Monday 22 October 2012

ഇറാന്‍: മാറുന്ന സമീപനങ്ങള്‍

താജ് ആലുവ

http://www.madhyamam.com/news/196877/121022

കഴിഞ്ഞവര്‍ഷം ജൂണില്‍ സ്വതന്ത്ര വിചാര കേന്ദ്രമായ അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ അറബ് രാജ്യങ്ങളില്‍ വ്യാപകമായ സര്‍വേ നടത്തുകയുണ്ടായി. അമേരിക്കയിലെ അറബ് സമൂഹത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സോഗ്ബി ഇന്‍റര്‍നാഷനല്‍ പ്രൊമോട്ടര്‍മാരായ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയുടെ വിഷയം മധ്യപൂര്‍വദേശത്തെ ഇറാന്‍െറ രാഷ്ട്രീയ ഇടപെടലുകളായിരുന്നു. ഈജിപ്ത്, മൊറോകോ, ലബനാന്‍, യു.എ.ഇ, ജോര്‍ഡന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 4000 അറബ് പൗരന്മാരുമായി നടത്തിയ സര്‍വേയിലൂടെ വെളിവായ സുപ്രധാന സംഗതി അറബികള്‍ക്കിടയില്‍ ഇറാന്‍െറ ജനപ്രീതിക്ക് കാര്യമായ ഇടിവ് തട്ടിയിട്ടുണ്ടെന്നായിരുന്നു. ഇത് ഏതാണ്ട് ഒന്നരവര്‍ഷം മുമ്പത്തെ അവസ്ഥയാണെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലാണ്. 2006ലും 2008ലുമൊക്കെ ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാനും അവര്‍ പിന്തുണക്കുന്ന ഹിസ്ബുല്ലക്കും അറബ് സമൂഹത്തിലുണ്ടായിരുന്ന വന്‍ ജനപ്രീതിയുടെ സുപ്രധാന കാരണം അമേരിക്കക്കെതിരെ നെഞ്ചുവിരിച്ചുനിന്നിരുന്ന തന്‍േറടികള്‍ എന്ന നിലയിലായിരുന്നു. എന്നാല്‍, അറബ്വസന്തത്തിന്‍െറ കാറ്റടിച്ചുവീശിയ പുതിയ കാലത്ത് തികച്ചും പ്രതിലോമപരമായ രാഷ്ട്രീയ നിലപാടുകളാല്‍ കലുഷിതമാണ് ഇറാന്‍െറ പ്രതിച്ഛായ. അറബ്നാടുകളിലെ രാഷ്ട്രീയ പൊതുമണ്ഡലങ്ങളില്‍ അമേരിക്കയും അതിന്‍െറ നയനിലപാടുകളും ഏറക്കുറെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അവരുടെ കടുത്ത എതിരാളികളായ ഇറാന്‍െറ നിലപാടുകള്‍ അറബ്ജനതയുടെ ഇഴകീറിയ പരിശോധനക്ക് വിധേയമായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിപ്ളവത്തിന്‍െറ അലയൊലികള്‍ ആദ്യം ആഞ്ഞുവീശിയ തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളോട് കാണിച്ച അതേ സമീപനമല്ല സിറിയയില്‍ ജനങ്ങള്‍ സ്വാതന്ത്ര്യമാവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോള്‍ സംഭവിച്ചത്. ബഹ്റൈനിലടക്കം പൊതുജനങ്ങളുടെ ജനാധിപത്യമോഹത്തിന് ഭരണകൂടം വിലങ്ങുതടിയാകരുതെന്ന് ആഗോളസമൂഹത്തെ ഉപദേശിച്ച ഇറാന്‍ പക്ഷേ, സിറിയയിലേക്ക് വന്നപ്പോള്‍ കളം മാറ്റിച്ചവിട്ടുകയായിരുന്നു. അവിടെ ഭരണകൂടത്തിനെതിരെ പൊരുതുന്നവര്‍ വിദേശചാരന്മാരും സാമ്രാജ്യത്വത്തിന്‍െറ കുഴലൂത്തുകാരുമായി മാറി. എന്നല്ല, ബശ്ശാര്‍ അല്‍അസദിനെ സഹായിക്കാന്‍ ഇറാനിയന്‍ ഭരണകൂടം ഏറക്കുറെ പരസ്യമായിത്തന്നെ രംഗത്തുവരുകയും ചെയ്തു. ഇറാഖിന്‍െറ വ്യോമമേഖലയിലൂടെ വന്‍തോതില്‍ ആയുധങ്ങള്‍ സാധാരണ സിവിലിയന്‍ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി സിറിയയിലേക്ക് കടത്തിക്കൊണ്ടിരിക്കുകയാണ് ഇറാനിപ്പോള്‍. മാത്രവുമല്ല, ഹിസ്ബുല്ലയുടെ പോരാളികള്‍ ഇപ്പോള്‍ സിറിയന്‍ സര്‍ക്കാര്‍ സേനക്കൊപ്പം നിന്ന് പൊരുതുന്നുണ്ടെന്നാണ് വിശ്വാസയോഗ്യമായ വിവരം. രണ്ടു മാസം മുമ്പ് ഡമസ്കസില്‍ വന്നിറങ്ങിയ ഉടനെ സിറിയന്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ 48 ഇറാനികള്‍, തീര്‍ഥാടകരായിരുന്നുവെന്ന് ഇറാന്‍ ഗവണ്‍മെന്‍റ് വാദിക്കുമ്പോള്‍തന്നെ അവരില്‍ റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥരടക്കം ഉണ്ടായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നത് ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആളും അര്‍ഥവും കൂടാതെ, വിമതരുടെ ഇന്‍റര്‍നെറ്റും ആശയവിനിമയ സംവിധാനങ്ങളും നിരീക്ഷിക്കുക, പാശ്ചാത്യരും യു.എന്നും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാന്‍ സഹായിക്കുക, സായുധപോരാട്ടങ്ങളെ കീഴ്പ്പെടുത്തുന്നതിനുള്ള ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതുമൊക്കെ ഇറാന്‍ സിറിയയില്‍ പയറ്റുന്നുണ്ട്. സ്വന്തംനിലക്ക് ഇത്തരം പോരാട്ടങ്ങളെ നേരിട്ട രാജ്യമെന്ന നിലക്ക് ഇറാന് ആ രംഗത്ത് നല്ല പരിചയവുമുണ്ടെന്നത് ബശ്ശാര്‍ ഭരണകൂടത്തിന് സഹായകമാവുകയാണ്. അതുകൊണ്ടുതന്നെയാണ് 20 മാസം പിന്നിട്ടിട്ടും സിറിയന്‍ വിപ്ളവം വഴിമുട്ടി നില്‍ക്കുന്നത്. തുര്‍ക്കിയുമായുള്ള സിറിയയുടെ പ്രശ്നങ്ങള്‍ക്കു പിന്നിലും ഇറാനാണ് ചരടുവലിക്കുന്നതെന്ന സംശയം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. അമേരിക്ക അധിനിവേശം നടത്തി ഒരു പരുവത്തിലാക്കിയ ഇറാഖിനെയും അവിടത്തെ ഗവണ്‍മെന്‍റിനെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണിത് സാധിക്കുന്നത്. നിസ്സാര കേസിലകപ്പെടുത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഇറാഖി വൈസ് പ്രസിഡന്‍റ് താരിഖ് അല്‍ഹാശിമിക്ക് തുര്‍ക്കി അഭയംകൊടുത്തതിലുള്ള വിരോധം ഇതിന് മറയായി ഉപയോഗപ്പെടുത്തുന്നു. അതുപോലെത്തന്നെ ഹിസ്ബുല്ലയെ ഉപയോഗപ്പെടുത്തി തുര്‍ക്കിയെ ഭീഷണിപ്പെടുത്താനും ഇറാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നു വരുമ്പോള്‍, സങ്കുചിത ശിയാ പക്ഷപാതിത്വത്തിനപ്പുറത്തേക്ക് വികസിക്കാത്ത ആ രാജ്യത്തിന്‍െറ സാമ്രാജ്യത്വവിരോധത്തില്‍ അദ്ഭുതം കൂറുകയാണ് നിഷ്പക്ഷരായ നിരീക്ഷകര്‍. തൊണ്ണൂറുകളിലെ ലബനാനിന്‍െറ അവസ്ഥയിലേക്ക് സിറിയ ഇപ്പോള്‍ എത്തിപ്പെട്ടു നില്‍ക്കുന്നതിന്‍െറ പിന്നില്‍ ഇറാന്‍െറ കടുത്ത ഈ ശിയാ പക്ഷപാതിത്വത്തിന്‍െറ പിടിവാശിയുണ്ട്. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട ആ നാളുകളില്‍ തകര്‍ന്നടിഞ്ഞ കെട്ടിടക്കൂമ്പാരങ്ങളും കൊടുംഭീതിയാല്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ജനങ്ങളുമായി തികഞ്ഞ പ്രേതാലയമായി മാറിയ ബൈറൂതിനെപ്പോലെയാണ് ഡമസ്കസും അലപ്പോയും ഹമായും ഇദ്ലിബുമൊക്കെ ഇപ്പോള്‍. പിഞ്ചുകുട്ടികളും സ്ത്രീകളും വൃദ്ധന്മാരുമടക്കം 30,000 പേരാണ് കഴിഞ്ഞ 20 മാസത്തിനുള്ളില്‍ അവിടെ കശാപ്പ് ചെയ്യപ്പെട്ടത്. മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് പിതാവ് ഹാഫിസുല്‍ അസദ് ഹമാ പട്ടണത്തില്‍ നടത്തിയ 40,000 പേരുടെ കൂട്ടക്കൊലയുടെ റെക്കോഡ് ഏറ്റവും അടുത്ത ഘട്ടത്തില്‍ മകന്‍ ഭേദിക്കുമെന്ന അവസ്ഥയാണിപ്പോഴുള്ളത്. സിവിലിയന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കനത്ത ബോംബാക്രമണം നടത്താനും, വിമതരുണ്ടെന്ന് സംശയിക്കുന്ന പള്ളികളും സ്കൂളുകളും ആശുപത്രികളുമടക്കം അത്യാധുനിക വെടിക്കോപ്പുകളുപയോഗിച്ച് തകര്‍ത്തെറിയാനും തീരെ മടിയില്ലാത്തവരായി ബശ്ശാറും പട്ടാളവും മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം ജനങ്ങളെ കൊല്ലുന്നതില്‍ അങ്ങേയറ്റം ക്രൂരവും നികൃഷ്ടവുമായ രീതികളാണ് ബശ്ശാറിന്‍െറ സൈന്യം ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡമസ്കസില്‍നിന്നും അലപ്പോയില്‍നിന്നും ഹമായില്‍നിന്നുമൊക്കെ നിസ്സഹായരായ ജനതയുടെ ദീനരോദനം കേള്‍ക്കാന്‍ ആഗോളവേദികളൊന്നുമില്ലെന്ന് വന്നിരിക്കുന്നു. അത്യധികം ആത്മാഭിമാനികളായിരുന്ന സിറിയന്‍ പൗരന്മാരുടെ നല്ലൊരു ശതമാനം ഇപ്പോള്‍ ജോര്‍ഡനിലും ലബനാനിലും തുര്‍ക്കിയിലുമായി അഭയാര്‍ഥികളായി കഴിയുകയാണ്. അടുത്തകാലത്ത് യു.എന്‍ ഇടപെട്ടിട്ടുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമായി ഇത് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. (സിറിയയില്‍ നടക്കുന്ന തുല്യതയില്ലാത്ത കൂട്ടക്കുരുതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കരളലിയിപ്പിക്കുന്ന വിവരണങ്ങള്‍ സിറിയന്‍ ഹ്യൂമന്‍റൈറ്റ്സ് ഒബ്സര്‍വേറ്ററിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. വിലാസം: http://www.syriahr.com/ കഴിഞ്ഞ 10 വര്‍ഷമായി അമേരിക്കക്കും ഇസ്രായേലിനുമെതിരെ ശക്തമായ പ്രതിരോധത്തിന്‍െറ അച്ചുതണ്ടായി മാറിയെന്ന് സ്വയം വിശേഷിപ്പിച്ച ഇറാനും സിറിയയും ഹിസ്ബുല്ലയും സിറിയന്‍ ജനതയുടെ വിപ്ളവമുന്നേറ്റം കണ്ട് ആദ്യം അന്തിച്ചുനിന്നുപോയെന്നതാണ് വാസ്തവം. ബിന്‍ അലിക്കും മുബാറകിനും പറ്റിയത് തനിക്ക് സംഭവിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന ബശ്ശാര്‍ പക്ഷേ, സ്വാതന്ത്രേ്യച്ഛുക്കളായ സ്വന്തം ജനതയുടെ പെട്ടെന്നുള്ള ഇളക്കം കണ്ട് ഞെട്ടിപ്പോയി. നാല് ദശകം പിതാവും ഒരു വ്യാഴവട്ടക്കാലമായി മകനും മുറുകെപ്പിടിച്ചിരുന്ന കസേരയുടെ അലകും പിടിയും മാറ്റിയേ അടങ്ങൂവെന്ന ജനതയുടെ ഇച്ഛാശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബശ്ശാര്‍ ഭരണകൂടം പാടുപെടുകയാണ്. അവര്‍ക്കെതിരെ നീതിയുടെയും മാന്യതയുടെയും സകല സീമകളും ലംഘിച്ച് കണ്ണില്‍ചോരയില്ലാത്ത ആക്രമണങ്ങളഴിച്ചുവിടുമ്പോഴും വര്‍ധിച്ചുവരുന്ന വിപ്ളവവീര്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ നില്‍ക്കുകയാണ് ബശ്ശാറും അയാളെ പിന്തുണക്കുന്ന ഇറാന്‍, റഷ്യ, ചൈന പ്രഭൃതികളും. അമേരിക്കയുടെ മൂടുതാങ്ങികളായിരുന്ന അറബ് സ്വേച്ഛാധിപതികള്‍ കസേര വിട്ടിറങ്ങിയ ഈ സന്ദര്‍ഭം ഇറാനും കൂട്ടാളികള്‍ക്കും ഏറെ ആഹ്ളാദിക്കാനും ആഘോഷിക്കാനും പറ്റേണ്ടതായിരുന്നു. കാരണം, ഇസ്രായേലിനും അമേരിക്കക്കും അവരുടെ മധ്യപൂര്‍വദേശത്തെ പിണിയാളുകളായിരുന്ന അറബ് സ്വേച്ഛാധിപതികള്‍ക്കുമെതിരെ കൃത്യവും വ്യക്തവുമായ പ്രത്യയശാസ്ത്രയുദ്ധംതന്നെ അഴിച്ചുവിട്ടവരാണ് ഇറാനികള്‍. ജനാധിപത്യത്തോടും സ്വാതന്ത്ര്യത്തോടും പക്ഷംചരിഞ്ഞുള്ള നില്‍പ് കാരണം ഇറാനിപ്പോള്‍ അത് സാധിക്കുന്നില്ലെന്ന് മാത്രമല്ല, സിറിയന്‍ ജനതയുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പിന് മുന്നില്‍ ഇസ്ലാമിക് റിപ്പബ്ളിക്കിന്‍െറയും റഷ്യ, ചൈന തുടങ്ങിയ സ്വാര്‍ഥ താല്‍പര്യക്കാരുടെയും അതിശക്തമായ പിന്തുണയുണ്ടായിട്ടും ബശ്ശാറിന് മുട്ടിടിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇറാനെ സംബന്ധിച്ചിടത്തോളം സിറിയ മറ്റൊരര്‍ഥത്തിലും കടുത്ത പരീക്ഷണശാലയാണ്. ആയത്തുല്ല ഖുമൈനിയുടെ കാലത്ത് ഇറാഖിനെതിരെ ഇറാന്‍ പടനയിക്കുമ്പോള്‍ അറബ് ഭരണാധികാരികള്‍ മാത്രമാണ് ഇറാനെതിരെ നിലകൊണ്ടിരുന്നത്. എന്നാല്‍, സിറിയയില്‍ ബശ്ശാറിനെ ഇറാന്‍ പിന്തുണക്കുമ്പോള്‍ ഏതാണ്ട് മൊത്തം അറബ് ജനതയും ആ രാജ്യത്തിനെതിരാണ്. ഇത്തരം വിഷയങ്ങളില്‍ താരതമ്യേന നിഷ്പക്ഷമായും നീതിപൂര്‍വകമായും കാര്യങ്ങളെ വിലയിരുത്തിപ്പോരുന്ന പ്രമുഖ പണ്ഡിതന്‍ ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലെ അറബ് ജനതയെ കാര്യമായി സ്വാധീനിക്കുന്നവരടക്കം ഇറാന്‍െറ ഈ നിലപാടിന്‍െറ കടുത്ത വിമര്‍ശകരാണ്. ഹജ്ജിന് പോകുന്നവരോട് ഇറാനെതിരെ പ്രാര്‍ഥിക്കണമെന്നാവശ്യപ്പെടുമാറ് ഈ വിമര്‍ശനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ശിയാക്കളിലെ അലവി വിഭാഗത്തില്‍പെട്ട ബശ്ശാര്‍ അല്‍അസദിന്‍െറയും കൂട്ടരുടെയും പതനം തങ്ങള്‍ക്ക് ഏല്‍പിക്കുന്ന പരിക്ക് കടുത്തതായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് അറബ് വസന്തത്തിന്‍െറ പൊതുവികാരത്തിന് എതിരായി നിലകൊള്ളാന്‍ ഇറാന്‍ തീരുമാനിച്ചത്. കടുത്ത ഈ ശീഈ പക്ഷപാതിത്വം മാറ്റിവെച്ച് അറബ്മുസ്ലിം ജനതയുടെ പൊതുനന്മയിലധിഷ്ഠിതമായ നിലപാട് കൈക്കൊണ്ടിരുന്നുവെങ്കില്‍ ഈയൊരു ഗതികേടിലേക്ക് ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ എത്തിപ്പെടുമായിരുന്നില്ല. അന്ധമായ പക്ഷപാതിത്വത്തിന് അവര്‍ നല്‍കേണ്ടിവരുന്ന വില കനത്തതായിരിക്കുമെന്ന് നിസ്സംശയം പറയാം. അറബ് ജനസാമാന്യത്തിന്‍െറ നിലപാട് ആരുടെയും അന്താരാഷ്ട്ര നയങ്ങളെ അത്രപെട്ടെന്ന് സ്വാധീനിക്കില്ലെന്ന് വാദത്തിന് വേണമെങ്കില്‍ സമ്മതിക്കാം. എന്നാല്‍, ഒരുകാര്യം ഉറപ്പ് -ഇതുവരെ സയണിസ്റ്റ് ലോബിയും അമേരിക്കയിലെ നവ യാഥാസ്ഥിതികരും ഏതൊന്നിനെയാണോ പേടിച്ചുനിന്നിരുന്നത് ആ പേടി സ്വാഭാവികമായി ഇല്ലാതായിത്തീരുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതുവരെ ഇറാനെതിരായ ആക്രമണം പറഞ്ഞ് പേടിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നതെങ്കില്‍, മാറിയ സാഹചര്യത്തില്‍ അറബ് ജനതയെ കൈയിലെടുക്കാന്‍ അത്തരമൊരു ആക്രമണം അവര്‍ ഉടനെ നടപ്പാക്കിക്കൂടായ്കയില്ല. ഇറാഖിലെ ഓസിറാക്ക് ആണവനിലയം ആക്രമിച്ചതുപോലെ ഇറാന്‍െറ ബൂശഹര്‍ പോലുള്ള ആണവനിലയങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ തുനിഞ്ഞാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടിവരില്ല. കടുത്ത സാമ്പത്തിക-വാണിജ്യ ഉപരോധങ്ങള്‍ നേരിടുകയും ഇറാനിയന്‍ ദീനാര്‍ അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാന്‍ ഇറാന്‍ ശ്രമിക്കണമായിരുന്നു

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...