Sunday 20 March 2011

ലിബിയയില്‍ പിറക്കാനിരിക്കുന്ന `പിശാചിന്റെ കസേരകള്‍'

താജ്‌ ആലുവ
http://www.prabodhanam.net/Issues/19.3.2011/thajaluva.html

കുറച്ചു മുമ്പ്‌ അല്‍ജസീറ ചാനലുമായി നടത്തിയ ഒരഭിമുഖത്തില്‍ ജനാധിപത്യത്തെ കളിയാക്കിക്കൊണ്ട്‌ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി പറഞ്ഞു, അത്‌ (ഡെമോക്രസി) പിശാചുക്കള്‍ ഇരിക്കുന്ന കസേരകളാണെന്ന്‌! തന്റെ സ്വതസിദ്ധമായ ഭ്രാന്തന്‍ നിര്‍വചനമാണ്‌ അയാള്‍ അതിന്‌ നല്‍കിയത്‌: `ഡെമോ' എന്നാല്‍ ഡെമണ്‍സ്‌ അഥവാ പിശാചുക്കള്‍. `കറാസി'യെന്ന്‌ അറബിയില്‍ പറഞ്ഞാല്‍ കസേരകള്‍! ഇത്തരം കിറുക്കന്‍ ജല്‍പനങ്ങളുടെ ആകെത്തുകയായിരുന്നു കഴിഞ്ഞ 42 വര്‍ഷത്തെ ലിബിയന്‍ ജനതയുടെ ജീവിതം. അലയടിച്ചുയരുന്ന ബഹുജനപ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിനു നടുവിലും മതിഭ്രമം ബാധിച്ച കുറെ ജല്‍പനങ്ങളുടെ പ്രവാഹമാണ്‌ ആ നാവില്‍ നിന്നുതിര്‍ന്നു വീണുകൊണ്ടിരിക്കുന്നത്‌. വിചിത്രമായ വേഷവിധാനവും അതിലേറെ അമ്പരിപ്പിക്കുന്ന സ്വഭാവചേഷ്‌ടകളുമായി അറബ്‌ ലോകത്തും അന്താരാഷ്‌ട്ര വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഈ വികൃത വ്യക്തിത്വം ലിബിയക്കാരെ സംബന്ധിച്ചേടത്തോളം ഭരണാധികാരിയെന്നതിനേക്കാളുപരി വെറുമൊരു ബഫൂണ്‍ മാത്രമായിരുന്നു.
ഇന്നിപ്പോള്‍ സ്വന്തം ജനങ്ങളാലും ഇതുവരെ താങ്ങിനിര്‍ത്തിയ പാശ്ചാത്യശക്തികളാലും വെറുക്കപ്പെട്ട്‌ ട്രിപ്പോളി നഗരത്തിലെ തന്റെ കൊട്ടാരത്തിനകത്ത്‌ മാത്രം സഞ്ചാര സ്വാതന്ത്ര്യമുള്ളയാളായി ഒതുക്കപ്പെട്ടിരിക്കുന്നു മരുഭൂമിയുടെ ഈ പുത്രന്‍ (വിശേഷണത്തിന്‌ ഖദ്ദാഫിയോടുതന്നെ കടപ്പാട്‌). അധികാരം നിലനിര്‍ത്തുന്നതിന്‌ വേണ്ടി സ്വന്തം ജനതയെ എത്ര വേണമെങ്കിലും കൊന്നൊടുക്കാന്‍ യാതൊരു മടിയുമില്ലെന്ന്‌ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു ഖദ്ദാഫി. വെറും എലികളായി താന്‍ കാണുന്ന ജനാധിപത്യ പ്രക്ഷോഭകാരികളില്‍ നിന്ന്‌ ലിബിയയെ ശുദ്ധീകരിക്കാന്‍ വീടു-വീടാന്തരം കേറി വേണ്ടിവന്നാല്‍ എല്ലാവരെയും വാലു തൂക്കി എറിയുമെന്ന്‌ പരസ്യമായി പ്രഖ്യാചിച്ചിരിക്കുകയാണയാള്‍. നേരത്തെ തന്നെ അധികാരം ജനങ്ങളുടെ `കോണ്‍ഗ്രസുകള്‍'ക്ക്‌ വിട്ടുകൊടുത്തതിനാല്‍ താന്‍ രാജാവോ പ്രസിഡന്റോ അല്ലെന്നും അതുകൊണ്ടുതനെ അധികാരം ഒഴിയേണ്ട ആവശ്യമില്ലെന്നുമുള്ള പുതിയ കിറുക്കും ഇടക്കിടെ മൊഴിയുന്നുണ്ട്‌.
ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കുന്നതില്‍ ഇയാള്‍ ഒറ്റക്കായിരുന്നില്ല. മൂത്ത പുത്രന്‍ സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫി, 2008-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ (LSE) നിന്നെടുത്ത ഡോക്‌ടറേറ്റ്‌ തീസിസിന്റെ ശീര്‍ഷകം നോക്കുക: ആഗോള ഭരണസ്ഥാപനങ്ങള്‍ ജനാധിപത്യവത്‌കരിക്കുന്നതില്‍ പൗരസമൂഹത്തിന്റെ പങ്ക്‌ (The Role of Civil Society in the Democratisation of Global Governance Institutions)! 400 പേജ്‌ വരുന്ന ഈ തീസിസിലെ പല `ഗവേഷണങ്ങളും' ഇവ്വിഷയകമായി നേരത്തെ നടത്തപ്പെട്ട പഠന-ഗവേഷണങ്ങളില്‍ നിന്ന്‌ പകര്‍ത്തിയെഴുതിയാണെന്നതിന്റെ പഴിയവിടെ നില്‍ക്കട്ടെ. സ്വന്തം തറവാട്‌ നോക്കാത്തവനാണ്‌ ലോകം നന്നാക്കാന്‍ നടക്കുന്നതെന്ന്‌ പറഞ്ഞ്‌ LSE ഇപ്പോള്‍ ഡോക്‌ടറേറ്റ്‌ തിരിച്ചുവാങ്ങിക്കാനുള്ള പുറപ്പാടിലാണ്‌. ഒപ്പം അയാള്‍ സ്ഥാപനത്തിന്‌ നല്‍കിയ പതിനഞ്ച്‌ ലക്ഷം പൗണ്ടിന്റെ സംഭാവനയും അവര്‍ തിരിച്ചടക്കും. ജനാധിപത്യത്തിലോ പൗരാവകാശങ്ങളിലോ തരിമ്പും വിശ്വാസമില്ലാത്തവനായിരുന്നു സൈഫുല്‍ ഇസ്‌ലാം എന്നതിന്‌ ഇപ്പോഴത്തെ ബഹുജനപ്രക്ഷോഭത്തിന്റെ ആദ്യ നാളുകളിലൊന്നില്‍ നടത്തിയ ടെലിവിഷന്‍ പ്രഭാഷണം മതിയായ തെളിവാണ്‌. അയാള്‍ പറഞ്ഞു: ``പിതാവിനെതിരായ സമരം നയിക്കുന്നത്‌ മയക്കുമരുന്നിന്റെ അടിമകളും ഗോത്രപക്ഷപാതികളും ഇസ്‌ലാമിസ്റ്റുകളുമാണ്‌. ഏക ലിബിയയുടെ സ്ഥാനത്ത്‌ 15 ഇസ്‌ലാമിക എമിറേറ്റുകള്‍ സ്ഥാപിക്കാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. ഈ പോരാട്ടം അവര്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ ആഭ്യന്തരയുദ്ധമായിരിക്കും ഫലം. പിതാവിനെ അനുകൂലിക്കുന്നവര്‍ വെറുതെയിരിക്കുമെന്ന്‌ കരുതരുത്‌.'' സ്വേഛാധിപതികളുടെ അവസാനത്തെ അടവുകള്‍ എത്ര പരിതാപകരമാണെന്ന്‌ നോക്കുക!
അറബ്‌ ലോകത്ത്‌ സൂനാമിയായി പടര്‍ന്നുകയറിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇരയാണ്‌ ഖദ്ദാഫി. തുനീഷ്യയിലെയും ഈജിപ്‌തിലെയും തന്റെ `സഹോദരങ്ങളി'ല്‍നിന്നും വ്യത്യസ്‌തമായി അധികാരത്തില്‍ തുടരാന്‍ വന്‍ രക്തച്ചൊരിച്ചിലിനുതന്നെ അയാള്‍ മുന്‍കൈയെടുത്തു. സ്വന്തം സൈന്യത്തെയും സുരക്ഷാസേനയെയും വിശ്വാസമില്ലാതെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇറക്കുമതി ചെയ്‌ത ഗുണ്ടകളെക്കൊണ്ടാണ്‌ ആയിരക്കണക്കിന്‌ വരുന്ന സ്വന്തം നാട്ടുകാരെ അയാള്‍ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയത്‌. താന്‍ വര്‍ഷങ്ങളായി സഹായം കൊടുക്കുന്ന സിംബാബ്‌വെയെപ്പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്‌ ഈ ഗുണ്ടകളെ അയാള്‍ക്ക്‌ ലഭിച്ചത്‌. ഇതിന്‌ പ്രേരകമായതോ ലിബിയ തന്റെ തറവാട്ടുസ്വത്താണെന്ന ധാര്‍ഷ്‌ട്യവും. തന്നെ ഭരിക്കാനനുവദിച്ചില്ലെങ്കില്‍, ലിബിയയെ കത്തുന്ന നരകമാക്കുമെന്നാണ്‌ ഒരു ഘട്ടത്തില്‍ ഖദ്ദാഫി ഭീഷണി മുഴക്കിയത്‌. അതിന്‌ വേണ്ടി എല്ലാ ഗോത്രങ്ങള്‍ക്കും രാജ്യത്തിന്റെ ആയുധപ്പുര തുറന്നുകൊടുക്കുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, ഇക്കാലമത്രയും അള്ളിപ്പിടിച്ചിരുന്ന സിംഹാസനത്തില്‍ നിന്ന്‌ പൂച്ചയെപ്പോലെ ചെവിക്കുന്നി പിടിച്ച്‌ ധീരരായ ലിബിയന്‍ യുവാക്കള്‍ അയാളെ പുറത്തിടുന്നത്‌ ഇനി കേവലം സമയത്തിന്റെ മാത്രം പ്രശ്‌നമാണ്‌. തലസ്ഥാനമായ ട്രിപ്പോളി ഒഴികെയുള്ള പ്രധാനപ്പെട്ട നഗരങ്ങളെല്ലാം പ്രക്ഷോഭകാരികളായ യുവാക്കളുടെ പിടിയിലാണിപ്പോള്‍.
എണ്ണ സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളതിനാല്‍, ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നാണ്‌ ലിബിയ. പക്ഷേ, എണ്ണവരുമാനത്തിന്റെ സിംഹഭാഗവും ഖദ്ദാഫിയും 9 മക്കളുമടങ്ങുന്ന കുടുംബവും ധൂര്‍ത്തടിക്കുകയായിരുന്നു. ബ്രിട്ടനിലെ എക്‌സറ്റര്‍ യൂനിവേഴ്‌സിറ്റിയിലെ മധ്യ-പൂര്‍വ രാഷ്‌ട്രീയകാര്യ വിദഗ്‌ധനായ ടിം നിബ്ലോക്ക്‌, കഴിഞ്ഞ കാലങ്ങളില്‍ ലിബിയക്ക്‌ എണ്ണയില്‍ നിന്ന്‌ കിട്ടിയ വരുമാനവും ഗവണ്‍മെന്റ്‌ ചെലവിട്ട തുകയും തമ്മില്‍ താരതമ്യ പഠനം നടത്തിയിരുന്നു. ബില്യന്‍ കണക്കിന്‌ ഡോളറുകളുടെ കുറവാണ്‌ ഓരോ വര്‍ഷവും ഈ വകയില്‍ അദ്ദേഹം കണ്ടെത്തിയത്‌. അതെല്ലാം ഖദ്ദാഫി കുടുംബം ദുബൈയിലും ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ നിബ്ലോക്ക്‌ പറയുന്നത്‌. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ നമൂറയിലെ മുതിര്‍ന്ന രാഷ്‌ട്രീയകാര്യ നിരീക്ഷകനായ അലിസ്‌റ്റൈര്‍ ന്യൂട്ടണിന്റെ അഭിപ്രായവും ഇത്തരത്തില്‍ ബില്യന്‍ കണക്കിന്‌ ഡോളറുകള്‍ ഖദ്ദാഫിയും കുടുംബവും നാട്ടില്‍ നിന്ന്‌ കടത്തിയിട്ടുണ്ടാകാമെന്നാണ്‌. രഹസ്യ ബാങ്കക്കൗണ്ടുകള്‍ക്കു പുറമെ പലതരം റിയല്‍ എസ്റ്റേറ്റുകളായും ഈ സ്വത്ത്‌ വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ അതോറിറ്റിക്കുള്ള 70 ബില്യന്‍ ഡോളര്‍ മൂലധനം മാത്രമാണ്‌ ഈയിനത്തില്‍ കണക്കില്‍പ്പെട്ടിട്ടുള്ളത്‌. അതുതന്നെയും നിക്ഷേപം നടത്തിയിരുന്നത്‌ വ്യക്തിതാല്‍പര്യങ്ങള്‍ മാത്രം മുന്‍നിറുത്തിയായിരുന്നു. ഒരര്‍ഥത്തില്‍ ഇത്രയും കാലം ഖദ്ദാഫിയെ അധികാരത്തില്‍ തുടരാന്‍ സഹായിച്ചത്‌ യൂറോപ്യന്‍ രാജ്യങ്ങളുമായും അമേരിക്കയുമായും നിലനിര്‍ത്തിപ്പോന്നിരുന്ന വിപുലമായ ബിസിനസ്‌ ബന്ധങ്ങളാണ്‌. രാജ്യത്തിന്റെ എണ്ണ സമ്പത്ത്‌ വഴിതിരിച്ച്‌ വിട്ടുകൊണ്ട്‌ ഈ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്‌ മാത്രമാണ്‌ അയാള്‍ മുന്‍ഗണന നല്‍കിയിരുന്നത്‌. 1986-ല്‍ ജര്‍മനിയിലെ നിശാക്ലബ്ബില്‍ ബോംബ്‌ സ്‌ഫോടനം നടത്തിയെന്നാരോപിച്ച്‌ അമേരിക്ക ആ വര്‍ഷം ഏപ്രിലില്‍ ലിബിയയില്‍ നടത്തിയ ബോംബുവര്‍ഷത്തില്‍ നിന്നും ലോക്കര്‍ബി വിമാനദുരന്തത്തെത്തുടര്‍ന്നുള്ള ഉപരോധത്തില്‍ നിന്നുമൊക്കെ തലയൂരാനായി ഖദ്ദാഫി ഉപയോഗപ്പെടുത്തിയത്‌ എണ്ണയാണ്‌. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിയാണ്‌ ഖദ്ദാഫിയുടെ വിശ്വസ്‌തനായ ബിസിനസ്‌ പാര്‍ട്‌ണര്‍. ലിബിയയുടെ എണ്ണ സമ്പത്തിന്റെ 25 ശതമാനവും പ്രകൃതിവാതകത്തിന്റെ 15 ശതമാനവും പോകുന്നത്‌ ഇറ്റലിയിലേക്കാണ്‌. പകരം ഇറ്റാലിയന്‍ എണ്ണക്കമ്പനിയായ എനി ഓയില്‍ കോര്‍പറേഷനിലും ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസിലും കാര്‍നിര്‍മാണ കമ്പനിയായ ഫിയറ്റിലും ഖദ്ദാഫിക്ക്‌ ഷെയറുണ്ട്‌.
ഇതിനൊക്കെപ്പുറമെയാണ്‌ ഖദ്ദാഫി കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ധൂര്‍ത്തുകള്‍. പുത്രന്‍ സൈഫുല്‍ ഇസ്‌ലാം 2009-ല്‍ തന്റെ 37-ാമത്തെ ജന്മദിനത്തിന്‌ തെക്കു-കിഴക്കന്‍ മോണ്‍ടിനീഗ്രോയില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക്‌ കോടീശ്വരന്മാരെയും കലാകാരന്മാരെയും സ്വകാര്യവിമാനങ്ങളില്‍ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്‌ മുമ്പ്‌ സെയ്‌ന്റ്‌ ട്രോപ്പെസിലും മൊണാക്കോയിലുമൊക്കെ ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവത്രെ! മകള്‍ ആഇശ ഖദ്ദാഫിയാകട്ടെ ഏറ്റവും പുതിയ വസ്‌ത്രങ്ങളുടെയും ആഭരണങ്ങളുടെയും പിന്നാലെയാണ്‌. ഓരോ അവസരത്തിലേക്കുമുള്ള തന്റെ വസ്‌ത്രം ഡിസൈന്‍ ചെയ്യുന്നതിന്‌ നാട്ടിലും മറുനാട്ടിലും പ്രത്യേകം ഡിസൈനര്‍മാരെ നിയമിച്ചിട്ടുണ്ട്‌. പോപ്‌ മ്യൂസിക്കിലും കമ്പമുള്ള ആഇശ, പ്രശസ്‌ത പോപ്‌ ഗായിക ശാക്കിറ കഴിഞ്ഞ വര്‍ഷം തുനീഷ്യയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്ക്‌ വന്‍ സംഘവുമായി പോയത്‌ വിവാദമായിരുന്നു. ഖദ്ദാഫിയുടെ അറിയപ്പെടുന്ന മറ്റുമക്കളായ ഹാനിബാളും മുഅ്‌ത്തസിമുമൊക്കെ ഇതുപോലെ ധൂര്‍ത്തിന്‌ പേരുകേട്ടവരാണ്‌. വിദേശങ്ങളില്‍ കറങ്ങിനടക്കുകയും രാജ്യത്തിന്റെ സമ്പത്ത്‌ തോന്നുംപോലെ ചെലവഴിക്കുകയുമാണ്‌ അവരുടെ രീതി.
ലിബിയന്‍ ജനത അവരുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്‌. നാല്‌ ദശകത്തോളം ചുമന്നുനിന്ന ഏകാധിപത്യത്തിന്റെ നുകം താഴെ വെക്കാന്‍ ലഭിച്ച അസുലഭാവസരം അവര്‍ പാഴാക്കുകയില്ലെന്നുതന്നെ ഉറപ്പിക്കാം. അല്ലെങ്കിലും ചരിത്രത്തിന്‌ ഫുള്‍സ്റ്റോപ്പിട്ട ഖദ്ദാഫി കാലയളവിലൊഴിച്ച്‌ സാമ്രാജ്യത്വാധിനിവേശത്തെയും സ്വേഛാപ്രമത്തതകളെയും സധീരം നേരിട്ട ഒരു പാരമ്പര്യമുണ്ട്‌ ലിബിയക്ക്‌. മുസോളിനിയുടെ ഇറ്റലിയെ കൊമ്പുകുത്തിച്ച ഉമര്‍ മുഖ്‌താറിന്റെ അനുയായികള്‍ക്ക്‌, അഭിനവ സ്വേഛാധിപതികളെ കീഴടക്കാനുള്ള ധൈര്യവും കരുത്തുമുണ്ട്‌. 1931-ല്‍ തന്നെ അറസ്റ്റ്‌ ചെയ്‌ത ഇറ്റാലിയന്‍ സൈനികരോട്‌ ഉമര്‍ മുഖ്‌താര്‍ പറഞ്ഞത്‌ അവരെങ്ങനെ മറക്കും: ``ഞങ്ങള്‍ കീഴടങ്ങുകയില്ല. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം. ഇതൊരവസാനമല്ല, എനിക്ക്‌ ശേഷം വരാനിരിക്കുന്ന തലമുറകളോട്‌ നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും പോരാടേണ്ടി വരും. എന്നെ സംബന്ധിച്ചേടത്തോളം എന്റെ പ്രായം, എന്നെ തൂക്കിക്കൊല്ലുന്നവനേക്കാളും എന്തായാലും കൂടുതലായിരിക്കുകയും ചെയ്യും.'' 70-ാമത്തെ വയസ്സില്‍ മരണക്കുരുക്കിലേക്ക്‌ പുഞ്ചിരിയോടെ നടന്നടുത്ത ആ മരുഭൂമിയിലെ സിംഹത്തെപ്പോലെ ഒരുപാട്‌ സിംഹങ്ങളെ നേരിട്ടുകൊണ്ടല്ലാതെ നവസാമ്രാജ്യത്വശക്തികളുടെ പിണിയാളായ ഖദ്ദാഫിക്ക്‌ പിടിച്ചുനില്‍ക്കാനാവില്ല.
tajaluva@gmail.com

സമര്‍പ്പിത ജീവിതത്തിന്‌ മാതൃകയായി അബ്‌ദുല്‍ മജീദ്‌



ചില ജീവിതങ്ങള്‍ അങ്ങനെയാണ്‌. മറ്റുള്ളവര്‍ക്ക്‌ വേണ്ടി സമര്‍പ്പിക്കപ്പെട്ടവ. സ്വന്തമായി പ്രശ്‌നങ്ങളുടെ നടുക്കയത്തിലാണ്‌ അവരെങ്കിലും ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി മറ്റുള്ളവരെ സമാധാനിപ്പിക്കാനായി അവര്‍ ഓടിനടക്കും. കൈ -മെയ്‌ മറന്ന്‌ അവശര്‍ക്ക്‌ ആശ്വാസമായി തണലൊരുക്കും. ഗാഢമായി സ്‌നേഹിക്കുന്ന ആദര്‍ശത്തിന്‌ വേണ്ടി, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും അവഗണിച്ച്‌ കഠിനമായി പ്രയത്‌നിക്കും. അങ്ങനെ നെറ്റിത്തടത്തില്‍ നിന്ന്‌ വിയര്‍പ്പുറ്റി വീഴ്‌കെ നാഥന്‍ അവരെ തന്റെയടുക്കലേക്ക്‌ പെട്ടെന്നങ്ങോട്ട്‌ തിരിച്ച്‌ വിളിക്കും. ഭൂമിയില്‍ ബാക്കിയാകുന്നവര്‍ക്കത്‌ കടുത്ത മാനസികപ്രയാസം സൃഷ്‌ടിക്കുമെങ്കിലും അവരെസ്സംബന്ധിച്ചേടത്തോളം നാഥന്റെയടുക്കലേക്കുള്ള സന്തോഷകരമായ യാത്രയായിരിക്കുമത്‌; ഏറെ കൊതിച്ചിരുന്ന അനശ്വര സുഖത്തിലേക്കുള്ള സുഗമമായ പ്രയാണം.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന്‌ ഇഹലോകവാസം വെടിഞ്ഞ സഹോദരന്‍ അബ്‌ദുല്‍ മജീദ്‌ വി.എച്ച്‌ (49) ആ ഗണത്തിലുള്‍പ്പെടുന്നയാളാണെന്ന്‌ അദ്ദേഹത്തെ അറിയുന്ന ഏതൊരാളും സമ്മതിക്കും. ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും എറണാകുളം ജില്ല മുസ്‌ലിം അസോസിയേഷന്‍ ഖത്തര്‍ (എഡ്‌മാക്‌) പ്രസിഡന്റുമായിരുന്ന അദ്ദേഹത്തെ അതിരാവിലെ ഓഫീസിലേക്ക്‌ പോകുന്ന വഴിയില്‍ ബസിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുക്കുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്നുവരെ പ്രാസ്‌ഥാനിക മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിച്ചു അദ്ദേഹം. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ്‌ വി.എ ഇബ്രാഹിം കുട്ടിയെയും ബഷീര്‍ മുഹ്‌യുദ്ദീനെയും അവരുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്‌ സഹായിച്ച ശേഷം എയര്‍പോര്‍ട്ടില്‍ യാത്രയയച്ച്‌ തിരിച്ചുവന്ന്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, രാത്രി വൈകിയുറങ്ങി, പിറ്റേന്ന്‌ രാവിലെ ജോലിക്ക്‌ പോയ അദ്ദേഹത്തെ ജോലി സ്‌ഥലമായ ഖത്തര്‍ പെട്രോളിയത്തിലേക്കുള്ള വഴിയില്‍ കാത്തിരുന്നത്‌ അല്ലാഹുവിന്റെ അലംഘനീയമായ വിധിയായിരുന്നു. പ്രഭാതഭക്ഷണത്തിന്‌ ഒപ്പം താമസിക്കുന്ന സുഹൃത്ത്‌ ക്ഷണിച്ചിട്ട്‌, അത്‌ സ്‌നേഹപൂര്‍വം നിരസിച്ച്‌ ബേക്കറിയിലേക്കദ്ദേഹം വഴി മുറിച്ച്‌ കടന്നത്‌ അല്ലാഹുവിന്റെ വിളി കേട്ടുകൊണ്ടായിരുന്നുവോ? മുമ്പൊരിക്കല്‍ മരണവക്‌ത്രത്തില്‍ നിന്ന്‌ കഷ്‌ടിച്ച്‌ രക്ഷപ്പെട്ടശേഷം തനിക്ക്‌ കിട്ടിയ ജീവിതത്തെ രണ്ടാം ജന്മമായി കണക്കാക്കുകയും അത്‌ പരമാവധി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ത്തന്നെ ചെലവഴിക്കണമെന്ന്‌ തീരുമാനിച്ചുറപ്പിച്ച്‌ അതില്‍ത്തന്നെ നിലകൊള്ളുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്ത്‌ പറയകാട്‌ വാത്തുശ്ശേരി പരേതനായ ഹൈദ്രോസിന്റെ മകന്‍ അബ്‌ദുല്‍ മജീദ്‌ ഒരു വ്യക്‌തിയായിരുന്നില്ലെന്ന്‌ അദ്ദേഹത്തിന്റെ സ്‌നേഹസാഗരത്തില്‍ നിന്ന്‌ ഒരല്‍പമെങ്കിലും രുചിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആരും സാക്ഷി പറയും. ഒരു സംഘത്തിന്‌ മാത്രം ചെയ്യാന്‍ കഴിയുന്നതാണ്‌ ഒരു പുരുഷായുസ്സ്‌ തികച്ചു ജീവിക്കുന്നതിന്‌ മുമ്പ്‌ അദ്ദേഹം ചെയ്‌ത്‌ തീര്‍ത്തത്‌. പ്രസംഗങ്ങളെക്കാള്‍ വലുത്‌ പ്രവര്‍ത്തനമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അതപ്പടി പ്രാവര്‍ത്തികമാക്കിയ അപൂര്‍വം ചിലരിലൊരാള്‍. ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷനും എഡ്‌മാകും പ്രത്യേകം സംഘടിപ്പിച്ച അനുസ്‌മരണയോഗങ്ങളില്‍ തിങ്ങിനിറഞ്ഞ സദസ്യര്‍ കണ്ണീര്‍പ്പൂക്കളര്‍പ്പിച്ച്‌ പറഞ്ഞുവച്ചതതാണ്‌. ജനസേവനത്തിന്‌ ഒരുതരത്തിലുമുള്ള അതിര്‍വരമ്പുകളും നിശ്ചയിക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വഴിഞ്ഞൊഴുകിയ ആര്‍ദ്രതയുടെ പച്ചപ്പ്‌ കണ്ട്‌ അവര്‍ മൂക്കത്തുവിരല്‍ വച്ചു. സഹോദരസമുദായാംഗങ്ങളായ സുഹൃത്തുക്കളെ അവരുടെ വിവാഹ വാര്‍ഷികദിനങ്ങള്‍ പോലും കൊല്ലങ്ങളായി കൃത്യമായി ഓര്‍മ്മപ്പെടുത്തുന്ന പശിമയുള്ള ഹൃദയത്തിന്റെ ഉടമ! മാരകരോഗികളും തൊഴിലില്ലാതെ കഷ്‌ടപ്പെടുന്നവരും വീടില്ലാത്തവരും നിര്‍ധനരുമായ അനവധി പേരുടെ കണ്ണീരൊപ്പാന്‍ വിശ്രമം പോലും മറന്നുള്ള ഓടിപ്പാച്ചിലുകള്‍! ഏല്‍പിക്കപ്പെട്ട പണി പൂര്‍ത്തിയാക്കാന്‍ പാതിരാത്രി വരെ ഉറക്കമിളക്കുമെങ്കിലും തഹജ്ജുദിനും അതിന്‌ ശേഷം സുബ്‌ഹ്‌ ബാങ്ക്‌ കൊടുക്കാനുമായി പള്ളിയില്‍ കൃത്യമായി ഹാജരാകാനുള്ള ഔല്‍സുക്യം! അതിനേക്കാളൊക്കെ ഏറെ, ജീവിതത്തിന്റെ ഈ വ്യത്യസ്‌ത മുഖഭാവങ്ങളെ ആരുമറിയാതെ ഒളിപ്പിച്ചുവച്ച്‌, ലോകമാന്യത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളെയും മനസ്സിനെയും സദാ സംരക്ഷിച്ചു നിര്‍ത്തിയ നിഷ്‌കളങ്കത. ഒരു സാദാ പ്രവര്‍ത്തകനായി ജനക്കൂട്ടത്തിലലിയാന്‍ തീരെ വൈഷമ്യമില്ലാത്ത ഒരാള്‍, ഇതായിരുന്നു ഞങ്ങളുടെ മജീദ്‌ക്ക.
ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്റെ വളണ്ടിയര്‍ വിഭാഗത്തില്‍ ഉത്തരവാദിത്തമുണ്ടായിരുന്ന വര്‍ഷങ്ങളില്‍ അസോസിയേഷന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌, നോമ്പുതുറ പോലെ വിശാല ജനപങ്കാളിത്തമുള്ള പരിപാടികളിലും മറ്റും ഏല്‍പിച്ച ദൗത്യം ഭംഗിയാക്കാന്‍ കഠിന പ്രയത്‌നം ചെയ്‌തു അദ്ദേഹം. താന്‍ നേതൃത്വം ഏറ്റെടുത്ത രണ്ട്‌ വര്‍ഷങ്ങളില്‍ എഡ്‌മാക്കിനെ പുതിയ സേവന-സാംസ്‌കാരിക-വൈഞ്‌ജാനിക മേഖലകളിലേക്ക്‌ കൈപിടിച്ചുനടത്താന്‍ അസാമാന്യമായ നേതൃപാടവവും ഇഛാശക്‌തിയും കാണിച്ചു. ഒരു സന്ദര്‍ഭത്തിലും നേതാവിന്റെ ഹാവഭാവങ്ങളില്ലാതെ അനുയായി വൃന്ദത്തിലെ ഏറ്റവും സാധാരണക്കാരനോടൊപ്പം നിന്നു. നാട്ടില്‍ നിന്നുമെത്തുന്ന സഹായപേക്ഷകളിലേക്കുള്ള ഫണ്ടുപിരിവുകളില്‍ കുറഞ്ഞ ശമ്പളക്കാര്‍ ഏറ്റെടുക്കുന്ന തുകയുടെ വലിപ്പം കണ്ട്‌ അത്‌ കുറക്കണമെന്നാവശ്യപ്പെട്ടത്‌ അവരോടുള്ള മമതയുടെ നിദര്‍ശനമായിരുന്നു. വീട്ടുജോലിക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ആരായാലും പുതുതായി ഖത്തറില്‍ ജോലിക്കെത്തുന്ന എറണാകുളം ജില്ലക്കാരെ സംഘടനയുമായി അടുപ്പിക്കാനും വ്യത്യസ്‌ത ഫണ്ടുകളിലൂടെ നാട്ടില്‍ നിസ്സഹായരായ ധാരാളം പേര്‍ക്ക്‌ സഹായമെത്തിക്കാനും ഒരുപാട്‌ സേവനപരിശ്രമങ്ങളര്‍പ്പിച്ചു. നാട്ടില്‍ ലീവില്‍ പോകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങി സഹായത്തിന്‌ അര്‍ഹരായവര്‍ക്ക്‌ അത്‌ നേരിട്ടെത്തിച്ചുകൊടുത്തു. ഖത്തറിലും നാട്ടിലുമൊക്കെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ആ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുമായും സൗഹൃദം സ്‌ഥാപിക്കാനും അവരുമായി ഇഴുകിച്ചേരാനുമുള്ള പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്‌. അങ്ങനെ ഓര്‍ത്തെടുക്കാന്‍ എത്രയെത്ര മനുഷ്യപ്പറ്റുള്ള സംഭവങ്ങള്‍! നിലപാടുകള്‍! എല്ലാം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടവ.
അല്ലാഹു അബ്‌ദുല്‍ മജീദ്‌ സാഹിബിന്റെ പാപങ്ങള്‍ പൊറുക്കുകയും അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും സന്തപ്‌ത കുടുംബാംഗങ്ങള്‍ക്ക്‌ ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുമാറാകട്ടെ, ആമീന്‍.
tajaluva@gmail.com

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...