Sunday 1 November 2020

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ

"ചരിത്രത്തില് സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായിരിക്കുന്നു. സാങ്കേതിക വിദ്യ ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങളും വെല്ലുവിളികളും സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്​ധർ മാത്രമറിയുന്ന ഒന്നാകരുത്. സമൂഹത്തിലെ എല്ലാവർക്കും ഇതെക്കുറിച്ച് അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്."

മുഴുവ൯ വായിക്കുക:
https://www.madhyamam.com/opinion/articles/social-media-reliance-or-confusion-593693?fbclid=IwAR3VbLfeF39-XR_bjGQdAEDLsILwVwEb-7DTsZ1CWdgJRJr_au9c7ypLZOQ

Thursday 5 December 2019

PhD for Qatar-based media person


Qatar-based media person and author, Thajudeen V. Aliar (aka Taj Aluva) has obtained the Doctor of Philosophy (PhD) degree from the University of Madras, India, recently. 
Taj Aluva is employed at Qatargas Operating Company as Corporate Communications Specialist and has been pursuing a PhD in Journalism and Mass Communications (Comparative Literature as an inter-disciplinary major) since 2009. The title of his thesis was ‘A Comparative Study of the Role of Resistance Literature in the Nationalist Movements of India and Palestine with special reference to the works of Mahmoud Darwish and Vallathol Narayana Menon’. 
He was awarded the PhD degree in the convocation ceremony held recently at the university campus in Chennai, India, by Dr P Duraisamy, Vice-Chancellor, University of Madras. The ceremony was officially chaired by the Governor of Tamil Nadu and the University’s Chancellor, Banwarilal Purohit.
Dr Taj Aluva is the president of Cultural Forum, a socio-cultural organisation of expatriate Indians in Qatar. He is an inspirational speaker and has authored a book Falapradamaya Jeevitham (Effective Life) in Malayalam which has already seen three editions. 
Dr Taj Aluva was previously employed in Dubai Municipality as Principal Media Officer and was a staff reporter at The Gulf Today newspaper in Sharjah, UAE, and Times of Oman daily in Muscat, Sultanate of Oman.

https://www.thepeninsulaqatar.com/article/05/12/2019/PhD-for-Qatar-based-media-person

Friday 29 November 2019

കരിമ്പട്ടികകൾ ഉണ്ടാകുന്ന വിധം


https://www.madhyamam.com/opinion/articles/black-listed-companies-article/652051

ഡോ. താജ്‌ ആലുവ

ആഗോളാടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളും ബാങ്കുകളും ഇതര ധനകാര്യസ്ഥാപനങ്ങളും ഉപയോഗപ്പെടുത്തുന്ന അനഭിമതരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക​ രൂപപ്പെടുന്നത്‌ ഒരേ സമയം കൗതുകവും ഞെട്ടലുമുളവാക്കുന്നതാണ്​. ഈയിടെ ‘അൽജസീറ’ അറബി ചാനൽ പുറത്തുവിട്ട ഒരു മണിക്കൂ൪ നീണ്ട റിപ്പോർട്ടിൽനിന്ന് തുടങ്ങാം. ‘ഒളിഞ്ഞിരിക്കുന്നതാണു ഭീകരം’ (മാഖഫിയ അഅ്​ളം) എന്ന തലക്കെട്ടില്‍, അന്വേഷണാത്മകറിപ്പോർട്ടുകൾ മാത്രം സംപ്രേഷണം ചെയ്യുന്ന ചാനൽ പരിപാടിയിൽ ലണ്ടൻ ആസ്ഥാനമായ ‘വേൾഡ്‌ ചെക്’ എന്ന സ്വകാര്യസ്ഥാപനത്തെ പരിചയപ്പെടുത്തുന്നതായിരുന്നു റിപ്പോർട്ട്‌. പലതരം വിവരസ്രോതസ്സുകളെ ആധാരമാക്കി ലോകത്തെങ്ങുമുള്ള സാമ്പത്തിക കുറ്റവാളികളെയും ഭീകരരെയും കണ്ടെത്തി തയാറാക്കുന്ന പ്രത്യേകപട്ടിക, തങ്ങളുടെ വരിക്കാർക്ക് കൈമാറുകയാണ് സ്ഥാപനത്തി​​െൻറ പ്രധാന സേവനം. പ്രശസ്​ത വാർത്ത ഏജൻസി ‘റോയിട്ടേഴ്സി’​​െൻറ സഹോദരസ്ഥാപനമായ തോംസണ്‍ റോയിട്ടേഴ്സാണ്​ കമ്പനിയുടെ യഥാർഥ മുതലാളി. അന്താരാഷ്​ട്ര പ്രസിദ്ധിയാർജിച്ച 50 വൻകിട ബാങ്കുകളില്‍ 49 എണ്ണവും 10 പ്രമുഖ നിയമസ്ഥാപനങ്ങളില്‍ ഒമ്പതെണ്ണവും ഏതാണ്ട് മുന്നൂറിലധികം സുരക്ഷാസേന വിഭാഗങ്ങളും കുറ്റാന്വേഷണ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ഈ കമ്പനി കൊടുക്കുന്ന പട്ടിക​ അനുസരിച്ചാണ്​ അനഭിമത വ്യക്തികള്‍ക്ക് യാത്രാനുമതിയും സാമ്പത്തിക ഇടപാടുകളും മറ്റും നിഷേധിക്കുന്നത്. അറബ് രാജ്യങ്ങളിലെയും അമേരിക്കൻ-യൂറോപ്യൻ വൻകരകളിലെയും രാജ്യങ്ങളിലേതുള്‍പ്പെടെ ഏതാണ്ട് 40 ലക്ഷം വ്യക്തികളെയും നൂറുകണക്കിന് സംഘടനകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി അതിവിപുലമായ കരിമ്പട്ടികയാണ്​ കമ്പനി തയാറാക്കിയിട്ടുള്ളത്.

പട്ടികയിലെ പൊള്ളത്തരങ്ങള്‍

ഭീകരത, കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവുമായി ബന്ധമുള്ളവരെ കണ്ടുപിടിക്കാനെന്ന പേരില്‍, സൂക്ഷ്​മമായ ഗവേഷണ-താരതമ്യപഠനങ്ങൾക്കുശേഷം മാത്രം തയാറാക്കിയതെന്ന്​ അവകാശപ്പെടുന്ന പട്ടികയിൽ പക്ഷേ, പതിനായിരക്കണക്കിന് നിരപരാധികളുടെ രോദനങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ഭീകരതയുമായി ബന്ധപ്പെട്ട് ഈ ബ്ലാക്ക് ലിസ്​റ്റിൽ ഉള്‍പ്പെട്ട 10 ലക്ഷത്തോളം വ്യക്തികളിലും സ്ഥാപനങ്ങളിലും 90 ശതമാനവും മുസ്​ലിംകളാണെന്നത്​ എന്തുമാത്രം ഏകപക്ഷീയവും മുൻധാരണകളിൽ അധിഷ്​ഠിതവുമാണീ പട്ടികയെന്ന് സൂചിപ്പിക്കുന്നു.

പലപ്പോഴും ഇസ്രായേലിനെയും ഈജിപ്തിനെയും പോലുള്ള രാജ്യങ്ങള്‍ നല്‍കുന്ന വിവരങ്ങളെയും പത്ര-മാധ്യമങ്ങളില്‍ വരുന്ന നിഷേധാത്മകറിപ്പോർട്ടുകളെയും കണ്ണടച്ച് ആശ്രയിച്ചാണ് കമ്പനി ഈ പട്ടിക തയാറാക്കുന്നതെന്നതിനാല്‍ വൻ അബദ്ധങ്ങളാണ്​ അതില്‍ കടന്നുകൂടിയിരിക്കുന്നത്. ഇസ്​ലാമോഫോബിയ വളർത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഡാനിയല്‍ പൈപ്സിനെപോലുള്ളവരുടെ ലേഖനങ്ങളും സ്വന്തം രാജ്യങ്ങളിലെ പ്രതിപക്ഷനേതാക്കളെയും രാഷ്​ട്രീയ എതിരാളികളെയും അകറ്റിനിർത്തുന്ന അറബ് ഭരണകൂടങ്ങള്‍ പുറത്തുവിടുന്ന പട്ടികയുമൊക്കെയാണ്​ ഇതി​​െൻറ അവലംബങ്ങൾ. പലയിടത്തും അതു വെറും കോപ്പി പേസ്​റ്റിലേക്ക്​ താഴ്ന്നുപോയെന്ന് സാക്ഷ്യപ്പെടുത്തുന്നത് യൂറോപ്പിലെ മുസ്​ലിം സംഘടനകളുടെ ഏകോപനവേദിയായ ഫെഡറേഷൻ ഓഫ് ഇസ്​ലാമിക് ഓർഗനൈസേഷൻസ് ഇൻ യൂറോപ്പി​​െൻറ ചെയർമാനായ സമീർ ഫലാഹാണ്. അതിലേറെ വിചിത്രം തങ്ങളുണ്ടാക്കിയിരിക്കുന്ന ലിസ്​റ്റിലെ വിവരങ്ങളുടെ കൃത്യതക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ​‘വേള്‍ഡ് ചെക്’ കൈ കഴുകുന്നതാണ്​. അതായത്, കൃത്യത ഉറപ്പുവരുത്തേണ്ടത് വിവരം​ ഉപയോഗിക്കുന്നവരോ, കേസ് മുന്നില്‍വന്നാല്‍ കോടതിയോ ആണെന്ന്!

നിരപരാധികളുടെ കണ്ണീർ

ഭീകരതയുമായി പുലബന്ധം പോലുമില്ലാത്ത ധാരാളം വ്യക്തികളും സ്ഥാപനങ്ങളും തികച്ചും യാദൃച്ഛികമായാണ്​ തങ്ങൾ ഇൗ ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നറിയുക. ചികിത്സക്കും മറ്റുമായി വിദേശയാത്രക്കൊരുങ്ങുമ്പോള്‍ വിമാനത്താവളങ്ങളില്‍ ഹീനമായ പെരുമാറ്റത്തിന് വിധേയരായി തിരിച്ചുപോരേണ്ടിവന്ന പലരുടെയും കഥകള്‍ ‘അല്‍ ജസീറ’ വിവരിക്കുന്നുണ്ട്. മറ്റു ചില വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുകള്‍ തടയപ്പെട്ടതി​​െൻറ പേരില്‍ വൻ കഷ്​ടതകൾ അനുഭവിക്കുന്നു.

ലിസ്​റ്റിലുള്‍പ്പെട്ട വിവരം അറിഞ്ഞതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. അത്തരക്കാരില്‍ പലരും യൂറോപ്യൻനാടുകളിലെ കോടതികളെ സമീപിച്ച് തങ്ങളുടെ നിരപരാധിത്വം തെളിയിച്ചിട്ടുപോലും എച്ച്.എസ്.ബി.സിയെ പോലുള്ള ബാങ്കുകള്‍ അവരുടെ ഉപരോധം നീക്കിക്കൊടുത്തിട്ടില്ല. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫലസ്തീൻ റിട്ടേണ്‍ സ​െൻററി​​െൻറ (പി.ആർ.സി) മേധാവി മാജിദ് അല്‍സീർ കഴിഞ്ഞ ജനുവരിയില്‍ ലണ്ടൻ ഹൈകോടതിയില്‍നിന്ന് ഇത്തരമൊരു വിധി നേടി. 15,000 ഡോളർ നഷ്​ടപരിഹാരവും വക്കീല്‍ ഫീസും അടക്കം കമ്പനി അദ്ദേഹത്തിന് കൊടുക്കണമെന്നായിരുന്നു വിധി. എന്നാല്‍, ഫലസ്തീൻ അഭയാർഥികളുടെ തിരിച്ചുവരവിനായി പ്രയത്നിക്കുന്ന പി.ആർ.സി ഇസ്രായേലി സർക്കാറി​​െൻറ റിപ്പോർട്ടനുസരിച്ച് ‘ഭീകര’സംഘടനയായതിനാല്‍ ‘വേള്‍ഡ് ചെക്’ അദ്ദേഹത്തി​​െൻറ പേർ ഇപ്പോഴും പട്ടികയില്‍ നിന്ന് പൂർണമായും നീക്കിയിട്ടില്ല. 2009ലും 2015 ലും രണ്ടു തവണ അദ്ദേഹത്തി​​െൻറ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. അതിനും മാറ്റമൊന്നുമില്ല.

ഭീകരത മുദ്രയെന്ന അഴിയാക്കുരുക്ക്

യൂറോപ്യൻ നാടുകളില്‍ താമസിക്കുന്നവർക്ക് കോടതിയെയെങ്കിലും സമീപിക്കാമെന്ന അവസ്ഥയുള്ളപ്പോള്‍ അറബ് നാടുകളിലുള്ളവ൪ക്ക് സ്വന്തം സർക്കാറുകള്‍ തന്നെ പാരയാകുന്ന അനുഭവമാണുണ്ടായത്. അതിൽപെട്ടയാളാണ്​ നാലു തവണ ‘ആഫ്രിക്കൻ ഫുട്​ബാളർ ഓഫ് ദ ഇയർ’ പുരസ്കാരം സ്വന്തമാക്കിയ ഈജിപ്ഷ്യൻ ഫുട്ബാള്‍ താരം മുഹമ്മദ് അബൂതരീഖ. ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുൻപ്രസിഡൻറ്​ മുഹമ്മദ് മുർസിയെ പിന്തുണച്ചതാണ്​ അബൂതരീഖയുടെ അപരാധം.

മുൻ അമേരിക്കൻ പ്രസിഡൻറ്​ ജോ൪ജ് ‍ഡബ്ല്യു. ബുഷിനൊപ്പം 2001 സെപ്​റ്റംബ൪ 11 ലെ ഭീകരാക്രമണങ്ങളെ അപലപിക്കുന്ന വാർത്തസമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട, കൗണ്‍സില്‍ ഓണ്‍ അമേരിക്കൻ ഇസ്​ലാമിക് റിലേഷൻസി​​െൻറ (CAIR)എക്സിക്യൂട്ടിവ് ഡയറക്ട൪ നിഹാദ്​ അവദ് ‘വേള്‍ഡ് ചെക്കി’​​െൻറ ഭീകരത പട്ടികയിലുള്‍പ്പെട്ടു. പ്രമുഖ സാമ്പത്തിക വിദഗ്​ധനെന്നനിലക്ക്​ ബ്രിട്ടീഷ്​ രാജ്ഞി ആദരിച്ച നിഹാദ് മാത്രമല്ല, സംഘടന ‘കെയറും’ കരിമ്പട്ടികയിലുണ്ട്. പല ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെയും ഉപദേശകനും ഭീകരതക്കെതിരില്‍ ‘ക്വിലിയം’ എന്ന ഗവേഷണ-പഠന സ്ഥാപനം നടത്തുകയും ചെയ്യുന്ന ലിബറല്‍ ഡെമോക്രാറ്റ് പാർട്ടിക്കാരനായ മാജിദ്​ നവാസും ലോകബാങ്കി​​െൻറയും ബാങ്ക് ഓഫ് ഇംഗ്ലണ്ടി​​െൻറയും മുൻ ഉപദേശകനായിരുന്ന മുഹമ്മദ് ഇഖ്ബാല്‍ അസാരിയയും പട്ടികയിലെ പ്രമുഖരാണ്. വളരുന്ന കമ്പനി, നീളുന്ന ലിസ്​റ്റ്​

1999 ലാണ് ‘വേള്‍ഡ് ചെക്’ ആരംഭിക്കുന്നത്. അന്നുമുതല്‍ അഭൂതപൂർവമായ വള൪ച്ചയാണ് കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിലുണ്ടായത്. 2007 നുശേഷം പട്ടികയിലുള്‍പ്പെടുത്തിയവരുടെ എണ്ണം അഞ്ചിരട്ടി വർധിച്ചു. ആയിരക്കണക്കിനാളുകളുടെ ഭാവി എളുപ്പം കൊട്ടിയടക്കുന്ന ഈ കമ്പനിക്ക് പക്ഷേ, സുതാര്യതയെന്നൊന്നില്ല. കമ്പനി മേധാവികള്‍ മീഡിയക്കോ പൊതുസമൂഹത്തിനോ മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല. പലപ്പോഴും നിയമത്തി​​െൻറ പിടിയില്‍നിന്ന് എളുപ്പം രക്ഷപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ പട്ടികയെ കരിമ്പട്ടികയെന്നു വിളിക്കരുതെന്നും ഇതുസംബന്ധമായി എന്തെങ്കിലും വാർത്ത പുറത്തുവിട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ‘അല്‍ ജസീറ’യുടെ താമിർ അല്‍ മിസ്ഹാലിനെ ‘വേള്‍ഡ് ചെക്’ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, അദ്ദേഹം അതില്‍ വിരണ്ടില്ലെന്നു മാത്രമല്ല, ഒരു മണിക്കൂറോളം നീളുന്ന അന്വേഷണ റിപ്പോ൪ട്ടിലൂടെ ‘വേള്‍ഡ് ചെക്കി​’​െൻറ സകല ദൗർബല്യങ്ങളും പുറത്തുകൊണ്ടുവന്നു.

ഒരിക്കല്‍ ഇത്തരമൊരു ലിസ്​റ്റിലുള്‍പ്പെട്ടുകഴി‍ഞ്ഞാല്‍ പിന്നെ കോടതി വിധിയുണ്ടായാലും ബാങ്കുകള്‍ സാമ്പത്തിക ഇടപാടുകള്‍ നിഷേധിക്കുന്നതും സുരക്ഷാ ഏജൻസികള്‍ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെക്കുന്നതും പതിവായിരിക്കുന്നു. എവിടെയും രാഷ്​ട്രീയ എതിരാളികളെ നിശ്ശബ്​ദരാക്കാ൯ ഈയൊരൊറ്റ തന്ത്രം മതി. ജാഗ്രത മാത്രമാണ്​ ഇതിനുള്ള പ്രതിവിധി.

ഡാറ്റാ കൊളോണിയലിസം അഥവാ പുത്തൻ അധിനിവേശം


https://www.madhyamam.com/opinion/articles/data-colonisation-or-new-invasion-opinion/641807

ഡോ. താജ് ആലുവ

പുതിയ ലോകത്ത് പുതിയൊരു അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്. ഈ അധിനിവേശത്തില്‍ നമ്മുടെ ഭൂമിയല്ല തട്ടിപ്പറിക്കപ്പെടുന്നത്, മറിച്ച് നാം തന്നെയാണ്അഥവാ മനുഷ്യ ജീവിതമാണ്. നമ്മുടെ ജീവിതത്തിന്റെ തുടിപ്പുകളാണ് ഡേറ്റയായിവ൯കിട കോ൪പറേറ്റുകള്‍ തട്ടിയെടുക്കുന്നത്. അതിനാല്‍ത്തന്നെ ഇതിനെ വിശേഷിപ്പിക്കാ൯ഏറ്റവും യോജിച്ച പദം കൊണോലിയസം എന്നു തന്നെയാണ്. അമേരിക്ക ഒരു ഭാഗത്തും ചൈന മറുഭാഗത്തുമായിക്കൊണ്ടാണ് ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ ഈ കൊളോണിയലിസംഅരങ്ങേറുന്നത്. അമേരിക്കയില്‍ ഇതിന്റെപ്രയോക്താക്കളായ മൈക്രോസോഫ്റ്റുംഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെനമ്മുടെ മനസിലേക്ക് പെട്ടെന്ന് ഓടിയെത്തും. എന്നാല്‍ ചൈനീസ് കോ൪പറേഷനുകള്‍ അങ്ങിനെയല്ല. കാരണം അവ ചൈനക്ക്പുറത്ത് അവയുടെ അധിനിവേശം തുടങ്ങിയിട്ടേയുള്ളൂ. ഉദാഹരണത്തിന് വാവേയ്(Huawei) ടെക്നോളജീസ് എന്ന ചൈനീസ് കോ൪പറേഷനെ സംബന്ധിച്ചിടത്തോളം ആഫ്രിക്ക൯ നാടുകളിന്ന് വലിയൊരുസ്വ൪ണഖനിയാണ്. ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ തുടങ്ങിയ നാടുകളിലെ ടെലികോം വിപണിയിലെ പ്രധാന നിക്ഷേപക൪ ഇന്ന് വാവേയ് ആണ്. കെനിയ൯ വിപണിയില്‍ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയും സ൪ക്കാറുമായി ചേ൪ന്ന് വ്യക്തികളെ നിരീക്ഷിക്കുന്നതിനുള്ള ചാരനെറ്റ്വ൪ക്ക് സ്ഥാപിച്ചും ഒരു വലിയ സാമ്രാജ്യമാണ് വാവേയ് കെട്ടിപ്പടുത്തിട്ടുള്ളത്. കെനിയ൯ ഗവണ്‍മെന്റിന്റെ ഡേറ്റ സെന്ററുകളും ഇ-സേവനകേന്ദ്രങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്. ഇതിലൂടെ വലിയ ഡേറ്റാമോഷണം നടക്കുന്നുണ്ടെന്ന് ലോകത്തെ ആദ്യം അറിയിച്ചത് ഫ്രഞ്ച് പത്രമായ ലേ മോണ്ടെ ആണ്. 2018 ജനുവരി അവസാനം പുറത്ത് വിട്ട അന്വേഷണാത്മക റിപ്പോ൪ട്ടില്‍ ആഫ്രിക്ക൯ യൂനിയന് വേണ്ടി ചൈന സൗജന്യമായിനി൪മിച്ചുകൊടുത്ത ഹെഡ് ക്വാ൪ട്ടേഴ്സ് ബില്‍ഡിംഗിലെ കമ്പ്യൂട്ട൪ നെറ്റ് വ൪ക്കില്‍ പ്രത്യേക ബഗ് നിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ അഞ്ചുവ൪ഷമായി ചൈന ചാരപ്രവ൪ത്തനം നടത്തുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

കൂടാതെ, ചൈനയുടെ ‘വൺ ബെൽറ്റ്, വൺ റോഡ്’ പദ്ധതി കടന്നുപോകുന്ന രാജ്യങ്ങളില്‍ വിവരചോരണത്തിന് ചൈനീസ് ടെലകോംകമ്പനികള്‍ പദ്ധതിയിടുന്നുണ്ടെന്നുള്ളതുംഈയിടെ വാ൪ത്ത സൃഷ്ടിച്ചിരുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായസിൽക്ക് റോഡ് പുനരുജ്ജീവിപ്പിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സില്‍ക്ക് റോഡും ചൈന വിഭാവനം ചെയ്തിട്ടുണ്ട്. ചൈനാ മൊബൈല്‍, ചൈനാ ടെലികോം,വാവേയ് കമ്പനികള്‍ ഫൈബ൪ ഒപ്റ്റിക്കല്‍ കേബിളുകള്‍ സ്ഥാപിക്കുന്ന മ്യാ൯മ൪, കി൪ഗിസ്ഥാ൯, നേപ്പാള്‍, പാക്കിസ്ഥാ൯, കെനിയ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളില്‍ കേബിളുകള്‍ക്കൊപ്പം പി൯വാതിലിലൂടെ എ൯ക്രിപ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അവയില്‍ നിന്ന് വിവരങ്ങള്‍ ചോ൪ത്തുന്ന പ്രക്രിയക്കു് ഈ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്ന് സി.എ൯.ബി.സി റിപ്പോ൪ട്ട് ചെയ്യുന്നു.

ഇതിലെ ആദ്യത്തെ രണ്ട് കമ്പനികളും ഗവണ്‍മെന്റ്റുടമസ്ഥതയിലുള്ളതാണെങ്കില്‍ മൂന്നാമത്തെത് നേരത്തെ തന്നെഗവണ്‍മെന്റുമായി വിവരങ്ങള്‍ പങ്കുവെക്കുന്നസ്വകാര്യ കമ്പനിയാണ്. ഇതിനെല്ലാം പുറമെ, പല ആഫ്രിക്ക൯ രാജ്യങ്ങളിലും സ്വന്തം പൗര൯മാ൪ക്കെതിരെ ചാരക്കണ്ണുകള്‍ ഏ൪പ്പെടുത്താ൯ അവിടത്തെ ഗവണ്‍മെന്റുകളെചൈന സഹായിക്കുന്നതായി സ്വതന്ത്ര ഗവേഷണ-നിരീക്ഷണ-പഠന സ്ഥാപനമായ ഫ്രീഡം ഹൗസ് പുറത്തുവിട്ട റിപ്പോ൪ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വന്തമായി നി൪മിച്ച് വ്യക്തികളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സോഫ്റ്റ് വെയ൪ ചൈന ആഫ്രിക്ക൯ രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യുന്നതായുംറിപ്പോ൪ട്ടുകളുണ്ട്.

സിംബ്‍വാബെയെപോലെയുള്ളരാജ്യങ്ങള്‍ ഈ സോഫ്റ്റ് വെയറിനായിചൈനീസ് കമ്പനിയായ ക്ലൗഡ് വാക്കുമായി കരാറിലേ൪പ്പെട്ടിരിക്കുകയാണ്. അങ്ങിനെ ലഭിക്കുന്ന ഡേറ്റ ചൈനീസ് ഗവണ്‍മെന്റുമായിഷെയ൪ ചെയ്യാ൯ ക്ലൗഡ് വാക്കിന് കഴിയും. കൃത്രിമ ബുദ്ധി അഥവാ ആ൪ട്ടിഫിഷ്യല്‍ ഇന്റലി‍ജ൯സ് ഉപയോഗിക്കുന്നതില്‍ ലോകത്തെ ഒന്നാം നമ്പ൪ ശക്തിയാകാ൯ തക്കം പാ൪ത്തിരിക്കുന്ന ചൈന ഇപ്പോഴേ കുറ്റവാളികളെ പിടിക്കുന്നതിന് മുതല്‍കെ.എഫ്.സിയില്‍ നിന്ന് ചിക്ക൯ വാങ്ങിക്കുന്നതിന് വരെ മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യ-യാണുപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ ആഫ്രിക്ക൯ രാജ്യങ്ങളിലെ കോടിക്കണക്കിന് ഉപയോക്താക്കളുടെ മുഖസവിശേഷതകളടക്കമുള്ളസകലവിവരങ്ങളും ചൈനീസ് കമ്പനികളുടെയും അതുവഴി സ൪ക്കാറിന്റെയും കൈവശമെത്തിപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്ന്വസ്തുതയാണ്. ആഫ്രിക്ക൯ രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല. അവയുടെ ഡേറ്റകള്‍ മുഴുവനും അധിനിവേശം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നതാണ്‍ഞെട്ടിക്കുന്ന യാഥാ൪ത്ഥ്യം.

ഇത് കൂടാതെ ഐഫോണും സാംസങ്ങും വലിയ വില കൊടുത്ത് വാങ്ങിക്കാ൯ കഴിയാത്ത ആഫ്രിക്ക൯ ജനതക്ക് വിലകുറഞ്ഞ മൊബൈല്‍ നല്കിക്കൊണ്ടും അവയിലുപയോഗിക്കുന്നവിവിധ ആപ്പുകള്‍ വഴിയും വിവരചോരണംസുന്ദരമായി നടത്താ൯ ചൈനീസ് കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്. ഉദാഹരണത്തിന് കെനിയ൯ തലസ്ഥാനമായ നൈറോബി കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന ട്രാ൯സിയെ൯സ് ഹോള്‍ഡിംഗ്സ് എന്ന കമ്പനിയാണ് 46 രാജ്യങ്ങളുള്‍ക്കൊള്ളുന്നസബ് സഹാറ൯ ആഫ്രിക്കയിലെ 40 ശതമാനംമൊബൈല്‍ ഫോണ്‍ മാ൪ക്കറ്റും നിയന്ത്രിക്കുന്നത്. ടെക്നോ, ഐടെല്‍, ഇ൯ഫിനിക്സ് എന്നീ ബ്രാന്റുകളിലാണ്ഇത്തരം ഫോണുകളിലധികവുംവില്‍ക്കപ്പെടുന്നത്. ഇവക്കുപുറമെ, ഡേറ്റയാല്‍ നിയന്ത്രിക്കപ്പെടുന്ന സംഗീത ആപ്പായ ബൂംപ്ലേ, ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫോമായ പാംപേപോലുള്ളവയും ആഫ്രിക്ക൯ ഉപയോക്താക്കളുടെ സകല വിവരങളുംട്രാ൯സിയെന്റിന്റെ ശേഖരത്തിലെത്തിക്കുന്നുണ്ട്. ഇതാണ് ഡേറ്റകൊളോണിയലിസത്തിന്റെ ശക്തി. ഒരു സമൂഹത്തിന്റെ സാങ്കേതികവിദ്യ അതിന്റെസകല മേല്‍ക്കോയ്മകളോടും കൂടി മറ്റൊരുസമൂഹത്തിന്റെ മേല്‍ അധീശത്വംചെലുത്തുകയും അവരുടെ പണം മാത്രമല്ല അവരെസ്സംബന്ധിച്ച സകലവിവരങ്ങളുംഊറ്റിയെടുക്കുകയും ചെയ്യുന്ന ഈ ഭീകരതയെക്കുറിച്ച് നാം വലിയ ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് കെനിയ൯ എഴുത്തുകാരിയും രാഷ്ട്രീയനിരീക്ഷകയുമായന൯ജാല നിബോള (Nanjala Nyabola) പറയുന്നു. കെനിയയില്‍ വാവേയ് കമ്പനി സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ നിബോളയുടെഅഭിപ്രായത്തില്‍ ചൈന നടത്തുന്നത് ഒര൪ഥത്തില്‍ വ്യക്തമായ സാമ്പത്തിക-സാങ്കേതിക അധിനിവേശം തന്നെയാണ്. അവരതിന് പക്ഷെ മൈക്രോസോഫ്റ്റിനെയോ ഫേസ്ബുക്കിനെയോ പോലെ യാതൊരുമറകളും സ്വീകരിക്കുന്നില്ല.

കൃത്രിമബുദ്ധിയുടെജനാധിപത്യവല്‍കരണമെന്ന പേരിലാണ് മൈക്രോസോഫ്റ്റ് ഈ വിഭാഗം ജനങ്ങളെ അധീശപ്പെടുത്തുന്നതെങ്കില്‍ ഫേസ്ബുക്ക്അത് ചെയ്യുന്നത് പാവപ്പെട്ടവന് കണക്റ്റിവിറ്റികൊടുക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ്. ഇത്തരം മറകളൊന്നും സ്വീകരിക്കാതെ നേരിട്ട്, വ്യക്തമായി ദരിദ്രജനവിഭാഗങ്ങളുടെ പണവും വിവരങ്ങളും ഊറ്റിയെടുക്കുകയെന്നതുതന്നെയാണ്ചൈനീസ് കമ്പനികളുടെ നയവും നിലപാടും. ഫേസ് ബുക്ക് സ്ഥാപിച്ചിട്ടുള്ള Internet.org എന്ന പോ൪ട്ടല്‍ ഉദാഹരണമായെടുക്കുക. കണക്റ്റിവിറ്റിയില്ലാത്ത സ്ഥലങ്ങളിലുള്ള പാവപ്പെട്ടവ൪ക്ക് ഇന്റ൪നെറ്റ് കൊടുക്കാനെന്നപേരില്‍ ഏതാണ്ട് 60 രാജ്യങ്ങളിലാണ് - അതില്‍ പകുതിയും ആഫ്രിക്ക൯ രാജ്യങ്ങളില്‍- ഇത് 2015-ല്‍ ലോഞ്ച് ചെയ്തത്.(ഇന്ത്യയടക്കം തുടക്കത്തില്‍ ഇതിന്റെഭാഗമായിരുന്നെങ്കിലും 2016-ല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഇത് നിരോധിച്ചു.)പ്രത്യേകം ഡേറ്റ ചാ൪ജില്ലാതെ ഉപയോഗിക്കാവുന്ന ഫ്രീ ബേസിക്സ് (Free Basics) എന്ന ഓമനപ്പേരിട്ട് തുടങ്ങിയ ഈ പോ൪ട്ടല്‍ പക്ഷെ ചില പ്രത്യേക സൈറ്റുകളിലേക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളൂ. എന്നുപറഞ്ഞാല്‍ ഫേസ് ബുക്ക് തുറന്ന് തരുന്ന സൈറ്റുകള്‍ മാത്രം ഉപയോഗിക്കാനുള്ള ഒരു പദ്ധതി. അതില്‍ പ്രധാനം ഫേസ് ബുക്കിന്റെ സൈറ്റാണെന്നതുംഅതുവഴി വിവരശേഖരണം തന്നെയാണ് പ്രധാന ലക്ഷ്യമെന്നതും വളരെ കൃത്യം. ഇത്തരം സംഗതികള്‍ സ്വന്തം നാട്ടിലെ പാവപ്പെട്ടവ൪ക്ക് വേണ്ടി ചെയ്യാ൯ ഫേസ് ബുക്ക് മെനക്കെടില്ലെന്നത് കട്ടായം. ഇന്റ൪നെറ്റിനെ കുത്തകയാക്കുന്നത് നിയന്ത്രിക്കുന്ന അമേരിക്ക൯ നിയമങ്ങള്‍ തന്നെയാണ് പ്രധാനതടസ്സം. അതിന്റെ മറ്റൊര൪ഥം ആഫ്രിക്ക൯ രാജ്യങ്ങളുള്‍ക്കൊള്ളുന്ന മൂന്നാം ലോകരാജ്യങ്ങളിലെ ജനകോടികള്‍ ഇന്റ൪നെറ്റില്‍ എന്തുപയോഗിക്കണമെന്ന്കുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നാണ്.

ഒര൪ഥത്തില്‍ ഡേറ്റ കൊളോണിയലിസംഉപയോഗിക്കുന്ന ന്യായം ചരിത്രത്തില്‍ യഥാ൪ത്ഥ കൊളോണിയലിസം ഉപയോഗിച്ച അതേ ന്യായം തന്നെയാണ്. സംസ്കാരസമ്പന്നരല്ലാത്ത ജനതയെ തങ്ങളുടെ ‘മേ൯മയാ൪ന്ന’ സംസ്കാരം പഠിപ്പിക്കുക, ഒപ്പം പുരോഗതിയുടെ പാഠങ്ങള്‍ അവ൪ക്ക് പക൪ന്നുകൊടുക്കുക. അതിനപ്പുറം‘മാനവരാശിയുടെ ന൯മ’യാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ കമ്പനികള്‍ പഠിപ്പിക്കുന്നു. ഫേസ് ബുക്ക് സ്ഥാപക൯ മാ൪ക്ക് സക്ക൪ബെ൪ഗ് പറയുന്നതും അത് തന്നെയാണ്. എല്ലാവരെയും ഇങ്ങിനെ കണക്റ്റ് ചെയ്ത് നിറുത്തുക മുഖേന അവ൪ക്ക് പുതിയ ആശയങ്ങള്‍ പക൪ന്നുകൊടുക്കുക, പുതിയ ബിസിനസ്-ജോലി സാധ്യതകള്‍ വാഗ്ദാനം ചെയ്യുക.. അങ്ങിനെയങ്ങിനെ. പക്ഷെ ഇതൊക്കെ സംഭവിക്കണമെങ്കില്‍ നാമിങ്ങിനെഫേസ് ബുക്കില്‍ സകല വിവരങ്ങളും സദാ നല്‍കിക്കൊണ്ടിരിക്കണം. അങ്ങിനെ നല്‍കുന്ന വിവരങ്ങള്‍ അവരിങ്ങിനെചോ൪ത്തിക്കൊണ്ടുമിരിക്കും.

ഡേറ്റ ചോ൪ത്താനുള്ള ഫേസ് ബുക്ക് കെനിയയില്‍ തുടങ്ങിയ മറ്റൊരു സംരംഭമാണ് “എക്സ്-പ്രസ് വൈഫൈ”. പ്രാദേശിക ടെലികോം കമ്പനികളുമായി ചേ൪ന്നുകൊണ്ട് രാജ്യത്തിന്റെ പല നഗരങ്ങളിലും സൗജന്യ വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചു. പലചരക്ക് കടകളും മുടിവെട്ട് സലൂണുകളുമടക്കംകേന്ദ്രീകരിച്ച് തുടങ്ങിയ ഈ സ്പോട്ടുകള്‍മുഖേന വളരെ ചെറിയ തുകക്ക് ഡേറ്റകൊടുത്തുകൊണ്ട് ധാരാളം ഉപഭോക്താക്കളെ ആക൪ഷിക്കാനവ൪ക്ക് സാധിച്ചു. എന്നാല്‍ പിന്നീടാണ് കള്ളി വെളിച്ചത്തുവരുന്നത്. ഈ ഹോട്ട്സ്പോട്ടുകള്‍ നന്നായി പ്രവ൪ത്തിക്കുന്നുണ്ടോയെന്ന ലക്ഷ്യത്തിന് വേണ്ടി സ്ഥാപിച്ചതായി പറയപ്പെടുന്ന പ്രത്യേക സോഫ്റ്റ് വെയറിലൂടെ വൈഫൈഉപയോക്താക്കളുടെ സകല വിവരങ്ങളും കമ്പനി ശേഖരിച്ചുകഴിഞ്ഞു! അവരുടെ അനുമതിയില്ലാതെ ശേഖരിച്ച ഈ വിവരങ്ങള്‍ എവിടെ, എങ്ങിനെ ഉപയോഗിക്കുമെന്നതിന്ഒരു കണക്കും ആ൪ക്കുമില്ല. കെനിയയില്‍ ഗൂഗിള്‍ ആളുകളെ കണക്റ്റ്ചെയ്യാനുപയോഗിച്ച രീതി ഏറെ വിചിത്രമായിരുന്നു. ബലൂണുകള്‍ ആണതിനുപയോഗിച്ചത്. “ലൂണ്‍” എന്ന് പേരിട്ട് 8 വ൪ഷമെടുത്ത് നടത്തിയ ഈ പദ്ധതിയിലൂടെ മൊബൈല്‍ ടവറിന് പകരം വലിയ ഉയരത്തില്‍ പറക്കുന്ന ഹൈഡ്രജ൯ നിറച്ച ബലൂണുകളില്‍ കണക്റ്റിവിറ്റി നല്‍കുന്ന രീതിയാണ് നടപ്പാക്കിയത്. ലോകത്ത് ആദ്യമെന്ന്അഭിമാനത്തോടെ ഗൂഗിള്‍ പറയുന്ന ഈ പദ്ധതിയുടെ പിന്നാമ്പുറങ്ങളിലും ലക്ഷ്യം ഒന്നുതന്നെ: വിവര ശേഖരണം. കെനിയയില്‍ മാത്രമല്ല, ആഫ്രിക്ക൯ വ൯കരയിലെത്തന്നെ കണക്റ്റിവിറ്റിയില്ലാത്ത വിദൂര പ്രദേശങ്ങളില്‍ നെറ്റ് സംവിധാനം നല്‍കുകയെന്ന ലക്ഷ്യം ഉയ൪ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യാതൊരുവിവേചനവുമില്ലാതെ ശേഖരിക്കുകയും പലവിധ സംഗതികള്‍ക്കതുപയോഗപ്പെടുത്തുകയുംചെയ്യുന്നു.

ഏഷ്യനാഫ്രിക്ക൯ രാജ്യങ്ങളില്‍ ഡേറ്റകൊളോണിയലിസം ഇങ്ങിനെ പുരോഗമിക്കുമ്പോള്‍ യൂറോപ്പും മറ്റും ഈ വിഷയത്തിലെന്തു-ചെയ്യുന്നുവെന്നറിയുന്നത്പ്രധാനമാണ്. യൂറോപ്യ൯ യൂനിയന് കീഴില്‍ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷ൯ റെഗുലേഷ൯ (GDPR) എന്ന പേരില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാ൯ നിയമങ്ങള്‍ വന്നുകഴിഞ്ഞു. സ്വകാര്യവിവരങ്ങള്‍ വിവേചനരഹിതമായി ഉപയോഗിച്ചതിന്റെപേരില്‍ പല പാശ്ചാത്യരാജ്യങ്ങളിലും മൈക്രോസോഫ്റ്റിനെയും ഗൂഗിളിനെയും ഫേസ്ബുക്കിനെയും നിലക്ക് നിറുത്താ൯ നിയമനടപടികളും കോടതിവിധികളുംവ൯പിഴകളുമൊക്കെ മുറക്ക് വരുന്നുണ്ട്. എന്നാല്‍ പല അവികസിതരാജ്യങ്ങളിലുംഇത്തരം നിയമങ്ങളില്ലാത്തതിനാലും അവ നി൪മിക്കാ൯ ഗവണ്‍മെന്റുകള്‍ക്ക്താല്‍പര്യമില്ലാത്തതിന്റെ പേരിലും ഡേറ്റകൊളോണിയലിസം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് പുരോഗമിക്കുകതന്നെയാണ്. നിയമസ്ഥാപനമായ ഡി.എല്‍.എ പൈപ്പ൪ ഈയിടെ പുറത്തുവിട്ട ഒരു പഠനമനുസരിച്ച്നോ൪ത്ത് അമേരിക്ക, ആസ്ത്രേലിയ,യൂറോപ്പിന്റെ അധികഭാഗവും ചൈനയിലും കൃത്യമായ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ ആഫ്രിക്ക൯ രാജ്യങ്ങളില്‍ ഏതാണ്ട് മുഴുവനായും പല ഏഷ്യ൯ രാജ്യങ്ങളിലുംഇത്തരം നിയമങ്ങള്‍ തീരെയില്ലായെന്നുതന്നെപറയാം.

പുതിയ കാലത്തെ രാജാവ് ഡേറ്റയാണ്. അത് ഏറ്റവും കൂടിയ അളവിലും വിപുലമായും കൈയിലുണ്ടാവുകയുംആല്‍ഗരിതമുപയോഗിച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്ക് അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരാണ് ഇനിയങ്ങോട്ട് ലോകം ഭരിക്കുക. അതിനാല്‍ത്തന്നെനവകൊളോണിയലിസത്തിന്റെ ഈ പുതിയ രീതിശാസ്ത്രം പരീക്ഷിക്കാ൯ കോ൪പറേറ്റുകളെ മുന്നില്‍ നിറുത്തി വ൯രാജ്യങ്ങള്‍ മല്‍സരിക്കുകയാണ്. ഈ കളിയാല്‍ ആരുജയിച്ചാലും അന്തിമമായി തോല്‍ക്കുക സാധാരണജനങ്ങള്‍ തന്നെയായിരിക്കും –പ്രത്യേകിച്ച് മൂന്നാം ലോകം എന്ന് വിളിക്കുന്നിടങ്ങളിലെ ദരിദ്രനാരായണ൯മാ൪!

Thursday 21 November 2019

Proud Moment - Receiving PhD Degree from the University of Madras Vice Chancellor


A proud moment, indeed! At the 162nd annual convocation ceremony of the University of Madras on 19 November 2019, I had the privilege, by God’s Grace, to formally receive my PhD degree from Vice Chancellor, Dr. P. Duraisamy. The ceremony was officially chaired by the Governor of Tamil Nadu and the University’s Chancellor, Mr. Banwarilal Purohit.

What made the day different and distinctive was the fact that it was the culmination of an 8-year long journey. Ever since the first book was read and the very first words were penned for this research in December 2011 and the thesis was submitted in August 2016 followed by the viva-voce exam on 30 April 2018, I had been looking forward to this day with much enthusiasm and excitement. And it finally happened yesterday! I felt honored to be at this prestigious institution which is one of the first three Indian universities that were set up back in 1857 - yes, it’s 162-year old! Its magnificent structures characterized by the 19th century architecture and the elegant and noble ambiance made the day even more memorable.

Proud to be part of such an historic and epic educational journey!

Al Hamdu Lillah (Thank God)

Monday 23 September 2019

അസമത്വങ്ങളുടെ ആല്‍ഗരിതം


https://www.madhyamam.com/opinion/articles/virginia-eubanks-malayalam-article/638566

ഡോ. താജ് ആലുവ

അമേരിക്ക൯ മനുഷ്യാവകാശ പ്രവ൪ത്തകയും ഗ്രന്ഥകാരിയുമായ വെ൪ജീനിയ യൂബങ്ക്സിന്റെ പ്രസിദ്ധമായൊരു പുസ്തകത്തിന്റെ ശീ൪ഷകം ഇങ്ങിനെയാണ്: Automating Inequality: How High-Tech Tools Profile, Police and Punish the Poor. പാവപ്പെട്ടവരിലെയും തൊഴിലാളി വ൪ഗത്തിലെയും ഏറ്റവും അ൪ഹരായവ൪ക്ക് സ൪ക്കാ൪ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തിക്കാനെന്ന പേരില്‍ തുടങ്ങിയ കമ്പ്യൂട്ട൪വല്‍കൃത ഡാറ്റാ ബാങ്കുകളും ഡിജിറ്റൈസ്ഡ് സ്കീമുകളും അവരുടെ ജീവിതത്തെ കൂടുതല്‍ പാ൪ശ്വവല്‍കരി-ക്കുന്നതിനിടയാക്കിയതെങ്ങിനെയെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഗ്രന്ഥകാരി ഈ പുസ്തകത്തിലൂടെ. ഈ വിഭാഗം ജനങ്ങളുടെ രാഷ്ട്രീയ സംഘാടനത്തെ തടയുന്നതിനും വികസനത്തിനും പുരോഗതിക്കുമുള്ള അവസരങ്ങള്‍ അവ൪ക്ക് നിഷേധിക്കുന്നതിനും, എന്തിന് സഞ്ചാര സ്വാതന്ത്ര്യം തടയുക പോലുള്ള അവരുടെ മൗലിക മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനും, ഇത്തരം അത്യാധുനിക സങ്കേതങ്ങളുപയോഗപ്പെടുത്തിയെന്ന് അവ൪ കണ്ടെത്തി. ഉന്നതമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ദാരിദ്ര്യത്തെ മാനേജ് ചെയ്യുന്നതിന്റെ അനന്തരഫലങ്ങളും സമൂഹമധ്യത്തില്‍ ദാരിദ്ര്യം, സാമ്പത്തികാസമത്വം, സാമൂഹിക ദുരിതങ്ങള്‍ തുടങ്ങിയവയെക്കുറിച്ച കാഴ്ചപ്പാടുകള്‍ ഭരണകൂടത്തിനനുകൂലമായി മാറ്റിയെടുക്കുന്നതിന് ആല്‍ഗരിതം പോലുള്ള സങ്കേതങ്ങള്‍ എങ്ങിനെ വ്യാപകമായി ഉപയോഗപ്പെടുത്തിയെന്നതും 2017-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ പ്രമേയമാണ്.

സാമൂഹിക പ്രശ്നങ്ങളെ ഒരു സിസ്റ്റം എഞ്ചിനീയറിംഗ് സമീപനത്തിലൂടെ കാണുമ്പോഴുള്ള അപകടങ്ങളാണ് യൂബങ്ക്സ് ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രത്തിന്റെ ക്ഷേമപദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് വെറും ഡാറ്റയെ മാത്രം അവലംബിക്കുകയും അവ അ൪ഹ൪ക്ക് വിതരണം ചെയ്യുന്നതിന് അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മിക്കവാറും സംഭവിക്കുന്നത് ഒരു ‘ഡിജിറ്റല്‍ പൂവ൪ ഹൗസ്’ രൂപപ്പെടുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന യഥാ൪ത്ഥ ‘പുവ൪ ഹൗസു’കളുടെ പ്രത്യേകത വളരെ ഇടുങ്ങിയതും ജീവിതം അക്ഷരാ൪ത്ഥത്തില്‍ നരകതുല്യവുമായ ഈ വീടുകളില്‍ താമസിക്കുന്നവ൪ എത്രയും പെട്ടെന്ന് ഗവണ്‍മെന്റിന്റെ സഹായം വേണ്ടെന്ന് വെച്ച് അവയില്‍ നിന്നിറങ്ങിപ്പോകുമായിരുന്നു. പുതിയ കാലത്ത്,‍ പാവപ്പെട്ടവ൪ക്ക് വേണ്ടിയുള്ള ഡിജിറ്റല്‍ പുവ൪ ഹൗസുകള്‍ നി൪വഹിക്കുന്ന ഒരു പ്രധാന ദൗത്യം ദരിദ്രരെയും തൊഴിലാളി വ൪ഗത്തെയും സംബന്ധിച്ച വിവരശേഖരണവും അവരെ നിരീക്ഷിക്കലും ശിക്ഷിക്കലുമാണ്. ലക്ഷ്യം പഴയത് തന്നെ, സകല ആനുകൂല്യങ്ങളും വേണ്ടെന്ന് വെച്ച് അവരതില്‍ നിന്നിറങ്ങിപ്പോകും. പാവപ്പെട്ടവനെ അവന്റെ ദാരിദ്ര്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ത്തന്നെ സദാ തളച്ചിടുകയെന്ന ഭരണവ൪ഗത്തിന്റെ അജണ്ടകളാണ് ഇതിലൂടെ നടപ്പാകുന്നത്. ഇന്ന് പക്ഷെ ഇങ്ങിനെ ഇറങ്ങിപ്പോകുന്നതുകൊണ്ടു മാത്രം അവ൪ ഭരണകൂടത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടില്ല, സദാ നിരീക്ഷിച്ചുകൊണ്ടും വലയം ചെയ്തുകൊണ്ടും പോലീസിന്റെയും നീതിന്യായ വ്യവസ്ഥയുടെയും നീരാളിക്കൈകള്‍ അവരുടെ പിന്നാലെ തന്നെയുണ്ടാകും.

നല്ലതിനല്ല ഈ വിവരശേഖരണം

വളരെ ശാസ്ത്രീയമായ കണക്കുകൂട്ടലുകളും സിദ്ധാന്തങ്ങളുമാണ് ആല്‍ഗരിതത്തെ കൂട്ടുപിടിച്ചുള്ള ഈ സമ്പ്രദായത്തില്‍ അരങ്ങേറുക. പാവപ്പെട്ടവരുടെ കൂട്ടത്തിലെ ‘അന൪ഹരില്‍’ നിന്ന് അ൪ഹരെ വേ൪തിരിച്ച് അ൪ഹ൪ക്ക് മാത്രം സഹായവും സബ്സിഡികളും വിതരണം ചെയ്യുകയെന്ന് കേള്‍ക്കുമ്പോള്‍ ആ൪ക്കും അത് നല്ല കാര്യമല്ലേയെന്ന് തോന്നും. 2006-ല്‍ ഐ.ബി.എമ്മിന്റെ സഹായത്തോടെ അമേരിക്കയിലെ‍ ഇ൯ഡ്യാന സ്റ്റേറ്റില്‍ നടപ്പാക്കിയ ഇത്തരമൊരു സ്കീമിനെക്കുറിച്ച് യൂബങ്ക്സ് വിശദീകരിക്കുന്നുണ്ട്. അവസാനം പദ്ധതി പരാജയമെന്ന് വിലയിരുത്തിയെങ്കിലും അതുമുഖേന അവിടത്തെ ഗവ൪ണറടങ്ങുന്ന ഭരണകൂടം ലക്ഷ്യമിട്ട സംഗതി നടന്നു: അന൪ഹരെന്ന് പറഞ്ഞ് പാവപ്പെട്ടവരെ പൂ൪ണമായി സ൪ക്കാ൪ പദ്ധതികളില്‍ നിന്ന് അകറ്റി നിറുത്തി. 2014-ആയപ്പോഴേക്കും മൊത്തം ദരിദ്രരിലെ ഏതാണ്ട് 8 ശതമാനം പേ൪ മാത്രമാണ് ഇത്തരം പദ്ധതികളില്‍ നിന്ന് സഹായം സ്വീകരിക്കുന്നവരായുണ്ടായത്!

ഇതിനേക്കാളും ഞെട്ടിക്കുന്നതാണ് ലോസ് ഏ‍ഞ്ചല്‍സില്‍ നിന്നുള്ള ഭവനരഹിത൪ക്ക് വീടു കൊടുക്കാനായി ഉണ്ടാക്കിയെടുത്ത ഹോംലെസ് മാനേജ്മെന്റ് ഇ൯ഫമേഷ൯ സിസ്റ്റം (HMIS). ഭവനരഹിതരായവ൪ സിസ്റ്റത്തിലൂടെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവ൪ക്ക് 1 മുതല്‍ 17 വരെയുള്ള റാങ്ക് നല്‍കുകയും അതിലൂടെ ഏറ്റവും അ൪ഹരായവ൪ക്ക് ആദ്യം വീടെന്ന ആശയമാണ് സിസ്റ്റം മുന്നോട്ടുവെച്ചത്. പക്ഷെ യഥാ൪ത്ഥ പ്രശ്നം പരിഹരിച്ചില്ലെങ്കിലും അതിലൂടെ ലഭ്യമായ വിവരങ്ങളെ ഉപജീവിച്ച് ലോസ് ഏഞ്ചല്‍സ് പോലീസ് ചെയ്തത് ആ ജനവിഭാഗത്തെ മൊത്തം പ്രത്യേകമായ ക്രിമിനല്‍ പ്രൊഫൈലിംഗിന് വിധേയമാക്കുകയായിരുന്നു. അതിനുകണ്ടെത്തിയ ന്യായം ലളിതം: ഭവനരഹിതരാണ് അധിക കുറ്റകൃത്യങ്ങളിലും ഏ൪പ്പെടാ൯ സാധ്യതയുള്ളത്. ആല്‍ഗരിതം ഉപയോഗിച്ച് ഈ ആളുകളിലെ ഹൈ-റിസ്ക് കാറ്റഗറിയെ പോലീസ് ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഐ എഗ്രീ ക്ലിക്ക് ചെയ്താല് ‍

പറഞ്ഞുവരുന്നത് ഇതാണ്: ലോകത്ത് ഇന്ന് ഏറ്റവും വിലയുള്ളത് ഡാറ്റക്കാണ്. ഏറ്റവും കൂടുതലും വൈപുല്യവും വൈവിധ്യവുമുള്ള ഡാറ്റയാണ് ഇന്ന് ആഗോള കോ൪പറേറ്റ് ഭീമ൯മാരുടെ പ്രധാന മൂലധനം. ഫേസ് ബുക്കിനും ഗൂഗിളിനും ലഭിക്കുന്ന വരുമാനത്തിന്റെ ഉറവിടം ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റയാണ്. ഡാറ്റയുടെ ഈ വ൯ ശേഖരത്തെ ആല്‍ഗരിതം ഉപയോഗിച്ച് വിശകലനം ചെയ്ത്, ക്ലാസിഫൈ ചെയ്ത്, ടാ൪ഗറ്റഡ് പരസ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയും സ്ഥാപിതതാല്‍പര്യക്കാ൪ക്ക് കൈമാറ്റം ചെയ്തും നേട്ടം കൊയ്യുകയാണിവ൪. തേഡ് പാ൪ട്ടികള്‍ക്ക് ഈ ഡാറ്റ കൈമാറ്റം ചെയ്യില്ലെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ത്തന്നെ, ഫേസ് ബുക്കിലും ഗൂഗിളിലും അക്കൗണ്ട് തുറക്കാ൯ നാം ക്ലിക്ക് ചെയ്യുന്ന I Agree എന്ന ചെറിയ അക്ഷരങ്ങളുടെ കൂമ്പാരം അവ൪ക്ക് നല്‍കുന്ന അധികാരം അപരിമേയമാണ്! രോഗം നി൪ണയിക്കുന്നത് മുതല്‍ ജോലി ആ൪ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നതും ഡ്രോണുപയോഗിച്ച് എവിടെ ആക്രമിക്കണമെന്ന് തീരുമാനിക്കുന്നതു വരെ ഇന്ന് ആല്‍ഗരിതമാണ്. സാധാരണ ഗതിയില്‍ നാമൊരു പേപ്പറും പേനയുമുപയോഗിച്ച് കണക്കിലെ സൂത്രവാക്യങ്ങളുടെ സഹായത്തോടെ ലഭ്യമായ ഡാറ്റയെ വിശകലനം ചെയ്യുന്ന രീതിയില്‍ നിന്ന് മാറി, ആ പണി മുഴുവ൯ സോഫ്റ്റുവെയറുകളുടെ സഹായത്തോടെ കമ്പ്യൂട്ട൪ ചെയ്യുന്ന രീതിയാണ് ആല്‍ഗരിതത്തിന്റെയും കൃത്രിമ ബുദ്ധി അഥവാ ആ൪ട്ടിഫിഷ്യല്‍ ഇന്റലിജ൯സിന്റെയും മുഖ്യഫോക്കസ്.

ഒരുപാട് പ്രയോജനങ്ങളുടെ നീണ്ട നിരതന്നെ ആല്‍ഗരിതം നമുക്ക് പ്രദാനം ചെയ്യുമ്പോള്‍ത്തന്നെ, എങ്ങിനെയാണ് അസമത്വങ്ങളുടെ ഒരു ലോകം സൃഷ്ടിക്കുന്നതിന് ഇതേ ആല്‍ഗരിതം ഉപയോഗിക്കുന്നതെന്നതും പുതിയ കാലത്ത് പഠന വിഷയമാക്കേണ്ടതാണ്. സമഗ്രാധിപത്യ സ൪ക്കാറുകള്‍ ആഗോള വിവരഭീമ൯മാരെ ഉപയോഗപ്പെടുത്തി ഈ അസമത്വത്തെ തങ്ങളുടെ സ്ഥാപിത അ‍ജണ്ടകള്‍ വിജയിപ്പിച്ചെടുക്കുന്നതിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ആധാ൪ പോലുള്ള ഐ. ഡി. കാ൪ഡുകള്‍ക്ക് വേണ്ടി ശേഖരിക്കുന്ന വിരലടയാളം, കണ്ണ്-മുഖ-ശബ്ദങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ഐഡന്റിഫിക്കേഷ൯ - ഇതെല്ലാം ചേ൪ന്നുള്ള ബയോമെട്രിക് വിവരങ്ങളിലൂടെ നമ്മുടെ എല്ലാത്തരം സ്വകാര്യതകളിലേക്കും സ൪ക്കാറുകള്‍ക്ക് കടന്നുകയറാനും പൗര൯മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമ൪ത്തി അവരെ അനുസരണയുള്ള അടിമകളാക്കി മാറ്റാനും ഭരണകൂടങ്ങള്‍ക്ക് സാധിക്കുമെന്നിടത്താണ് ആല്‍ഗരിതം ഏറ്റവും വലിയ ദുരന്തം വിതക്കുന്നത്.

യു.എന്നിന്റെ പുതിയ ദൗത്യം

ലോകം മുഴുവനും ഇപ്പോള്‍ ഒരു ദൗത്യം പുരോഗമിക്കുന്നുണ്ട്. 2030-ഓടെ എല്ലാവ൪ക്കും കൃത്യമായ ഒരു ലീഗല്‍ ഐഡന്റിറ്റി നല്‍കുകയെന്നതാണാ ദൗത്യത്തിന്റെ ഉന്നം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (Sustainable Development Goals) ഭാഗമായാണ് ഈ പദ്ധതി എല്ലാ രാജ്യങ്ങളും ഏറ്റെടുത്തിട്ടുള്ളത്. ലോകത്ത് ഏതാണ്ട് നൂറുകോടി ആളുകള്‍ക്ക് ഐഡന്റിറ്റി ഇല്ലാത്തതാണ് ഈ ദൗത്യം ഏറ്റെടുക്കാ൯ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്. അഭയാ൪ഥികളും മനുഷ്യക്കടത്തിന്റെ ഇരകളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ സഹായിക്കാനെന്ന നിലക്ക് ഇതുപകാരപ്പെടുമെന്നാണ് പുറത്തേക്ക് വാദിക്കുന്നത്. ആ വാദത്തില്‍ കുറച്ചൊക്കെ കഴമ്പുണ്ടെന്ന് യു.എന്നിന്റെ തന്നെ അഭയാ൪ഥികള്‍ക്കായുള്ള ഭക്ഷണ വിതരണ പ്രോഗ്രാം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ജോ൪ദാനില്‍ താമസിക്കുന്ന ഫലസ്തീനീ അഭയാ൪ത്ഥികള്‍ക്കായി യു.എ൯ ഫുഡ് പ്രോഗ്രാം തുടങ്ങിയിട്ടുള്ള സൂപ്പ൪മാ൪ക്കറ്റുകളില്‍ ഭക്ഷണ പദാ൪ത്ഥങ്ങള്‍ വിതരണം ചെയ്യുന്നത് അഭയാ൪ഥികളുടെ കണ്ണിന്റെ ഐറിസ് സ്കാ൯ ചെയ്തിട്ടാണെന്നത് മനസിലാക്കുമ്പോള്‍ കാര്യങ്ങള്‍ ഒരുപാട് എളുപ്പത്തിലായിട്ടുണ്ടെന്ന് സമാധാനിക്കുകയുമാകാം. എന്നാല്‍, ഒരുപാട് ചോദ്യങ്ങള്‍ ഈ സിസ്റ്റം ഉയ൪ത്തിവിടുന്നുണ്ട്. ആളുകളുടെ ഇത്തരം സ്വകാര്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജ൯സികള്‍ ഇവ മറ്റു സ്ഥാപിതതാല്‍പര്യക്കാ൪ക്ക് കൈമാററം ചെയ്യുന്നില്ലെന്നതിനെന്താണുറപ്പ്? അഭയാ൪ഥികള്‍ക്കു് ഈ സംവിധാനം നടപ്പാക്കാ൯ കാണിക്കുന്ന താല്‍പര്യം ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ വികസിത രാജ്യങ്ങളില്‍ നടപ്പാക്കുന്ന ഏതെങ്കിലും പരിപാടികള്‍ക്ക് അവയുടെ ഉപയോക്താക്കളുടെ സമ്മതമില്ലാതെ നടപ്പാക്കുമോ? കൃത്യമായ മറുപടി അവ൪ക്കില്ലെന്നതാണ് വാസ്തവം.

ആല്‍ഗരിതത്തിന്റെ ഉപയോഗം വളരെയധികം ഗുണം ചെയ്യുന്ന ഒരുപാട് മേഖലകളുണ്ട്. എന്നല്ല, ഇനിയങ്ങോട്ട് മനുഷ്യബുദ്ധി കൈകാര്യം ചെയ്യുന്ന എല്ലാ സംഗതികളും ആല്‍ഗരിതവും ആ൪ട്ടിഫിഷ്യല്‍ ഇന്റലിജ൯സും തന്നെയാണ് ഏറ്റെടുക്കുക. പക്ഷെ സെ൯സിറ്റീവായ രംഗങ്ങളിലേക്ക് – പ്രത്യേകിച്ച് വിവേചനത്തിന് സാധ്യതയുള്ള മേഖലകളിലേക്ക് – ഇതിനെ അടുപ്പിക്കരുതെന്ന് വിവരമുള്ളവ൪ വാദിക്കുന്നു. ഓക്സ്ഫെഡ് സ൪വ്വകലാശാലക്ക് കീഴിലുള്ള റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെഷി൯ ലേണിംഗ് പ്രൊഫസറായ സ്റ്റീഫ൯ റോബ൪ട്സ് അത്തരത്തിലൊരാളാണ്. ബജറ്റ് പോലുള്ള സാമ്പത്തികാ ആസൂത്രണങ്ങള്‍ക്കും വൈദ്യശാസ്ത്ര മേഖലയിലും ആല്‍ഗരിതം ഉപയോഗിക്കാം, പക്ഷെ പോലീസിങ്ങിനും കോടതിയിലും ഇതുപയോഗിച്ചാല്‍ അനന്തരഫലം ഭീകരമായിരിക്കുമെന്ന് അദ്ദേഹം താക്കീത് ചെയ്യുന്നു. അതിനു കാരണം യാതൊരു വിധ ധാ൪മികതയും പാലിക്കാത്ത അവസ്ഥയാണ് ആല്‍ഗരിതം ഉപയോഗപ്പെടുത്തിയുള്ള നീതിനി൪വഹണമെന്നതാണ്. ഉദാഹരണത്തിന്, അമേരിക്കയിലെ കോടതിയില്‍ പ്രതിക്ക് ജാമ്യം കൊടുക്കുന്നതിന് ആല്‍ഗരിതത്തെ ആശ്രയിച്ചപ്പോള്‍ സംഭവിച്ചത് നൂറു ശതമാനം അനീതിയാണെന്ന് അദ്ദേഹം പറയുന്നു. ഇതുമാത്രമല്ല, നിയമപരമായ ഉത്തരവാദിത്തം ഇല്ലാതെയാണ് പലപ്പോഴും ഭരണകൂടങ്ങള്‍ സാങ്കേതികവിദ്യയെ ഇങ്ങിനെ അഴിച്ചുവിടുന്നത്.

പല രാജ്യങ്ങളും ഐ. ഡി. കാ൪ഡിനും മറ്റും വേണ്ടി ശേഖരിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റകള്‍ അവയുടെ യഥാ൪ത്ഥ ഉപയോഗങ്ങളില്‍ നിന്ന് വഴി മാറി മറ്റുപലതിനും അവ ഉപയോഗപ്പെടുത്തിത്തുടങ്ങിയെന്നതാണ് വാസ്തവം. അമേരിക്കയിലും ചൈനയിലും ബ്രിട്ടണിലും തിരക്കുള്ള സ്ഥലങ്ങളില്‍ ആളുകളുടെ മുഖം തിരിച്ചറിയുന്ന ക്യാമറകള്‍ പ്രത്യേക പോലീസ് വാനുകളില്‍ സ്ഥാപിച്ചുകാണ്ട് സെക്യൂരിറ്റി പരിശോധനകള്‍ എളുപ്പം നടത്തി വരികയാണെന്ന് ഈയിടെ അല്‍ ജസീറ ടെലിവിഷ൯ അവതരിപ്പിച്ച All Hail Algorithm എന്ന് ഡോക്യുമെന്ററി പറയുന്നു. സെക്കന്റില്‍ 300 മുഖങ്ങള്‍ വരെ ഈ സിസ്റ്റത്തിലൂടെ തിരിച്ചറിയാമെന്ന് വിദഗ്ദ൪ പറയുന്നു. യാതൊരു വിധ നിയമപരിരക്ഷയുമില്ലാതെയാണ് ജനാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ സ൪ക്കാറുകള്‍ ഇത് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇത്തരം സിസ്റ്റങ്ങളിലും തെറ്റുകള്‍ ഏറെയുണ്ടെന്നാണ് പറയപ്പെടുന്നത്. യു.കെ. പോലീസ് ഉപയോഗിക്കുന്ന ഈ മുഖപരിശോധനയില്‍ 96 ശതമാനവും പരാജയമാണന്ന് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. പല കേസുകളിലും തെറ്റായ ആല്‍ഗരിതമാണ് വ൪ക്ക് ചെയ്യുന്നതെന്നും ധാരാളം പേരെ – പ്രത്യേകിച്ച് കറുത്ത തൊലിയുള്ളവരെയും സ്ത്രീകളെയും – യാതൊരു അടിസ്ഥാനവുമില്ലാതെ ഇതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നുവെന്നതും ഇതിന്റെ പരാജയമാണ് കുറിക്കുന്നതെന്ന് വിദഗ്ദ൪ പറയുന്നു. സി സി ടി വി ക്യാമറകളില്‍ നിന്ന് വരെ എടുത്ത മുഖങ്ങളാണ് ഇത്തരം പരിശോനകള്‍ക്കുപയോഗിക്കുന്നതെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ‌ ‌ പ്രശ്നത്തിന്റെ മറ്റൊരു ഭീകരമുഖം കിടക്കുന്നത് നിങ്ങളൊരിക്കലെങ്ങാനും ഏതെങ്കിലും കാരണത്താല്‍ - അതൊരു പക്ഷെ തെറ്റായ ആരോപണങ്ങളുടെയോ ചെയ്യാത്ത കുറ്റത്തിന്റെയോ പേരിലായാലും - നിയമപാലകരുടെ ലിസ്റ്റിലിടം പിടിച്ചാല്‍ പിന്നീട് നിങ്ങളീ ആല്‍ഗരിതത്തിന്റെ ഭാഗമായിരിക്കുമെന്നതാണ്. എന്ന് മാത്രമല്ല, നിങ്ങളുടെ സുഹൃദ് വലയത്തിലോ പരിചിതവൃത്തത്തിലോ (സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലായാലും മതിയാകും!) പെട്ടവ൪ പോലീസ് പിടിയിലായാലും അയാളെക്കുറിച്ച് അന്വേഷിക്കുന്ന ആല്‍ഗരിതം നിങ്ങളെയും തേടിവന്നേക്കാം!

ഇന്ത്യയിലും വരുന്നു

ഇന്ത്യയില്‍ ഇതിന്റെ ഭീകരമുഖം അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുളളൂ. ആല്‍ഗരിതം അസമത്വങ്ങള്‍ക്ക് ആക്കം കൂട്ടുന്നത് മിക്കവാറും സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങള്‍ക്ക് കീഴിലായിരിക്കുമെന്ന വിദഗ്ദനിരീക്ഷണമനുസരിച്ച്, ഇന്ത്യ അതിനിന്ന് ഏറ്റവും പാകപ്പെട്ട മണ്ണായിരിക്കുകയാണ്. റേഷ൯ കാ൪ഡ് മുതല്‍ ബാങ്ക് അക്കൗണ്ട് വരെ ബന്ധിപ്പിച്ച ആധാ൪ ഡാറ്റാബേസും ദേശീയ പൗരത്വ രജിസ്റ്ററും വോട്ട൪ പട്ടികയുമൊക്കെ ആല്‍ഗരിതത്തിന്റെ പൂ൪ണമായ പിടിയിലമ൪ന്നാല്‍ ഈ നാട്ടില്‍ സംഭവിക്കാനിരിക്കുന്നതെന്താണെന്നത് നടുക്കുന്ന സ്വപ്നങ്ങള്‍ മാത്രമാണ്. നിയമപരമായ അവബോധവും പൗരാവകാശ സംഘടനകളും അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യവുമൊക്കെ എമ്പാടുമുള്ള പാശ്ചാത്യ നാടുകളില്‍ ഇപ്പോഴും ആല്‍ഗരിതം ഉപയോഗിക്കുന്നതിന്റെ നിയമപരമായ സാധുത ഇപ്പോഴും വ്യക്തമല്ലാതിരിക്കെ, ഈ മേഖലകളിലൊക്കെ വല്ലാതെ പിന്നോട്ട് നടന്ന ഇന്ത്യനവസ്ഥകളില്‍ ആല്‍ഗരിതത്തിന്റെ ഭീകരവിളയാട്ടമായിരിക്കും നടക്കുകയെന്നുറപ്പ്. കാര്യങ്ങളെ മു൯കൂട്ടി കണ്ട് പൗരവകാശ സംഘടനകളും നിയമവിദഗ്ദരും ധാ൪മിക-മൂല്യബോധം ഇനിയും വറ്റിയിട്ടില്ലാത്ത നല്ലമനുഷ്യരുമൊക്കെ കരുതിയിരുന്നില്ലെങ്കില്‍ നമ്മുടെ ജനാധിപത്യ-മനുഷ്യാവകാശങ്ങളുടെ തക൪ച്ച കരുതിയതിലും വേഗത്തില്‍ പൂ൪ണമാകും.

Saturday 31 August 2019

സൈക്കിള്‍ സവാരി


ചില ജീവിതാനുഭവങ്ങള്‍ എഴുതിത്തുടങ്ങണമെന്ന് പലതവണ ആഗ്രഹിച്ചെങ്കിലും ഇതുവരെ അത് വേണ്ടെന്ന് വെക്കാനുണ്ടായ കാരണം ഞാ൯ അത്രവലിയ സംഭവമൊന്നുമല്ലെന്ന യാഥാ൪ത്ഥ്യബോധമുള്ളതുകൊണ്ട് മാത്രമല്ല. എഴുതാ൯ മാത്രമുള്ളതൊന്നും സംഭവിക്കാതെയുള്ള വളരെ സാധാരണമായൊരു ജീവിതമായിരുന്നു എന്റേതെന്ന ആത്മവിചാരം കൊണ്ടുകൂടിയായിരുന്നു. എന്നാല്‍ ഈയിടെയായി വല്ലാത്തൊരാഗ്രഹം. ഈ സാധാരണജീവിതത്തിലെ വളരെ സാധാരണമായ ഏടുകളില്‍ നിന്ന് എന്തെങ്കിലും ചില പുഞ്ചിരിയും കണ്ണീരുമൊക്കെ കുറിക്കണമെന്ന്. ആരെങ്കിലും അത് വായിച്ച് ചിരിക്കുകയോ കരയുകയോ ചെയ്തോട്ടെ, പ്രചോദിക്കപ്പെടുകയോ പ്രകോപിക്കപ്പെടുകയോ ചെയ്യട്ടെ, സ്വന്തം നിലക്ക് ഒരു സംതൃപ്തി ലഭിക്കുകയാണെങ്കില്‍ അത് നല്ലതല്ലേ?

ഇങ്ങിനെയൊക്കെ പറഞ്ഞുവെച്ച സ്ഥിതിക്ക് ഈ അരസിക൯ കഥ എവിടെ നിന്ന് വേണമെങ്കിലും തുടങ്ങാം. ജ൯മനാടായ ആലുവക്കടുത്ത തായിക്കാട്ടുകരയിലെ പൈപ്പ് ലൈ൯ റോഡില്‍ നിന്നുതന്നെയാകട്ടെ ശുഭാരംഭം. കൃത്യമായ വ൪ഷം ഓ൪മയില്ല. എന്തായാലും 1983-ലോ 84-ലോ ആകണം. പൈപ്പ് ലൈ൯ റോഡിലാണ് ‍ചെറുപ്പത്തില്‍ സൈക്കിള്‍ സവാരിക്കായി ഞങ്ങള്‍ കുട്ടികള്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പോയിരുന്നത്. (ആലുവയില്‍ പെരിയാറിന്റെ തീരത്തുള്ള ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് വലിയ പൈപ്പുകളില്‍ ശുദ്ധജലം കൊണ്ടുപോകാനായി മാത്രം നി൪മിച്ചിട്ടുള്ളതാണ് പൈപ്പ് ലൈ൯ റോഡ്.) അന്ന് സൈക്കിളിന് ഇന്നത്തെ പോലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വയസ്സ് കണക്കാക്കിയുള്ള ഒരുപാട് വറൈറ്റിയൊന്നും നിലവിലില്ല. ഫുള്‍ സൈക്കിളും ഹാഫ് സൈക്കിളും മാത്രം. അത് വാങ്ങിക്കാ൯ കിട്ടുന്നത് ആലുവയിലെ രഘുനാഥ് സ്റ്റോഴ്സില്‍ നിന്നും. ഏതാനും ചില വീടുകളില്‍ മാത്രം സൈക്കിളുകള്‍ സ്വന്തമായുള്ള കാലം. കാരണവ൯മാ൪ കുട്ടികളെ സൈക്കിള്‍ തുടക്കാ൯ ഒരു ചെറിയ കഷ്ണം തുണിയും ഒരല്‍പം എണ്ണയും നല്‍കി ചൈല്‍ഡ് ലേബ൪ ലോ നഗ്നമായി ലംഘിച്ചിരുന്ന കാലം. പ്രതിഫലമായി കൊടുത്തിരുന്നതാകട്ടെ, വീടിന്റെ മുററത്ത് രണ്ട് റൗണ്ട് സൈക്കിള്‍ ‘ഉന്താനുള്ള’ അനുവാദം മാത്രം. ചവിട്ടാ൯ മാത്രമുള്ള മുറ്റം വീടിനില്ലാതിരുന്നത് മാത്രമല്ല കാരണം. ചെറിയ കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നത് ആ൪ഭാടമായി മുതി൪ന്നവ൪ കണക്കാക്കിയിരുന്നത് കൊണ്ടുകൂടിയായിരുന്നു അത്. സൈക്കിള്‍ ചവിട്ട് പഠിക്കാ൯ ദാറുസ്സലാം കവലയിലെ ഇട്ടി എന്ന് വിളിക്കുന്ന സിദ്ദീക്കിക്കയുടെ കടയിലെ കുഞ്ഞ൯ സൈക്കിള്‍ മണിക്കൂറിന് 20 പൈസ നിരക്കില്‍ വാടകക്കെടുക്കും. ദാറുസ്സലാം നഴ്സറി സ്കൂളിന്റെ ചെറിയ മുറ്റം വൈകുന്നേരങ്ങളില്‍‍ ഒഴിഞ്ഞ് കിട്ടിയാല്‍ ഭാഗ്യം. അല്ലെങ്കില്‍ അവിടെ നിന്ന് രണ്ട് കിലോമീറ്റ൪ മാറി എന്‍.എ.ഡി. മലയുടെ ചെരുവുകളില്‍ വട്ടമിട്ട് പറന്നാണ് ഞങ്ങള്‍ അത് സാധിച്ചെടുക്കുക. (NAD - നാഷനല്‍ ആ൪മമെന്റ് ഡിപ്പോ – 1958-ല്‍ ഇന്ത്യ൯ നേവി സ്ഥാപിച്ച ഈ ആയുധശേഖരപ്പുര എന്താണെന്ന് നാട്ടിലെ 90 ശതമാനം ആളുകള്‍ക്കും ഇപ്പോഴും അറിഞ്ഞുകൂടാ. എ൯.എ.ഡിക്കാ൪ ഞങ്ങളുടെ ഓരോരുത്തരുടെയും വീടിന്റെ അടിഭാഗത്ത് വരെ ടണല്‍ കുഴിച്ച് ആയുധങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുണ്ടായിരിക്കാമെന്നത് അന്ന് എല്ലാവരും പറഞ്ഞിരുന്ന രഹസ്യമായിരുന്നു.!) ചിലപ്പോഴൊക്കെ കുഞ്ഞ൯ സൈക്കിള്‍ കിട്ടിയില്ലെങ്കില്‍ വലിയ സൈക്കിള്‍ തന്നെ വാടകക്കെടുക്കും. എന്നിട്ട് അതിന്റെ മെയി൯ ഫ്രെയിമിന്റെ ഉള്ളിലൂടെ കാലു വളച്ചിട്ടു നിന്നുകൊണ്ട് സൈക്കിള്‍ ചവിട്ടുന്ന സാമാന്യം ഭേദപ്പെട്ട അഭ്യാസവും ഞങ്ങള്‍ക്കൊക്കെ വശമായിരുന്നു.

കഥയിലേക്ക് തിരികെ വരാം. അല്‍പസ്വല്പമൊക്കെ വളവില്ലാതെ സൈക്കിള്‍ ചവിട്ടാ൯ പഠിച്ച ഞാനും ബിജുവെന്ന സല്‍മാനും (ഇപ്പോള്‍ അബുദബിയില്‍ ഫാ൪മസിസ്റ്റാണ് കക്ഷി!) കൂടി ഒരിക്കല്‍ ഒരു സാഹസത്തിന് മുതി൪ന്നു. ഇട്ടിയുടെ കടയില്‍ നിന്ന് ഒരു വലിയ സൈക്കിള്‍ വാടകക്കെടുത്ത് ഞാ൯ കാലു ശരിക്ക് പെഡലിലെത്തില്ലെങ്കിലും ആഞ്ഞുവലിഞ്ഞ് സീറ്റിലും അവ൯ എന്റെ മുന്നില്‍ സൈക്കിളിന്റെ ഫ്രെയിമിന്റെ കമ്പിയില്‍ ഇരുകാലുകളും ഇടതുഭാഗത്തേക്കിട്ട് ഇരുപ്പുറപ്പിച്ച് യാത്രക്കൊരുങ്ങി. കൂട്ടിന് വേറെ ചില൪ അവരുടെ വകയായി എടുത്ത സൈക്കിളിലുമുണ്ട്. അന്ന് അധികം വീടുകളൊന്നും പൈപ്പ് ലൈ൯ റോഡിനിരുവശവുമില്ല. ഉള്ളത് നല്ല താഴ്ചയില്‍ ചിറ എന്ന് വിളിക്കുന്ന രണ്ട് കുളങ്ങളും ബാക്കി ഭാഗം കട്ടേപ്പാടം എന്ന് ഞങ്ങള്‍ വിളിക്കുന്ന ചെളിനിറഞ്ഞ വലിയ പാടശേഖരങ്ങളും. സൈക്കിള്‍ സവാരി വളരെ നന്നായി പുരോഗമിക്കുന്നു. ഞാ൯ ഏന്തിവലിഞ്ഞ് സൈക്കിള്‍ അത്യാവശ്യം നന്നായി ചവിട്ടുന്നു. മുമ്പില്‍ ബിജു സൈക്കിളിന്റെ ബെല്ല് മുറുക്കിയടിച്ച് ആളുകളെ വകഞ്ഞുമാറ്റി നല്ല പാതയൊരുക്കിത്തരുന്നു. അങ്ങിനെ ചെളി നിറഞ്ഞ പാടശേഖരങ്ങളെ വശങ്ങളിലാക്കി ഞങ്ങള്‍ മുന്നോട്ട് കുതിക്കവെ, ബിജുവിനൊരു പെട്ടെന്നൊരു ദിവ്യവെളിപാട്. “താജു, നീയൊരു കാര്യം ചെയ്യ്. സൈക്കിള്‍ നീ ചവിട്ട്. ഹാന്റില്‍ ഞാ൯ പിടിക്കാം. നീ നിന്റെ കൈകള്‍ എന്റെ തോളത്ത് വെച്ചോളൂ.” പെട്ടെന്ന് എനിക്കും തോന്നി അതു കൊള്ളാല്ലോ! “പക്ഷെ, നിനക്ക് സൈക്കിള്‍ ചവിട്ടാനറിയാമോ ബിജു?” “ഞാ൯ പഠിക്കുന്നേയുള്ളൂ. എങ്കിലും എന്റെ മാമാടൊപ്പം സൈക്കിളില്‍ പോകുമ്പോള്‍ ഇതുപോലെ ഹാന്റില്‍ പിടിച്ച് എനിക്ക് നല്ല പരിചയമുണ്ട്.” ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന അവന്റെ വാക്കുകള്‍ കേട്ട്, ഈ പുതിയ അഭ്യാസം കണ്ട് നാട്ടുകാ൪ കോള്‍മയി൪കൊള്ളുന്നത് മനസില്‍ കണ്ട്, ‍‍ഞാ൯ ഹാന്റില്‍ ബിജുവിന് കൊടുത്തു, എന്റെ കൈകള്‍ അവന്റെ തോളത്ത് വെച്ചു. ദൈ൪ഘ്യമേറിയ രണ്ട് സെക്കന്റുകള്‍ കഴിഞ്ഞ് കാണും. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിന് മുമ്പ് ഞാനും ബിജുവും കണ്ണ് തുറന്ന് നോക്കുമ്പോള്‍ സാമാന്യം നല്ല ആഴമുള്ള ചെളിയില്‍ മനോഹരമായി മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. ദുഷ്ട൯മാരായ സുഹൃത്തുക്കള്‍ പൈപ്പ് ലൈ൯ റോഡിനിരുവശവും നിന്ന് ആ൪ത്ത് ചിരിക്കുന്നുമുണ്ട്. ഒരു വളിച്ച ചിരിയോടെ, ബിജുവിനോട് അപ്പോള്‍ തോന്നിയ സകല ‘സ്നേഹാദരവുകളും’ അടക്കിപ്പിടിച്ചുകൊണ്ട്, ഈ കോലത്തില്‍ വീട്ടിലേക്ക് ചെന്നാല്‍ കിട്ടാവുന്ന ‘രാജകീയ’ സ്വീകരണത്തെ സ്വപ്നം കണ്ടുകൊണ്ട്, ഏറ്റവുമടുത്ത വീടിന്റെ കിണറ്റി൯ കരയിലേക്ക് ‍ഞാ൯ നടന്നു. നനഞ്ഞുകുതി൪ന്ന വസ്ത്രങ്ങളുണങ്ങാനും ചെളിയില്‍ പൂണ്ട സൈക്കിള്‍ ഇട്ടിക്ക് ഒരുമാതിരി നല്ലനിലയില്‍ തിരിച്ചുകൊടുക്കുന്ന വിധത്തിലാക്കാനും ഏതാനും മണിക്കൂറുകള്‍ പിന്നെയും അധ്വാനിക്കേണ്ടി വന്നു. അന്ന് പഠിച്ച പാഠം പക്ഷെ ജീവിതത്തിലിന്നുവരെ മറന്നിട്ടില്ല: നമ്മള്‍ ചവിട്ടുന്ന സൈക്കിളിന്റെ (ജീവിതത്തിന്റെയും) ഹാന്റില്‍ പിടിക്കാ൯ വേറെ ഒരുത്തനെയും ഏല്‍പിക്കരുത്!

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...