Sunday 2 January 2011

ഓപറേഷന്‍ കാസ്റ്റ് ലീഡിന് രണ്ടുവര്‍ഷം

താജ് ആലുവ

കേവലം ഒരു മിനിറ്റു സമയം കൊണ്ടാണ് ഇബ്രാഹീം സമൂനിക്ക് ഭാര്യയും അഞ്ച് മക്കളും നഷ്ടമായത്. 2008 ഡിസംബറിലെ ഒരു പാതിരാവില്‍ അതിശക്തമായ ബോംബാക്രമണത്തില്‍ സഹധര്‍മിണിയും പിഞ്ചുമക്കളും പിടഞ്ഞു മരിക്കുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കേണ്ടി വന്നു. തുടര്‍ന്നുള്ള 17 ദിവസം അവര്‍ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നതും പിന്നീടവരുടെ ചീഞ്ഞളിഞ്ഞ ഭൗതികശരീരം പുറത്തെടുത്ത് മറമാടിയതുമൊക്കെ നെഞ്ചുരുകുന്ന വേദനയോടെ മാത്രമേ അദ്ദേഹത്തിന് ഓര്‍ക്കാനാവുന്നുള്ളൂ. അന്നത്തെ ഒറ്റദിവസം കൊണ്ട് ഗസ്സയിലെ സെയ്ത്തൂന്‍ പ്രദേശത്തുകാരായ സമൂനി കുടുംബത്തിലെ 22 പേരാണ് പരലോകം പൂകിയത്. 'ആ കെട്ടിടം നിന്നിരുന്ന സ്ഥലത്തിനടുത്തുകൂടി പിന്നീട് നടന്നുപോകുമ്പോഴൊക്കെ എനിക്കെന്റെ പ്രിയതമയെയും കുഞ്ഞുങ്ങളെയും ഓര്‍മ വരുന്നു' വെന്ന് ഇബ്രാഹീം പറയുമ്പോള്‍ ആ ഹൃദയവേദന കൊണ്ടറിയാത്ത ആരുണ്ടാകും?
രണ്ടുവര്‍ഷം മുമ്പ് അരങ്ങേറിയ ഇസ്രായേലിന്റെ അതിക്രൂരമായ ഗസ്സ അധിനിവേശത്തിന്റെ ബാക്കി പത്രങ്ങളിലൊന്നു മാത്രമാണ് ഇബ്രാഹീം സമൂനി. അധിനിവിഷ്ടഭൂമിയില്‍ നരകിച്ചു കഴിഞ്ഞ പച്ചമനുഷ്യരുടെ തലക്കുമുകളില്‍ മാരക ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിക്കുകയും അവരുടെ ഭവനങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്ത ക്രൂരതക്ക് ഇപ്പോഴും പ്രായശ്ചിത്തം ചെയ്യാന്‍ ജൂതരാഷ്ട്രത്തിനോ സ്‌പോണ്‍സര്‍മാര്‍ക്കോ കഴിഞ്ഞിട്ടില്ല. എന്നല്ല, നിസ്സഹായരായ ആ ജനതയുടെ ഭക്ഷണവും കുടിവെള്ളവും മരുന്നുമൊക്കെ തടയുന്നതിലാണ് 'അന്താരാഷ്ട്രസമൂഹ'മെന്ന് സ്വയം പേരിട്ടുവിളിച്ചവര്‍ ഇന്ന് ഹരം കണ്ടെത്തുന്നത്. അങ്ങനെയാണവര്‍ 'ഭീകരവിരുദ്ധയുദ്ധം' ജയിപ്പിച്ചെടുക്കുന്നത്.
2008 ഡിസംബര്‍ 27 മുതല്‍ മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രായേലി ആക്രമണത്തില്‍ 1419 ഫലസ്തീനികള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ജീവാപായത്തേക്കാളുപരി ഫലസ്തീനികളുടെ സാമ്പത്തികവും സാമൂഹികവുമായ നിലനില്‍പ് അപകടത്തിലാക്കുന്ന അജണ്ടയാണ് സയണിസ്റ്റുരാഷ്ട്രത്തിനുള്ളത്. ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമെന്ന വിശേഷണമുള്ള ഗസ്സ ചീന്ത് പൂര്‍ണമായും തകര്‍ത്തു. നേരത്തേ തന്നെ തകര്‍ച്ചയിലായിരുന്ന അവിടത്തെ ജല, വൈദ്യുതി വിതരണ സംവിധാനം ഏതാണ്ട് മുഴുവനായും നശിപ്പിച്ചു. കൃഷിയെ, വ്യവസായത്തെ പ്രത്യേകം ലക്ഷ്യമിട്ടു. ആയിരക്കണക്കിനാളുകള്‍ മേല്‍ക്കൂരയില്ലാതെ കഴിയുന്ന ഗസ്സയിലേക്ക് കെട്ടിടനിര്‍മാണ സാമഗ്രികള്‍ കടത്തിവിടാന്‍ ഇസ്രായേല്‍ സമ്മതിക്കുന്നില്ല. ഗസ്സ പുനര്‍നിര്‍മാണത്തിന് വ്യത്യസ്ത രാഷ്ട്രങ്ങള്‍ സംഭാവന ചെയ്ത 700 കോടി ഡോളറാകട്ടെ, അമേരിക്കന്‍ പിന്തുണയുള്ള അബ്ബാസ് ഭരണകൂടത്തിന്റെ കടുംപിടിത്തം കാരണം അവിടേക്കെത്തിയിട്ടില്ല. സന്നദ്ധസംഘടനകളുടെ സംഭാവനകള്‍ ഉപയോഗപ്പെടുത്തി ഗസ്സയിലെ ഹമാസ് ഭരണകൂടം ഇതുവരെ ചില കെട്ടിടങ്ങള്‍ നന്നാക്കിയിട്ടുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതൊന്നും പര്യാപ്തമല്ല. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ റീസൈക്കിള്‍ ചെയ്താണ് പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ 43 വര്‍ഷത്തെ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ക്രൂരമായിരുന്നു ഇസ്രായേലി അതിക്രമങ്ങളെന്നും അവ മനുഷ്യത്വത്തിന്റെ സകല അതിരുകളും ഭേദിച്ചുവെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും 'ബെത്‌സലേം' പോലുള്ള ഇസ്രായേലി സന്നദ്ധ സംഘടനകളും സമര്‍ഥിച്ചതാണ്. ആകെ മരിച്ചവരില്‍ 83 ശതമാനം പേരും സിവിലയന്‍മാരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയതാണ്. യു.എന്‍ തന്നെ നിയോഗിച്ച ദക്ഷിണാഫ്രിക്കന്‍ ജഡ്ജി റിച്ചാര്‍ഡ് ഗോള്‍ഡ്‌സ്‌റ്റോണിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം സയണിസ്റ്റ്‌രാഷ്ട്രത്തിന്റെ യുദ്ധക്കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അത്യധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പോലും മാരകമായ വൈറ്റ് ഫോസ്ഫറസ് പുകമറ ഉപയോഗിച്ചതും സിവിലയന്‍മാരെ മനുഷ്യകവചമായി ഉപയോഗപ്പെടുത്തി ആക്രമണങ്ങള്‍ സംഘടിപ്പിച്ചതുമൊക്കെ അതില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ മൂന്ന് ഇസ്രായേലി പട്ടാളക്കാര്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് വിധേയരായത്. സ്വതന്ത്ര അന്വേഷണങ്ങള്‍ക്കുള്ള എല്ലാത്തരം ആഹ്വാനങ്ങളെയും തള്ളിക്കളഞ്ഞ് നിയമവ്യവസ്ഥയെ അപമാനിക്കുന്ന നിലപാടാണ് ഇസ്രായേല്‍ കൈക്കൊള്ളുന്നത്.
അതിനാല്‍ അടുത്തുതന്നെ മറ്റൊരു വലിയ ആക്രമണത്തിന് ഇസ്രായേല്‍ കരുക്കള്‍ ഒരുക്കൂട്ടുകയാണെന്ന സംശയത്തിന് ആക്കം കൂടി വരുകയാണ്. അഹങ്കാരം മുഖമുദ്രയാക്കിയ സയണിസ്റ്റ് രാഷ്ട്രത്തിന് എക്കാലത്തെയും കൂട്ടുകാരിയായ ഹിലരി ക്ലിന്റണ്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലുള്ളിടത്തോളം കാലം ആരെയും ഭയക്കേണ്ട ആവശ്യമില്ല. മിസിസ് ക്ലിന്റണ് ഇസ്രായേല്‍ ചട്ടമ്പിയെ തൊടാന്‍ പേടിയാണ്. അതിന്റെ തെളിവാണ് അധിനിവിഷ്ടഭൂമിയില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുന്നത് ഇസ്രായേല്‍ നിര്‍ത്തണമെന്ന അമേരിക്കയുടെ നയത്തില്‍ നിന്ന് ഈയിടെ അവര്‍ പിറകോട്ട് പോയത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ നീതിപൂര്‍വം മാധ്യസ്ഥം വഹിക്കുന്നതിനുള്ള അവകാശമാണ് ഇതിലൂടെ അമേരിക്കന്‍ ഭരണകൂടം കളഞ്ഞുകുളിച്ചത്. ഇനിയങ്ങോട്ട് അഭയാര്‍ഥികളുടെ വിഷയത്തിലും ജറൂസലമിന് മേലുള്ള അവകാശത്തിന്റെ വിഷയത്തിലുമൊക്കെ അമേരിക്കന്‍ നയം എപ്രകാരമായിരിക്കുമെന്നുള്ളതിന്റെ സാമ്പിള്‍ ഡോസ് കൂടിയായിരുന്നു അത്.
'ഓപറേഷന്‍ കാസ്റ്റ് ലീഡ്' എന്ന് പേരിട്ട ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികവേളയിലും ഇരകള്‍ തീരാ ദുഃഖത്തില്‍ത്തന്നെയാണ്. ഫലസ്തീന്‍ മുഴുക്കെ അധിനിവേശം ചെയ്ത ശക്തിയെന്ന നിലയില്‍ മുഴുവന്‍ ഗസ്സ നിവാസികളുടെയും സുരക്ഷയിലും ക്ഷേമത്തിലും ആ രാജ്യത്തിന് പങ്കുണ്ടെന്നത് അന്താരാഷ്ട്ര നിയമമാണ്. ലോകം അംഗീകരിച്ച മനുഷ്യാവകാശ നിയമങ്ങളനുസരിച്ചും പ്രദേശവാസികളുടെ മനുഷ്യാവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഇസ്രായേലിന് ബാധ്യതയുണ്ട്. സംഘര്‍ഷസമയങ്ങളില്‍ സിവിലിയന്‍മാരുള്‍പ്പെടെ രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, മുറിവേറ്റവര്‍ തുടങ്ങിയവരെ സംരക്ഷിക്കാനും അവര്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഈ വിഷയങ്ങളിലൊക്കെ ഒരുവിധ നിയമവും ബാധകമല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. 2008ലെ ഓപറേഷന്റെ ഫലമായി ഇപ്പോഴും 20,000 ഫലസ്തീനികളാണ് വാടക വീടുകളിലും ടെന്റുകളിലും ബന്ധുക്കളുടെ ഒപ്പവുമൊക്കെ ജീവിച്ചുകൊണ്ടിരിക്കുന്നത്.
കടുത്ത ഉപരോധംമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ഗസ്സ നിവാസികള്‍ക്ക് അന്യമാണ്. ദിവസവും 12 മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്തത നിമിത്തം ആരോഗ്യരക്ഷാ സംവിധാനം താറുമാറാണ്. ഗുരുതരമായ രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകള്‍. മലിനജലം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ അങ്ങനെയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയിലാണ് ഫലസ്തീനികള്‍. അതുകൊണ്ടുതന്നെ അവര്‍ക്കിപ്പോള്‍ സ്വതന്ത്രലോകത്തിന്റെ പിന്തുണ ആവശ്യമുണ്ട്. സംഘടിതരല്ലെങ്കിലും മിക്ക രാജ്യങ്ങളിലെയും നിഷ്പക്ഷരായ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അതിനായി അണിചേര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെന്നതാണ് നിസ്സഹായരായ ആ ജനതയുടെ ഏക ആശ്വാസം.

tajaluva@gmail.com

(As published in today's Madhyamam Op-Ed Page: http://www.madhyamam.com/news/30922/110102)

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...