അമേരിക്കയുടെ സൗഹൃദവും സഹായവും സര്‍ദാരിക്ക് നഷ്ടമാകും.


അറബ് ലോകത്തെ സംബന്ധിച്ചേടത്തോളം തികഞ്ഞ അസംബന്ധമെന്ന നിലക്കാണ് അവിടത്തെ യുവത ഈ സംഭവവികാസങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ഗത്തിലെ കട്ടുറുമ്പായി ബിന്‍ ലാദിന്‍ ഇങ്ങനെ കയറിവരുമെന്ന് അവര്‍ നിനച്ചതേയുണ്ടായിരുന്നില്ല. ഭീകരവിരുദ്ധ യുദ്ധത്തില്‍ ബുഷിന്റെ പങ്കാളികളായിരുന്ന പലരും ഒന്നുകില്‍ സിംഹാസനം തെറിച്ച്, രക്തസമ്മര്‍ദം കൂടി ഇപ്പോള്‍ ഐ.സി.യുവിലാണ്. അല്ലെങ്കില്‍ എപ്പോഴാണ് ഈ സൂനാമി തന്നെയും തന്റെ കുടുംബത്തെയും ഇതുവരെ തങ്ങള്‍ വാരിക്കൂട്ടിയതിനെയൊക്കെയും കടപുഴക്കിയെറിയുന്നതെന്ന് പേടിച്ച് വിറച്ച് സ്വന്തം കൊട്ടാരത്തില്‍ത്തന്നെ ഉയര്‍ന്ന ഹൃദയമിടിപ്പുമായി കഴിഞ്ഞുകൂടുകയാണ്. ഒരര്‍ഥത്തില്‍ ചരിത്രത്തിന്റെ കാവ്യനീതിയാണ് പുലര്‍ന്നിരിക്കുന്നത്. മുബാറകിനെയും ബിന്‍ അലിയെയും ഖദ്ദാഫിയെയുമൊക്കെ കെട്ടുകെട്ടിക്കാമെന്ന് മോഹിപ്പിച്ചാണ് ഉസാമ ബിന്‍ ലാദിന്‍ ഒരു കാലത്ത് അറബ് യുവതയില്‍ ചിലരെയെങ്കിലും വരുതിയിലാക്കിയതെങ്കില്‍ അല്‍ഖാഇദയുടെയും അമേരിക്കയുടെയും സഹായമില്ലാതെ തന്നെ തങ്ങള്‍ക്കതിന് സാധിച്ചിരിക്കുന്നുവെന്ന് അറബ് ജനതയൊന്നടങ്കം തെളിയിച്ചിരിക്കുന്ന സന്ദര്‍ഭമാണിത്. തോക്കെടുത്തിരുന്നുവെങ്കില്‍ 28 നൂറ്റാണ്ട് കഴിഞ്ഞാലും സംഭവിക്കില്ലാത്ത വിപ്ലവം, തോക്കിനുമുന്നില്‍ വിരിമാറ് കാണിക്കാനുള്ള ഇഛാശക്തിയുടെയും സൈബര്‍ ലോകത്തിന്റെ അനന്ത സാധ്യതകളുടെയും മുന്നില്‍ 28 ദിവസം കൊണ്ട് സംഭവിക്കുന്ന അത്ഭുതത്തിനാണ് അവര്‍ സാക്ഷ്യം വഹിച്ചത്. ജനതയുടെ ഇഛാശക്തിക്ക് മുന്നില്‍ ഇടഞ്ഞുനിന്നിരുന്ന ഫലസ്ത്വീന്‍ ഗ്രൂപ്പുകള്‍ വരെ ഐക്യപ്പെടുകയും സയണിസ്റ്റ് ശക്തിയെ ഒന്നായി വെല്ലുവിളിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്ക് അവര്‍ ചെവികൊടുക്കവെയാണ് ഈ ഈച്ച അവരുടെ മൂക്കിന് മുകളില്‍ വന്നിരിക്കുന്നത്. തീര്‍ച്ചയായും അതിനെ കൈകൊണ്ട് വീശിമാറ്റി മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയും, കഴിയേണ്ടതുണ്ട്. ഇനിയും ഭീകരത, തീവ്രവാദം എന്നൊക്കെപ്പറഞ്ഞ് പറ്റിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് അത്യുച്ചത്തില്‍ വിളിക്കാന്‍ പാകത്തില്‍ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ അവര്‍ തയാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


tajaluva@gmail.com

Sunday 20 March 2011

ലിബിയയില്‍ പിറക്കാനിരിക്കുന്ന `പിശാചിന്റെ കസേരകള്‍'

താജ്‌ ആലുവ
http://www.prabodhanam.net/Issues/19.3.2011/thajaluva.html

കുറച്ചു മുമ്പ്‌ അല്‍ജസീറ ചാനലുമായി നടത്തിയ ഒരഭിമുഖത്തില്‍ ജനാധിപത്യത്തെ കളിയാക്കിക്കൊണ്ട്‌ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി പറഞ്ഞു, അത്‌ (ഡെമോക്രസി) പിശാചുക്കള്‍ ഇരിക്കുന്ന കസേരകളാണെന്ന്‌! തന്റെ സ്വതസിദ്ധമായ ഭ്രാന്തന്‍ നിര്‍വചനമാണ്‌ അയാള്‍ അതിന്‌ നല്‍കിയത്‌: `ഡെമോ' എന്നാല്‍ ഡെമണ്‍സ്‌ അഥവാ പിശാചുക്കള്‍. `കറാസി'യെന്ന്‌ അറബിയില്‍ പറഞ്ഞാല്‍ കസേരകള്‍! ഇത്തരം കിറുക്കന്‍ ജല്‍പനങ്ങളുടെ ആകെത്തുകയായിരുന്നു കഴിഞ്ഞ 42 വര്‍ഷത്തെ ലിബിയന്‍ ജനതയുടെ ജീവിതം. അലയടിച്ചുയരുന്ന ബഹുജനപ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിനു നടുവിലും മതിഭ്രമം ബാധിച്ച കുറെ ജല്‍പനങ്ങളുടെ പ്രവാഹമാണ്‌ ആ നാവില്‍ നിന്നുതിര്‍ന്നു വീണുകൊണ്ടിരിക്കുന്നത്‌. വിചിത്രമായ വേഷവിധാനവും അതിലേറെ അമ്പരിപ്പിക്കുന്ന സ്വഭാവചേഷ്‌ടകളുമായി അറബ്‌ ലോകത്തും അന്താരാഷ്‌ട്ര വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഈ വികൃത വ്യക്തിത്വം ലിബിയക്കാരെ സംബന്ധിച്ചേടത്തോളം ഭരണാധികാരിയെന്നതിനേക്കാളുപരി വെറുമൊരു ബഫൂണ്‍ മാത്രമായിരുന്നു.
ഇന്നിപ്പോള്‍ സ്വന്തം ജനങ്ങളാലും ഇതുവരെ താങ്ങിനിര്‍ത്തിയ പാശ്ചാത്യശക്തികളാലും വെറുക്കപ്പെട്ട്‌ ട്രിപ്പോളി നഗരത്തിലെ തന്റെ കൊട്ടാരത്തിനകത്ത്‌ മാത്രം സഞ്ചാര സ്വാതന്ത്ര്യമുള്ളയാളായി ഒതുക്കപ്പെട്ടിരിക്കുന്നു മരുഭൂമിയുടെ ഈ പുത്രന്‍ (വിശേഷണത്തിന്‌ ഖദ്ദാഫിയോടുതന്നെ കടപ്പാട്‌). അധികാരം നിലനിര്‍ത്തുന്നതിന്‌ വേണ്ടി സ്വന്തം ജനതയെ എത്ര വേണമെങ്കിലും കൊന്നൊടുക്കാന്‍ യാതൊരു മടിയുമില്ലെന്ന്‌ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു ഖദ്ദാഫി. വെറും എലികളായി താന്‍ കാണുന്ന ജനാധിപത്യ പ്രക്ഷോഭകാരികളില്‍ നിന്ന്‌ ലിബിയയെ ശുദ്ധീകരിക്കാന്‍ വീടു-വീടാന്തരം കേറി വേണ്ടിവന്നാല്‍ എല്ലാവരെയും വാലു തൂക്കി എറിയുമെന്ന്‌ പരസ്യമായി പ്രഖ്യാചിച്ചിരിക്കുകയാണയാള്‍. നേരത്തെ തന്നെ അധികാരം ജനങ്ങളുടെ `കോണ്‍ഗ്രസുകള്‍'ക്ക്‌ വിട്ടുകൊടുത്തതിനാല്‍ താന്‍ രാജാവോ പ്രസിഡന്റോ അല്ലെന്നും അതുകൊണ്ടുതനെ അധികാരം ഒഴിയേണ്ട ആവശ്യമില്ലെന്നുമുള്ള പുതിയ കിറുക്കും ഇടക്കിടെ മൊഴിയുന്നുണ്ട്‌.
ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കുന്നതില്‍ ഇയാള്‍ ഒറ്റക്കായിരുന്നില്ല. മൂത്ത പുത്രന്‍ സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫി, 2008-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ (LSE) നിന്നെടുത്ത ഡോക്‌ടറേറ്റ്‌ തീസിസിന്റെ ശീര്‍ഷകം നോക്കുക: ആഗോള ഭരണസ്ഥാപനങ്ങള്‍ ജനാധിപത്യവത്‌കരിക്കുന്നതില്‍ പൗരസമൂഹത്തിന്റെ പങ്ക്‌ (The Role of Civil Society in the Democratisation of Global Governance Institutions)! 400 പേജ്‌ വരുന്ന ഈ തീസിസിലെ പല `ഗവേഷണങ്ങളും' ഇവ്വിഷയകമായി നേരത്തെ നടത്തപ്പെട്ട പഠന-ഗവേഷണങ്ങളില്‍ നിന്ന്‌ പകര്‍ത്തിയെഴുതിയാണെന്നതിന്റെ പഴിയവിടെ നില്‍ക്കട്ടെ. സ്വന്തം തറവാട്‌ നോക്കാത്തവനാണ്‌ ലോകം നന്നാക്കാന്‍ നടക്കുന്നതെന്ന്‌ പറഞ്ഞ്‌ LSE ഇപ്പോള്‍ ഡോക്‌ടറേറ്റ്‌ തിരിച്ചുവാങ്ങിക്കാനുള്ള പുറപ്പാടിലാണ്‌. ഒപ്പം അയാള്‍ സ്ഥാപനത്തിന്‌ നല്‍കിയ പതിനഞ്ച്‌ ലക്ഷം പൗണ്ടിന്റെ സംഭാവനയും അവര്‍ തിരിച്ചടക്കും. ജനാധിപത്യത്തിലോ പൗരാവകാശങ്ങളിലോ തരിമ്പും വിശ്വാസമില്ലാത്തവനായിരുന്നു സൈഫുല്‍ ഇസ്‌ലാം എന്നതിന്‌ ഇപ്പോഴത്തെ ബഹുജനപ്രക്ഷോഭത്തിന്റെ ആദ്യ നാളുകളിലൊന്നില്‍ നടത്തിയ ടെലിവിഷന്‍ പ്രഭാഷണം മതിയായ തെളിവാണ്‌. അയാള്‍ പറഞ്ഞു: ``പിതാവിനെതിരായ സമരം നയിക്കുന്നത്‌ മയക്കുമരുന്നിന്റെ അടിമകളും ഗോത്രപക്ഷപാതികളും ഇസ്‌ലാമിസ്റ്റുകളുമാണ്‌. ഏക ലിബിയയുടെ സ്ഥാനത്ത്‌ 15 ഇസ്‌ലാമിക എമിറേറ്റുകള്‍ സ്ഥാപിക്കാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. ഈ പോരാട്ടം അവര്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ ആഭ്യന്തരയുദ്ധമായിരിക്കും ഫലം. പിതാവിനെ അനുകൂലിക്കുന്നവര്‍ വെറുതെയിരിക്കുമെന്ന്‌ കരുതരുത്‌.'' സ്വേഛാധിപതികളുടെ അവസാനത്തെ അടവുകള്‍ എത്ര പരിതാപകരമാണെന്ന്‌ നോക്കുക!
അറബ്‌ ലോകത്ത്‌ സൂനാമിയായി പടര്‍ന്നുകയറിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇരയാണ്‌ ഖദ്ദാഫി. തുനീഷ്യയിലെയും ഈജിപ്‌തിലെയും തന്റെ `സഹോദരങ്ങളി'ല്‍നിന്നും വ്യത്യസ്‌തമായി അധികാരത്തില്‍ തുടരാന്‍ വന്‍ രക്തച്ചൊരിച്ചിലിനുതന്നെ അയാള്‍ മുന്‍കൈയെടുത്തു. സ്വന്തം സൈന്യത്തെയും സുരക്ഷാസേനയെയും വിശ്വാസമില്ലാതെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇറക്കുമതി ചെയ്‌ത ഗുണ്ടകളെക്കൊണ്ടാണ്‌ ആയിരക്കണക്കിന്‌ വരുന്ന സ്വന്തം നാട്ടുകാരെ അയാള്‍ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയത്‌. താന്‍ വര്‍ഷങ്ങളായി സഹായം കൊടുക്കുന്ന സിംബാബ്‌വെയെപ്പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്‌ ഈ ഗുണ്ടകളെ അയാള്‍ക്ക്‌ ലഭിച്ചത്‌. ഇതിന്‌ പ്രേരകമായതോ ലിബിയ തന്റെ തറവാട്ടുസ്വത്താണെന്ന ധാര്‍ഷ്‌ട്യവും. തന്നെ ഭരിക്കാനനുവദിച്ചില്ലെങ്കില്‍, ലിബിയയെ കത്തുന്ന നരകമാക്കുമെന്നാണ്‌ ഒരു ഘട്ടത്തില്‍ ഖദ്ദാഫി ഭീഷണി മുഴക്കിയത്‌. അതിന്‌ വേണ്ടി എല്ലാ ഗോത്രങ്ങള്‍ക്കും രാജ്യത്തിന്റെ ആയുധപ്പുര തുറന്നുകൊടുക്കുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, ഇക്കാലമത്രയും അള്ളിപ്പിടിച്ചിരുന്ന സിംഹാസനത്തില്‍ നിന്ന്‌ പൂച്ചയെപ്പോലെ ചെവിക്കുന്നി പിടിച്ച്‌ ധീരരായ ലിബിയന്‍ യുവാക്കള്‍ അയാളെ പുറത്തിടുന്നത്‌ ഇനി കേവലം സമയത്തിന്റെ മാത്രം പ്രശ്‌നമാണ്‌. തലസ്ഥാനമായ ട്രിപ്പോളി ഒഴികെയുള്ള പ്രധാനപ്പെട്ട നഗരങ്ങളെല്ലാം പ്രക്ഷോഭകാരികളായ യുവാക്കളുടെ പിടിയിലാണിപ്പോള്‍.
എണ്ണ സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളതിനാല്‍, ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നാണ്‌ ലിബിയ. പക്ഷേ, എണ്ണവരുമാനത്തിന്റെ സിംഹഭാഗവും ഖദ്ദാഫിയും 9 മക്കളുമടങ്ങുന്ന കുടുംബവും ധൂര്‍ത്തടിക്കുകയായിരുന്നു. ബ്രിട്ടനിലെ എക്‌സറ്റര്‍ യൂനിവേഴ്‌സിറ്റിയിലെ മധ്യ-പൂര്‍വ രാഷ്‌ട്രീയകാര്യ വിദഗ്‌ധനായ ടിം നിബ്ലോക്ക്‌, കഴിഞ്ഞ കാലങ്ങളില്‍ ലിബിയക്ക്‌ എണ്ണയില്‍ നിന്ന്‌ കിട്ടിയ വരുമാനവും ഗവണ്‍മെന്റ്‌ ചെലവിട്ട തുകയും തമ്മില്‍ താരതമ്യ പഠനം നടത്തിയിരുന്നു. ബില്യന്‍ കണക്കിന്‌ ഡോളറുകളുടെ കുറവാണ്‌ ഓരോ വര്‍ഷവും ഈ വകയില്‍ അദ്ദേഹം കണ്ടെത്തിയത്‌. അതെല്ലാം ഖദ്ദാഫി കുടുംബം ദുബൈയിലും ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ നിബ്ലോക്ക്‌ പറയുന്നത്‌. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ നമൂറയിലെ മുതിര്‍ന്ന രാഷ്‌ട്രീയകാര്യ നിരീക്ഷകനായ അലിസ്‌റ്റൈര്‍ ന്യൂട്ടണിന്റെ അഭിപ്രായവും ഇത്തരത്തില്‍ ബില്യന്‍ കണക്കിന്‌ ഡോളറുകള്‍ ഖദ്ദാഫിയും കുടുംബവും നാട്ടില്‍ നിന്ന്‌ കടത്തിയിട്ടുണ്ടാകാമെന്നാണ്‌. രഹസ്യ ബാങ്കക്കൗണ്ടുകള്‍ക്കു പുറമെ പലതരം റിയല്‍ എസ്റ്റേറ്റുകളായും ഈ സ്വത്ത്‌ വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ അതോറിറ്റിക്കുള്ള 70 ബില്യന്‍ ഡോളര്‍ മൂലധനം മാത്രമാണ്‌ ഈയിനത്തില്‍ കണക്കില്‍പ്പെട്ടിട്ടുള്ളത്‌. അതുതന്നെയും നിക്ഷേപം നടത്തിയിരുന്നത്‌ വ്യക്തിതാല്‍പര്യങ്ങള്‍ മാത്രം മുന്‍നിറുത്തിയായിരുന്നു. ഒരര്‍ഥത്തില്‍ ഇത്രയും കാലം ഖദ്ദാഫിയെ അധികാരത്തില്‍ തുടരാന്‍ സഹായിച്ചത്‌ യൂറോപ്യന്‍ രാജ്യങ്ങളുമായും അമേരിക്കയുമായും നിലനിര്‍ത്തിപ്പോന്നിരുന്ന വിപുലമായ ബിസിനസ്‌ ബന്ധങ്ങളാണ്‌. രാജ്യത്തിന്റെ എണ്ണ സമ്പത്ത്‌ വഴിതിരിച്ച്‌ വിട്ടുകൊണ്ട്‌ ഈ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്‌ മാത്രമാണ്‌ അയാള്‍ മുന്‍ഗണന നല്‍കിയിരുന്നത്‌. 1986-ല്‍ ജര്‍മനിയിലെ നിശാക്ലബ്ബില്‍ ബോംബ്‌ സ്‌ഫോടനം നടത്തിയെന്നാരോപിച്ച്‌ അമേരിക്ക ആ വര്‍ഷം ഏപ്രിലില്‍ ലിബിയയില്‍ നടത്തിയ ബോംബുവര്‍ഷത്തില്‍ നിന്നും ലോക്കര്‍ബി വിമാനദുരന്തത്തെത്തുടര്‍ന്നുള്ള ഉപരോധത്തില്‍ നിന്നുമൊക്കെ തലയൂരാനായി ഖദ്ദാഫി ഉപയോഗപ്പെടുത്തിയത്‌ എണ്ണയാണ്‌. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിയാണ്‌ ഖദ്ദാഫിയുടെ വിശ്വസ്‌തനായ ബിസിനസ്‌ പാര്‍ട്‌ണര്‍. ലിബിയയുടെ എണ്ണ സമ്പത്തിന്റെ 25 ശതമാനവും പ്രകൃതിവാതകത്തിന്റെ 15 ശതമാനവും പോകുന്നത്‌ ഇറ്റലിയിലേക്കാണ്‌. പകരം ഇറ്റാലിയന്‍ എണ്ണക്കമ്പനിയായ എനി ഓയില്‍ കോര്‍പറേഷനിലും ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസിലും കാര്‍നിര്‍മാണ കമ്പനിയായ ഫിയറ്റിലും ഖദ്ദാഫിക്ക്‌ ഷെയറുണ്ട്‌.
ഇതിനൊക്കെപ്പുറമെയാണ്‌ ഖദ്ദാഫി കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ധൂര്‍ത്തുകള്‍. പുത്രന്‍ സൈഫുല്‍ ഇസ്‌ലാം 2009-ല്‍ തന്റെ 37-ാമത്തെ ജന്മദിനത്തിന്‌ തെക്കു-കിഴക്കന്‍ മോണ്‍ടിനീഗ്രോയില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക്‌ കോടീശ്വരന്മാരെയും കലാകാരന്മാരെയും സ്വകാര്യവിമാനങ്ങളില്‍ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്‌ മുമ്പ്‌ സെയ്‌ന്റ്‌ ട്രോപ്പെസിലും മൊണാക്കോയിലുമൊക്കെ ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവത്രെ! മകള്‍ ആഇശ ഖദ്ദാഫിയാകട്ടെ ഏറ്റവും പുതിയ വസ്‌ത്രങ്ങളുടെയും ആഭരണങ്ങളുടെയും പിന്നാലെയാണ്‌. ഓരോ അവസരത്തിലേക്കുമുള്ള തന്റെ വസ്‌ത്രം ഡിസൈന്‍ ചെയ്യുന്നതിന്‌ നാട്ടിലും മറുനാട്ടിലും പ്രത്യേകം ഡിസൈനര്‍മാരെ നിയമിച്ചിട്ടുണ്ട്‌. പോപ്‌ മ്യൂസിക്കിലും കമ്പമുള്ള ആഇശ, പ്രശസ്‌ത പോപ്‌ ഗായിക ശാക്കിറ കഴിഞ്ഞ വര്‍ഷം തുനീഷ്യയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്ക്‌ വന്‍ സംഘവുമായി പോയത്‌ വിവാദമായിരുന്നു. ഖദ്ദാഫിയുടെ അറിയപ്പെടുന്ന മറ്റുമക്കളായ ഹാനിബാളും മുഅ്‌ത്തസിമുമൊക്കെ ഇതുപോലെ ധൂര്‍ത്തിന്‌ പേരുകേട്ടവരാണ്‌. വിദേശങ്ങളില്‍ കറങ്ങിനടക്കുകയും രാജ്യത്തിന്റെ സമ്പത്ത്‌ തോന്നുംപോലെ ചെലവഴിക്കുകയുമാണ്‌ അവരുടെ രീതി.
ലിബിയന്‍ ജനത അവരുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്‌. നാല്‌ ദശകത്തോളം ചുമന്നുനിന്ന ഏകാധിപത്യത്തിന്റെ നുകം താഴെ വെക്കാന്‍ ലഭിച്ച അസുലഭാവസരം അവര്‍ പാഴാക്കുകയില്ലെന്നുതന്നെ ഉറപ്പിക്കാം. അല്ലെങ്കിലും ചരിത്രത്തിന്‌ ഫുള്‍സ്റ്റോപ്പിട്ട ഖദ്ദാഫി കാലയളവിലൊഴിച്ച്‌ സാമ്രാജ്യത്വാധിനിവേശത്തെയും സ്വേഛാപ്രമത്തതകളെയും സധീരം നേരിട്ട ഒരു പാരമ്പര്യമുണ്ട്‌ ലിബിയക്ക്‌. മുസോളിനിയുടെ ഇറ്റലിയെ കൊമ്പുകുത്തിച്ച ഉമര്‍ മുഖ്‌താറിന്റെ അനുയായികള്‍ക്ക്‌, അഭിനവ സ്വേഛാധിപതികളെ കീഴടക്കാനുള്ള ധൈര്യവും കരുത്തുമുണ്ട്‌. 1931-ല്‍ തന്നെ അറസ്റ്റ്‌ ചെയ്‌ത ഇറ്റാലിയന്‍ സൈനികരോട്‌ ഉമര്‍ മുഖ്‌താര്‍ പറഞ്ഞത്‌ അവരെങ്ങനെ മറക്കും: ``ഞങ്ങള്‍ കീഴടങ്ങുകയില്ല. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം. ഇതൊരവസാനമല്ല, എനിക്ക്‌ ശേഷം വരാനിരിക്കുന്ന തലമുറകളോട്‌ നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും പോരാടേണ്ടി വരും. എന്നെ സംബന്ധിച്ചേടത്തോളം എന്റെ പ്രായം, എന്നെ തൂക്കിക്കൊല്ലുന്നവനേക്കാളും എന്തായാലും കൂടുതലായിരിക്കുകയും ചെയ്യും.'' 70-ാമത്തെ വയസ്സില്‍ മരണക്കുരുക്കിലേക്ക്‌ പുഞ്ചിരിയോടെ നടന്നടുത്ത ആ മരുഭൂമിയിലെ സിംഹത്തെപ്പോലെ ഒരുപാട്‌ സിംഹങ്ങളെ നേരിട്ടുകൊണ്ടല്ലാതെ നവസാമ്രാജ്യത്വശക്തികളുടെ പിണിയാളായ ഖദ്ദാഫിക്ക്‌ പിടിച്ചുനില്‍ക്കാനാവില്ല.
tajaluva@gmail.com

സമര്‍പ്പിത ജീവിതത്തിന്‌ മാതൃകയായി അബ്‌ദുല്‍ മജീദ്‌



ചില ജീവിതങ്ങള്‍ അങ്ങനെയാണ്‌. മറ്റുള്ളവര്‍ക്ക്‌ വേണ്ടി സമര്‍പ്പിക്കപ്പെട്ടവ. സ്വന്തമായി പ്രശ്‌നങ്ങളുടെ നടുക്കയത്തിലാണ്‌ അവരെങ്കിലും ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി മറ്റുള്ളവരെ സമാധാനിപ്പിക്കാനായി അവര്‍ ഓടിനടക്കും. കൈ -മെയ്‌ മറന്ന്‌ അവശര്‍ക്ക്‌ ആശ്വാസമായി തണലൊരുക്കും. ഗാഢമായി സ്‌നേഹിക്കുന്ന ആദര്‍ശത്തിന്‌ വേണ്ടി, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും അവഗണിച്ച്‌ കഠിനമായി പ്രയത്‌നിക്കും. അങ്ങനെ നെറ്റിത്തടത്തില്‍ നിന്ന്‌ വിയര്‍പ്പുറ്റി വീഴ്‌കെ നാഥന്‍ അവരെ തന്റെയടുക്കലേക്ക്‌ പെട്ടെന്നങ്ങോട്ട്‌ തിരിച്ച്‌ വിളിക്കും. ഭൂമിയില്‍ ബാക്കിയാകുന്നവര്‍ക്കത്‌ കടുത്ത മാനസികപ്രയാസം സൃഷ്‌ടിക്കുമെങ്കിലും അവരെസ്സംബന്ധിച്ചേടത്തോളം നാഥന്റെയടുക്കലേക്കുള്ള സന്തോഷകരമായ യാത്രയായിരിക്കുമത്‌; ഏറെ കൊതിച്ചിരുന്ന അനശ്വര സുഖത്തിലേക്കുള്ള സുഗമമായ പ്രയാണം.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന്‌ ഇഹലോകവാസം വെടിഞ്ഞ സഹോദരന്‍ അബ്‌ദുല്‍ മജീദ്‌ വി.എച്ച്‌ (49) ആ ഗണത്തിലുള്‍പ്പെടുന്നയാളാണെന്ന്‌ അദ്ദേഹത്തെ അറിയുന്ന ഏതൊരാളും സമ്മതിക്കും. ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും എറണാകുളം ജില്ല മുസ്‌ലിം അസോസിയേഷന്‍ ഖത്തര്‍ (എഡ്‌മാക്‌) പ്രസിഡന്റുമായിരുന്ന അദ്ദേഹത്തെ അതിരാവിലെ ഓഫീസിലേക്ക്‌ പോകുന്ന വഴിയില്‍ ബസിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുക്കുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്നുവരെ പ്രാസ്‌ഥാനിക മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിച്ചു അദ്ദേഹം. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ്‌ വി.എ ഇബ്രാഹിം കുട്ടിയെയും ബഷീര്‍ മുഹ്‌യുദ്ദീനെയും അവരുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്‌ സഹായിച്ച ശേഷം എയര്‍പോര്‍ട്ടില്‍ യാത്രയയച്ച്‌ തിരിച്ചുവന്ന്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, രാത്രി വൈകിയുറങ്ങി, പിറ്റേന്ന്‌ രാവിലെ ജോലിക്ക്‌ പോയ അദ്ദേഹത്തെ ജോലി സ്‌ഥലമായ ഖത്തര്‍ പെട്രോളിയത്തിലേക്കുള്ള വഴിയില്‍ കാത്തിരുന്നത്‌ അല്ലാഹുവിന്റെ അലംഘനീയമായ വിധിയായിരുന്നു. പ്രഭാതഭക്ഷണത്തിന്‌ ഒപ്പം താമസിക്കുന്ന സുഹൃത്ത്‌ ക്ഷണിച്ചിട്ട്‌, അത്‌ സ്‌നേഹപൂര്‍വം നിരസിച്ച്‌ ബേക്കറിയിലേക്കദ്ദേഹം വഴി മുറിച്ച്‌ കടന്നത്‌ അല്ലാഹുവിന്റെ വിളി കേട്ടുകൊണ്ടായിരുന്നുവോ? മുമ്പൊരിക്കല്‍ മരണവക്‌ത്രത്തില്‍ നിന്ന്‌ കഷ്‌ടിച്ച്‌ രക്ഷപ്പെട്ടശേഷം തനിക്ക്‌ കിട്ടിയ ജീവിതത്തെ രണ്ടാം ജന്മമായി കണക്കാക്കുകയും അത്‌ പരമാവധി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ത്തന്നെ ചെലവഴിക്കണമെന്ന്‌ തീരുമാനിച്ചുറപ്പിച്ച്‌ അതില്‍ത്തന്നെ നിലകൊള്ളുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്ത്‌ പറയകാട്‌ വാത്തുശ്ശേരി പരേതനായ ഹൈദ്രോസിന്റെ മകന്‍ അബ്‌ദുല്‍ മജീദ്‌ ഒരു വ്യക്‌തിയായിരുന്നില്ലെന്ന്‌ അദ്ദേഹത്തിന്റെ സ്‌നേഹസാഗരത്തില്‍ നിന്ന്‌ ഒരല്‍പമെങ്കിലും രുചിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആരും സാക്ഷി പറയും. ഒരു സംഘത്തിന്‌ മാത്രം ചെയ്യാന്‍ കഴിയുന്നതാണ്‌ ഒരു പുരുഷായുസ്സ്‌ തികച്ചു ജീവിക്കുന്നതിന്‌ മുമ്പ്‌ അദ്ദേഹം ചെയ്‌ത്‌ തീര്‍ത്തത്‌. പ്രസംഗങ്ങളെക്കാള്‍ വലുത്‌ പ്രവര്‍ത്തനമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അതപ്പടി പ്രാവര്‍ത്തികമാക്കിയ അപൂര്‍വം ചിലരിലൊരാള്‍. ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷനും എഡ്‌മാകും പ്രത്യേകം സംഘടിപ്പിച്ച അനുസ്‌മരണയോഗങ്ങളില്‍ തിങ്ങിനിറഞ്ഞ സദസ്യര്‍ കണ്ണീര്‍പ്പൂക്കളര്‍പ്പിച്ച്‌ പറഞ്ഞുവച്ചതതാണ്‌. ജനസേവനത്തിന്‌ ഒരുതരത്തിലുമുള്ള അതിര്‍വരമ്പുകളും നിശ്ചയിക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വഴിഞ്ഞൊഴുകിയ ആര്‍ദ്രതയുടെ പച്ചപ്പ്‌ കണ്ട്‌ അവര്‍ മൂക്കത്തുവിരല്‍ വച്ചു. സഹോദരസമുദായാംഗങ്ങളായ സുഹൃത്തുക്കളെ അവരുടെ വിവാഹ വാര്‍ഷികദിനങ്ങള്‍ പോലും കൊല്ലങ്ങളായി കൃത്യമായി ഓര്‍മ്മപ്പെടുത്തുന്ന പശിമയുള്ള ഹൃദയത്തിന്റെ ഉടമ! മാരകരോഗികളും തൊഴിലില്ലാതെ കഷ്‌ടപ്പെടുന്നവരും വീടില്ലാത്തവരും നിര്‍ധനരുമായ അനവധി പേരുടെ കണ്ണീരൊപ്പാന്‍ വിശ്രമം പോലും മറന്നുള്ള ഓടിപ്പാച്ചിലുകള്‍! ഏല്‍പിക്കപ്പെട്ട പണി പൂര്‍ത്തിയാക്കാന്‍ പാതിരാത്രി വരെ ഉറക്കമിളക്കുമെങ്കിലും തഹജ്ജുദിനും അതിന്‌ ശേഷം സുബ്‌ഹ്‌ ബാങ്ക്‌ കൊടുക്കാനുമായി പള്ളിയില്‍ കൃത്യമായി ഹാജരാകാനുള്ള ഔല്‍സുക്യം! അതിനേക്കാളൊക്കെ ഏറെ, ജീവിതത്തിന്റെ ഈ വ്യത്യസ്‌ത മുഖഭാവങ്ങളെ ആരുമറിയാതെ ഒളിപ്പിച്ചുവച്ച്‌, ലോകമാന്യത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളെയും മനസ്സിനെയും സദാ സംരക്ഷിച്ചു നിര്‍ത്തിയ നിഷ്‌കളങ്കത. ഒരു സാദാ പ്രവര്‍ത്തകനായി ജനക്കൂട്ടത്തിലലിയാന്‍ തീരെ വൈഷമ്യമില്ലാത്ത ഒരാള്‍, ഇതായിരുന്നു ഞങ്ങളുടെ മജീദ്‌ക്ക.
ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്റെ വളണ്ടിയര്‍ വിഭാഗത്തില്‍ ഉത്തരവാദിത്തമുണ്ടായിരുന്ന വര്‍ഷങ്ങളില്‍ അസോസിയേഷന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌, നോമ്പുതുറ പോലെ വിശാല ജനപങ്കാളിത്തമുള്ള പരിപാടികളിലും മറ്റും ഏല്‍പിച്ച ദൗത്യം ഭംഗിയാക്കാന്‍ കഠിന പ്രയത്‌നം ചെയ്‌തു അദ്ദേഹം. താന്‍ നേതൃത്വം ഏറ്റെടുത്ത രണ്ട്‌ വര്‍ഷങ്ങളില്‍ എഡ്‌മാക്കിനെ പുതിയ സേവന-സാംസ്‌കാരിക-വൈഞ്‌ജാനിക മേഖലകളിലേക്ക്‌ കൈപിടിച്ചുനടത്താന്‍ അസാമാന്യമായ നേതൃപാടവവും ഇഛാശക്‌തിയും കാണിച്ചു. ഒരു സന്ദര്‍ഭത്തിലും നേതാവിന്റെ ഹാവഭാവങ്ങളില്ലാതെ അനുയായി വൃന്ദത്തിലെ ഏറ്റവും സാധാരണക്കാരനോടൊപ്പം നിന്നു. നാട്ടില്‍ നിന്നുമെത്തുന്ന സഹായപേക്ഷകളിലേക്കുള്ള ഫണ്ടുപിരിവുകളില്‍ കുറഞ്ഞ ശമ്പളക്കാര്‍ ഏറ്റെടുക്കുന്ന തുകയുടെ വലിപ്പം കണ്ട്‌ അത്‌ കുറക്കണമെന്നാവശ്യപ്പെട്ടത്‌ അവരോടുള്ള മമതയുടെ നിദര്‍ശനമായിരുന്നു. വീട്ടുജോലിക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ആരായാലും പുതുതായി ഖത്തറില്‍ ജോലിക്കെത്തുന്ന എറണാകുളം ജില്ലക്കാരെ സംഘടനയുമായി അടുപ്പിക്കാനും വ്യത്യസ്‌ത ഫണ്ടുകളിലൂടെ നാട്ടില്‍ നിസ്സഹായരായ ധാരാളം പേര്‍ക്ക്‌ സഹായമെത്തിക്കാനും ഒരുപാട്‌ സേവനപരിശ്രമങ്ങളര്‍പ്പിച്ചു. നാട്ടില്‍ ലീവില്‍ പോകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങി സഹായത്തിന്‌ അര്‍ഹരായവര്‍ക്ക്‌ അത്‌ നേരിട്ടെത്തിച്ചുകൊടുത്തു. ഖത്തറിലും നാട്ടിലുമൊക്കെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ആ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുമായും സൗഹൃദം സ്‌ഥാപിക്കാനും അവരുമായി ഇഴുകിച്ചേരാനുമുള്ള പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്‌. അങ്ങനെ ഓര്‍ത്തെടുക്കാന്‍ എത്രയെത്ര മനുഷ്യപ്പറ്റുള്ള സംഭവങ്ങള്‍! നിലപാടുകള്‍! എല്ലാം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടവ.
അല്ലാഹു അബ്‌ദുല്‍ മജീദ്‌ സാഹിബിന്റെ പാപങ്ങള്‍ പൊറുക്കുകയും അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും സന്തപ്‌ത കുടുംബാംഗങ്ങള്‍ക്ക്‌ ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുമാറാകട്ടെ, ആമീന്‍.
tajaluva@gmail.com

Sunday 20 February 2011

'ഹുവ യംശീ, മിശ്ഹ നംശീ' (അയാള്‍ പോകും, ഞങ്ങള്‍ പോകില്ല)

Published in Madhyamam daily on Sat, 02/19/2011 (link: http://www.madhyamam.com/news/49484/110219)

താജ് ആലുവ

മൂന്ന് ദശകത്തോളം ഈജിപ്തിനെയും അറബ് ലോകത്തെയും അമ്മാനമാടിയ ഹുസ്‌നി മുബാറക്കിനെ സിംഹാസനത്തില്‍ നിന്ന് കടപുഴക്കിയെറിയുന്നതിലവസാനിച്ച വിപ്ലവം അറബ് സമൂഹത്തിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സമാനതകളില്ലാത്തതാണ്. ഒരു ഘട്ടത്തില്‍ കൃത്യമായ നേതൃത്വം പോലുമില്ലെന്ന് പുറമേക്ക് തോന്നിയപ്പോഴും, അനിതര സാധാരണമായ ഇച്ഛാശക്തിയും അതുല്യമായ ലക്ഷ്യബോധവുമാണ് ബുദ്ധിജീവികളും സാധാരണക്കാരും പണക്കാരനും പാവപ്പെട്ടവനും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചണിനിരന്ന ആ സമൂഹം പ്രകടിപ്പിച്ചത്. തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 18 ദിവസങ്ങളില്‍ തങ്ങളെ കട്ടുമുടിച്ച സ്വേച്ഛാധിപതിയോടുള്ള പ്രതിഷേധാഗ്‌നി മാത്രമല്ല, ഈജിപ്ഷ്യന്‍ സമൂഹം ലോകത്തിന് കാണിച്ചു കൊടുത്തത്, രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ എത്രമാത്രം പക്വത ആര്‍ജിച്ചിട്ടുണ്ടെന്നതിന്റെ നേര്‍ചിത്രം കൂടിയായിരുന്നു.
അറബ് ലോകത്തിന്റെ ചരിത്രഗതി മാറ്റിയ ഈ സംഭവത്തെ ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അക്കൗണ്ടില്‍ വരവുവെക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശരിയാണ്, ഔദ്യോഗികമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും വ്യത്യസ്ത ടോണുകളില്‍ മുബാറക് സ്തുതി ഗീതം പാടിക്കൊണ്ടിരുന്നപ്പോള്‍, സംഘടിക്കാനുള്ള മാധ്യമമായി ഈജിപ്ഷ്യന്‍ ജനത ആശ്രയിച്ചത് ഇന്റര്‍നെറ്റിനെയാണ്. അല്‍ജസീറയുടെ നിരന്തരസാന്നിധ്യം വിപ്ലവദിനങ്ങളില്‍ അവരുടെ തുണക്കെത്തുകയും ചെയ്തു. പക്ഷേ, ഈ മാധ്യമങ്ങളെക്കാള്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ ആ ജനതക്ക് പ്രചോദനമായത് നിരന്തരമായ അടിച്ചമര്‍ത്തലുകളില്‍ മുറിവേറ്റ അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ പെട്ടെന്നുല്‍ഭൂതമായ ആത്മാഭിമാനബോധമാണ്. ഒരു ജനതയും സ്വയം മാറാന്‍ തയാറായില്ലെങ്കില്‍ ദൈവം പോലും അവരെ മാറ്റാന്‍ മെനക്കെടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അത് ഉടലെടുത്തത്. വിദ്യാസമ്പന്നരായ ഏതാനും ചെറുപ്പക്കാര്‍ അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയപ്പോള്‍, പരിണതപ്രജ്ഞരായ മുതിര്‍ന്നവര്‍ അവര്‍ക്ക് കൂട്ടായി വന്നു. സെപ്റ്റംബറിലേക്ക് അവധി നീട്ടിയെടുത്ത് മാന്യമായ ഒരു പുറത്തുപോക്കിന് അവസരം നല്‍കണമെന്ന് അവസാനനിമിഷം വരെ കെഞ്ചിയെങ്കിലും അതുവരെ കാണിക്കാത്ത ഇച്ഛാശക്തിയോടെ ആ ജനത ഒന്നടങ്കം 'നോ' പറഞ്ഞപ്പോള്‍ സ്വേച്ഛാധിപതിക്ക് പുറത്തേക്ക് വഴിയൊരുങ്ങുകയായിരുന്നു.
സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ എന്നും ജനതയെ കാല്‍ച്ചുവട്ടിലാക്കാനുപയോഗിക്കുന്നത് പേടിയെയാണ്. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളും പാവം ജനതയെ പേടിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കും. ഈജിപ്തും അപവാദമായിരുന്നില്ല. എന്നാല്‍, ആ പേടി കുടഞ്ഞുകളഞ്ഞ് സ്വന്തം വിധി നിര്‍ണയിക്കാന്‍ ധൈര്യസമേതം അവര്‍ മുന്നോട്ടുവന്നതാണ് വിപ്ലവം വിജയിക്കാനുള്ള പ്രധാന കാരണം. സൈബര്‍ലോകത്തെ സൂപ്പര്‍ഹൈവേകളില്‍ കൃത്രിമമായ ഐഡന്റിറ്റികള്‍ക്കു പിന്നില്‍ ഒളിച്ചിരുന്ന പലരും തഹ്‌രീര്‍ സ്‌ക്വയറിന്റെ വിശാലവീഥിയിലേക്ക് മുഖമുയര്‍ത്തി കടന്നുവന്നതാണ് മാറ്റത്തിന് നാന്ദിയായത്. ഇറാഖില്‍ ഭരണമാറ്റത്തിന് അമേരിക്കക്ക് ലക്ഷക്കണക്കിന് ഇറാഖികളെയും ആയിരക്കണക്കിന് പട്ടാളക്കാരെയും കുരുതി കൊടുക്കേണ്ടി വന്നെങ്കില്‍, ഈജിപ്തിലെ വിപ്ലവത്തിന് സമര്‍പ്പിക്കേണ്ടി വന്നത് 300 രക്തസാക്ഷികളെയാണ്. അതും ഹുസ്‌നി മുബാറക്കും കങ്കാണിമാരും ഇളക്കിവിട്ട കൂലിപ്പട്ടാളത്തിന്റെ വക ശക്തിപ്രകടനങ്ങളില്‍. അത്തരം വേലത്തരങ്ങളൊന്നും പക്ഷേ, ജനരോഷത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ ചെലവാകില്ലെന്ന് ശക്തിയുക്തം തെളിയിക്കാനായതാണ് ഈജിപ്ത് വിപ്ലവത്തിന്റെ ശക്തി. അമേരിക്കയിലെ എ.ബി.സി ചാനല്‍ ലേഖികയോട് തഹ്‌രീര്‍ സ്‌ക്വയര്‍ പ്രകടനത്തില്‍ അണിചേരാന്‍ വന്ന ഒരു മധ്യവയസ്‌കന്‍ തന്റെ സഞ്ചിയിലിരുന്ന വില്‍പത്രം ഉയര്‍ത്തിക്കാണിച്ച് പറഞ്ഞു: 'ഞാന്‍ മരിക്കാന്‍ തയാറായാണ് വന്നത്. എന്റെ മരണം ഈജിപ്തിന്റെ സ്വാതന്ത്ര്യത്തിന് മുതല്‍ക്കൂട്ടാകുമെങ്കില്‍ സസന്തോഷം അത് സ്വീകരിക്കുന്നു'വെന്ന് പറഞ്ഞ ധീരതയും ആത്മാഭിമാനവുമാണ് വിപ്ലവം വിജയിപ്പിച്ചത്.
'അരാഷ്ട്രീയക്കാരായ ഫേസ്ബുക് തലമുറയാണ് നിങ്ങളെ'ന്ന മുതിര്‍ന്നവരുടെ പരിഹാസത്തിന് ഈജിപ്ഷ്യന്‍ യുവത അവരുടെ സ്‌ഫോടനാത്മകമായ ക്രിയാമ്തകത കൊണ്ട് സുന്ദരമായ മറുപടി പറഞ്ഞുവെന്നാണ് ഒരു യുവ ഈജിപ്ഷ്യന്‍ ബ്ലോഗര്‍ പ്രതികരിച്ചത്. അവര്‍ക്ക് പിന്തുണയുമായി അല്‍ ജസീറയും ഒപ്പം വന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ പതിവുപോലെ മുസ്‌ലിം ബ്രദര്‍ ഹുഡ് അധികാരത്തില്‍ വന്നാലുണ്ടായേക്കാവുന്ന 'ഇസ്‌ലാമിക ഭരണ'ത്തിന്റെ പൊല്ലാപ്പുകളെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അല്‍ ജസീറ ഈജിപ്ഷ്യന്‍ജനതയുടെ യഥാര്‍ഥ ശബ്ദത്തെ കലര്‍പ്പില്ലാതെ പുറത്ത് കൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ ആറ് ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ഉപകരണങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ അല്‍ജസീറക്ക് ഈജിപ്തിലെ എട്ട് കോടി ജനങ്ങള്‍ ലേഖകരായുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ജനങ്ങള്‍ വിളിച്ചുപറഞ്ഞു. അല്‍ ജസീറയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. ഇനി മുതല്‍ അറബ് ലോകത്തും മധ്യപൂര്‍വ ദേശത്തും സ്വാതന്ത്ര്യവും ജനാധിപത്യവും ഘോഷിക്കാന്‍ ബി.ബി.സിയോ സി.എന്‍.എന്നോ മാധ്യമ സാമ്രാജ്യാധിപനായ റൂപര്‍ട്ട് മര്‍ഡോക്കിന്‍െ ചാനലുകളോ കടന്നുവരേണ്ടതില്ലെന്നും അതിന് തങ്ങള്‍ തന്നെ മതിയെന്നുമുള്ള പുതിയ മാധ്യമ പാഠവും അല്‍ ജസീറ നല്‍കി. അയ്മന്‍ മുഹ്‌യുദ്ദീനെയും റാവിയ റാജിഹിനെയും പോലെ നല്ല രാഷ്ട്രീയ വിദ്യാഭ്യാസവും വിശകലന പാടവവുമുള്ള ഈജിപ്ഷ്യന്‍ യുവാക്കളെത്തന്നെ റിപ്പോര്‍ട്ടര്‍മാരാക്കിയാണ് ആ രാജ്യത്തിന്റെ ചരിത്ര നിര്‍മിതിയില്‍ സ്വന്തം സന്തതികളുടെ പങ്കാളിത്തം മാധ്യമ മേഖലയിലും ചാനല്‍ ഉറപ്പാക്കിയത്. വിപ്ലവാവേശം നിലനിര്‍ത്തുന്നതിന് മൊബൈല്‍ഫോണുകളും നല്ലൊരു പങ്ക് വഹിച്ചു. അല്‍ ജസീറയുടെ കീഴിലുള്ള 'യൂമീഡിയ' പോലെയുള്ള സൈറ്റുകള്‍ സിറ്റിസണ്‍ ജേണലിസത്തിനുള്ള അപാരസാധ്യതകളും കാണിച്ചുതന്നു. വിപ്ലവത്തിനിടയില്‍ ഭരണകൂടത്തോട് ഒട്ടി നില്‍ക്കുന്നവര്‍ ചെയ്ത അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പ്രകടനക്കാര്‍ മൊബൈല്‍ഫോണുകളില്‍ ഷൂട്ട് ചെയ്ത ധാരാളം വീഡിയോകള്‍ സഹായിച്ചു. അവയൊക്കെ ഈ സൈറ്റിലൂടെ വെളിച്ചം കണ്ടു. ഒപ്പം പ്രകടനക്കാര്‍ക്ക് ആവേശം പകര്‍ന്ന് ഗാനരൂപത്തിലവതരിച്ച പല മുദ്രാവാക്യങ്ങളും തഹ്‌രീര്‍ സ്‌ക്വയറില്‍ നിന്ന് സൈബര്‍സ്‌പേസിലേക്ക് കുടിയേറി. അവയിലേറ്റവും ജനപ്രീതിയാര്‍ജിച്ചതാണ് മുബാറക്കിനോട് അധികാരം വിടാനാവശ്യപ്പെട്ടുകൊണ്ടുള്ള 'ഹുവ യംശീ മിശ്ഹ നംശീ' (അയാള്‍ പോകും, ഞങ്ങള്‍ പോകില്ല) എന്ന ഗാനശകലം. കൈറോക്കപ്പുറം അലക്‌സാന്‍ഡ്രിയയിലും സൂയസിലും ഇസ്മാഈലിയ്യയിലുമൊക്കെ ഇച്ഛാശക്തി വിതറിയ ആ വീഡിയോ ക്ലിപ് ഇപ്പോഴും യൂട്യൂബ് അടക്കമുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍ അത്യധികം പോപുലറാണ്.
അമേരിക്കയുടെയും മറ്റ് സാമ്രാജ്യത്വ സഖ്യകക്ഷികളുടെയും ഉള്ളിലിരിപ്പ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിത്തന്നതാണ് സംഭവങ്ങളുടെ മറുവശം. ജനമുന്നേറ്റത്തിന്റെ ആദ്യനാളുകളില്‍ മുബാറക്ഗവണ്‍മെന്റ് സുസ്ഥിരമാണെന്ന് പറഞ്ഞ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് മൂന്നാം ദിവസം അത് വിഴുങ്ങേണ്ടി വന്നു. പിന്നെ, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്ന നിലപാടിലേക്ക് മാറി. ജനങ്ങളെ ഉപദ്രവിക്കരുതെന്നും (എന്തൊരു കനിവ്!) നിലവിലെ ടേം കഴിഞ്ഞാല്‍ മുബാറക്ക് ഒഴിഞ്ഞുകൊടുക്കണമെന്നുമായി അടുത്ത നിലപാട്. ക്രമാനുഗതമായ ഭരണമാറ്റം സാധ്യമാക്കണമെന്നും ആദ്യപടിയായി വൈസ് പ്രസിഡന്റിലേക്ക് മുഖ്യഅധികാരങ്ങള്‍ കൈമാറണമെന്നുമായി ശേഷമുള്ള നിലപാട്. അവസാനം വരെയും ഈജിപ്ഷ്യന്‍ താല്‍പര്യങ്ങള്‍ക്കെതിര് നിന്നു അമേരിക്ക. തുനീഷ്യയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇപ്പോള്‍, യമനിലും അല്‍ജീരിയയിലും ജോര്‍ഡനിലും ലിബിയയിലുമൊക്കെ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ അതിന് വേണ്ടി വായ തുറക്കാത്ത ഒബാമക്ക് ഇറാന്‍ ജനതയുടെ കാര്യത്തില്‍ വലിയ വ്യസനമുണ്ട്. അവിടെ ഭരണകൂടം ഇപ്പോള്‍ത്തന്നെ ജനഹിതത്തിന് വഴിമാറണമത്രെ!
ഈ ഇരട്ടത്താപ്പ് പുനഃപരിശോധിക്കണമെന്നും ഈജിപ്തില്‍ നിന്നുള്ള പാഠങ്ങള്‍ കൃത്യമായി പഠിക്കണമെന്നും 'ന്യൂയോര്‍ക്ക് ടൈംസ്' കോളമിസ്റ്റ് നിക്കോളസ് ക്രിസ്‌റ്റോഫ് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. 'ഇസ്‌ലാമിക മതമൗലികവാദത്തെക്കുറിച്ച വികല കാഴ്ചപ്പാടുകള്‍ അമേരിക്കയുടെ വിദേശനയത്തിന്റെ മൂലശിലയാകുന്നത് അവസാനിക്കണ'മെന്നാണ്. അങ്ങനെയായില്ലെങ്കില്‍ നമ്മുടെ ശത്രുവെന്ന് പേരിട്ട് വിളിക്കുന്ന മതമൗലികവാദത്തേക്കാള്‍ നാശം വിദേശനയം തന്നെയായിരിക്കുമെന്നും ക്രിസ്‌റ്റോഫ് പറയുന്നു. വിചാരിച്ചത്ര മോശമല്ല ഇസ്‌ലാമെന്ന് ചുരുക്കം. അല്‍ ഖാഇദയെപോലുള്ളവര്‍ തോല്‍ക്കുകയും അഹിംസയും സഹിഷ്ണുതയും അടിസ്ഥാനമാക്കിയ നവ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ മേഖലയില്‍ പിറവിയെടുക്കുകയും ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഇസ്രായേലിന്റെ നിയമവിരുദ്ധ കുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കാന്‍ ഫലസ്തീനികളും ഇത്തരം അഹിംസാ പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നാല്‍ അത് കാണാന്‍ നല്ല ചന്തമുണ്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അറബ്‌ലോകം ജനാധിപത്യത്തിന് പാകമായിരുന്നില്ലെന്ന പൊള്ളയായ വാദത്തെ കേവലം 18 ദിവസം കൊണ്ട് തൂത്തെറിഞ്ഞു ഈജിപ്ത്. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിന് അടിതെറ്റിയതുപോലെ മധ്യപൂര്‍വദേശത്തും ഉത്തരാഫ്രിക്കയിലും ഏകാധിപത്യത്തിനും അടിതെറ്റി. തുനീഷ്യയും ഈജിപ്തും ഒരു തുടക്കം മാത്രമാണെന്ന് എല്ലാ നിരീക്ഷകരും പറയുന്നു. പൂര്‍ണാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജനാധിപത്യവും ആസ്വദിക്കാന്‍ ഈ പ്രദേശത്തെ ജനത്തിന് കഴിയുമോ എന്നറിയണമെങ്കില്‍ ഇനിയും കാത്തിരുന്നേ പറ്റൂ. പക്ഷേ, ഒന്നുറപ്പ്. ജനഹിതവും മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും പരിഗണിച്ചുകൊണ്ടല്ലാതെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ക്കും ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. 2011 ജനുവരി 25 (അന്നാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ആദ്യമായി ജനങ്ങള്‍ തടിച്ചുകൂടിയത്) എന്ന തീയതി ഇനി കാലത്തിന്റെ കലണ്ടറില്‍നിന്നു മായ്ച്ചുകളയാന്‍ ആര്‍ക്കും കഴിയില്ല.
tajaluva@gmail.com


Published in Madhyamam daily on Sat, 02/19/2011 (link: http://www.madhyamam.com/news/49484/110219)
----------------------------------------------------------------------------


നിങ്ങളുടെ അഭിപ്രായങ്ങള്‍ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.


Showing 10 of 12 comments

ഇനിയും അറബ ലോകത്ത് ''തഹ് രീര്‍ സ്കയര്‍'' ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ---താജ് നന്നായിട്ടുണ്ട് വിശകലനം ....
Flag Like Jawhar71 15 hours ago

GUD!!!!!!!!!!!!!!!!!!!!!!

Flag Like Edathil 16 hours ago

Mr. taj, If democracy is such a good thing, think about India, where it has reached. What is the difference between democratice country and monarchies, if the rulers don't care about the people. In this matter, Saudi Arabia is far better than India and its false democracy.
Flag Like Sasikunnathur 18 hours ago

Is everything fine ?No to some like me. If the so called revolution come to us what will happen to us ?Are we going to get a more equatable society or are we going to end our problems ?It will continue for ever ! Finally we may have to ask ourselves what for we did change some fool.This is something going on around world in the name of democracy including in US. So do not be over enthusiastic over a word freedom or democracy. All that glitters is not gold.
Flag 1 person liked this. Like Ameen 18 hours ago

well done.........congradulation
Flag 2 people liked this. Like aneeska 19 hours ago

ഡിയര്‍ താജ്, താങ്കളുടെ ലേഖനം വളരെ നന്നായി. ഇനിയും ഇനിയും മുന്നോട് പോകട്ടെ! ആശംസകള്‍!
Flag 3 people liked this. Like SANA, ABU DHABI 23 hours ago

THERE WAS LOT OF MARRIAGE INSTANTLY IN TAHRIRI SQUARE DURING THE REVOLT , THE WORLD WATHCHED SUCHA GATHERING FOR REVOLT NEVER BEFORE IN THE HUMAN HISTORY, THE BASIC ELEMENT FOR THIS IS THE DEMOCRATIC ISLAM,,
LOMG LIVE EGYPTIANS DOWN DOWN THE ARABB MONARCIES
Flag hafeezkv and 2 more liked this Like Harryehb 23 hours ago

good work...
Flag 1 person liked this. Like mohammad 1 day ago

വിലയിരുതതല് അവസരൊചിതം
Flag 1 person liked this. Like majnu 1 day ago

taj valare nannayittundu. keep it up. nalla avatharana reethi thudarnnum ezhuthuka
Flag Like

Sunday 9 January 2011

സുഡാനെ വെട്ടിമുറിക്കുമ്പോള്‍

Published in Madhyamam Newspaper on Sunday, January 9, 2011 (http://www.madhyamam.com/news/33923/110109)

താജ് ആലുവ


ഇന്ന്, ജനുവരി ഒമ്പതിന്, തെക്കന്‍ സുഡാനിലെ ജനങ്ങള്‍ ചരിത്രത്തിലേക്ക് ബാലറ്റ് തൊടുക്കുകയാണ്. മധ്യാഫ്രിക്കയില്‍ മഹത്തായ വൈവിധ്യങ്ങളുടെ നാടായ സുഡാനെ തെക്കും വടക്കുമായി മുറിക്കണോ എന്ന് 39 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഇന്ന് മറുപടി പറയും. മൊത്തം 80 ലക്ഷം ജനങ്ങളുള്ള ദക്ഷിണ സുഡാന്‍ മൂന്നരക്കോടിയോളം ജനങ്ങളുള്ള മാതൃരാജ്യത്തില്‍ നിന്ന് വേര്‍പിരിയണമെന്ന് വാദമുള്ളവര്‍ ഹിതപരിശോധനയില്‍ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നുതന്നെയാണ് മാധ്യമങ്ങളടക്കം ഉറപ്പ് പറയുന്നത്. ഒരാഴ്ചയോളം സമയം വേണ്ടിവരുന്ന ഹിതപരിശോധന സമാധാനപരമാക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ആശങ്ക കലര്‍ന്ന ജാഗ്രതയാണ് പൊതുവെയുള്ളതെന്ന് പറയാം.
ഏകദേശം 20 ലക്ഷം മനുഷ്യരുടെ അന്ത്യത്തിന് കാരണമായ, 22 വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം 2005ല്‍ ഒപ്പിട്ട സമാധാന സന്ധിയുടെ ഭാഗമായി നടക്കുന്ന ഈ റഫറണ്ടം എല്ലാ അര്‍ഥത്തിലും സമാധാനപൂര്‍ണമായ ഒരു പുതിയ സ്വതന്ത്ര രാജ്യത്തിന് വഴി തെളിയിക്കുമെന്ന് തെക്കുള്ളവര്‍ വിശ്വസിക്കുമ്പോള്‍ ഐക്യത്തിലാണ് രാഷ്ട്രത്തിന്റെ ശക്തിയെന്നും ഭിന്നത തെരഞ്ഞെടുക്കുന്നവര്‍ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നുമാണ് വടക്കുള്ളവരുടെ നിലപാട്. എന്നാല്‍, ഈയിടെ ദക്ഷിണ സുഡാന്‍ സന്ദര്‍ശിച്ച സുഡാന്‍ പ്രസിഡന്റ് ഉമര്‍ ഹസനുല്‍ ബശീര്‍ പറഞ്ഞത് വേറിട്ടുപോകാനാണ് ദക്ഷിണ സ്‌റ്റേറ്റുകാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന് വേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നാണ്.
ദശകങ്ങളോളം പട്ടിണിയും ക്ഷാമവുമായി കഴിഞ്ഞിരുന്ന സുഡാനില്‍ 1970ല്‍ എണ്ണ കണ്ടുപിടിച്ചിരുന്നെങ്കിലും അത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്തു തുടങ്ങുന്നതും 2000 ആദ്യത്തില്‍ മാത്രമാണ്. തെക്കന്‍ സുഡാനിലെ അബിയെയിലാണ് എണ്ണയുടെ പ്രഭവസ്ഥാനമെന്നത് പണ്ടേ സംഘര്‍ഷത്തിലായിരുന്ന ഇരുവിഭാഗങ്ങളെയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടു. അന്താരാഷ്ട്ര എണ്ണക്കമ്പനികളും ഇതില്‍ കാര്യമായ പങ്ക് വഹിച്ചു.
400ഓളം ഭാഷ സംസാരിക്കുന്ന ഏതാണ്ട് 600ഓളം ഗോത്രങ്ങള്‍, അറബി സംസാരിക്കുന്ന മുസ്‌ലിംകളും നുബിയന്‍ വര്‍ഗക്കാരും, ചെങ്കടല്‍ തീരത്ത് നിന്നു വന്ന ബെജാ വംശക്കാര്‍, ദാര്‍ഫുറിലെ ബഗര്‍റാ നാടോടികള്‍, വിശേഷിപ്പിക്കാന്‍ കഴിയാത്ത വൈവിധ്യങ്ങളുള്ള നാട്ടില്‍ ആരാണ് അസമാധാനത്തിന്റെ വിത്തുകള്‍ വിതച്ചത്?ചരിത്രകാരന്മാരെ വിശ്വസിക്കാമെങ്കില്‍, പഴയ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനാണ് 1922ല്‍ മുസ്‌ലിം-ക്രിസ്ത്യന്‍ മതില്‍ക്കെട്ട് സൃഷ്ടിച്ചത്. തെക്കും വടക്കും തമ്മില്‍ ബന്ധപ്പെട്ടുകൂടെന്ന വാശി അവര്‍ക്കുണ്ടായിരുന്നു. ഇരുസംസ്‌കാരങ്ങളെയും പരസ്‌പരം അടുപ്പിക്കുന്നതിനും അന്യോന്യം ഹൃദയം തുറന്ന് ആശയവിനിമയം നടത്തുന്നതിനും അവസരം കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് ആഫ്രിക്കയിലെന്നല്ല, ലോകത്തിനുതന്നെ സുഡാന്‍ ഒരു മികച്ച മാതൃകയാകുമായിരുന്നു.
എന്നാല്‍, കുറ്റം പൂര്‍ണമായും ബ്രിട്ടീഷുകാരുടെ മുതുകില്‍വെച്ച് കൈകഴുകാന്‍ കഴിഞ്ഞ 55 വര്‍ഷമായി സുഡാന്‍ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും കഴിയില്ല. തെക്കന്‍ പ്രദേശത്തുകാരെ വിശ്വാസത്തിലെടുക്കാനും വികസനത്തിന്റെ സമതുലിത കാഴ്ചപ്പാട് പുലര്‍ത്താനും സാമൂഹിക നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വടക്കന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരവസ്ഥയുണ്ടാകാതെ കാക്കാമായിരുന്നു. ഫ്രാന്‍സിന്റെ അത്ര വിസ്തൃതിയുള്ള തെക്കന്‍ സുഡാനില്‍ 50 കിലോമീറ്റര്‍ മാത്രമേ ടാറിട്ട റോഡുള്ളൂ. സ്ത്രീസാക്ഷരത വെറും ഒറ്റ അക്കം. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ അപൂര്‍വം-ഇതൊക്കെ നീതിനിഷേധത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്, നവസാമ്രാജ്യത്വ ശക്തികളുടെ കുതന്ത്രങ്ങള്‍. ഇന്തോനേഷ്യക്കു ശേഷം പടിഞ്ഞാറ് ഇത്ര കൊണ്ടുപിടിച്ച മറ്റൊരു വിഭജനമുണ്ടാകില്ല. രാഷ്ട്രീയനേതൃത്വത്തിനുപുറമെ മുഴുവന്‍ അമേരിക്കന്‍ മാധ്യമങ്ങളും ധാരാളം നയതന്ത്രജ്ഞരും ക്രൈസ്തവ ഇവാഞ്ചലിസ്റ്റ് സംഘങ്ങളും 'സന്നദ്ധ സേവന' സംഘടനകളുമൊക്കെ ഒത്തുചേര്‍ന്നിരിക്കുന്നു.
സുഡാനിലും സാമ്രാജ്യത്യ കണ്ണ് തെക്കന്‍ പ്രദേശങ്ങളിലെ എണ്ണയിലാണ്. രാജ്യത്തെ മൊത്തം എണ്ണശേഖരം 6.7 ബില്യന്‍ ബാരലാണ്. ഇതിന്റെ 80 ശതമാനവും തെക്കന്‍ സുഡാനിലെ അബിയെ പ്രവിശ്യയിലാണ്. എന്നാല്‍, വെറും വിഭജനം കൊണ്ടുമാത്രം എണ്ണയുടെ പൂര്‍ണ ആധിപത്യം പാശ്ചാത്യശക്തികള്‍ക്ക് കൈവന്നുകൊള്ളണമെന്നില്ല. പൈപ്പ്‌ലൈനുകളും റിഫൈനറികളും വടക്കന്‍ സുഡാനിലാണ്. മാത്രവുമല്ല, അബിയെ പൂര്‍ണമായും തെക്കന്‍ സുഡാനോടൊപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. രണ്ടു പ്രധാനഗോത്രങ്ങളായ ഡിങ്ക നഗോക്ക്, മിസരിയ്യ എന്നിവയില്‍ ആദ്യഗോത്രത്തിനു മാത്രമാണ് അബിയെയെ തെക്കന്‍ സുഡാനോട് ചേരാന്‍ താല്‍പര്യം. മിസരിയ്യ വടക്കിനോട് ഒട്ടി നില്‍ക്കുമ്പോള്‍ത്തന്നെ അബിയെയില്‍ ഇപ്പോഴുള്ള അതേ സ്വാതന്ത്ര്യം അനുവദിച്ച് കിട്ടണമെന്ന് വാശിപിടിക്കുന്നു. രാജ്യത്തെ മൊത്തം 105 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയുടെ ഭൂരിഭാഗവും തെക്കാണ്. നൈല്‍ നദിയില്‍ നിന്ന് രാജ്യത്തിന് ലഭിക്കുന്ന 149 ബില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളത്തിലധികവും തെക്കന്‍ സുഡാനിലാണ് ലഭിക്കുന്നത്. അങ്ങനെ വെള്ളവും എണ്ണയും ചേര്‍ന്നൊരുക്കുന്ന ഒരുപാട് പ്രതിസന്ധികള്‍ക്കുചുറ്റുമാണ് വിഭജനം. റഫറണ്ടം എത്ര സമാധാനപരമായി നടന്നാലും ശേഷമുള്ള കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല.
ഇതിനിടയിലാണ് പ്രസിഡന്റ് ബശീറിന്റെ പഴയ ഗുരുവും ഇപ്പോള്‍ കഠിന വിമര്‍ശകനുമായ ഡോ. ഹസന്‍ തുറാബിയുടെ പ്രതിപക്ഷ നീക്കങ്ങള്‍. സമാധാനപരമായ വഴികളിലൂടെ തങ്ങള്‍ ഉമറുല്‍ ബശീറിനെ മറിച്ചിടുമെന്നാണ് തുറാബി പറയുന്നത്. ദീര്‍ഘകാലം നീണ്ടുനിന്ന സംഭാഷണങ്ങളില്‍ ഇനി വിശ്വാസമില്ലെന്നും ഹിതപരിശോധന കഴിയുന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നുമാണ് തുറാബിയുടെ പോപ്പുലര്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സാദിഖുല്‍ മഹ്ദിയുടെ ഉമ്മ പാര്‍ട്ടിയും കണക്കുകൂട്ടുന്നത്. അക്രമരഹിതമായിരിക്കും പ്രതിപക്ഷ നീക്കങ്ങളെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നതെങ്കിലും ജനങ്ങളെ തെരുവിലിറക്കുന്നതിനെതിരെ സുഡാന്‍ ഗവണ്‍മെന്റും ബശീര്‍ തന്നെയും പ്രതിപക്ഷത്തെ താക്കീത് ചെയ്ത് കഴിഞ്ഞു. മറുവശത്ത്, തലസ്ഥാനമായ ഖര്‍ത്തൂമില്‍ മാത്രം ഒതുങ്ങുന്നതല്ല ജനങ്ങളുടെ പ്രതിഷേധമെന്നും അത് മുഴുവന്‍ സുഡാനും വ്യാപിക്കുന്നതായിരിക്കുമെന്നുമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ബശീര്‍, തുറാബിയെ ജയിലിലടച്ചിരുന്നു. ഗവണ്‍മെന്റിനെ മറിച്ചിടുക ക്ഷിപ്രസാധ്യമല്ലെന്ന് തുറാബിയടക്കമുള്ളവര്‍ക്ക് അറിയാം. പ്രതിപക്ഷത്തിന് കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കാനെങ്കിലും ഈ നീക്കം കാരണമായേക്കുമെന്ന പ്രതീക്ഷയേ പരമാവധി അവര്‍ പുലര്‍ത്തുന്നുള്ളൂ. തെക്കന്‍ സുഡാന്‍ വേര്‍പെട്ടുപോകുന്നത് ഹൃദയഭേദകമാണെങ്കിലും അതൊരു യാഥാര്‍ഥ്യമായി തുറാബി സ്വീകരിക്കുന്നു. ബശീറിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഈ പതനത്തിലെത്തിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹിതപരിശോധനക്ക് ശേഷം തെക്കും വടക്കും തമ്മില്‍ ഒരു യുദ്ധത്തിന് സാധ്യത കാണുന്നില്ലെങ്കിലും ദാര്‍ഫുറും കിഴക്കുഭാഗത്തുള്ള ചില്ലറ ആഭ്യന്തരപ്രശ്‌നങ്ങളുമൊക്കെ ഗവണ്‍മെന്റിന് ഇനിയും തലവേദന സൃഷ്ടിക്കുമെന്ന അഭിപ്രായക്കാരനാണ് തുറാബി.
സുഡാന്‍ വിഭജനം ആഫ്രിക്കക്ക് വന്‍പ്രത്യാഘാതങ്ങളാണ് വരുത്തിവെക്കുക. സുഡാന്റെ ഗതി ആഫ്രിക്കയുടെ ഭൂമിശാസ്ത്ര, രാഷ്ട്രീയ ഘടനയെ അപകടത്തിലാക്കുമെന്ന സംശയം പല നേതാക്കളും പ്രകടിപ്പിച്ചുതുടങ്ങി. അറബ് രാഷ്ട്രങ്ങളെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ഈ വിഭജനത്തോടെ ഇസ്രായേലിന് ചെങ്കടലില്‍ ലഭിച്ചേക്കാവുന്ന ആധിപത്യത്തെക്കുറിച്ച് ഈയിടെ ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ചെയര്‍മാന്‍ ഡോ.മുഹമ്മദ് ബദീഅ് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രങ്ങളുടെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അറബ് ഭരണാധികാരികളെ ഓര്‍മിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്. പ്രമുഖ പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയും വെള്ളിയാഴ്ച പ്രഭാഷണത്തില്‍ വിഭജനത്തിന് കൂട്ടുനില്‍ക്കരുതെന്ന് മുസ്‌ലിംകളെ ആഹ്വാനം ചെയ്തതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

tajaluva@gmail.com

Sunday 2 January 2011

ഓപറേഷന്‍ കാസ്റ്റ് ലീഡിന് രണ്ടുവര്‍ഷം

താജ് ആലുവ

കേവലം ഒരു മിനിറ്റു സമയം കൊണ്ടാണ് ഇബ്രാഹീം സമൂനിക്ക് ഭാര്യയും അഞ്ച് മക്കളും നഷ്ടമായത്. 2008 ഡിസംബറിലെ ഒരു പാതിരാവില്‍ അതിശക്തമായ ബോംബാക്രമണത്തില്‍ സഹധര്‍മിണിയും പിഞ്ചുമക്കളും പിടഞ്ഞു മരിക്കുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കേണ്ടി വന്നു. തുടര്‍ന്നുള്ള 17 ദിവസം അവര്‍ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നതും പിന്നീടവരുടെ ചീഞ്ഞളിഞ്ഞ ഭൗതികശരീരം പുറത്തെടുത്ത് മറമാടിയതുമൊക്കെ നെഞ്ചുരുകുന്ന വേദനയോടെ മാത്രമേ അദ്ദേഹത്തിന് ഓര്‍ക്കാനാവുന്നുള്ളൂ. അന്നത്തെ ഒറ്റദിവസം കൊണ്ട് ഗസ്സയിലെ സെയ്ത്തൂന്‍ പ്രദേശത്തുകാരായ സമൂനി കുടുംബത്തിലെ 22 പേരാണ് പരലോകം പൂകിയത്. 'ആ കെട്ടിടം നിന്നിരുന്ന സ്ഥലത്തിനടുത്തുകൂടി പിന്നീട് നടന്നുപോകുമ്പോഴൊക്കെ എനിക്കെന്റെ പ്രിയതമയെയും കുഞ്ഞുങ്ങളെയും ഓര്‍മ വരുന്നു' വെന്ന് ഇബ്രാഹീം പറയുമ്പോള്‍ ആ ഹൃദയവേദന കൊണ്ടറിയാത്ത ആരുണ്ടാകും?
രണ്ടുവര്‍ഷം മുമ്പ് അരങ്ങേറിയ ഇസ്രായേലിന്റെ അതിക്രൂരമായ ഗസ്സ അധിനിവേശത്തിന്റെ ബാക്കി പത്രങ്ങളിലൊന്നു മാത്രമാണ് ഇബ്രാഹീം സമൂനി. അധിനിവിഷ്ടഭൂമിയില്‍ നരകിച്ചു കഴിഞ്ഞ പച്ചമനുഷ്യരുടെ തലക്കുമുകളില്‍ മാരക ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിക്കുകയും അവരുടെ ഭവനങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്ത ക്രൂരതക്ക് ഇപ്പോഴും പ്രായശ്ചിത്തം ചെയ്യാന്‍ ജൂതരാഷ്ട്രത്തിനോ സ്‌പോണ്‍സര്‍മാര്‍ക്കോ കഴിഞ്ഞിട്ടില്ല. എന്നല്ല, നിസ്സഹായരായ ആ ജനതയുടെ ഭക്ഷണവും കുടിവെള്ളവും മരുന്നുമൊക്കെ തടയുന്നതിലാണ് 'അന്താരാഷ്ട്രസമൂഹ'മെന്ന് സ്വയം പേരിട്ടുവിളിച്ചവര്‍ ഇന്ന് ഹരം കണ്ടെത്തുന്നത്. അങ്ങനെയാണവര്‍ 'ഭീകരവിരുദ്ധയുദ്ധം' ജയിപ്പിച്ചെടുക്കുന്നത്.
2008 ഡിസംബര്‍ 27 മുതല്‍ മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രായേലി ആക്രമണത്തില്‍ 1419 ഫലസ്തീനികള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ജീവാപായത്തേക്കാളുപരി ഫലസ്തീനികളുടെ സാമ്പത്തികവും സാമൂഹികവുമായ നിലനില്‍പ് അപകടത്തിലാക്കുന്ന അജണ്ടയാണ് സയണിസ്റ്റുരാഷ്ട്രത്തിനുള്ളത്. ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമെന്ന വിശേഷണമുള്ള ഗസ്സ ചീന്ത് പൂര്‍ണമായും തകര്‍ത്തു. നേരത്തേ തന്നെ തകര്‍ച്ചയിലായിരുന്ന അവിടത്തെ ജല, വൈദ്യുതി വിതരണ സംവിധാനം ഏതാണ്ട് മുഴുവനായും നശിപ്പിച്ചു. കൃഷിയെ, വ്യവസായത്തെ പ്രത്യേകം ലക്ഷ്യമിട്ടു. ആയിരക്കണക്കിനാളുകള്‍ മേല്‍ക്കൂരയില്ലാതെ കഴിയുന്ന ഗസ്സയിലേക്ക് കെട്ടിടനിര്‍മാണ സാമഗ്രികള്‍ കടത്തിവിടാന്‍ ഇസ്രായേല്‍ സമ്മതിക്കുന്നില്ല. ഗസ്സ പുനര്‍നിര്‍മാണത്തിന് വ്യത്യസ്ത രാഷ്ട്രങ്ങള്‍ സംഭാവന ചെയ്ത 700 കോടി ഡോളറാകട്ടെ, അമേരിക്കന്‍ പിന്തുണയുള്ള അബ്ബാസ് ഭരണകൂടത്തിന്റെ കടുംപിടിത്തം കാരണം അവിടേക്കെത്തിയിട്ടില്ല. സന്നദ്ധസംഘടനകളുടെ സംഭാവനകള്‍ ഉപയോഗപ്പെടുത്തി ഗസ്സയിലെ ഹമാസ് ഭരണകൂടം ഇതുവരെ ചില കെട്ടിടങ്ങള്‍ നന്നാക്കിയിട്ടുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതൊന്നും പര്യാപ്തമല്ല. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ റീസൈക്കിള്‍ ചെയ്താണ് പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ 43 വര്‍ഷത്തെ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ക്രൂരമായിരുന്നു ഇസ്രായേലി അതിക്രമങ്ങളെന്നും അവ മനുഷ്യത്വത്തിന്റെ സകല അതിരുകളും ഭേദിച്ചുവെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും 'ബെത്‌സലേം' പോലുള്ള ഇസ്രായേലി സന്നദ്ധ സംഘടനകളും സമര്‍ഥിച്ചതാണ്. ആകെ മരിച്ചവരില്‍ 83 ശതമാനം പേരും സിവിലയന്‍മാരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയതാണ്. യു.എന്‍ തന്നെ നിയോഗിച്ച ദക്ഷിണാഫ്രിക്കന്‍ ജഡ്ജി റിച്ചാര്‍ഡ് ഗോള്‍ഡ്‌സ്‌റ്റോണിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം സയണിസ്റ്റ്‌രാഷ്ട്രത്തിന്റെ യുദ്ധക്കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അത്യധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പോലും മാരകമായ വൈറ്റ് ഫോസ്ഫറസ് പുകമറ ഉപയോഗിച്ചതും സിവിലയന്‍മാരെ മനുഷ്യകവചമായി ഉപയോഗപ്പെടുത്തി ആക്രമണങ്ങള്‍ സംഘടിപ്പിച്ചതുമൊക്കെ അതില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ മൂന്ന് ഇസ്രായേലി പട്ടാളക്കാര്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് വിധേയരായത്. സ്വതന്ത്ര അന്വേഷണങ്ങള്‍ക്കുള്ള എല്ലാത്തരം ആഹ്വാനങ്ങളെയും തള്ളിക്കളഞ്ഞ് നിയമവ്യവസ്ഥയെ അപമാനിക്കുന്ന നിലപാടാണ് ഇസ്രായേല്‍ കൈക്കൊള്ളുന്നത്.
അതിനാല്‍ അടുത്തുതന്നെ മറ്റൊരു വലിയ ആക്രമണത്തിന് ഇസ്രായേല്‍ കരുക്കള്‍ ഒരുക്കൂട്ടുകയാണെന്ന സംശയത്തിന് ആക്കം കൂടി വരുകയാണ്. അഹങ്കാരം മുഖമുദ്രയാക്കിയ സയണിസ്റ്റ് രാഷ്ട്രത്തിന് എക്കാലത്തെയും കൂട്ടുകാരിയായ ഹിലരി ക്ലിന്റണ്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലുള്ളിടത്തോളം കാലം ആരെയും ഭയക്കേണ്ട ആവശ്യമില്ല. മിസിസ് ക്ലിന്റണ് ഇസ്രായേല്‍ ചട്ടമ്പിയെ തൊടാന്‍ പേടിയാണ്. അതിന്റെ തെളിവാണ് അധിനിവിഷ്ടഭൂമിയില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുന്നത് ഇസ്രായേല്‍ നിര്‍ത്തണമെന്ന അമേരിക്കയുടെ നയത്തില്‍ നിന്ന് ഈയിടെ അവര്‍ പിറകോട്ട് പോയത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ നീതിപൂര്‍വം മാധ്യസ്ഥം വഹിക്കുന്നതിനുള്ള അവകാശമാണ് ഇതിലൂടെ അമേരിക്കന്‍ ഭരണകൂടം കളഞ്ഞുകുളിച്ചത്. ഇനിയങ്ങോട്ട് അഭയാര്‍ഥികളുടെ വിഷയത്തിലും ജറൂസലമിന് മേലുള്ള അവകാശത്തിന്റെ വിഷയത്തിലുമൊക്കെ അമേരിക്കന്‍ നയം എപ്രകാരമായിരിക്കുമെന്നുള്ളതിന്റെ സാമ്പിള്‍ ഡോസ് കൂടിയായിരുന്നു അത്.
'ഓപറേഷന്‍ കാസ്റ്റ് ലീഡ്' എന്ന് പേരിട്ട ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികവേളയിലും ഇരകള്‍ തീരാ ദുഃഖത്തില്‍ത്തന്നെയാണ്. ഫലസ്തീന്‍ മുഴുക്കെ അധിനിവേശം ചെയ്ത ശക്തിയെന്ന നിലയില്‍ മുഴുവന്‍ ഗസ്സ നിവാസികളുടെയും സുരക്ഷയിലും ക്ഷേമത്തിലും ആ രാജ്യത്തിന് പങ്കുണ്ടെന്നത് അന്താരാഷ്ട്ര നിയമമാണ്. ലോകം അംഗീകരിച്ച മനുഷ്യാവകാശ നിയമങ്ങളനുസരിച്ചും പ്രദേശവാസികളുടെ മനുഷ്യാവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഇസ്രായേലിന് ബാധ്യതയുണ്ട്. സംഘര്‍ഷസമയങ്ങളില്‍ സിവിലിയന്‍മാരുള്‍പ്പെടെ രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, മുറിവേറ്റവര്‍ തുടങ്ങിയവരെ സംരക്ഷിക്കാനും അവര്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഈ വിഷയങ്ങളിലൊക്കെ ഒരുവിധ നിയമവും ബാധകമല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. 2008ലെ ഓപറേഷന്റെ ഫലമായി ഇപ്പോഴും 20,000 ഫലസ്തീനികളാണ് വാടക വീടുകളിലും ടെന്റുകളിലും ബന്ധുക്കളുടെ ഒപ്പവുമൊക്കെ ജീവിച്ചുകൊണ്ടിരിക്കുന്നത്.
കടുത്ത ഉപരോധംമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ഗസ്സ നിവാസികള്‍ക്ക് അന്യമാണ്. ദിവസവും 12 മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്തത നിമിത്തം ആരോഗ്യരക്ഷാ സംവിധാനം താറുമാറാണ്. ഗുരുതരമായ രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകള്‍. മലിനജലം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ അങ്ങനെയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയിലാണ് ഫലസ്തീനികള്‍. അതുകൊണ്ടുതന്നെ അവര്‍ക്കിപ്പോള്‍ സ്വതന്ത്രലോകത്തിന്റെ പിന്തുണ ആവശ്യമുണ്ട്. സംഘടിതരല്ലെങ്കിലും മിക്ക രാജ്യങ്ങളിലെയും നിഷ്പക്ഷരായ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അതിനായി അണിചേര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെന്നതാണ് നിസ്സഹായരായ ആ ജനതയുടെ ഏക ആശ്വാസം.

tajaluva@gmail.com

(As published in today's Madhyamam Op-Ed Page: http://www.madhyamam.com/news/30922/110102)

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...