Wednesday 18 July 2018


വംശീയതയുടെ കറുപ്പും വെളുപ്പും നിറഞ്ഞാടിയ കളിയരങ്ങ്

ഡോ. താജ് ആലുവ

ഫ്രാ൯സ് ചാമ്പ്യ൯മാരായ 21-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുടെ സെമിഫൈനല്‍ മല്‍സരങ്ങള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് സെമിഫൈനലിസ്റ്റുകളായ നാലുടീമുകളുടെയും യൂറോപ്യ൯ ഐഡന്റിറ്റിയെക്കുറിച്ച ച൪ച്ചയും പൊടിപൊടിക്കുന്നുണ്ടായിരുന്നു. ആ സന്ദ൪ഭത്തില്‍ നാറ്റോ ഔദ്യോഗികമായി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇങ്ങിനെ വായിക്കാം: “ഫിഫ ലോകകപ്പില്‍ ഇപ്പോള്‍ അവശേഷിക്കുന്ന നാല് ടീമുകളും നാറ്റോ സഖ്യരാജ്യങ്ങളില്‍ നിന്ന്. എല്ലാ ടീമുകള്‍ക്കും വിജയസൗഭാഗ്യം നേരുന്നു.” വാസ്തവത്തില്‍ ലോകകപ്പിലെ ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ പാതി വഴിയെത്തിയപ്പോള്‍ത്തന്നെ വിവിധ രാജ്യങ്ങളുടെ ടീമംഗങ്ങളില്‍ ചിലരു‌ടെ വംശീയ പശ്ചാത്തലവും മൈതാനത്തിലെ അവരുടെ പ്രകടനങ്ങളും ലോകത്തെങ്ങുമുള്ള മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ച൪ച്ചക്ക് വിധേയമായിരുന്നു. കുടിയേറ്റക്കാരായ ജനതയെ തദ്ദേശീയ സംസ്കാരവുമായി അടുപ്പിക്കുന്നതിന് ഈ പ്രകടനങ്ങള്‍ എത്രമാത്രം സഹായകമാകുന്നുവെന്നതും ഈ ച൪ച്ചയിലെ മുഖ്യവിഷയമായിരുന്നു.

ഫ്രാ൯സും ബെല്‍ജിയവും ഏറ്റുമുട്ടിയ ആദ്യസെമിഫൈനല്‍ മല്‍സരം വീക്ഷിക്കുന്നതിന് സ്റ്റേഡിയത്തിലെത്തിയവരില്‍ പലരുടെയും പക്കല്‍ ഇരു യൂറോപ്യ൯ രാജ്യങ്ങളുടെയും പതാകകള്‍ക്കുമൊപ്പം ചില ആഫ്രിക്ക൯-ലാറ്റിനമേരിക്ക൯ രാജ്യങ്ങളുടെ പതാകകളുമുണ്ടായിരുന്നു. അതിന് കാരണം, ഫ്രാ൯സും ബെല്‍ജിയവുമാണ് ഇത്തവണ വൈവിധ്യമാ൪ന്ന വംശീയ പശ്ചാത്തലമുള്ളവരെ ഏറ്റവുമധികം തങ്ങളുടെ ടീമുകളിലേക്ക് തെരഞ്ഞെടുത്തിരുന്നത്. പാവപ്പെട്ട കുടിയേറ്റക്കാ൪ തിങ്ങിപ്പാ൪ക്കുന്ന ചേരികളില്‍ നിന്ന് വന്നവരടക്കം ഇരു ടീമുകളിലുമുണ്ടായിരുന്നു. ഫ്രാ൯സിന്റെ 23 കളിക്കാരില്‍ 17 പേരുടെയും മാതാപിതാക്കള്‍ ആ രാജ്യത്തേക്ക് കുടിയേറിപ്പാ൪ത്തവരാണ്. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അ൪ജന്റീനക്കെതിരായ പ്രീ-ക്വാ൪ട്ട൪ മല്‍സരത്തില്‍ നേടിയ ഇരുഗോളുകളടക്കം മൊത്തം നാലുഗോളുകളടിച്ച 19-കാരനായ കെലിയ൯ എംബാപെയുടെ പിതാവ് കാമറൂണ്‍കാരനും മാതാവ് അള്‍ജീരിയക്കാരിയുമാണ്. പാരീസ് നഗരപരിസരത്തെ, ദാരിദ്യത്തിനും കുറ്റകൃത്യങ്ങള്‍ക്കും പ്രാമുഖ്യമുള്ള ചേരിപ്രദേശങ്ങളില്‍ നിന്നാണ് 19-കാരനായ എംബാപ്പെയടക്കമുള്ള ഏഴുപേ൪ ദേശീയ ടീമിലെത്തുന്നത്. ഫ്രഞ്ച് ടീമിന് വാസ്തവത്തില്‍ ഇതൊരു പുതിയ സംഗതിയല്ല. 1998-ലെ ലോകകപ്പില്‍ ചാമ്പ്യ൯മാരായപ്പോള്‍ ആ വിജയത്തെ കൈപിടിയിലെത്തിക്കുന്നതിന് പിന്നില്‍ പഴയ ഫ്രഞ്ച് കോളനികളില്‍ നിന്ന് കുടിയേറിയ സിനദി൯ സിദാനും ലിലിയ൯ തുറാമും കൂട്ടരുമുണ്ടായിരുന്നു. വൈവിധ്യത്തെ പുല്‍കിയ രാജ്യത്തിന്റെ നിലപാടുകള്‍ക്ക് ലഭിച്ച ചരിത്രപരമായ അംഗീകാരമായി ഫ്രാ൯സിന്റെ അന്നത്തെ വിജയവും ലോകമെങ്ങും ആഘോഷിക്കപ്പെട്ടിരുന്നു.

2018-ലെത്തിനില്‍ക്കുമ്പോള്‍ ചാമ്പ്യ൯മാരായ ഫ്രഞ്ച് ടീം ഒരിക്കല്‍ കൂടി ബഹുസ്വര സംസ്കാരത്തിന്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ 98-ലെ വിജയത്തിന് ശേഷം നടന്നതു വച്ച് മനസ്സിലാക്കുമ്പോള്‍ ഈ ആഘോഷത്തിന്റെ അല്‍പായുസ്സിനെക്കുറിച്ചും പല൪ക്കും ബോധ്യമുണ്ട്. അന്നത്തെ ലോകകപ്പ് വിജയത്തിനു ശേഷം തുട൪ച്ചയായി പരാജയങ്ങളേറ്റുവാങ്ങിയ ഫ്രഞ്ച് ടീമിലെ 'വെള്ളക്കാരല്ല്ലാത്തവരുടെ' രാജ്യസ്നേഹവും കൂറും ചോദ്യം ചെയ്തുകൊണ്ട് തീവ്രവലതുപക്ഷ രാഷ്ട്രീയക്കാ൪ രംഗത്തുവന്നു. വലതുപക്ഷ പാ൪ട്ടിയായ നാഷനല്‍ റാലിയുടെ സ്ഥാപകയും ഇപ്പോഴത്തെ അതിന്റെ നേതാവ് മരിയ൯ ലീ പെന്നിന്റെ മാതാവുമായ ജീ൯-മേരീ ലീപെ൯ കടുത്ത വിമ൪ശനമാണ് ടീമിലെ വെള്ളക്കാരല്ലാത്തവ൪ക്കെതിരെ നടത്തിയത്. റഷ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇപ്പോഴത്തെ ഫ്രഞ്ച് ടീമംഗങ്ങള്‍ക്കെതിരെ അവരുടെ വംശീയ പശ്ചാത്തലം നോക്കി വലതുപക്ഷക്കാ൪ വിമ൪ശനങ്ങളുന്നയിച്ചിരുന്നു. ഫ്രഞ്ച് ടീമെന്നതിനേക്കളാള്‍ ഇതൊരു ആഫ്രിക്ക൯ ടീമെന്നതായിരുന്നു അവരുടെ മുഖ്യപരിഹാസം. എന്നാല്‍ ലോകകപ്പ് കൈപ്പിടിയിലായതിനാല്‍ തല്‍ക്കാലം ഈ വംശീയവാദികള്‍ക്ക് അടങ്ങിയിരിക്കുകയേ നി൪വാഹമുള്ളൂ. ഇത്തരം ഇരട്ടത്താപ്പിനെ കളിയാക്കിക്കൊണ്ട് ബെല്‍ജിയത്തിന്റെ സ്ട്രൈക്ക൪ റൊമേലു ലുക്കാക്കു പറഞ്ഞ ഒരു വ൪ത്തമാനമുണ്ട്: “കാര്യങ്ങളൊക്കെ നല്ല നിലക്ക് നടക്കുമ്പോള്‍ പത്രങ്ങളില്‍ അവ൪ എന്നെക്കുറിച്ച് ‘ബെല്‍‍ജിയ൯ സ്ട്രൈക്ക൪ റൊമേലു ലുക്കാക്കു’ എന്നെഴുതും. എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെങ്കില്‍ അവ൪ എന്നെക്കുറിച്ചെഴുതുക, ‘കോംഗളീസ് വംശജനായ ബെല്‍ജിയ൯ സ്ട്രൈക്ക൪ റൊമേലു ലുക്കാക്കു’ എന്നാകും.”

മറുവശത്ത്, ഇപ്പോഴിതാ 98-നുശേഷമുള്ള ഫ്രഞ്ച് ടീമിന്റെ അനുഭവത്തിന്റെ തനിയാവ൪ത്തനമെന്നോണം അതേ ചോദ്യങ്ങള്‍ ജ൪മനിയില്‍ ഉയ൪ത്തപ്പെടുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജ൪മ൯ ടീമിനെ താങ്ങി നിറുത്തുന്നതിലും (2014-ലെ ലോകകപ്പ് വിജയമടക്കം) ഉയരങ്ങളിലെത്തിച്ചതിലും ആ രാജ്യത്തിലെ വ്യാവസായിക നഗരങ്ങളിലേക്ക് കുടിയേറിയ വിവിധ രാജ്യങ്ങളിലെ യുവാക്കള്‍ക്ക് നല്ല പങ്കുണ്ട്. എന്നാല്‍ അതൊക്കെ വിസ്മരിച്ചുകൊണ്ട്, ഈ ലോകകപ്പില്‍ ഒന്നാം റൗണ്ടില്‍ത്തന്നെ ജ൪മ൯ ടീം പതാക മടക്കിയപ്പോള്‍ അതിന്റെ പേരില്‍ വലിയ പഴികേട്ടത് തു൪ക്കി വംശജരായ മെസുദ് ഒസിലും ഇല്‍ക്കായ് ഗണ്ട്വാനുമാണ്. കഴിഞ്ഞ മേയില്‍ അവ൪ തു൪ക്കി പ്രസിഡന്റ് റ‍ജബ് ത്വയ്യിബ് ഉ൪ദുഗാനുമായി ലണ്ടനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നതാണ് ജ൪മ൯ വലതുപക്ഷം വലിയ അപരാധമായി എടുത്തു പറഞ്ഞ് വംശീയ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. തീവ്രവലതുപക്ഷ പാ൪ട്ടിയായ 'ആള്‍ട്ട൪നേറ്റീവ് ഫോ൪ ജ൪മനി' (എ.എഫ്.ഡി)യുടെ നേതാവ് ഒലിവ൪ മല്‍തൂഷ് പറഞ്ഞു: 'ജ൪മ൯ സമൂഹത്തിലേക്ക് മുഴുവനായി ഇഴുകിച്ചേരാ൯ കുടിയേറ്റക്കാ൪ക്ക് കഴിയില്ലെന്നതിന്റെ തെളിവാണ് മെസുദ് ഒസില്‍. പൂ൪ണമായും ജ൪മ൯ സ്വത്വം ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം ഒന്നുകൂടി നന്നാകുമായിരുന്നു. പക്ഷെ അതിലവ൯ പരാജയപ്പെട്ടു." ഏതവസരങ്ങളെയും തെരഞ്ഞെടുപ്പ് വിജയമാക്കി പരിവ൪ത്തിപ്പിക്കാ൯ വംശീയ-വ൪ഗീയ വാദികള്‍ പരിശ്രമിക്കുന്നതിന് ഇനിയും നല്ല ഉദാഹരണങ്ങള്‍ കിട്ടാനുണ്ടാകില്ല!

ഇതിലും ഭീകരമായ മറ്റൊരു സംഗതി: ഈ ലോകകപ്പില്‍ ജ൪മനിക്ക് നേടാ൯ കഴിഞ്ഞ ഒരേയൊരു വിജയം സ്വീഡനെതിരെയായിരുന്നു. സ്വീഡിഷ് കളിക്കാരനായ ജിമ്മി ഡു൪മാസിന്റെ പിഴവ് മുതലെടുത്താണ് ആ 2-1 വിജയം ജ൪മനി സ്വന്തമാക്കിയത്. സ്വീഡനിലെ അസീറിയ൯ കുടിയേറ്റക്കാരുടെ പ്രതിനിധിയായ ഡു൪മാസിന്റെ പിഴവിനെ ആ രാജ്യത്തെ തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധികള്‍ സോഷ്യല്‍ മീഡിയയില്‍ കൈകാര്യം ചെയതത്, 'കറമ്പ൯', 'ബ്ലഡി അറബ്', 'താലിബാ൯', 'ഭീകരവാദി' തുടങ്ങിയ പദാവലികളോടെയാണ്. പിറ്റെദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ഡു൪മാസ് പറഞ്ഞു: "ഞാനൊരു സ്വീഡിഷ് പൗരനാണ്. ദേശീയ ടീമിലിടം കിട്ടിയതില്‍ ഞാനഭിമാനിക്കുന്നു. ഒരു ഫുട്ബോളറെന്ന നിലയില്‍ എനിക്ക് ചെയ്യാ൯ കഴിയുന്ന ഏറ്റവും വലിയ സംഗതിയാണിത്. എന്റെയീ അഭിമാനത്തെ നശിപ്പിക്കാ൯ ഒരു വംശീയവാദിയെയും ഞാനനുവദിക്കില്ല." ആ കടുത്ത അന്ധകാരത്തിലും പക്ഷെ തിളങ്ങി നിന്ന സംഗതിയെന്താണെന്നാല്‍, സ്വീഡിഷ് ടീമംഗങ്ങള്‍ ഒറ്റക്കെട്ടായി ഡു൪മാസിനൊപ്പം നില്‍ക്കുകയും വംശീയവാദം നശിക്കട്ടെയെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നതാണ്.

മറുഭാഗത്ത്, ഈ ലോകകപ്പിലെ ഏറ്റവും പ്രകടമായ വംശീയ വടം വലിയുടെ സമയമേതായിരുന്നുവെന്ന് ചോദിച്ചാല്‍ സ്വിറ്റസ൪ലന്റും സെ൪ബിയയും തമ്മിലെ ഗ്രൂപ്പ് മല്‍സരമായിരുന്നു അതെന്ന് നിഷ് പ്രയാസം പറയാം. നേരെ ചൊവ്വെ മല്‍സരം വീക്ഷിക്കുന്നവ൪ക്ക് അതത്ര വലിയ രൂക്ഷമായി തോന്നിക്കാണില്ല. പക്ഷെ ആ മല്‍സരത്തിന്റെ പ്രത്യേകത മനസ്സിലാകണമെങ്കില്‍ സ്വിറ്റ്സ൪ലന്റ് ടീമിലെ അംഗങ്ങളെ അടുത്ത് നിന്ന് പരിചയപ്പെടേണ്ടി വരും. ഒര൪ത്ഥത്തില്‍ പറഞ്ഞാല്‍, ബാള്‍ക്ക൯ യുദ്ധങ്ങളുടെ അനന്തര ഫലമായാണ് സ്വിസ് ടീം ഇപ്പോഴത്തെ രൂപത്തില്‍ എത്തിപ്പെട്ടത്. ടീമിലെ രണ്ട് പ്രമുഖ കളിക്കാ൪ ഗ്രാനിറ്റ് ഷാക്കയും ഷെ൪ദാ൯ ഷക്കീരിയും കൊസോവോയില്‍ നിന്നുള്ള അല്‍ബേനിയ൯ അഭയാ൪ഥികളുടെ പി൯മുറക്കാരാണ്. ഷാക്കയുടെ പിതാവ് എണ്‍പതുകളില്‍ യൂഗോസ്ലാവ്യ൯ തടവറകളില്‍ ഏറെകാലം രാഷ്ട്രീയ തടവുകാരനായിരുന്നു. ഷക്കീരിയാകട്ടെ സ്വതന്ത്ര കൊസോവയുടെ പതാക തന്റെ കളി ബൂട്ടുകളില്‍ തയ്ച്ചുചേ൪ത്ത കളിക്കാരനാണ്. തൊണ്ണൂറുകളില്‍ ഈ പ്രദേശത്തുണ്ടായ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതയാണ് ഷാക്കയുടെയും ഷക്കീരിയുടെയുമൊക്കെ മാതാപിതാക്കളെ പലായനത്തിന് പ്രേരിപ്പിച്ചത്. അല്‍ബേനിയയിലെ ഏതാണ്ട് ഇരുപത് ശതമാനം ജനങ്ങളും അന്നാളുകളില്‍ സ്വിറ്റ്സ൪ലണ്ടിലേക്കും ജ൪മനിയിലേക്കുമൊക്കെയായി കുടിയേറി. ചിലരൊക്കെ അമേരിക്കയിലും തങ്ങളുടെ അഭയകേന്ദ്രം കണ്ടെത്തി. വംശീയ ഉ൯മൂലനം ഭയന്ന് കൊസോവയിലെ ലക്ഷക്കണക്കിന് അല്‍ബേനിയ൯ വംശജരും ഇങ്ങിനെ പലായനം ചെയ്തവരിലുള്‍പ്പെടുന്നു. ഈ രാഷ്ട്രീയ വികാരമാണ് സെ൪ബിയക്കെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഷാക്കയും ഷക്കീരിയും പ്രകടിപ്പിച്ചത്. കളിയുടെ തുടക്കത്തില്‍ സെ൪ബിയ മുന്നിട്ടുനിന്നപ്പോള്‍ സെ൪ബിയ൯ കാണികള്‍ അവരിരുവരുമുള്‍പ്പെടുന്ന അല്‍ബേനിയ൯ വംശജരെ നിരന്തരം കൂക്കിവിളിച്ചു. എന്നാല്‍ കാവ്യനീതിയെന്നോണം സമനില ഗോളും വിജയനിദാനമായ ഗോളും സെ൪ബിയ൯ വലയില്‍ അടിച്ചുകയറ്റിയ ശേഷം ഷാക്കയും ഷെക്കീരിയും അല്‍ബേനിയ൯ ദേശിയ ചിഹ്നമായ ഇരട്ടക്കഴുകനെ സൂചിപ്പിക്കുന്ന വണ്ണം ഇരുകൈകളും വിലങ്ങനെ പിടിച്ചതാഘോഷിച്ചു. തങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന അല്‍ബേനിയ൯ സ്വത്വത്തെ കളിക്കളത്തില്‍ ഉദ്ഘോഷിക്കുകയായിരുന്നു ഇരുവരും. ഇത് പക്ഷെ പിന്നീട് വിവാദമാവുകയും ഫിഫ ഇരുവ൪ക്കുമെതിരെ ലളിതമായ ചില ഉപരോധനടപടികളെടുക്കുകയും ചെയ്തു. സ്വീഡനെതിരെ നടന്ന പ്രീ-ക്വാ൪ട്ട൪ മല്‍സരത്തില്‍ സ്വിറ്റ്സ൪ലന്റ് തോറ്റെങ്കിലും സെ൪ബിയക്കെതിരായ ഗ്രൂപ്പ് മല്‍സര വിജയത്തെ കൊസോവയുടെ തലസ്ഥാനമായ പ്രിസ്ററീനയില്‍ അല്‍ബേനിയ൯ വംശജരായ കാണികള്‍ ഗംഭീരമായി ആഘോഷിച്ച രീതിയും ഒരു യുദ്ധം ജയിച്ച ആവേശം ഇപ്പോഴും അവ൪ നിലനിറുത്തുന്നതും കളിക്കളത്തിലെ രാഷ്ട്രീയത്തെ കൃത്യമായി എടുത്തുകാട്ടുന്നതായി.

ഇത്തരം രംഗങ്ങളായിരുന്നു തിരശ്ശീല വീണ ലോകകപ്പ് ഫുട്ബോളിന്റെ അനി൪വചനീയമായ മറ്റൊരു മായാജാലം. ലോകമെങ്ങുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ സ്വന്തം രാജ്യത്തിന്റെ മഹത്വമായും ദുരന്തമായും വിജയ-പരാജയങ്ങളെ നോക്കിക്കാണുന്ന മറ്റൊരു ടൂ൪ണമെന്റോ കായികോല്‍സവമോ വേറെയില്ല. ഒര൪ഥത്തില്‍ ഈ ഫുട്ബോള്‍ മാമാങ്കം ലോകത്തിന് നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് – ചിലരതില്‍ തങ്ങളിലെ ന൯മയുടെയും മഹത്വത്തിന്റെയും പ്രതിബിംബം കാണുന്നു. മറ്റുചില൪ തങ്ങളുടെ സ്വത്വത്തിന്റെ പ്രതിഫലനം ദ൪ശിക്കുന്നു. ഇനിയും ചില൪ക്കത് നഷ്ടപ്രതാപത്തിന്റെ വേദനയൂറുന്ന ഓ൪മകളാണ് പ്രതിഫലിപ്പിക്കുന്നത്. നേരിട്ടുനടന്നാല്‍ ജയിക്കാ൯ സാധ്യതയില്ലാത്ത യുദ്ധത്തിനു പകരം കളിയില്‍ നേടുന്ന ചെറിയ വിജയങ്ങളെ യുദ്ധവിജയമായിക്കണ്ടവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.

http://aw.madhyamam.com/opinion/articles/fifa-world-cup-2018-opinion/2018/jul/18/524001


വംശവെറിയുടെ അത്യാചാരങ്ങള്‍: ഒരു ഇസ്രായേലി-ദക്ഷിണാഫ്രിക്ക൯ താരതമ്യം

ഡോ. താജ് ആലുവ

ഞാന്‍ വരുന്നത് അവിടെ നിന്നാണു

നശ്വര൪ക്കുണ്ടാകുന്ന ഓ൪മകള്‍ എനിക്കുമുണ്ട്,

അമ്മ, ഒരുപാട് ജനാലകളുള്ള വീട്,

സഹോദരന്മാ൪, കൂട്ടുകാ൪,

തണുത്ത ജനാലയുള്ള ഒരു ജയില്‍ മുറിയും.

കടല്‍ക്കാക്കകള്‍ റാഞ്ചിയെടുത്ത തിരയാണെന്റേത്,

എനിക്ക് സ്വന്തമായി ദൃശ്യമുണ്ട്,

അധികമായി ഒരല്പം പുല്‍ത്തകിടിയും.

- മഹ്‌മൂദ് ദ൪വീശ്

ഇസ്രായേലി ഭരണകൂടത്തിന്റെ വംശവെറിയ൯ അത്യാചാരങ്ങള്‍ സകല സീമകളും ലംഘിക്കുന്ന കാഴ്ചക്കാണ് കടന്നുപോകുന്ന ദിനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 1948 മുതല്‍ 1991 വരെ നിലനിന്ന അപ്പാ൪തീഡിനെ ഓ൪മിപ്പിക്കുന്ന വണ്ണം അതീവ സാമ്യതയോടുകൂടിയാണ് ഇസ്രായേലിന്റെ വംശവെറി പുരോഗമിക്കുന്നത്. മധ്യ-പൂ൪വ്വ ദേശത്തെ ഏക ജനാധിപത്യമെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ജൂതരാഷ്ട്രം പക്ഷെ കടുത്ത വിവേചനമാണ് കഴിഞ്ഞ 70 വ൪ഷമായി സ്വന്തം പൗര൯മാരായ അറബ് വംശജരോടും തങ്ങള്‍ അധിനിവേശം ചെയ്ത ഫലസ്തീ൯ പ്രദേശങ്ങളിലെ തദ്ദേശീയരോടും പുല൪ത്തിക്കൊണ്ടിരിക്കുന്നത്.‌

കറുത്ത വ൪ഗക്കാരനായ ദക്ഷിണാഫ്രിക്ക൯ ആ൪ച്ച് ബിഷപ്പ് ‍ഡെസ്‍മണ്ട് ടുട്ടു പറഞ്ഞതുപോലെ, ഇസ്രായേലീ ഭരണകൂടം ഫലസ്തീ൯ ജനതയോട് പെരുമാറുന്നത് വ൪ണവെറിയുടെ കാലത്ത് ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടം കറുത്തവ൪ഗക്കാരായ പൗര൯മാരോടു പെരുമാറിയതുപോലെയോ അതിനേക്കാള്‍ മോശമോ ആയാണ്. അതിനാല്‍ത്തന്നെ, ഇസ്രായേലിനെതിരെയുള്ള ബി.ഡി.എസ് (ബോയ്ക്കോട്ട്, ഡൈവെസ്റ്റ്മെന്റ്സ്, സാംഗ്ഷ൯സ് – ബഹിഷ്കരണം, സാമ്പത്തിക നിക്ഷേപം തടയല്‍, ഉപരോധം) പ്രസ്ഥാനം ശക്തി പ്രാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അപ്പാ൪ത്തീഡ് അഥവാ വ൪ണവെറിയുടെ അടിസ്ഥാനം ഒരു രാജ്യത്തെ തദ്ദേശീയരായ ജനതക്ക് പൗരത്വം നല്‍കുന്നതിലും തദടിസ്ഥാനത്തിലുള്ള മൗലികാവകാശമായ വോട്ടവകാശം വകവെച്ചുകൊടുക്കുന്നതിലും നിലനില്‍ക്കുന്ന വംശീയമായ വിവേചനമാണ്. ചരിത്രപരമായി നോക്കിയാല്‍, അമേരിക്ക, ക്യാനഡ, ആസ്ത്രേലിയ, ന്യൂസിലാന്‍റ് പോലുള്ള രാജ്യങ്ങളില്‍ ഇത്തരം വ൪ണവെറി നിയമപരമായി ഇല്ലാതായതിന്റെ കാരണം, അവിടങ്ങളില്‍ കുടിയേറിയ ക്രിസ്ത്യ൯-യൂറോപ്യ൯ വംശജ൪ തദ്ദേശീയരെക്കാള്‍ എണ്ണത്തില്‍ അധികമായിരുന്നുവെന്നതാണ്. എന്നാല്‍, ദക്ഷിണാഫ്രിക്കയിലാകട്ടെ കുടിയേറിയ യൂറോപ്യരേക്കാള്‍ കറുത്ത വ൪ഗക്കാ൪ക്കായിരുന്നു ഭൂരിപക്ഷം. യാദൃശ്ചികമെന്ന് പറയട്ടെ വ൪ണവെറി ദക്ഷിണാഫ്രിക്കയില്‍ നിലവില്‍വന്ന 1948 മെയില്‍ തന്നെയാണ് ഫലസ്തീനില്‍ യൂറോപ്യ൯മാരായ ജൂത൪ക്ക് ഭൂരിപക്ഷം വരുന്ന തദ്ദേശീയരായ അറബ് വംശജരെ നേരിടേണ്ടി വന്നത്. കറുത്ത വ൪ഗക്കാരുടെ ഭൂരിപക്ഷത്തെ നേരിടാ൯ ദക്ഷിണാഫ്രിക്ക൯ ഭരണകൂടം പ്രത്യക്ഷമായിത്തന്നെ വ൪ണവെറിയുടെ ഏറ്റവും പ്രകടരൂപമായ വോട്ട് നിഷേധം ആയുധമായി പ്രയോഗിച്ചു. കറുത്തവ൪ഗക്കാ൪ ഒരിക്കലും തുല്യാവകാശങ്ങളുള്ള പൗര൯മാരായിരിക്കില്ലെന്നുള്ള സന്ദേശമാണ് അതുമുഖേന ഭരണകൂടം നല്‍കിയത്. നേരെ മറിച്ച്, ഇസ്രായേലാകട്ടെ ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ട് പ്രഛന്നമായ വ൪ണവെറിയാണ് പ്രകടിപ്പിച്ചത്. അതിനുവേണ്ടി, ആദ്യം ഏഴുലക്ഷത്തോളം വരുന്ന ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിയോടിച്ചു. ഐക്യരാഷ്ട്ര സഭ പോലും അംഗീകരിച്ച തിരിച്ചുവരാനുള്ള അവകാശം അവരില്‍ നിന്ന് എന്നന്നേക്കുമായി എടുത്തുകളയുകയാണ് ഇസ്രായേല്‍ തുട൪ന്ന് ചെയ്തത്. ഇതുമുഖേന 55 ശതമാനം അറബ് വംശജരുണ്ടായിരുന്ന ആ രാജ്യത്ത് പിന്നീട് 80 ശതമാനം ജൂതരായി മാറി. ഇതെക്കുറിച്ച് ദക്ഷിണാഫ്രിക്ക൯ എഴുത്തുകാര൯ ഡാരില്‍ ഗ്ലേസ൪ പറഞ്ഞത്, വോട്ടവകാശം എടുത്തുകളഞ്ഞ ദക്ഷിണാഫ്രിക്ക൯ ഭരണകൂടത്തേക്കാള്‍ ക്രൂരമായ വ൪ണവെറിയ൯ നിലപാടാണ് രാജ്യത്ത് നിന്ന് തദ്ദേശീയരെ ആട്ടിയോടിച്ചുകൊണ്ട് ഇസ്രായേല്‍ ഭരണകൂടം ചെയ്തതെന്നാണ്.

അതിദയനീയമായ സാഹചര്യങ്ങളില്‍ ഗസ്സയില്‍ ഇന്ന് താമസിക്കുന്ന ഫലസ്തീനികളിലധികവും ഒന്നുകില്‍ 1948-ലോ പിന്നീടുള്ള വ൪ഷങ്ങളിലോ ഇസ്രായേലില്‍ നിന്ന് അടിച്ചോടിക്കപ്പെട്ടവരോ അവരുടെ മക്കളോ തുട൪ന്നുള്ള തലമുറകളോ ആണ്. ഇന്നിപ്പോള്‍ തങ്ങളെ ബാധിച്ച ദുരന്തത്തിന്റെ (നകബ) 70-ാം വാ൪ഷികത്തില്‍ അവ൪ ഒന്നിച്ചുചേ൪ന്ന് ഗസ്സയുടെയും ഇസ്രായേലിന്റെയും അതി൪ത്തിയില്‍ “തിരിച്ചുവരവിനുള്ള മഹാപ്രയാണം” (Great March of Return) നടത്തുമ്പോള്‍ ഇസ്രായേല്‍ പിന്തുടരുന്ന വ൪ണവെറിയ൯ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് തദ്ദേശീയരായ ഈ ഫലസ്തീനികള്‍ ചെയ്യുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ (യൂറോപ്യ൯ മനുഷ്യാവകാശ കോടതിയുടെ വിധിയടക്കം) ഈ തിരിച്ചുവരവിനെ പിന്തുണക്കുന്നുണ്ടെന്നതാണ് വാസ്തവം. വെസ്റ്റ് ബാങ്കിലും കിഴക്ക൯ ജറുസലേമിലും ഇസ്രായേല്‍ അതിന്റെ ഈ വ൪ണവെറിയ൯ സമ്പ്രദായം ഒരു നിയമത്തേയും മാനിക്കാതെ ഇപ്പോഴും തുട൪ന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് അഞ്ചുലക്ഷത്തോളം ജൂതകുടിയേറ്റക്കാ൪ക്കുള്ള ഭവനസമുഛയങ്ങള്‍ അന്യായമായി ഈ പ്രദേശങ്ങളില്‍ ഫലസ്തീനികളുടെ ഭൂമിയില്‍ ഇസ്രായേല്‍ നി൪മിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഇസ്രായേലീ പൗര൯മാ൪ എല്ലാ വിധ അവകാശങ്ങളും നി൪ബാധം ആസ്വദിക്കുമ്പോള്‍ അവിടങ്ങളില്‍ താമസിക്കുന്ന അറബ് വംശജ൪ക്ക് വോട്ടവകാശമോ പൗരത്വമോ നല്‍കാതെ കടുത്ത വിവേചനം തുടരുകയാണ് ജൂതരാഷ്ട്രം ചെയ്യുന്നത്. കിഴക്ക൯ ജറുസലേമില്‍ പൗരത്വമുള്ള ഫലസ്തീ൯ വംശജരെത്തന്നെ രണ്ടാം കിടക്കാരായാണ് കാണുന്നത്. തങ്ങള്‍ ജനാധിപത്യത്തെ മാനിക്കുന്നവരാണെന്ന് അറിയപ്പെടാ൯ വേണ്ടി മാത്രമാണ് നേരിയ എണ്ണം വരുന്ന അവ൪ക്ക് പേരിന് പൗരത്വം അനുവദിച്ചിട്ടുള്ളതെന്നതും ഇതോട് ചേ൪ത്ത് വായിക്കണം.

ദക്ഷിണാഫ്രിക്ക൯ വ൪ണവെറിയെ അന്താരാഷ്ട്രസമൂഹം ശക്തമായെതി൪ത്തപ്പോള്‍ വെള്ളക്കാരുടെ ഭരണകൂടം കറുത്തവ൪ക്ക് ചില പ്രത്യേക സ്വയം ഭരണ പ്രദേശങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലോകം അതിനെ എതി൪ത്ത് തോല്‍പിച്ചു. ഇതേ സംഗതി ഇസ്രായേല്‍ മുന്നോട്ടുവച്ചപ്പോള്‍ (ഓസ്ലോ കരാ൪) അതേ ‘അന്താരാഷ്ട്ര സമൂഹം’ ജൂതരാഷ്ട്രത്തിന്റെ മഹാമനസ്കതയെയും സമാധാനപ്രേമത്തെയും വാഴ്ത്തുകയാണ് ചെയതത്! അതിന് കാരണക്കാരിലൊരാളായ ഇസ്ഹാഖ് റബിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വരെ ലഭിച്ചു. ഇന്നിപ്പോള്‍, നേരത്തെ കിഴക്ക൯ ജറുസലേമും ഗോലാ൯ കുന്നുകളും അധിനിവേശം ചെയ്തതുപോലെ വെസ്ററ് ബാങ്കും ഇസ്രായേല്‍ പിടിച്ചെടുക്കണമെന്നാണ് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നെറ്റ് അഭിപ്രായപ്പെട്ടത്. അവിടെയെത്തി നില്‍ക്കുന്നു ജൂതരാഷ്ട്രത്തിന്റെ അന്താരാഷ്ട്ര സമൂഹത്തോടുള്ള കടപ്പാട്! ദക്ഷിണാഫ്രിക്കയിലേതുപോലെ ഇസ്രായേലിന്റെ വ൪ണവെറി സമ്പ്രദായം ‘ആഗോളസമൂഹത്തിന്’ അലോസരമുണ്ടാക്കാത്തതിന്റെ ന്യായം കഴിഞ്ഞ നൂറ്റാണ്ടില്‍ ജൂതരെ ക്രൂശിച്ചതിലുള്ള യൂറോപ്പിന്റെ കുറ്റബോധമാണ്. തങ്ങളുടെ പാപം കഴുകിക്കളയാ൯ ഫലസ്തീനികളുടെ ഭൂപ്രദേശം ദുരുപയോഗം ചെയ്തത് അവരായതിനാല്‍, ഇസ്രായേലിന് തങ്ങളുടെ വ൪ണവെറി നി൪ബാധം നി൪ഭയം തുടരാ൯ സാധിക്കുന്നു.

ഇത്തരം അനീതികള്‍ക്കിടയിലും പ്രത്യക്ഷപ്പെടുന്ന വെള്ളിരേഖയെന്തെന്നാല്‍ ലോകത്തെങ്ങുമുള്ള ധാരാളം സാധാരണ പൗര൯മാ൪ ഈ ചരിത്രസത്യത്തെ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നുവെന്നതാണ്. അമേരിക്ക൯ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന ജൂതവിദ്യാ൪ഥികളടക്കം തങ്ങളുടെ മാതൃരാജ്യത്തിന്റെ യഥാ൪ഥ ചരിത്രമെന്തെന്ന് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. നിലനില്‍പിന് വേണ്ടി ജൂതഭരണകൂടം കാട്ടിക്കൂട്ടുന്ന അനീതികളെ അവ൪ വെറുത്തുതുടങ്ങിയിരിക്കുന്നു. ഇത് ബി.ഡി.എസ് പ്രസ്ഥാനത്തിന് ആക്കം കൂട്ടുമെന്നാണ് അനുമാനിക്കപ്പെടുന്നത്. സ്വാഭാവികമായും യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള സ൪ക്കാറുകള്‍ ഇസ്രായേലിനെ സമ്മ൪ദ്ദത്തിലാക്കാ൯ നി൪ബന്ധിതരാകും. അതിനിടയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തീവ്രവലതുപക്ഷ കളികളെ മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് നിരീക്ഷകമതം. അമേരിക്കയില്‍ത്തന്നെ ബഹുഭൂരിപക്ഷം പേരും വെറുത്തുതുടങ്ങിയ ട്രംപിനോട് ചേ൪ന്ന് നെതന്യാഹു നടത്തുന്ന തലസ്ഥാന മാറ്റ ആഘോഷങ്ങള്‍ നാടകരംഗങ്ങള്‍ മാത്രമായി അവശേഷിക്കാനാണ് സാധ്യതയെന്നും അത് അന്തിമമായി ഇസ്രായേലിന് തന്നെ വിനയായിത്തീരുമെന്നും ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ പോലുള്ള പത്രങ്ങള്‍ വരെ നിരീക്ഷിക്കുന്നു. ഇസ്രായേലും ഫലസ്തീനുമെന്ന പൂ൪ണ സ്വതന്ത്രമായ രണ്ട് രാഷ്ട്രങ്ങള്‍ക്ക് ജൂതഭരണകൂടം തയ്യാറായില്ലെങ്കില്‍, എല്ലാ പൗര൯മാ൪ക്കും തുല്യ അവകാശങ്ങളുള്ള (വോട്ടവകാശമടക്കം) ഒരൊറ്റ രാഷ്ട്രത്തിന് അവ൪ അധികം വൈകാതെ നി൪ബന്ധിക്കപ്പെടും. അതോടൊപ്പം എല്ലാത്തരം വിവേചനങ്ങളെയും വിപാടനം ചെയ്യുന്ന ശക്തമായ ഒരു ഭരണഘടനയും ആ രാഷ്ട്രത്തിന്റെതായി നിലവില്‍ വരികയെന്നതും സമയത്തിന്റെ മാത്രം പ്രശ്നമാണ്. അതുവരെ, തങ്ങളുടെ ജ൯മഭൂമിയിലേക്ക് തിരിച്ചുവരാനുള്ള അവകാശത്തിനായി നിരായുധരായി പ്രകടനം നടത്തുന്ന ഗസ്സ നിവാസികളില്‍ നിന്ന് ഇസ്രായേലിന് ചിലരെയൊക്കെ കൂട്ടക്കൊല നടത്താ൯ സാധിച്ചേക്കാം. പക്ഷെ, ദക്ഷിണാഫ്രിക്കയിലെ സൊവേറ്റോ നഗരം വ൪ണവെറിക്കെതിരായ സമരത്തിന് എപ്രകാരം ചൂട് പക൪ന്നുവോ അതുപോലെ ഗസ്സ നിവാസികളുടെ ഈ ഉയി൪ത്തെഴുന്നേല്‍പ്പ് ലോകത്തിലെ ഈ രണ്ടാം നമ്പ൪ സൈനികശക്തിയെ വിറപ്പിക്കുക തന്നെ ചെയ്യും, തീ൪ച്ച!

http://aw.madhyamam.com/opinion/articles/racism-article/2018/jul/09/517838

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...