Monday 22 October 2012

ഇറാന്‍: മാറുന്ന സമീപനങ്ങള്‍

താജ് ആലുവ

http://www.madhyamam.com/news/196877/121022

കഴിഞ്ഞവര്‍ഷം ജൂണില്‍ സ്വതന്ത്ര വിചാര കേന്ദ്രമായ അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ അറബ് രാജ്യങ്ങളില്‍ വ്യാപകമായ സര്‍വേ നടത്തുകയുണ്ടായി. അമേരിക്കയിലെ അറബ് സമൂഹത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സോഗ്ബി ഇന്‍റര്‍നാഷനല്‍ പ്രൊമോട്ടര്‍മാരായ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയുടെ വിഷയം മധ്യപൂര്‍വദേശത്തെ ഇറാന്‍െറ രാഷ്ട്രീയ ഇടപെടലുകളായിരുന്നു. ഈജിപ്ത്, മൊറോകോ, ലബനാന്‍, യു.എ.ഇ, ജോര്‍ഡന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 4000 അറബ് പൗരന്മാരുമായി നടത്തിയ സര്‍വേയിലൂടെ വെളിവായ സുപ്രധാന സംഗതി അറബികള്‍ക്കിടയില്‍ ഇറാന്‍െറ ജനപ്രീതിക്ക് കാര്യമായ ഇടിവ് തട്ടിയിട്ടുണ്ടെന്നായിരുന്നു. ഇത് ഏതാണ്ട് ഒന്നരവര്‍ഷം മുമ്പത്തെ അവസ്ഥയാണെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലാണ്. 2006ലും 2008ലുമൊക്കെ ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാനും അവര്‍ പിന്തുണക്കുന്ന ഹിസ്ബുല്ലക്കും അറബ് സമൂഹത്തിലുണ്ടായിരുന്ന വന്‍ ജനപ്രീതിയുടെ സുപ്രധാന കാരണം അമേരിക്കക്കെതിരെ നെഞ്ചുവിരിച്ചുനിന്നിരുന്ന തന്‍േറടികള്‍ എന്ന നിലയിലായിരുന്നു. എന്നാല്‍, അറബ്വസന്തത്തിന്‍െറ കാറ്റടിച്ചുവീശിയ പുതിയ കാലത്ത് തികച്ചും പ്രതിലോമപരമായ രാഷ്ട്രീയ നിലപാടുകളാല്‍ കലുഷിതമാണ് ഇറാന്‍െറ പ്രതിച്ഛായ. അറബ്നാടുകളിലെ രാഷ്ട്രീയ പൊതുമണ്ഡലങ്ങളില്‍ അമേരിക്കയും അതിന്‍െറ നയനിലപാടുകളും ഏറക്കുറെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അവരുടെ കടുത്ത എതിരാളികളായ ഇറാന്‍െറ നിലപാടുകള്‍ അറബ്ജനതയുടെ ഇഴകീറിയ പരിശോധനക്ക് വിധേയമായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിപ്ളവത്തിന്‍െറ അലയൊലികള്‍ ആദ്യം ആഞ്ഞുവീശിയ തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളോട് കാണിച്ച അതേ സമീപനമല്ല സിറിയയില്‍ ജനങ്ങള്‍ സ്വാതന്ത്ര്യമാവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോള്‍ സംഭവിച്ചത്. ബഹ്റൈനിലടക്കം പൊതുജനങ്ങളുടെ ജനാധിപത്യമോഹത്തിന് ഭരണകൂടം വിലങ്ങുതടിയാകരുതെന്ന് ആഗോളസമൂഹത്തെ ഉപദേശിച്ച ഇറാന്‍ പക്ഷേ, സിറിയയിലേക്ക് വന്നപ്പോള്‍ കളം മാറ്റിച്ചവിട്ടുകയായിരുന്നു. അവിടെ ഭരണകൂടത്തിനെതിരെ പൊരുതുന്നവര്‍ വിദേശചാരന്മാരും സാമ്രാജ്യത്വത്തിന്‍െറ കുഴലൂത്തുകാരുമായി മാറി. എന്നല്ല, ബശ്ശാര്‍ അല്‍അസദിനെ സഹായിക്കാന്‍ ഇറാനിയന്‍ ഭരണകൂടം ഏറക്കുറെ പരസ്യമായിത്തന്നെ രംഗത്തുവരുകയും ചെയ്തു. ഇറാഖിന്‍െറ വ്യോമമേഖലയിലൂടെ വന്‍തോതില്‍ ആയുധങ്ങള്‍ സാധാരണ സിവിലിയന്‍ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി സിറിയയിലേക്ക് കടത്തിക്കൊണ്ടിരിക്കുകയാണ് ഇറാനിപ്പോള്‍. മാത്രവുമല്ല, ഹിസ്ബുല്ലയുടെ പോരാളികള്‍ ഇപ്പോള്‍ സിറിയന്‍ സര്‍ക്കാര്‍ സേനക്കൊപ്പം നിന്ന് പൊരുതുന്നുണ്ടെന്നാണ് വിശ്വാസയോഗ്യമായ വിവരം. രണ്ടു മാസം മുമ്പ് ഡമസ്കസില്‍ വന്നിറങ്ങിയ ഉടനെ സിറിയന്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ 48 ഇറാനികള്‍, തീര്‍ഥാടകരായിരുന്നുവെന്ന് ഇറാന്‍ ഗവണ്‍മെന്‍റ് വാദിക്കുമ്പോള്‍തന്നെ അവരില്‍ റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥരടക്കം ഉണ്ടായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നത് ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആളും അര്‍ഥവും കൂടാതെ, വിമതരുടെ ഇന്‍റര്‍നെറ്റും ആശയവിനിമയ സംവിധാനങ്ങളും നിരീക്ഷിക്കുക, പാശ്ചാത്യരും യു.എന്നും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാന്‍ സഹായിക്കുക, സായുധപോരാട്ടങ്ങളെ കീഴ്പ്പെടുത്തുന്നതിനുള്ള ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതുമൊക്കെ ഇറാന്‍ സിറിയയില്‍ പയറ്റുന്നുണ്ട്. സ്വന്തംനിലക്ക് ഇത്തരം പോരാട്ടങ്ങളെ നേരിട്ട രാജ്യമെന്ന നിലക്ക് ഇറാന് ആ രംഗത്ത് നല്ല പരിചയവുമുണ്ടെന്നത് ബശ്ശാര്‍ ഭരണകൂടത്തിന് സഹായകമാവുകയാണ്. അതുകൊണ്ടുതന്നെയാണ് 20 മാസം പിന്നിട്ടിട്ടും സിറിയന്‍ വിപ്ളവം വഴിമുട്ടി നില്‍ക്കുന്നത്. തുര്‍ക്കിയുമായുള്ള സിറിയയുടെ പ്രശ്നങ്ങള്‍ക്കു പിന്നിലും ഇറാനാണ് ചരടുവലിക്കുന്നതെന്ന സംശയം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. അമേരിക്ക അധിനിവേശം നടത്തി ഒരു പരുവത്തിലാക്കിയ ഇറാഖിനെയും അവിടത്തെ ഗവണ്‍മെന്‍റിനെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണിത് സാധിക്കുന്നത്. നിസ്സാര കേസിലകപ്പെടുത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഇറാഖി വൈസ് പ്രസിഡന്‍റ് താരിഖ് അല്‍ഹാശിമിക്ക് തുര്‍ക്കി അഭയംകൊടുത്തതിലുള്ള വിരോധം ഇതിന് മറയായി ഉപയോഗപ്പെടുത്തുന്നു. അതുപോലെത്തന്നെ ഹിസ്ബുല്ലയെ ഉപയോഗപ്പെടുത്തി തുര്‍ക്കിയെ ഭീഷണിപ്പെടുത്താനും ഇറാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നു വരുമ്പോള്‍, സങ്കുചിത ശിയാ പക്ഷപാതിത്വത്തിനപ്പുറത്തേക്ക് വികസിക്കാത്ത ആ രാജ്യത്തിന്‍െറ സാമ്രാജ്യത്വവിരോധത്തില്‍ അദ്ഭുതം കൂറുകയാണ് നിഷ്പക്ഷരായ നിരീക്ഷകര്‍. തൊണ്ണൂറുകളിലെ ലബനാനിന്‍െറ അവസ്ഥയിലേക്ക് സിറിയ ഇപ്പോള്‍ എത്തിപ്പെട്ടു നില്‍ക്കുന്നതിന്‍െറ പിന്നില്‍ ഇറാന്‍െറ കടുത്ത ഈ ശിയാ പക്ഷപാതിത്വത്തിന്‍െറ പിടിവാശിയുണ്ട്. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട ആ നാളുകളില്‍ തകര്‍ന്നടിഞ്ഞ കെട്ടിടക്കൂമ്പാരങ്ങളും കൊടുംഭീതിയാല്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ജനങ്ങളുമായി തികഞ്ഞ പ്രേതാലയമായി മാറിയ ബൈറൂതിനെപ്പോലെയാണ് ഡമസ്കസും അലപ്പോയും ഹമായും ഇദ്ലിബുമൊക്കെ ഇപ്പോള്‍. പിഞ്ചുകുട്ടികളും സ്ത്രീകളും വൃദ്ധന്മാരുമടക്കം 30,000 പേരാണ് കഴിഞ്ഞ 20 മാസത്തിനുള്ളില്‍ അവിടെ കശാപ്പ് ചെയ്യപ്പെട്ടത്. മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് പിതാവ് ഹാഫിസുല്‍ അസദ് ഹമാ പട്ടണത്തില്‍ നടത്തിയ 40,000 പേരുടെ കൂട്ടക്കൊലയുടെ റെക്കോഡ് ഏറ്റവും അടുത്ത ഘട്ടത്തില്‍ മകന്‍ ഭേദിക്കുമെന്ന അവസ്ഥയാണിപ്പോഴുള്ളത്. സിവിലിയന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കനത്ത ബോംബാക്രമണം നടത്താനും, വിമതരുണ്ടെന്ന് സംശയിക്കുന്ന പള്ളികളും സ്കൂളുകളും ആശുപത്രികളുമടക്കം അത്യാധുനിക വെടിക്കോപ്പുകളുപയോഗിച്ച് തകര്‍ത്തെറിയാനും തീരെ മടിയില്ലാത്തവരായി ബശ്ശാറും പട്ടാളവും മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം ജനങ്ങളെ കൊല്ലുന്നതില്‍ അങ്ങേയറ്റം ക്രൂരവും നികൃഷ്ടവുമായ രീതികളാണ് ബശ്ശാറിന്‍െറ സൈന്യം ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡമസ്കസില്‍നിന്നും അലപ്പോയില്‍നിന്നും ഹമായില്‍നിന്നുമൊക്കെ നിസ്സഹായരായ ജനതയുടെ ദീനരോദനം കേള്‍ക്കാന്‍ ആഗോളവേദികളൊന്നുമില്ലെന്ന് വന്നിരിക്കുന്നു. അത്യധികം ആത്മാഭിമാനികളായിരുന്ന സിറിയന്‍ പൗരന്മാരുടെ നല്ലൊരു ശതമാനം ഇപ്പോള്‍ ജോര്‍ഡനിലും ലബനാനിലും തുര്‍ക്കിയിലുമായി അഭയാര്‍ഥികളായി കഴിയുകയാണ്. അടുത്തകാലത്ത് യു.എന്‍ ഇടപെട്ടിട്ടുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമായി ഇത് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. (സിറിയയില്‍ നടക്കുന്ന തുല്യതയില്ലാത്ത കൂട്ടക്കുരുതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കരളലിയിപ്പിക്കുന്ന വിവരണങ്ങള്‍ സിറിയന്‍ ഹ്യൂമന്‍റൈറ്റ്സ് ഒബ്സര്‍വേറ്ററിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. വിലാസം: http://www.syriahr.com/ കഴിഞ്ഞ 10 വര്‍ഷമായി അമേരിക്കക്കും ഇസ്രായേലിനുമെതിരെ ശക്തമായ പ്രതിരോധത്തിന്‍െറ അച്ചുതണ്ടായി മാറിയെന്ന് സ്വയം വിശേഷിപ്പിച്ച ഇറാനും സിറിയയും ഹിസ്ബുല്ലയും സിറിയന്‍ ജനതയുടെ വിപ്ളവമുന്നേറ്റം കണ്ട് ആദ്യം അന്തിച്ചുനിന്നുപോയെന്നതാണ് വാസ്തവം. ബിന്‍ അലിക്കും മുബാറകിനും പറ്റിയത് തനിക്ക് സംഭവിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന ബശ്ശാര്‍ പക്ഷേ, സ്വാതന്ത്രേ്യച്ഛുക്കളായ സ്വന്തം ജനതയുടെ പെട്ടെന്നുള്ള ഇളക്കം കണ്ട് ഞെട്ടിപ്പോയി. നാല് ദശകം പിതാവും ഒരു വ്യാഴവട്ടക്കാലമായി മകനും മുറുകെപ്പിടിച്ചിരുന്ന കസേരയുടെ അലകും പിടിയും മാറ്റിയേ അടങ്ങൂവെന്ന ജനതയുടെ ഇച്ഛാശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബശ്ശാര്‍ ഭരണകൂടം പാടുപെടുകയാണ്. അവര്‍ക്കെതിരെ നീതിയുടെയും മാന്യതയുടെയും സകല സീമകളും ലംഘിച്ച് കണ്ണില്‍ചോരയില്ലാത്ത ആക്രമണങ്ങളഴിച്ചുവിടുമ്പോഴും വര്‍ധിച്ചുവരുന്ന വിപ്ളവവീര്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ നില്‍ക്കുകയാണ് ബശ്ശാറും അയാളെ പിന്തുണക്കുന്ന ഇറാന്‍, റഷ്യ, ചൈന പ്രഭൃതികളും. അമേരിക്കയുടെ മൂടുതാങ്ങികളായിരുന്ന അറബ് സ്വേച്ഛാധിപതികള്‍ കസേര വിട്ടിറങ്ങിയ ഈ സന്ദര്‍ഭം ഇറാനും കൂട്ടാളികള്‍ക്കും ഏറെ ആഹ്ളാദിക്കാനും ആഘോഷിക്കാനും പറ്റേണ്ടതായിരുന്നു. കാരണം, ഇസ്രായേലിനും അമേരിക്കക്കും അവരുടെ മധ്യപൂര്‍വദേശത്തെ പിണിയാളുകളായിരുന്ന അറബ് സ്വേച്ഛാധിപതികള്‍ക്കുമെതിരെ കൃത്യവും വ്യക്തവുമായ പ്രത്യയശാസ്ത്രയുദ്ധംതന്നെ അഴിച്ചുവിട്ടവരാണ് ഇറാനികള്‍. ജനാധിപത്യത്തോടും സ്വാതന്ത്ര്യത്തോടും പക്ഷംചരിഞ്ഞുള്ള നില്‍പ് കാരണം ഇറാനിപ്പോള്‍ അത് സാധിക്കുന്നില്ലെന്ന് മാത്രമല്ല, സിറിയന്‍ ജനതയുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പിന് മുന്നില്‍ ഇസ്ലാമിക് റിപ്പബ്ളിക്കിന്‍െറയും റഷ്യ, ചൈന തുടങ്ങിയ സ്വാര്‍ഥ താല്‍പര്യക്കാരുടെയും അതിശക്തമായ പിന്തുണയുണ്ടായിട്ടും ബശ്ശാറിന് മുട്ടിടിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇറാനെ സംബന്ധിച്ചിടത്തോളം സിറിയ മറ്റൊരര്‍ഥത്തിലും കടുത്ത പരീക്ഷണശാലയാണ്. ആയത്തുല്ല ഖുമൈനിയുടെ കാലത്ത് ഇറാഖിനെതിരെ ഇറാന്‍ പടനയിക്കുമ്പോള്‍ അറബ് ഭരണാധികാരികള്‍ മാത്രമാണ് ഇറാനെതിരെ നിലകൊണ്ടിരുന്നത്. എന്നാല്‍, സിറിയയില്‍ ബശ്ശാറിനെ ഇറാന്‍ പിന്തുണക്കുമ്പോള്‍ ഏതാണ്ട് മൊത്തം അറബ് ജനതയും ആ രാജ്യത്തിനെതിരാണ്. ഇത്തരം വിഷയങ്ങളില്‍ താരതമ്യേന നിഷ്പക്ഷമായും നീതിപൂര്‍വകമായും കാര്യങ്ങളെ വിലയിരുത്തിപ്പോരുന്ന പ്രമുഖ പണ്ഡിതന്‍ ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലെ അറബ് ജനതയെ കാര്യമായി സ്വാധീനിക്കുന്നവരടക്കം ഇറാന്‍െറ ഈ നിലപാടിന്‍െറ കടുത്ത വിമര്‍ശകരാണ്. ഹജ്ജിന് പോകുന്നവരോട് ഇറാനെതിരെ പ്രാര്‍ഥിക്കണമെന്നാവശ്യപ്പെടുമാറ് ഈ വിമര്‍ശനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ശിയാക്കളിലെ അലവി വിഭാഗത്തില്‍പെട്ട ബശ്ശാര്‍ അല്‍അസദിന്‍െറയും കൂട്ടരുടെയും പതനം തങ്ങള്‍ക്ക് ഏല്‍പിക്കുന്ന പരിക്ക് കടുത്തതായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് അറബ് വസന്തത്തിന്‍െറ പൊതുവികാരത്തിന് എതിരായി നിലകൊള്ളാന്‍ ഇറാന്‍ തീരുമാനിച്ചത്. കടുത്ത ഈ ശീഈ പക്ഷപാതിത്വം മാറ്റിവെച്ച് അറബ്മുസ്ലിം ജനതയുടെ പൊതുനന്മയിലധിഷ്ഠിതമായ നിലപാട് കൈക്കൊണ്ടിരുന്നുവെങ്കില്‍ ഈയൊരു ഗതികേടിലേക്ക് ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ എത്തിപ്പെടുമായിരുന്നില്ല. അന്ധമായ പക്ഷപാതിത്വത്തിന് അവര്‍ നല്‍കേണ്ടിവരുന്ന വില കനത്തതായിരിക്കുമെന്ന് നിസ്സംശയം പറയാം. അറബ് ജനസാമാന്യത്തിന്‍െറ നിലപാട് ആരുടെയും അന്താരാഷ്ട്ര നയങ്ങളെ അത്രപെട്ടെന്ന് സ്വാധീനിക്കില്ലെന്ന് വാദത്തിന് വേണമെങ്കില്‍ സമ്മതിക്കാം. എന്നാല്‍, ഒരുകാര്യം ഉറപ്പ് -ഇതുവരെ സയണിസ്റ്റ് ലോബിയും അമേരിക്കയിലെ നവ യാഥാസ്ഥിതികരും ഏതൊന്നിനെയാണോ പേടിച്ചുനിന്നിരുന്നത് ആ പേടി സ്വാഭാവികമായി ഇല്ലാതായിത്തീരുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതുവരെ ഇറാനെതിരായ ആക്രമണം പറഞ്ഞ് പേടിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നതെങ്കില്‍, മാറിയ സാഹചര്യത്തില്‍ അറബ് ജനതയെ കൈയിലെടുക്കാന്‍ അത്തരമൊരു ആക്രമണം അവര്‍ ഉടനെ നടപ്പാക്കിക്കൂടായ്കയില്ല. ഇറാഖിലെ ഓസിറാക്ക് ആണവനിലയം ആക്രമിച്ചതുപോലെ ഇറാന്‍െറ ബൂശഹര്‍ പോലുള്ള ആണവനിലയങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ തുനിഞ്ഞാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടിവരില്ല. കടുത്ത സാമ്പത്തിക-വാണിജ്യ ഉപരോധങ്ങള്‍ നേരിടുകയും ഇറാനിയന്‍ ദീനാര്‍ അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാന്‍ ഇറാന്‍ ശ്രമിക്കണമായിരുന്നു

Sunday 8 July 2012

http://www.prabodhanam.net/detail.php?cid=1173&tp=1

ഈജിപ്ത്: മുര്‍സിക്ക് മുന്നിലെ വെല്ലുവിളികള്‍

താജ് ആലുവ

അര നൂറ്റാണ്ടോളം നീണ്ട പീഡനപര്‍വത്തിന് ശേഷം ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന് ഇത് വിജയാഹ്ളാദത്തിന്റെ അസുലഭാവസരം. സ്വേഛാധിപത്യത്തിന്റെ നുകത്തില്‍ നിന്ന് മോചനം ലഭിച്ച ഒന്നാമത്തെ അവസരത്തില്‍ തന്നെ, മീഡിയയുടെയും സൈനിക-രാഷ്ട്രീയ-ബിസിനസ് മാഫിയകളുടെയും വ്യാപകമായ കുപ്രചാരണങ്ങളുടെ വലിയ ഒരു മല തന്നെ മറികടന്ന്, അത്രയൊന്നും അറിയപ്പെടാത്ത സൌമ്യനായ ഒരു പ്രസിഡന്റിനെ ജയിപ്പിച്ചെടുക്കാനായത് ബ്രദര്‍ഹുഡിനെ സംബന്ധിച്ചേടത്തോളം ചരിത്ര നേട്ടം തന്നെ.

എന്നാല്‍ ബ്രദര്‍ഹുഡ് രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി ചെയര്‍മാന്‍ മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രഥമ സിവിലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വിചാരിച്ചിരുന്നത്ര എളുപ്പത്തിലായിരുന്നില്ല. കഴിഞ്ഞ ആറു ദശകങ്ങളിലായി നാലു സൈനിക പ്രസിഡന്റുമാര്‍ വാണ നൈലിന്റെ നാട്ടില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പെന്നത് ഇതുവരെ കേട്ടുകേള്‍വിയായിരുന്നു. 99.99 ശതമാനം വോട്ടുകള്‍ നേടി സൈനിക ജനറലുമാര്‍ എതിരില്ലാതെ വാണിരുന്ന നാട്ടില്‍ ജനാധിപത്യപരമായി വോട്ടവകാശം വിനിയോഗിക്കുകയെന്നതും സമാധാനപരമായ അന്തരീക്ഷത്തില്‍ അത് നേടിയെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിക്കുകയെന്നതുമൊക്കെ ആദ്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു. വിജയിക്കുന്ന വിപ്ളവത്തിന് അവകാശികള്‍ കൂടുതലുണ്ടാവുകയെന്നത് സ്വാഭാവികമാണെങ്കിലും മറ്റുള്ളവരെയെല്ലാം മാറ്റിനിര്‍ത്തി എല്ലാം തന്റേതാക്കാനുള്ള ഭാവവുമായി ചിലരെങ്കിലും രംഗത്ത് വന്നത് വിപ്ളവനാന്തര രാഷ്ട്രീയത്തെ എല്ലാ അര്‍ഥത്തിലും കലുഷിതമാക്കി. ഒപ്പം അവസാന റൌണ്ടില്‍ ബ്രദര്‍ഹുഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ലിബറലുകളും ഇടതന്മാരും കോപ്റ്റിക്കുകളും കളിച്ച കളികള്‍ വളരെ വൃത്തികെട്ടതായിരുന്നു. പഴയ ഭരണകൂടത്തിന്റെ അവശിഷ്ടമായ അഹ്മദ് ശഫീഖ് ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയേക്കാള്‍ നല്ല സ്ഥാനാര്‍ഥിയായി പലര്‍ക്കും 'അനുഭവപ്പെടുകയും' അങ്ങനെത്തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്തു.

പലതരം കടമ്പകള്‍ കടന്ന് ജയിച്ചുവന്ന മുര്‍സിക്ക് മുന്നിലെ വെല്ലുവിളികള്‍ ചില്ലറയല്ല. ഒന്നാമതായി സൈന്യത്തിന്റെ ഔദാര്യത്തില്‍ കഴിയേണ്ട പ്രസിഡന്റിന്റെ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്. ഹുസ്നി മുബാറക് കൈവശം വെച്ച അത്ര വിപുലമായ അധികാരം കൈയാളുകയെന്നത് മുര്‍സിയുടെ ലക്ഷ്യമല്ലെങ്കിലും ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെന്ന നിലക്കുള്ള സ്വതന്ത്രാധികാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്. അത് തടയാനാണ് സ്കാഫ് (സുപ്രീം കൌണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സ്) തുനിയുന്നതെങ്കില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കും ഫലം. പിന്നീട് അത് മറയാക്കി മുര്‍സിയെ പുകച്ചുപുറത്ത് ചാടിക്കാനും സ്കാഫ് തുനിഞ്ഞേക്കും. പാര്‍ലമെന്റ് പിരിച്ചുവിട്ടത് സൂചിപ്പിക്കുന്നത് അതാണ്. പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ കൈവക്കാന്‍ തുനിഞ്ഞ സ്കാഫിനെ സ്പീക്കര്‍ സഅദ് അല്‍ കത്താത്ത്നി തടഞ്ഞതും ചില വിഷയങ്ങളില്‍ അദ്ദേഹമെടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് പാര്‍ലമെന്റിനെ പിരിച്ചുവിടാന്‍ കോടതിയെ പ്രേരിപ്പിച്ചത്. അതിനാല്‍ത്തന്നെ കരുതലോടെയായിരിക്കും മുര്‍സിയുടെ മുന്നോട്ടുള്ള നീക്കം. ജാഗ്രതയാണീ വിഷയത്തില്‍ പ്രധാനമെന്ന് തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തില്‍ നിന്നും മാധ്യമ വിമര്‍ശനങ്ങളില്‍ നിന്നും വ്യക്തമായ പാഠങ്ങള്‍ ബ്രദര്‍ഹുഡിന് ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയെന്നത് തുല്യ പ്രധാന്യമുള്ള സംഗതിയാണ്. ശരാശരി ഈജിപ്ഷ്യന്റെ ജീവിതനിലവാരത്തില്‍ കുറഞ്ഞകാലം കൊണ്ടുതന്നെ മാറ്റം പ്രകടമായിട്ടില്ലെങ്കില്‍ തഹ്രീര്‍ സ്ക്വയര്‍ വീണ്ടും സജീവമാവും. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എട്ടരക്കോടി ജനങ്ങളില്‍ മുപ്പത് ശതമാനം പേരും ദാരിദ്യ്രരേഖക്ക് താഴെയാണ്. തൊഴിലില്ലായ്മ 9.7 ശതമാനം. ഇതിന് കാരണമായ ഭരണകൂട അഴിമതി ഇല്ലായ്മ ചെയ്യാന്‍ സാമൂഹിക നീതിയുടെ പ്ളാറ്റ്ഫോമില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മുര്‍സിക്ക് സാധിക്കുമെന്ന് കരുതാം. അധികാരമേറ്റെടുത്ത ഉടനെ തനിക്ക് ശമ്പളം ആവശ്യമില്ലെന്ന് പ്രസിഡന്റ് മുര്‍സി പ്രഖ്യാപിച്ചത് അതാണ് സൂചിപ്പിക്കുന്നത്. തന്നെ അഭിനന്ദിച്ചുകൊണ്ട് പത്രങ്ങളില്‍ വന്‍ പരസ്യങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. താനും കുടുംബവും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താമസിക്കില്ലെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നുമുള്ള മുര്‍സിയുടെ പ്രസ്താവനകളും നല്ല ദിശയിലുള്ള കാല്‍വെപ്പുകളാണ്. തനിക്ക് പ്രഥമ വനിതയെന്ന സ്ഥാനം വേണ്ടെന്നും താന്‍ സാധാരണക്കാരോടൊപ്പമായിരിക്കും നിലകൊള്ളുകയെന്നും അദ്ദേഹത്തിന്റെ ഭാര്യയും പറഞ്ഞിട്ടുണ്ട്.

നിലവിലെ അവസ്ഥയില്‍ രാഷ്ട്രത്തിന്റെ 39 ശതമാനം സമ്പത്തും കൈയടക്കിവെച്ചിരിക്കുന്നത് 20 ശതമാനം വരുന്ന സമ്പന്നവര്‍ഗമാണ്. ഒരുഭാഗത്ത് വന്‍കിട ഷോപ്പിംഗ് സെന്ററുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുകയും മക്കളെ വിദേശത്ത് സ്കൂളുകളിലും സര്‍വകലാശാലകളിലും അയച്ചു പഠിപ്പിക്കുകയും ചെയ്യുന്ന സമ്പന്ന വര്‍ഗം സര്‍വവിധ സുഖാഡംബരങ്ങളിലും മുഴുകി ജീവിക്കുമ്പോള്‍ മറുഭാഗത്ത് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ദിവസം രണ്ട് ഡോളര്‍ പോലും സമ്പാദിക്കാനാകാതെ, ഭക്ഷണമോ വിദ്യാഭ്യാസമോ മറ്റടിസ്ഥാന സൌകര്യങ്ങളോ ഇല്ലാതെ ജീവിതം തള്ളി നീക്കുന്നവരെയും തലസ്ഥാനമായ കയ്റോയില്‍ ധാരാളമായി കാണാം. ഈ വ്യത്യാസം കുറച്ചുകൊണ്ടുവരികയെന്നത് പുതിയ പ്രസിഡന്റിന്റെ മുന്‍ഗണനയില്‍ വരേണ്ട കാര്യമാണ്.

തെരഞ്ഞെടുപ്പോടു കൂടി വിഭജിക്കപ്പെട്ടുപോയ ഈജിപ്ഷ്യന്‍ സമൂഹത്തെ യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുകയെന്ന ദൌത്യമാണ് പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വിഷയം. അവസാനറൌണ്ടില്‍ ബ്രദര്‍ഹുഡും 'ഫുലൂലും'(മുബാറക് ഭരണകൂട അവശിഷ്ടങ്ങള്‍) മാത്രം ബാക്കിയായപ്പോള്‍ വിപ്ളവത്തില്‍ പങ്കെടുത്തവരില്‍ തന്നെ പലരും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമാറ് ശക്തമായ ബ്രദര്‍ഹുഡ് വിരോധം കൊണ്ടുനടന്നവര്‍ പലരുമുണ്ടായിരുന്നു. ഇവര്‍ മുഖേന ഒരു ഘട്ടത്തില്‍ അഹ്മദ് ശഫീഖ് കരപറ്റുമോയെന്ന് വരെ ആശങ്കപ്പെട്ട ഘട്ടത്തില്‍ പരസ്പരധാരണക്ക് മുര്‍സി മുന്‍കൈയെടുത്തെങ്കിലും പല അവസരങ്ങളിലും നിരാശയായിരുന്നു ഫലം. വിപ്ളവത്തില്‍ നേരിട്ട് പങ്കാളികളായ ചില ഈജിപ്ഷ്യന്‍ യുവാക്കളുമായി നേരിട്ട് സംവദിച്ച ഈ ലേഖകനോട് അവരില്‍ ചിലരുടെയെങ്കിലും മറുപടി, തങ്ങള്‍ ആഗ്രഹിച്ച മാറ്റം ഇതായിരുന്നില്ലായെന്നായിരുന്നു. ബ്രദര്‍ഹുഡിന്റെ പ്രസിഡന്റ് ഒരു നവ ഈജിപ്തിനെക്കുറിച്ച തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലീകരിക്കുമോയെന്നതായിരുന്നു ഈ യുവാക്കളുടെ ആശങ്ക.

വിദേശ നയവുമായി ബന്ധപ്പെട്ട് ഇസ്രയേലുമായുള്ള ക്യാമ്പ് ഡേവിഡ് കരാറിനെക്കുറിച്ചാണ് അമേരിക്കയടക്കമുള്ള മിക്ക വന്‍ശക്തികളുടെയും ആശങ്ക. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഉടനെ നടത്തിയ ടെലിവിഷന്‍ സംഭാഷണത്തില്‍ രാജ്യത്തിന്റെ എല്ലാ അന്തര്‍ദേശീയ സന്ധികളും മാനിക്കുമെന്ന മുര്‍സിയുടെ പ്രഖ്യാപനം ഇത് സംബന്ധിച്ച ആശങ്കളകറ്റുന്നതായിരുന്നു.

ജനാധിപത്യത്തിലേക്ക് പിച്ചവെക്കുന്ന ഈജിപ്തിന്റെ പ്രശ്ന കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍, ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടെങ്കിലും തങ്ങളുടെ പ്രസിഡന്റില്‍ നിന്ന് ഈജിപ്ഷ്യന്‍ ജനത ഒരുപാട് പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷകള്‍ സഫലീകരിക്കുന്നതിനനുസരിച്ചിരിക്കും പുതിയ പ്രസിഡന്റിന് ജനങ്ങളിലുള്ള സ്വീകാര്യതയും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയഭാവിയും. tajaluva@gmail.com

Wednesday 4 April 2012

ഈജിപ്തിന്റെ പിന്നാമ്പുറത്ത് നടക്കുന്നതെന്ത്?

http://www.prabodhanam.net/detail.php?cid=872&tp=1

താജ് ആലുവ

ഈജിപ്തിലെ പോര്‍ട്ട് സഈദില്‍ കഴിഞ്ഞ മാസം ആദ്യത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടിയ രക്തപങ്കിലമായ സംഭവം ഏറെ നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു. പ്രശസ്തമായ അല്‍ അഹ്‌ലി ക്ലബ്ബിന്റെ 74 ആരാധകര്‍ വധിക്കപ്പെട്ടതും ആയിരത്തിലധികം പേര്‍ക്ക് പരിക്ക് പറ്റിയതും ആഫ്രിക്കയിലെന്നല്ല ലോകഫുട്‌ബോളിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തമായി പരിണമിച്ചു. സംഭവത്തെക്കുറിച്ചന്വേഷിച്ച ഗവണ്‍മെന്റ് കമീഷന്റെ ഭാഷ്യമനുസരിച്ച് അല്‍ അഹ്‌ലിയും അല്‍ മസ്‌രിയും തമ്മിലുള്ള ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ മല്‍സരത്തില്‍ അല്‍ മസ്‌രി ജയിച്ചതിനെത്തുടര്‍ന്ന് ഗ്രണ്ടിലേക്ക് ഇരച്ചുകയറിയ അല്‍ അഹ്‌ലി ആരാധകര്‍ ('അല്‍ അഹ്‌ലി അള്‍ട്രാസ്' എന്നാണിവര്‍ അറിയപ്പെടുന്നത്) കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അല്‍ മസ്‌രിയുടെയോ അല്‍ അഹ്‌ലിയുടെയോ ആരാധകര്‍ മാത്രമല്ല, ഇരുവിഭാഗത്തിലും പെടാത്ത ധാരാളം നിരപരാധികളും അക്രമികളുടെ കൊലക്കത്തിക്കിരയായി എന്നതും സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരുന്ന പോലീസ് സേന നിഷ്‌ക്രിയരായതും മണിക്കൂറുകളോളം അക്രമികളെ അഴിഞ്ഞാടാന്‍ വിട്ടതും സംഭവത്തിലെ നിഗൂഢത വര്‍ധിപ്പിക്കുകയാണുണ്ടായത്. ഗവണ്‍മെന്റ് ഭാഷ്യമെന്തായാലും, ഈജിപ്ഷ്യന്‍ കായികരംഗത്തെ സ്തബ്ധമാക്കിയ ഈ ഭീകരസംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്നത് ഒറ്റ നോട്ടത്തില്‍ത്തന്നെ മുഴുവന്‍ ജനങ്ങള്‍ക്കും വ്യക്തമായിരുന്നുവെന്നതാണ് വാസ്തവം.


2011 ഫെബ്രുവരി ഒന്നിന് തഹ്‌രീര്‍ സ്‌ക്വയറില്‍ മുബാറക് ഭരണകൂടത്തിന്റെ 'ഒട്ടക സ്‌ക്വാഡ്' നടത്തിയ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ നടന്ന ഈ കലാപം ഒട്ടനേകം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അന്ന് ഒട്ടകപ്പുറത്തേറിയ പ്രഛന്നവേഷധാരികള്‍ പൊടുന്നനെ നടത്തിയ ആക്രമണത്തില്‍ ധാരാളം പ്രകടനക്കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭരണകൂടത്തിന്റെ പിണിയാളുകായിരുന്ന അവരുടെ ദൗത്യം മുഴുമിക്കാന്‍ അനുവദിക്കാതെ അന്നവരെ തടഞ്ഞതിന്റെയും വിപ്ലവം ജയിപ്പിച്ചെടുക്കുന്നതിന്റെയും പിന്നില്‍ ഫുട്‌ബോള്‍ ആരാധകരുടെ പങ്ക് വളരെ വലുതായിരുന്നു. അല്‍ അഹ്‌ലിയുടെയും അല്‍ മസ്‌രിയുടെയും ആരാധകര്‍ ക്ലബ്ബുകളോടുള്ള കൂറ് വെടിഞ്ഞ് രാഷ്ട്രത്തോട് കറകളഞ്ഞ കൂറ് പ്രഖ്യാപിച്ച സന്ദര്‍ഭമായിരുന്നു അത്. ഫുട്‌ബോളിനേക്കാളും അവര്‍ രാജ്യത്തെയാണ് സ്‌നേഹിക്കുന്നതെന്നതിന് വേറെ തെളിവ് വേണ്ടിയിരുന്നില്ല. പരമ്പരാഗതമായി പരസ്പര വൈരികളായ വിവിധ ക്ലബ്ബുകളുടെ അനുയായികള്‍ ഇവ്വിധം രാജ്യനന്മക്കും സ്വാതന്ത്ര്യത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ഒരേയൊരു വിഭാഗം ഭരണകൂടവും അവരുടെ പിണിയാളുകളുമായിരുന്നു. പക്ഷേ മൊത്തം ജനങ്ങള്‍ ഇളകിവശായ ആ ഘട്ടത്തില്‍ നിസ്സഹായരായിപ്പോയ അവര്‍ മറ്റൊരവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ പോര്‍ട്ട് സഈദ് ദുരന്തത്തില്‍ പട്ടാളഭരണാധികാരികള്‍ക്കും മുബാറക്ക് ഗവണ്‍മെന്റിന്റെ ഇനിയും വംശനാശം സംഭവിച്ചിട്ടില്ലാത്ത അവരുടെ ഉദ്യോഗസ്ഥ വൃന്ദത്തിനും പങ്കുള്ളതായി ഈജിപ്ഷ്യന്‍ ജനത ന്യായമായും സംശയിക്കുന്നു. അവരുടെ സംശയത്തിനുള്ള അടിസ്ഥാനം, കലാപം നടന്ന സമയത്തിന്റെ സിംഹഭാഗവും സ്ഥലത്തുണ്ടായിരുന്ന പോലീസും സുരക്ഷാസേനയും വെറുതെ നില്‍ക്കുകയായിരുന്നുവെന്നതാണ്. മല്‍സരം കഴിഞ്ഞ ഉടനെ അല്‍ അഹ്‌ലി ആരാധകരെന്ന വ്യാജേന മാരകായുധങ്ങളുമായി സ്‌റ്റേഡിയത്തിനകത്തേക്ക് കടന്നവരെ തടുക്കാനോ നിരായുധരായവരെ സംരക്ഷിക്കാനോ പോലീസ് സേന ശ്രമിച്ചില്ല. അക്രമികളുടെ അഴിഞ്ഞാട്ടത്തിന് ശേഷമാണ് എന്തെങ്കിലും ചെയ്യാന്‍ അവര്‍ തുനിഞ്ഞത്. പക്ഷേ ആ ഇടപെടല്‍ കൊണ്ട് കാര്യമുണ്ടായില്ലെന്ന് മാത്രം. അതിനകം സംഭവിക്കാനുള്ളതെല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു.

പോലീസിന്റെയും സൈനിക ഭരണകൂടത്തിന്റെയും ഇത്തരം നിഷേധാത്മക നിലപാടുകള്‍ പുതിയതല്ലെന്നതാണ് സത്യം. മുബാറക്കിനെതിരെ അരങ്ങേറിയ 18 ദിവസത്തെ കലാപത്തില്‍ കൊല്ലപ്പെട്ടതിനേക്കാളധികം ആളുകള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വധിക്കപ്പെട്ടു കഴിഞ്ഞു. കൂടാതെ ഭരണകൂടത്തിന്റെ എതിരാളികളായ ഏതാണ്ട് 12,000 പേരെ സൈനിക െ്രെടബൂണലിന്റെ വിചാരണക്കായി തടവിലിട്ടിരിക്കുകയാണ്. ഹുസ്‌നി മുബാറക്കിന്റെ 29 വര്‍ഷത്തെ സ്വേഛാധിപത്യ ഭരണകാലത്തെക്കാളും അധികം വരും ഇത്.

ഇങ്ങനെ വിചാരണ നേരിടുന്നവരില്‍പെട്ട അല അബ്ദുല്‍ഫത്താഹ് എന്ന യുവാവിന്റെ ഒരു കത്ത് ഈയിടെ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. തന്റെ ഇരുണ്ട ജയില്‍ മുറിയിലിരുന്ന് എഴുതിയ ആ കത്ത് തുടങ്ങുന്നതിങ്ങനെ: 'അഞ്ച് വര്‍ഷം മുമ്പ് എന്റെ നാട്ടില്‍ നിലവിലുണ്ടായിരുന്ന അതേ പോലീസ് വാഴ്ചയിലേക്ക് തിരികെ പോകേണ്ടി വരുമെന്ന് 2011 ജനുവരി 25ന് ശേഷം ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നില്ല. ഒരു കൊടും സേഛാധിപതിയെ കടപുഴക്കിയ വിപ്ലവത്തിന് ശേഷം ഞാന്‍ അകാരണമായി ജയിലില്‍ പോവുകയോ? ആറടി വീതിയും 12 അടി നീളവും മാത്രമുള്ള കൂറ നിറഞ്ഞ സെല്ലില്‍ മറ്റ് എട്ടാളുകളോടൊപ്പമാണ് എന്നെയും പാര്‍പ്പിച്ചത്. അവരില്‍ നിരപരാധികളുണ്ട്, ചെറിയ കുറ്റങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരുമുണ്ട്.'

2011 ജനുവരി 25ന് തുടങ്ങിയ, ഈജിപ്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച വിപ്ലവത്തില്‍ സജീവമായി പങ്കെടുത്തയാളാണ് 29കാരനായ ഈ യുവാവ്. സ്വപ്നങ്ങള്‍ കരിഞ്ഞ് തുടങ്ങിയ കാലത്ത്, പ്രതീക്ഷകളുടെ തേരിലേറാന്‍ അലയടക്കമുള്ള യുവാക്കള്‍ക്ക് പ്രേരണയായത് തുനീഷ്യയിലെ സംഭവവികാസങ്ങളാണ്. ഹുസ്‌നി മുബാറക്കിന് കീഴില്‍ ഏറെക്കാലം ജയില്‍വാസം അനുഭവിച്ചിരുന്ന ഇദ്ദേഹത്തെ സൈനിക കൗണ്‍സില്‍ ഇപ്പോള്‍ കുപ്രസിദ്ധമായ ബാബല്‍ ഖാലെഖ് ജയിലില്‍ അടച്ചിരിക്കുകയാണ്. കാരണം? കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു കളഞ്ഞു!

ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് തെറിപ്പിച്ച വിപ്ലവത്തിന് ശേഷം ഏതാണ്ട് 12,000 പേരെയെങ്കിലും സൈനിക െ്രെടബ്യൂണലുകളിലൂടെ വിചാരണചെയ്തിട്ടുണ്ടെന്ന് അല ഓര്‍ക്കുന്നു. അവരില്‍ സമാധാനപൂര്‍വമായ അധികാരക്കൈമാറ്റത്തിന് വേണ്ടി നില കൊണ്ട വിപ്ലവകാരികളും മറ്റ് രാഷ്ട്രീയ തടവുകാരും പെറ്റിക്കേസുകളിലകപ്പെട്ട ക്രിമിനലുകളുമുള്‍പ്പെടും. ബ്ലോഗുകളിലൂടെയും സ്വതന്ത്ര വെബ്‌സൈറ്റുകളിലൂടെയും മറ്റും ആശയ വിനിമയത്തിന് ശ്രമിച്ചവരും ഇതില്‍പ്പെടുന്നു. മൈക്കല്‍ നബീലിനെയും വാഇല്‍ അബ്ബാസിനെയും പോലുള്ള ബ്ലോഗര്‍മാര്‍ ചെയ്ത കുറ്റം തങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് മാത്രമാണ്. 2012 ജനുവരി 12 വിപ്ലവത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് 3000 തടവുകാരെ വിട്ടയച്ച കൂട്ടത്തില്‍ നബീലുമുണ്ടായിരുന്നു. എന്നാല്‍ വിപ്ലവം നല്‍കിയ ആവേശം ചോര്‍ന്നുപോയിട്ടില്ലാത്ത നബീലിന്റെ പ്രതികരണം തനിക്ക് സൈനിക കൗണ്‍സിലിന്റെ മാപ്പ് ആവശ്യമില്ലെന്നായിരുന്നു.

വിപ്ലവനാന്തര ഈജിപ്തിന്റെ രാഷ്ട്രീയ പിന്നാമ്പുറത്ത് നടക്കുന്ന അത്യന്തം വിചിത്രവും നിഗൂഢവുമായ കളികളിലേക്ക് വെളിച്ചം വീശുന്ന കത്തുകളിലൊന്നായിരുന്നു അലയുടെത്. ഒരു ഭാഗത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അതിന്റെ മൂന്ന് ഘട്ടങ്ങളും പിന്നിട്ട് വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. 50 ശതമാനത്തിനടുത്ത് സീറ്റ് നേടി മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ പിന്തുണയുള്ള ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയിരിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് സഅദ് അല്‍ ഖത്താത്ത്‌നി പാര്‍ലമെന്റ് അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. വിവിധ പാര്‍ലമെന്ററി സമിതികളുടെ തലപ്പത്തും ഇസ്‌ലാമിസ്റ്റുകള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ഈ വര്‍ഷം മെയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നേരിട്ട് മല്‍സരിക്കുകയില്ലെങ്കിലും മന്ത്രിസഭാ രൂപവല്‍ക്കരണത്തിലും തുടര്‍ന്നങ്ങോട്ട് രാജ്യത്തിന്റെ ഭരണകാര്യങ്ങളിലും ഇഖ്‌വാന്‍ കാര്യമായ പങ്കുവഹിക്കുമെന്ന് ഉറപ്പായിരിക്കുന്നു.

എന്നാല്‍ അധികാരം ഇപ്പോഴും കൈവശം വച്ചിരിക്കുന്ന സൈനിക കൗണ്‍സിലാകട്ടെ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ മുബാറക്ക് ഭരണത്തിന്റ അത്യാചാരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. രാഷ്ട്രീയ മേഖലയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ തുടര്‍ന്നും ലഭിക്കണമെന്ന സൈന്യത്തിന്റെ ആഗ്രഹമാണ് ഈ അരാജകത്വം സൃഷ്ടിക്കുന്നതിന് പിന്നിലെന്നതാണ് നിരീക്ഷകമതം. ബൈറൂത്ത് ആസ്ഥാനമായ കാര്‍നീജ് മിഡില്‍ ഈസ്റ്റ് സെന്ററിലെ റിസര്‍ച്ച് ഡയറക്ടറും കയ്‌റോ യൂനിവേഴിസിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറുമായ അംറ് ഹംസാവിയുടെ അഭിപ്രായത്തില്‍ 180 ബില്യണ്‍ ഡോളര്‍ വരുന്ന ഈജിപ്ഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ 30 ശതമാനവും (അഥവാ 60 ബില്യന്‍ ഡോളര്‍) നിയന്ത്രിക്കുന്നത് സൈന്യമാണ്. മുബാറക്കിന്റെ പതനത്തോടെ നഷ്ടപ്പെട്ടേക്കാവുന്ന ഈ സ്വാധീനം നിലനിറുത്തുന്നതിന് വേണ്ടിയാണ് ഈ കളി മുഴുവന്‍ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഈയടുത്ത് രാജ്യ ഖജനാവിലേക്ക് സൈന്യം ഒരു ബില്യണ്‍ ഡോളന്‍ സംഭാവന ചെയ്തുവെന്ന് പറയുമ്പോള്‍ അത് പ്രശംസക്കപ്പുറം സംശയങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ഹംസാവി പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കയ്‌റോയുടെ രാഷ്ട്രീയ പരിസരത്ത് ഇനിയും എന്തോ ചീഞ്ഞുനാറുന്നുവെന്ന് ചിന്തിക്കാന്‍ ഇട നല്‍കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

ഇതിനിടയിലാണ് ഈജിപ്തിനകത്ത് ജനാധിപത്യമനുഷ്യാവകാശങ്ങള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏതാനും അമേരിക്കന്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെയുള്ള ഒരു കേസ് പൊന്തിവരുന്നത്. അമേരിക്കയില്‍ നിന്ന് നേരിട്ട് സഹായം ലഭിക്കുന്ന നാഷ്‌നല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്റര്‍നാഷ്‌നല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഫ്രീഡം ഹൗസ്, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജേര്‍ണലിസ്റ്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും അമേരിക്കന്‍ ഗതാഗത സെക്രട്ടറി സാം ലഹൂദിന്റെ മകന്‍ റേ ലഹൂദ് അടക്കം ഒട്ടനവധി അമേരിക്കക്കാരും കേസില്‍കുടുങ്ങി ഇപ്പോള്‍ വിചാരണത്തടവിലാണ്. വിപ്ലവനാന്തര ഈജിപ്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരിലുള്ള കുറ്റം. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് നിര്‍ബന്ധമുള്ള അമേരിക്കക്കാര്‍ക്ക് ഈ വിഷയത്തില്‍ അവരുടെ ആളുകള്‍ തെറ്റ് ചെയ്തിട്ടില്ലായെന്നതില്‍ തരിമ്പും സംശയമില്ലായെന്ന് മാത്രമല്ല അവരെ ഉടന്‍ വിട്ടയക്കണമെന്ന് പ്രസിഡന്റ് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍, പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ തുടങ്ങിയവര്‍ നേരിട്ടുതന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലെങ്കില്‍ ഈജിപ്തിനുള്ള ബില്യന്‍ ഡോളര്‍ സഹായം നിര്‍ത്തലാക്കണമെന്നുള്ള പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു ചില സെനറ്റര്‍മാര്‍. ഈജിപ്തുകാരുടെ ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണോയെന്നതാണ് അമേരിക്കക്കാരുടെ 'നിഷ്‌കളങ്കമായ' ചോദ്യം.

സ്വേഛാധിപതിയായ മുബാറക്കിന്റെ ഭരണകാലഘട്ടത്തില്‍ സ്വാതന്ത്യത്തിനോ ജനാധിപത്യത്തിനോ വേണ്ടി വിരലനക്കാത്ത ഈ കടലാസ് പുലികള്‍ സാധാരണക്കാരായ പൊതുജനം തങ്ങളെ ഗ്രസിച്ചിരുന്ന ഭീതി കുടഞ്ഞെറിഞ്ഞ്, തെരുവിലിറങ്ങി, ധാരാളം മനുഷ്യജീവന്‍ ബലി നല്‍കി സ്വാതന്ത്ര്യം നേടിയെടുത്തപ്പോള്‍ അവരെ ജനാധിപത്യം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നുവെന്നത് കുലുങ്ങിച്ചിരിക്കാന്‍ വക നല്‍കുന്നതാണ്. വാസ്തവത്തില്‍ അവരുദ്ദേശിക്കുന്ന ജനാധിപത്യം എന്താണെന്നുള്ളത് വ്യക്തം. ഏത് വകയിലും സയണിസ്റ്റ് ഇംപീരിയലിസ്റ്റ് താല്‍പര്യങ്ങള്‍ സംരക്ഷിച്ചെടുക്കുക. 'നാഗരികതകളുടെ സംഘട്ടന'വും 'ചരിത്രത്തിന്റെ അന്ത്യ'വുമൊക്കെ പ്രതീക്ഷിച്ചിരുന്നവര്‍ കാലം തിരിഞ്ഞുകൊത്തുന്നത് കണ്ട് അന്തിച്ചുനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. സൈനിക കൗണ്‍സില്‍ ഈ കേസിനെ എങ്ങിനെ നേരിടുന്നുവെന്നത് ഈജിപ്ഷ്യന്‍ ആത്മാഭിമാനത്തിന്റെ കൊടിയടയാളമാകുമെന്ന് മാത്രമല്ല, ആ രാജ്യത്ത് ജനാധിപത്യവും പൗരസ്വാതന്ത്യവുമൊക്കെ എങ്ങോട്ട് തിരിയുമെന്നതിന്റെ ദിശയും നിര്‍ണയിക്കും.

tajaluva@gmail.com

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...