Monday 22 May 2017


അറിവ്: പ്രയോഗവത്കരണത്തിന്റെ പ്രതിസന്ധികള്‍

താജ് ആലുവ

വിദ്യാഭ്യാസ പ്രക്രിയയില്‍ മൂന്ന് പ്രധാന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വിവരം (Information), ആശയഗ്രഹണം (Understanding), പ്രയോഗവത്കരണം (Application). വിദ്യാഭ്യാസം വിശിഷ്യാ, മതവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരും പൊതുവെ ഊന്നാറുള്ളത് പ്രയോഗവല്‍ക്കരണം നടക്കാത്തതിനെക്കുറിച്ചാണ്. നേടുന്ന അറിവുകള്‍ ഒന്നുകില്‍ വിദ്യാര്‍ഥികള്‍ പ്രയോഗവല്‍ക്കരിക്കുന്നില്ല, അല്ലെങ്കില്‍ അവര്‍ക്ക് കിട്ടുന്ന വിദ്യ പ്രായോഗികജീവിതത്തിന് വേണ്ട അളവില്‍ ഉപകാരപ്പെടുന്നവയല്ല എന്നിങ്ങനെയാണ് പരാതികള്‍. പക്ഷേ പ്രയോഗവല്‍ക്കരണത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്ന്, വിവരത്തിന്റെ ആധിക്യം നാം ഒട്ടുവളരെ അനുഭവിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി വിദ്യാര്‍ഥികള്‍ക്ക് കൈമാറാനോ കുട്ടികള്‍ വ്യക്തമായി അത് ഗ്രഹിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനോ സംവിധാനമില്ല എന്നതാണ്. വിവരവും വിജ്ഞാനവും തമ്മില്‍ വ്യത്യാസമുണ്ട്. ഇന്ന് മാധ്യമങ്ങള്‍ വഴി ധാരാളം വിവരങ്ങള്‍ ലഭിക്കുന്നു്. സോഷ്യല്‍ മീഡിയ, പത്രമാധ്യമങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ വഴിയെല്ലാം വിവരങ്ങളുടെ തള്ളലാണ്. പക്ഷേ ഈ വിവരങ്ങളിലൊട്ടുമിക്കതും നമ്മുടെ അറിവിനെ പരിപോഷിപ്പിക്കുന്നില്ല. പലപ്പോഴും കേവല വിവരങ്ങളായി മാത്രം അവശേഷിക്കുന്ന ഇവയില്‍ പലതും ശരിയായി അനുവാചകന്റെ മനസ്സിലേക്ക് കയറുകയോ അവര്‍ അതിനോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഉപകാരപ്രദമായ വിജ്ഞാനമെന്നാല്‍, അനുവാചകന് അത് വ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുകയും ജീവിതത്തില്‍ യുക്തമായ സ്ഥലത്തും സന്ദര്‍ഭത്തിലും അത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയും ചെയ്യണം. ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ വിജ്ഞാനം നേടിയിരുന്നത് വ്യക്തികളില്‍നിന്നായിരുന്നു. ദിവസങ്ങളും മാസങ്ങളും യാത്രചെയ്ത്, പണ്ഡിതവര്യരുടെ അടുക്കല്‍ താമസിച്ച് പഠിച്ചാണ് നമ്മുടെ പൂര്‍വികര്‍ വിശുദ്ധ ഖുര്‍ആന്‍ വിശദീകരണങ്ങളും ഹദീസുകളുമൊക്കെ മനസ്സിലാക്കിയത്. ആ പണ്ഡിതവര്യരായിരുന്നു ഒരര്‍ഥത്തില്‍ അന്നത്തെ യൂനിവേഴ്‌സിറ്റികള്‍. നാല് മദ്ഹബിന്റെ ഇമാമുകളായ അബൂഹനീഫയും ശാഫിഈയും അഹ്മദുബ്‌നു ഹമ്പലും മാലിക്കുമെല്ലാം ഒരര്‍ഥത്തില്‍ അന്നത്തെ നിലവിലുള്ള സര്‍വകലാശാലകളായിരുന്നു. വിദ്യാഭ്യാസത്തില്‍ വന്‍ വിപ്ലവങ്ങളുണ്ടായിട്ടുള്ള ആധുനിക കാലഘട്ടത്തില്‍, പഴയ ആ രീതിയില്‍നിന്ന് കടമെടുത്തായിരിക്കണം, ഏറ്റവും ഉന്നതമായ ബിരുദം (പി.എച്ച്.ഡി) ഒരാളില്‍നിന്ന് പഠിക്കണമെന്ന് സര്‍വകലാശാലകള്‍ തീരുമാനമെടുത്തത്. ഗൈഡ് എന്ന് പേരിട്ട ഒറ്റയാളാണ് നാം എങ്ങനെ ഗവേഷണം നടത്തണമെന്ന് തീരുമാനിക്കുന്നത്. ഏകാധ്യാപക വിദ്യാലയത്തില്‍ പോകാന്‍ അന്ന് മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. വസ്തുതകള്‍ കൃത്യമായി ഗ്രഹിക്കുകയെന്നതിനപ്പുറം നല്ല സഹവാസവും അതിന്റെ ലക്ഷ്യമായിരുന്നു. ആ ഗുരുവര്യന്‍ തന്റെ ശിഷ്യര്‍ക്ക് മാര്‍ഗദര്‍ശിയും വഴികാട്ടിയുമായിരുന്നു. അന്ന് വിജ്ഞാനത്തിന്റെ പ്രയോഗവല്‍ക്കരണം, അധ്യാപകന്‍ പ്രകടിപ്പിക്കുന്ന കുടുംബ-സാമൂഹിക മര്യാദകളും സ്വഭാവ സവിശേഷതകളുമൊക്കെ കണ്ട് മനസ്സിലാക്കി വേണമായിരുന്നു.

വിവരഗ്രഹണത്തിന്റെ പ്രശ്‌നങ്ങള്‍

ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ പാശ്ചാത്യലോകത്തും പൗരസ്ത്യ രാജ്യങ്ങളിലും വിഭിന്നങ്ങളാണ്. പൗരസ്ത്യലോകത്ത്, ഇന്‍ഫര്‍മേഷന്‍ മനഃപാഠമാക്കുകയെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ദൗത്യം. വിവരങ്ങള്‍ മനസ്സിലില്ലെങ്കില്‍ പിന്നെ വിദ്യാഭ്യാസം തന്നെയില്ല എന്ന അവസ്ഥ. ആശയഗ്രഹണം വേണ്ട രൂപത്തില്‍ നടന്നില്ലെങ്കിലും വിവരങ്ങള്‍ മനസ്സിലുണ്ടായാല്‍ മതിയെന്ന ധാരണ. വാസ്തവത്തില്‍ ആശയഗ്രഹണം നടക്കേണ്ടത് പുസ്തകങ്ങളിലൂടെയല്ല, ചര്‍ച്ചകളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയുമാണ്. ക്ലാസ്സ് റൂമുകളില്‍ ഇത് കുറഞ്ഞുവരുന്ന കാഴ്ചയാണ് പൗരസ്ത്യ ലോകത്ത്. പാശ്ചാത്യ ലോകത്താവട്ടെ, ആശയഗ്രഹണത്തിനാണ് കൂടുതല്‍ പ്രാധാന്യം. അവര്‍ വിവരങ്ങള്‍ മനഃപാഠമാക്കുന്നതിനെ ഏറക്കുറെ പൂര്‍ണമായും അവഗണിക്കുന്നു. അതിനാല്‍ ശരി/തെറ്റ് കണ്ടുപിടിക്കാനുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങളാണവിടെ കൂടുതല്‍. പാരഗ്രാഫ് വായിച്ച് ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങളും ധാരാളമായി കാണാം.

രണ്ട് നിലപാടുകള്‍ക്കും അതിന്റേതായ ദൗര്‍ബല്യങ്ങളുണ്ട്. ഒരു വശത്ത് മനഃപാഠമാക്കിയ സംഗതികള്‍ ആശയം ഗ്രഹിക്കാത്തതിനാല്‍ എവിടെ പ്രയോഗിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പഠിതാക്കള്‍. മറുവശത്ത് പലതും മനഃപാഠമാക്കാത്തതിനാല്‍ പലപ്പോഴും വേണ്ട സമയത്ത് വിവരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ചോദ്യം ചോദിക്കുന്ന സമയത്ത് ഓര്‍മയുള്ള സംഗതി ആറുമാസം കഴിഞ്ഞാല്‍ ഓര്‍മയില്‍ വരുന്നില്ല. ഇസ്‌ലാമിക വിദ്യാഭ്യാസത്തിനും ഈ പ്രശ്‌നമുണ്ട്. അറബി വ്യാകരണം മനഃപാഠമാക്കിയവരില്‍ പലരും പിന്നീടത് ഉപയോഗിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ തപ്പിത്തടയുന്നു. അച്ചടിഭാഷയിലുള്ള അറബി സ്ഫുടമായും വ്യക്തമായും അറബികളേക്കാള്‍ നന്നായി വായിക്കുന്ന ഈ പഠിതാക്കള്‍ പക്ഷേ അറബി സംസാരിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ (പ്രാദേശിക വകഭേദങ്ങള്‍ മാത്രമല്ല, ശരിയായ അറബി തന്നെ സംസാരിക്കേണ്ട ഘട്ടത്തില്‍) പരാജയപ്പെടുന്നു. അതുപോലെ, ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരും അതേത്തുടര്‍ന്ന് അതിന്റെ അര്‍ഥവും ആശയവും ഗ്രഹിക്കാത്തതിനാലും നിരന്തര ആവര്‍ത്തനത്തിന്റെ അഭാവത്തിലും അത് മറന്നുപോകുന്നതും കാണാം. കുട്ടികള്‍ക്ക് മനഃപാഠമാക്കാനുള്ള കഴിവിനെ ചെറുപ്പത്തില്‍ പരമാവധി ഉപയോഗപ്പെടുത്തുന്നത് അഭിലഷണീയം തന്നെയാണ്. എന്നാല്‍ ചെറുപ്രായം കഴിയുമ്പോഴേക്ക് കൃത്യമായ ഫോളോഅപ്പും അനുയോജ്യമായ തുടര്‍വിദ്യാഭ്യാസവും നല്‍കിയില്ലെങ്കില്‍ ആ മനഃപാഠമാക്കിയതിന് ഫലമില്ലാതെ വരും. അതിനാല്‍ ഏറ്റവും ബുദ്ധിപൂര്‍വകമായത്, വിവരങ്ങള്‍ ചെറുപ്പത്തില്‍ ഫീഡ് ചെയ്യുകയും വലുതാകുന്ന മുറക്ക് ആശയഗ്രഹണത്തിന് പറ്റുന്ന അവസ്ഥ ഉണ്ടാക്കിക്കൊടുക്കുകയുമാണ്. ഉദാഹരണത്തിന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന വിദ്യാര്‍ഥിയെ അറബി ഭാഷ പഠിപ്പിക്കാനുള്ള ഉദ്യമം കൂടി തുടര്‍ന്ന് നടത്തേണ്ടതുണ്ട്. തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്‌റസകള്‍ ഉന്നത ഭാഷാപഠനവും കൂടി തുടര്‍ന്ന് നല്‍കുന്ന രൂപത്തില്‍ വേണം ഡിസൈന്‍ ചെയ്യാന്‍.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ജനാധിപത്യവല്‍ക്കരണം വിവരസാങ്കേതികവിദ്യ അതിന്റെ ഉച്ചിയില്‍ നില്‍ക്കുന്ന ഇക്കാലത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വിവരശേഖരണമെന്നത് ഒരു പ്രശ്‌നമല്ല. പണ്ട് ഒരു ഹദീസ് ശേഖരിക്കാന്‍ മാത്രം ആറുമാസം യാത്ര ചെയ്ത ചരിത്രമാണ് നമ്മുടെ പൂര്‍വികര്‍ക്കുള്ളത്. പത്തിരുപതു വര്‍ഷം മുമ്പ് വരെ രണ്ടും മൂന്നും ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളൊക്കെ റഫര്‍ ചെയ്യണമെങ്കില്‍ അതിന്റെ വലിയ വാല്യങ്ങളെടുത്തു വെച്ച് പേജുകള്‍ നോക്കി കണ്ടുപിടിക്കാന്‍ പെടാപ്പാട് പെടണമായിരുന്നു. ഇന്ന് ഇത്തിരിപ്പോന്ന ടാബുകളില്‍ പതിമൂന്ന് നൂറ്റാണ്ടുകളായി രചിക്കപ്പെട്ട സകല തഫ്‌സീറുകളും ഒറ്റ ആയത്തിന് കീഴില്‍ തെരഞ്ഞെടുക്കാന്‍ സെക്കന്റുകള്‍ക്കുള്ളില്‍ സാധിക്കുന്ന ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഏറെ ലഭ്യമാണ്. ലക്ഷക്കണക്കിന് ഹദീസുകള്‍ മാത്രമല്ല, അതിനെക്കുറിച്ച സകല വിവരണങ്ങളും ഒറ്റയിരുപ്പില്‍ നിമിഷങ്ങള്‍ കൊണ്ട് ലഭ്യമാകുന്നു. നമ്മുടെ ചെറിയ ടാബിലും യു.എസ്.ബി ഡിസ്‌കിലുമൊക്കെ ഒതുങ്ങിയിരിക്കുന്ന തഫ്‌സീറുകളും ഹദീസ് ഗ്രന്ഥങ്ങളും മുമ്പ് പണ്ഡിതശ്രേഷ്ഠരുടെ പോലും വീട്ടിലോ അവരുടെ പട്ടണത്തിലോ രാജ്യത്ത് പോലുമോ ഉണ്ടായിരുന്നില്ല. വിവിധ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഹദീസ് പണ്ഡിതരുടെ ഗ്രന്ഥങ്ങളും നമ്മുടെ കണ്‍മുന്നിലെത്താന്‍ നിമിഷങ്ങള്‍ മതി. വിവരങ്ങള്‍ ഇങ്ങനെ വ്യാപിക്കുമ്പോള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അവ കൃത്യമായ ഒരു ഫ്രെയിമിലൊതുക്കി സമൂഹത്തിനെങ്ങനെ എത്തിച്ചുകൊടുക്കും എന്നതാണ്. ദീനീ വിഷയത്തില്‍ എന്ത് സംശയമുണ്ടായാലും ഗൂഗിളില്‍ പരതിയാല്‍ മതിയെന്നിടത്ത് സമൂഹം എത്തിനില്‍ക്കുമ്പോള്‍, അവിടെനിന്ന് ലഭിക്കുന്ന അനന്തമായ വിവരങ്ങള്‍ പ്രായോഗികമായി അവരില്‍ പലര്‍ക്കും എത്രമാത്രം ഉപകാരപ്പെടുന്നുണ്ടെന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്. അതുപോലെത്തന്നെ പഠിക്കേണ്ടതാണ് ഈ വിവരങ്ങളില്‍ പലതിന്റെയും ആധികാരികതയും. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്നതുപോലെ, ദീനിനെക്കുറിച്ച് അല്‍പമൊക്കെ അറിയുന്നവന്‍ പോലും സോഷ്യല്‍ മീഡിയയിലും മറ്റും മുഫ്തിയായി വേഷം കെട്ടുമ്പോള്‍ പ്രത്യേകിച്ചും. അതേ സന്ദര്‍ഭത്തില്‍, ഒരല്‍പം ശ്രദ്ധ വെച്ചാല്‍ സൈബര്‍ യുഗത്തിലെ വളര്‍ച്ചയെ തികച്ചും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള അവസരം ധാരാളമായുണ്ടു താനും. അങ്ങനെ ദീനീവിദ്യാഭ്യാസമെന്നത് കലാലയങ്ങളുടെ അകത്ത് മാത്രമല്ല, അതിനു പുറത്തുള്ള ഒരു വലിയ സമൂഹത്തെക്കൂടി ഉള്‍ക്കൊള്ളുന്നതായി മാറണം. സ്വന്തം മക്കളെ അത്യാവശ്യം ദീന്‍ പഠിപ്പിക്കാനുതകുന്ന തരത്തില്‍ മാതാപിതാക്കളെക്കൂടി മാറ്റുന്ന ഒരു പ്രക്രിയക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. അപ്പോള്‍ മാത്രമാണ്, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണം പൂര്‍ത്തിയാവുക. മൂന്ന് തരത്തില്‍ ഈ വിദ്യാഭ്യാസം നല്‍കാവുന്നതാണ്. ഒന്നാമതായി, നിത്യജീവിതത്തിലേക്ക് വേണ്ട പ്രാര്‍ഥനകളും ദിക്‌റുകളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു 'അടിസ്ഥാന ആത്മീയ' വിദ്യാഭ്യാസം. അതായത്, അല്ലാഹുവിനെ എപ്പോഴും ഓര്‍ത്തിരിക്കണമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉരുവിടാവുന്ന പ്രാര്‍ഥനകളും ദിക്‌റുകളും പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥാപിതമായ ഒരു കരിക്കുലം. കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനിണങ്ങിയ രൂപത്തില്‍ ഈ വിദ്യാഭ്യാസം ചെറുപ്പത്തിലേ നല്‍കിയാല്‍ അവര്‍ എത്ര വലുതായാലും അവ ഓര്‍ത്തിരിക്കുകയും അല്ലാഹുവിനെക്കുറിച്ച സ്മരണ അവരുടെ മനസ്സില്‍ നിറയുകയും ചെയ്യും.'അല്ലാഹുവിനോടുള്ള ദാസ്യത്തില്‍ വളര്‍ന്ന യുവാവ്' എന്ന അന്ത്യനാളില്‍ അല്ലാഹുവിന്റെ പ്രത്യേക തണല്‍ ലഭിക്കുന്ന വിഭാഗത്തിലുള്‍പ്പെടുന്നവനാകാന്‍ ഇതവനെ തുണക്കും. പാഠസ്ഥലത്തും കളിസ്ഥലത്തും അവര്‍ ഇത് ശീലിക്കട്ടെ. അതോടൊപ്പം മാതാപിതാക്കളും ഇവ പഠിക്കാന്‍ ഔത്സുക്യം കാണിക്കണം. കാരണം, പ്രാര്‍ഥനകളും ദിക്‌റുകളും കുട്ടികള്‍ കൃത്യമായി ശീലിക്കുക, വീട്ടില്‍ മാതാപിതാക്കളും മറ്റുള്ളവരും അത് എത്രമാത്രം ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചാണ്. വര്‍ഷം തോറും ഒരു നിശ്ചിത എണ്ണം എന്ന തോതില്‍ ഇതിന് ഒരു ലക്ഷ്യവും നിര്‍ണയിക്കാവുന്നതാണ്.

രണ്ടാമതായി, ചില പ്രായോഗിക വിജ്ഞാനങ്ങള്‍ നല്‍കുക. വുദൂ, നമസ്‌കാരം തുടങ്ങിയ ഇബാദത്തുകളില്‍ തുടങ്ങി, എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം, വസ്ത്രം ധരിക്കേണ്ടതെങ്ങനെ, മറ്റുള്ളവരുമായി ഇടപഴകുമ്പോഴുള്ള പെരുമാറ്റ മര്യാദകള്‍, സാമൂഹിക മര്യാദകള്‍, അടിസ്ഥാന കര്‍മശാസ്ത്രം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രായോഗിക വിജ്ഞാനീയങ്ങള്‍. മൂന്നാമതായി, ഇസ്‌ലാമിക ചരിത്രം, അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം. ആരാണ് അല്ലാഹു, മനുഷ്യസൃഷ്ടിപ്പ്, വിശ്വാസകാര്യങ്ങള്‍, പ്രവാചകന്മാര്‍, മലക്കുകള്‍, അന്ത്യദിനം, വിധിവിശ്വാസം തുടങ്ങിയ കാര്യങ്ങളിലെ ആഴത്തിലുള്ള അറിവ്. മേല്‍ സൂചിപ്പിച്ചതുപോലെ ഈ വിഷയങ്ങളിലുള്ള വിജ്ഞാനീയങ്ങള്‍ പരന്നുകിടക്കെ, അവ വിഭജിച്ച് ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെ കണക്കുകൂട്ടി ഒരു സിലബസ് ആയി പരിവര്‍ത്തിപ്പിക്കണം. ദിവസവും 20 മിനിറ്റ് എന്ന തോതില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരമാവധി 7 മുതല്‍ 8 വരെ വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഒരു കരിക്കുലമാണ് ലക്ഷ്യമിടേണ്ടത്.

പരിശീലനപ്രധാനമായ ക്ലാസ്സുകള്‍

ഭൗതിക ദീനീഭേദമില്ലാതെ നമ്മുടെ വിദ്യാഭ്യാസം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ക്ലാസ്സ് റൂമുകളിലെ വിരസതയാണ്. അതിന് പ്രധാന കാരണം ക്ലാസ്സ് റൂമുകളിലെ നെടുങ്കന്‍ പ്രഭാഷണങ്ങളാണ്. ആ വിഷയങ്ങളുടെ പ്രായോഗിക പരിശീലനമാകട്ടെ ഹോം വര്‍ക്ക് രൂപത്തിലുമാണ് നടക്കുന്നത്. നല്ലൊരു ശതമാനം ക്ലാസ്സ് റൂമുകളും പൊതുവെ അനുഭവിക്കുന്ന പ്രശ്‌നം കുട്ടികള്‍ക്ക് ഈ പ്രഭാഷണങ്ങളില്‍ താല്‍പര്യമില്ല എന്നതാണ്. പലപ്പോഴും അവരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ക്ലാസ്സുകളെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നുമില്ല. അതുകൊണ്ടുതന്നെ ആകര്‍ഷണീയമല്ലാത്ത ക്ലാസ്സുകള്‍ ഏത് വിഷയങ്ങളിലാണോ, ആ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് എന്നെന്നേക്കുമായി താല്‍പര്യം നഷ്ടപ്പെടുന്നു. ഒരുപക്ഷേ ഒരു പ്രത്യേക വിഷയത്തിലെ ക്ലാസ്സ് നന്നായിരുന്നെങ്കില്‍ ആ വിഷയത്തില്‍ പിന്നീട് അത്ഭുതം കാണിക്കാന്‍ തയാറുള്ള കുട്ടികള്‍ അവിടെയുണ്ടായിരിക്കാം. പക്ഷേ കൈകാര്യം ചെയ്യുന്നവരുടെ വീഴ്ചകൊണ്ട് എത്രയോ പ്രതിഭകള്‍ കൊഴിഞ്ഞുപോകുന്നുണ്ടാകാം. അതോടൊപ്പം, ഹോം വര്‍ക്ക് ഒരു പ്രഹസനമായി മാറിയ കാലത്താണ് നാമുള്ളത്. അതിന്റെ പ്രധാന കാരണം, കുട്ടികള്‍ക്ക് തെറ്റുതിരുത്താനുള്ള അവസരം പല ഹോം വര്‍ക്കുകളിലും ഇല്ല എന്നുള്ളതാണ്. വിഷയങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള വീടുകളില്‍, മാതാപിതാക്കള്‍ക്ക് കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ സമയമുള്ളിടത്ത് ഇതൊരു പക്ഷേ നടന്നേക്കാം. പക്ഷേ അധിക വീടുകളിലും അങ്ങനെയല്ല സ്ഥിതി. ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇത്തരം പ്രശ്‌നങ്ങളെ വിദഗ്ധമായി നമുക്ക് മറികടക്കാം. കാലിഫോര്‍ണിയയിലെ ഖാന്‍ അക്കാദമി ഈ വിഷയത്തില്‍ ഒരു മികച്ച മാതൃകയാണ്. ഈ സ്ഥാപനത്തിലെ രീതി ഇങ്ങനെയാണ്: ഓരോ വിഷയത്തിലും ഏറ്റവും നല്ല അധ്യാപകരുടെ പ്രഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത് പത്തിരുപത് മിനിറ്റ് വീതമുള്ള വീഡിയോകളാക്കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യും. അതത് ദിവസങ്ങളില്‍ കുട്ടികള്‍ ഈ പ്രഭാഷണങ്ങള്‍ വീട്ടിലിരുന്ന് കേള്‍ക്കും. അതായത് അവരുടെ ഹോംവര്‍ക്ക് ലക്ചറുകള്‍ കേള്‍ക്കുക എന്നതാണ്. ക്ലാസ്സ് വര്‍ക്കാവട്ടെ, പ്രായോഗിക പരിശീലനം മാത്രവും. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ക്കൊപ്പം നിന്ന് പ്രായോഗിക പരിശീലനം നല്‍കാനും അവരുടെ തെറ്റുകള്‍ തിരുത്താനും മുഴുസമയവും അധ്യാപകര്‍ കൂടെയുണ്ടാവും. വിരസതയുള്ള ലക്ചറുകള്‍ക്ക് പകരം ഏറ്റവും നല്ല ലക്ചറുകള്‍ കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ക്ലാസ്സുകളുടെ വിരസത കൊണ്ട് ഒരു വിഷയവും കുട്ടികള്‍ക്ക് ഇഷ്ടപ്പെടാതെ വരില്ല. സാധാരണ ഗതിയില്‍ ഹോം വര്‍ക്കെന്ന പേരില്‍ നടക്കുന്ന പ്രഹസനം ഇല്ലാതാകുന്നത് കുട്ടികള്‍ക്ക് ആശ്വാസമാകും. ക്ലാസ് റൂം സമയം ഏറ്റവും നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും. ഇതിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഗുണം, ഏറ്റവും നല്ല അധ്യാപകരെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേള്‍ക്കാന്‍ സാധിക്കുമെന്നതാണ്. മാത്രവുമല്ല, എല്ലാ ക്ലാസ്സുകളും പരമാവധി ഏകീകരിക്കാനും മിക്കവാറും എല്ലാവര്‍ക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിക്കും. ഭൗതിക വിഷയങ്ങളില്‍ മാത്രമല്ല, ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഈ മോഡല്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. അങ്ങനെ വന്നാല്‍ ഏറ്റവും നല്ല അറബി അധ്യാപകനെ, ചരിത്ര അധ്യാപകനെ, ഫിഖ്ഹ് അധ്യാപികയെ, ഖുര്‍ആന്‍ അധ്യാപികയെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേള്‍ക്കാന്‍ അവസരം കിട്ടും. ക്ലാസ്സുകളില്‍ ചര്‍ച്ചക്കും ആശയസംവാദത്തിനും ഏറെ സമയം ലഭിക്കും. വിദ്യാഭ്യാസത്തെ വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന രീതിയിലും വിദ്യാര്‍ഥികളുടെ ഗ്രാഹ്യതയിലും അത്ഭുതകരമായ മാറ്റം ഉണ്ടാക്കാന്‍ ഇത് സഹായകമാകും. ഇവിടെ ഒരു സംശയമുണ്ടാവും, കുട്ടികള്‍ യൂട്യൂബും മറ്റും ഉപയോഗിക്കുന്നത് എങ്ങനെയാണ് നിയന്ത്രിക്കുക? അതിന് പറ്റുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ് എന്നതാണ് ഉത്തരം. കുട്ടികള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വിധം, സമയം, സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ ഇതൊക്കെ അറിയാനുള്ള മാട്രിക്‌സ് ഉപയോഗിക്കാം. കൃത്യവും വ്യക്തവുമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്താനും സാധിക്കും. ഇതു മുഖേന ലഭിക്കുന്ന മറ്റൊരു ഗുണം, ഏത് മദ്‌റസയില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടിയാണെങ്കിലും അവന്/അവള്‍ക്ക് എന്തൊക്കെ അറിയണമെന്നതില്‍ കൃത്യമായ ഒരു സ്റ്റാന്റേര്‍ഡ് നിശ്ചയിക്കാന്‍ സാധിക്കുമെന്നതാണ്. 5, 10, 15 വയസ്സുകളില്‍ കുട്ടികള്‍ ഏത് നിലവാരത്തില്‍ എത്തണമെന്നു തീരുമാനിക്കാനും അവ ഏകീകരിക്കാനും സാധിക്കും.

ഉന്നത പഠനത്തിന്റെ പുതിയ മേഖലകള്‍

പ്രായോഗിക പരിഹാരം കാണേണ്ട മറ്റൊരു മേഖല, പുതിയ ഇസ്‌ലാമിക വിഷയങ്ങളിലെ ഉന്നത പഠനമാണ്. ഉദാഹരണത്തിന്, ഇപ്പോള്‍ കാര്യമായ ഊന്നല്‍ ലഭിക്കേണ്ട ഒരു മേഖലയാണ് ഇസ്‌ലാമിക് കൗണ്‍സലിംഗ്. വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ചേര്‍ത്തുവെച്ചുള്ള കൗണ്‍സലിംഗ് ഉന്നത ബിരുദമായി പഠനം നടത്താന്‍ സ്‌കോപ്പുള്ള മേഖലയാണ്. ഇസ്‌ലാമിക് എക്കണോമിക്‌സ് (ബാങ്കിംഗ് മാത്രമല്ല), ഇസ്‌ലാമിക് സോഷ്യോളജി, ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഇതിലൊക്കെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് വലിയ സാധ്യതകളു്. ശരീഅ, അഖീദ, ഉസ്വൂലുദ്ദീന്‍, ഫിഖ്ഹ്, ദഅ്‌വ കോഴ്‌സുകള്‍ നടക്കട്ടെ. അതിനപ്പുറം പുതിയ വിഷയങ്ങളില്‍ ഡിഗ്രി-ഡിപ്ലോമകള്‍ നല്‍കാന്‍ നമ്മുടെ ഉന്നത കലാലയങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. എ.ഐ.സി ഡിഗ്രിക്കപ്പുറം, ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, മാര്യേജ് കൗണ്‍സലിംഗ്, ടീന്‍സ് കൗണ്‍സലിംഗ്, ആന്ത്രോപോളജി, മുസ്‌ലിം ഡോക്ടര്‍മാര്‍ ഇഷ്ടം പോലെ പഠിച്ചിറങ്ങുമ്പോള്‍ അവര്‍ക്ക് പ്രത്യേകമായൊരു മെഡിക്കല്‍ എത്തിക്‌സ് കോഴ്‌സ് ഇതൊക്കെ ധാരാളം ശ്രദ്ധ ആവശ്യമുള്ള മേഖലകളാണ്. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും ഇത്തരം കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ഉന്നത ബിരുദധാരികള്‍ക്ക് സാധിക്കും. ഉദാഹരണത്തിന് മനുഷ്യന്‍ തെറ്റുകളോടെയും പിഴവുകളോടെയുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ആധുനിക സൈക്കോളജി പറയുമ്പോള്‍ അങ്ങനെയല്ല, മനുഷ്യന്‍ അതിസുന്ദരമായ ഘടനയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന ഇസ്‌ലാമിന്റെ വാദം യുക്തിഭദ്രമായി സ്ഥാപിക്കാന്‍ ഇസ്‌ലാമിക് സൈക്കോളജി ബിരുദധാരികള്‍ക്ക് സാധിക്കണം. മനസ്സെന്താണോ ഇഷ്ടപ്പെടുന്നത് അത് ചെയ്യുകയാണ് വേണ്ടതെന്ന് ആധുനികര്‍ വാദിക്കുമ്പോള്‍, അല്ല നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്കു മാത്രം ഗുണമുള്ളതല്ല, മറ്റുള്ളവര്‍ക്കു കൂടി ഗുണം ലഭിക്കുന്നതാകുമ്പോഴാണ് യഥാര്‍ഥ സന്തോഷം ലഭിക്കുകയെന്ന ഇസ്‌ലാമിക പാഠം പഠിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഏതു കാലത്തെയും പ്രശ്‌നങ്ങള്‍ക്ക് ബുദ്ധിപരമായ പരിഹാരങ്ങളും നിര്‍ദേശങ്ങളും നല്‍കാനുള്ള സഹജമായ കഴിവ് ഇസ്‌ലാമിനുണ്ടെന്ന് നമുക്ക് സ്ഥാപിക്കാനാവുന്നത് ഇക്കാലഘട്ടത്തില്‍ എന്തുമാത്രം ഫലങ്ങള്‍ പ്രദാനം ചെയ്യില്ല! ചുരുങ്ങിയത്, ആധുനിക വിദ്യാഭ്യാസത്തെത്തന്നെ വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന തത്ത്വങ്ങള്‍ക്കു മേലാണ് നാം അടയിരിക്കുന്നതെങ്കിലും നാം ഓര്‍ത്തേ പറ്റൂ.

Friday 12 May 2017


ജീവിതവിജയത്തിനു അഞ്ച്‌ അനുഷ്ഠാനങ്ങൾ

താജ്‌ ആലുവ

നാം ഏ൪പ്പെട്ടിരിക്കുന്നത് ഏത് ജോലിയിലാകട്ടെ, ഏറ്റെടുത്തിരിക്കുന്നത് ഏത് ദൗത്യമാകട്ടെ, അവ പരിപൂ൪ണ വിജയത്തിലെത്തിക്കാ൯ വേണ്ട അഞ്ച് അനുഷ്ഠാനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ഈ അനുഷ്ടാനങ്ങള്‍ നിത്യജീവിതത്തില്‍ നിരന്തരം പ്രാവ൪ത്തികമാക്കിയാല്‍, തീ൪ച്ചയായും നമുക്കോരോരുത്ത൪ക്കും വിജയസോപാനത്തിലെത്താ൯ സാധിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, തുട൪ച്ചയായി ഈ സംഗതികള്‍ ചെയ്യാ൯ സാധിക്കുകയെന്നതാണ് പ്രധാനം. തുടങ്ങിവച്ചതിന് ശേഷം ഇടക്കുപേക്ഷിച്ചതുകൊണ്ട് ഇതിന്റെ ഫലം പൂ൪ണമായും ലഭിക്കില്ല. Consistency is the mother of mastery എന്ന് പറയുന്നത് അതിനാലാണ്. അതായത്, വ൪ഷത്തിലൊരിക്കല്‍ നാം ചെയ്യുന്നതല്ല ഇതിഹാസ തുല്യമായ ജീവിതം നയിക്കാ൯ നമ്മെ തുണക്കുന്നത്, മറിച്ച് നിത്യേനെ നാം ചെയ്യുന്ന സംഗതികളാണ്.

1. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക. ഒരു ദിവസം നാം എങ്ങിനെ ആരംഭിക്കുന്നുവെന്നത് ആ ദിവസത്തെ നമ്മുടെ മുഴുവ൯ പ്രവ൪ത്തനത്തെയും സ്വാധീനിക്കുന്നുണ്ട്. ഏതാണോ നമ്മുടെ പ്രവ൪ത്തന മേഖല, അവിടെ നമ്മെ വെല്ലാ൯ ആരുമില്ലാത്ത അവസ്ഥ സൃഷ്ടിക്കാ൯ നമുക്ക് സാധിക്കണമെങ്കില്‍ മറ്റുള്ളവ൪ സ്ഥിരം ചെയ്യാത്ത സംഗതികള്‍ ചെയ്യാ൯ നാം മുന്നോട്ടുവരണം. അതില്‍പ്പെട്ടതാണ് അതിരാവിലെ ഉറക്കമുണരുകയെന്നത്. ഉറക്കമുണ൪ന്ന് കഴിഞ്ഞാല്‍ ആദ്യം പ്രാ൪ഥന, വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം തുടങ്ങിയവയൊക്കെ കഴിഞ്ഞാല്‍ വിയ൪ക്കുന്നൊരു വ്യായാമത്തിന് അവസരം കണ്ടെത്തണം. കാരണം, നന്നായി വിയ൪ക്കുന്നതിലൂടെ ദിവസം മുഴുവ൯ ഊ൪ജം കണ്ടെത്താ൯ സാധിക്കുന്ന ഒരു ന്യൂറോ പ്രവ൪ത്തനം നമ്മുടെ ശരീരത്തിലും തലച്ചോറിലും നടക്കുന്നുണ്ട്.

ഇന്നത്തെ ഏത് തൊഴില്‍ മേഖലയിലും ഇന്റലിജെ൯സിനേക്കാളും എന൪ജിക്കാണ് പ്രാധാന്യം എന്ന് പറയാറുണ്ട്. അതുപോലെ പ്രധാനമാണ് ഒരു ജേണല്‍ സൂക്ഷിക്കുകയും അത് രാവിലെ തന്നെ എഴുതുകയും ചെയ്യുകയെന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നാം തീരുമാനിച്ചിട്ടുള്ള ലക്ഷ്യങ്ങളെയും അത് നേടുന്ന വിഷയത്തില്‍ ഇതുവരെ കരഗതമായിട്ടുള്ള പുരോഗതിയുമൊക്കെ ഈ ജേണലില്‍ എഴുതിവക്കണം. അതുപോലെ പുതിയ സംഗതികള്‍ പഠിക്കാനും രാവിലെ സമയം കണ്ടെത്തണം.

2. നിത്യേനയുള്ള പഠനമാണ് നാം നിരന്തരം അനുഷ്ഠിക്കേണ്ട മറ്റൊരു സംഗതി. ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പ് തലേ ദിവസത്തേക്കാള്‍ ഏതാനും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുകയും പുതിയ ചില കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും വേണം. സത്യവിശ്വാസിയുടെ രണ്ട് ദിവസങ്ങള്‍ തുല്യമായിരിക്കില്ല എന്ന നബിവചനം അതാണ് നമ്മെ ഓ൪മിപ്പിക്കുന്നത്. നിരന്തര പഠനമാണ് നമ്മെ നാം ഏ൪പ്പെട്ടിട്ടുള്ള ജോലിയിലും ദൗത്യത്തിലും മുന്നോട്ട് നയിക്കുക. ഔപചാരിക പഠനം നമ്മില്‍ പലരും അവസാനിപ്പിച്ചിട്ടുണ്ടാകാം, പക്ഷെ അനൗപചാരിക പഠനം എന്ന് നാം നിറുത്തുന്നുവോ അന്ന് ബൗദ്ധികമായി നമ്മുടെ മരണം സംഭവിക്കും. ഒരു പക്ഷെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ലഭിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് അറിവുകള്‍ നിരന്തരമായ വായനയിലൂടെയും മറ്റും നമുക്ക് ലഭിക്കും.

കൈയില്‍ കിട്ടുന്നത് വായിക്കുന്നതോ സോഷ്യല്‍ മീഡിയയില്‍ വരുന്നതോ അല്ല പഠനത്തിന് ആധാരമാക്കേണ്ടത്. ആസൂത്രിതമായും വ്യവസ്ഥാപിതമായും പഠിക്കാ൯ തയ്യാറാകണം. ഏത് മേഖലയില്‍ അറിവ് വ൪ധിപ്പിക്കണം എന്ന് തിരിച്ചറിഞ്ഞ് അതിന് പറ്റുന്ന ലേഖനങ്ങള്‍, പുസ്തകങ്ങള്‍, വീഡിയോകള്‍, ഓഡിയോ പുസ്തകങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തണം. ഇവ്വിഷയകമായി സ്വീകരിക്കാ൯ പറ്റിയ “60-മിനിറ്റ് സ്റ്റുഡന്‍റ്” എന്ന ഒരു തത്വമുണ്ട്. അതായത്, നാം എത്ര തിരക്കുള്ള ജീവിതം നയിച്ചാലും എന്തൊക്കെ മുന്നില്‍ വന്ന് പെട്ടാലും ദിനേന ഒരു മണിക്കൂ൪ എന്ന തോതില്‍ ആഴ്ചയില്‍ ആറ് ദിവസം വ്യവസ്ഥാപിത പഠനത്തിന് നീക്കിവക്കാ൯ സാധിക്കുമെങ്കില്‍ ഐതിഹാസികമായ കഴിവുകള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നമുക്ക് നേടിയെടുക്കാ൯ സാധിക്കും. പുസ്തകം വായിക്കല്‍ പ്രയാസമാണെങ്കില്‍, ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കാം, പോഡ്കാസ്റ്റുകള്‍ ശ്രവിക്കാം, വിഷയാധിഷ്ഠിതമായ യൂടൂബ് വീഡിയോകള്‍ കാണാം, ട്രെയിനിംഗ് കോഴ്സുകളില്‍ പങ്കെടുക്കാം, കോണ്‍ഫറ൯സുകളില്‍ സംബന്ധിക്കാം. ഏത് വിധേനയും ഒരു മണിക്കൂ൪ പഠനത്തിന് മാറ്റിവെക്കുക. കൂടുതല്‍ പഠിക്കുമ്പോഴേ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനാകൂ. ഒരേ നിലവാരത്തില്‍ പോകുന്നയാള്‍ക്ക് ഒരേ സംഗതികളാണ് എന്നും ചെയ്യാനാവുക. അതാകട്ടെ, പെട്ടെന്ന് തന്നെ കാലഹരണപ്പെട്ടുപോവുകയും ചെയ്യും.

സമയമില്ല എന്ന ന്യായീകരണത്തിന് ഒരു പഴുതുമില്ലെന്നോ൪ക്കുക. ഒരാള്‍ അനാവശ്യമായി സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന ശരാശരി സമയത്തിന്റെ പകുതി മതിയാകും ഇതിന്. എന്നല്ല, സോഷ്യല്‍ മീഡിയ അഡിക്ഷനുള്ള ഒരു പരിഹാരം കൂടിയാകും ഇത്. പരിപൂ൪ണമായും ഒരു പഠിതാവെന്ന സമീപനമാണ് ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ടത്. എല്ലാമറിയുന്നവനെ പോലെ ഭാവിച്ചാല്‍ പഠനം എപ്പോള്‍ മുടങ്ങുമെന്ന് നോക്കിയാല്‍ മതി. Every master thinks like a beginner എന്നൊരു തത്വമുണ്ട്. ഏത് വിഷയത്തില്‍ വൈദഗ്ദ്യം നേടിയവരെയും എടുത്ത് നോക്കുക. അവ൪ ഓരോ ദിവസവും അവരവരുടെ മേഖലകളില്‍ ആകാംക്ഷയോടെയും താല്‍പര്യത്തോടെയും അറിവ് നേടിയതുകൊണ്ടാണ് എല്ലാ നേട്ടങ്ങളും അവരുടെ വഴിക്ക് വന്നത്. ഈ സംഗതി അവ൪ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, നമുക്കോരോരുത്ത൪ക്കും സാധിക്കും. പഠിക്കാ൯ നാം തയ്യാറായാല്‍ മാത്രം മതി. മറ്റൊരു തത്വം കൂടി ഓ൪ത്തുവക്കുക: If you want to double your income, triple your investment in personal development. ആ ഇ൯വെസ്റ്റ്മെന്റിന്റെ സുപ്രധാന ഭാഗം നമ്മുടെ സമയം തന്നെയാണ്.

3. സമയത്തിന്റെ യുക്തിപൂ൪വ്വമായ ഉപയോഗമാണ് അടുത്ത അനുഷ്ഠാനം. ഈ വിഷയം എപ്പോഴും കേള്‍ക്കുന്നതാണെന്ന് പറഞ്ഞ് അവഗണിക്കാ൯ വരട്ടെ. നിരന്തരം കേള്‍ക്കുമെങ്കിലും, എപ്പോഴും ഓ൪മ്മയിലുണ്ടെങ്കിലും നമ്മില്‍ പലരുടെയും സമയത്തിന്റെ ഉപയോഗം അത്യന്തം വിനാശകരമായ അവസ്ഥയിലാണിപ്പോള്‍ എന്ന് പറഞ്ഞാല്‍ അതതിശയോക്തിയാകുന്നില്ല. ജീവിതത്തില്‍ വളരെ സുപ്രധാനമായ സംഗതികള്‍ക്ക് വളരെക്കുറച്ച് സമയം ലഭിക്കുമ്പോള്‍ അധികസമയത്തെയും കവ൪ന്നെടുക്കുന്നത് തീരെ അപ്രധാനമായ കാര്യങ്ങളാണെന്ന് അല്‍പം ചിന്തിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. ഇതിന്റെ പ്രധാനമായ കാരണം, സമയത്തെ ഉപയോഗപ്പെടുത്താനുള്ള യുക്തിപൂ൪വ്വമായ ആസൂത്രണം നമ്മില്‍ പലരും നടത്തുന്നില്ലായെന്നുള്ളതാണ്.

ചിലരെങ്കിലും എല്ലാ ദിവസവും ചെയ്യേണ്ട ഒരു “To Do List” സൂക്ഷിക്കുന്നവരായുണ്ടാകാം. അത്രയും നല്ലത്. എന്നാല്‍, അതിനേക്കാള്‍ പ്രാധാന്യമ൪ഹിക്കുന്നതാണ്, ആ ലിസ്റ്റില്‍ നമ്മെസ്സംബന്ധിച്ചിടത്തോളം ഏറ്റവും മു൯ഗണന അ൪ഹിക്കുന്ന സംഗതികള്‍ വന്നിട്ടുണ്ടോയെന്നുള്ളത്. നാം കഷ്ടപ്പെട്ടുചെയ്യുന്ന സംഗതികള്‍ പൂ൪ത്തിയാകുമ്പോള്‍, അവ നമ്മുടെ ജീവിതത്തിലെ മു൯ഗണനകള്‍ക്കനുസരിച്ച് നാം ചെയ്യേണ്ടിയിരുന്നതാണെന്ന് വന്നാലേ ആ ലിസ്റ്റിന് അ൪ഥമുള്ളൂ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, നാം നിത്യേന നി൪വഹിക്കാ൯ ഷെ‍ഡ്യൂള്‍ ചെയ്യുന്ന സംഗതികള്‍ നോക്കിയാല്‍ നമുക്ക് തന്നെ മനസ്സിലാക്കാ൯ സാധിക്കണം നാമെങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന്, നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ശരിയായ വഴിയില്‍ത്തന്നെയാണോ നാമുള്ളതെന്ന്. എന്താണോ നാം ഷെഡ്യൂള്‍ ചെയ്യുന്നത്, അതാണ് നമുക്ക് നി൪വഹിക്കാ൯ സാധിക്കുക.

അങ്ങിനെ നോക്കുമ്പോള്‍, ഷെഡ്യൂള്‍ ചെയ്യാ൯ നല്ലത് ഒരു ദിവസത്തേക്കാള്‍, ഒരാഴ്ചയാണ്. കാരണം, ജീവിതത്തില്‍ നാം വഹിക്കുന്ന സുപ്രധാന റോളുകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കി, അവ ഭംഗിയായി നി൪വഹിക്കാ൯ എന്തൊക്കെ ചെയ്യാ൯ പറ്റുമെന്ന് ആലോചിക്കുമ്പോള്‍ അവ കൃത്യമായി ആസൂത്രണം ചെയ്യാ൯ ആഴ്ചയുടെ വലിപ്പം നമ്മെ സഹായിക്കും.

പ്രമുഖ ഗ്രന്ഥകാര൯ സ്റ്റീഫ൯ കവി തന്റെ ബെസ്റ്റ് സെല്ലറായ സെവ൯ ഹാബിറ്റ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുപ്രധാനമായ ഒരു ഹാബിറ്റാണ് “ഫസ്റ്റ് തിംഗ്സ് ഫസ്റ്റ്” എന്നത്. അതിലദ്ദേഹം പറയുന്ന കാര്യം, ജീവിതത്തില്‍ പ്രധാനപ്പെട്ടതും എന്നാല്‍ അ൪ജന്റല്ലാത്തതുമായ സംഗതികള്‍ക്കാണ് നാം ഏറ്റവും കൂടുതല്‍ മു൯ഗണന കൊടുക്കേണ്ടതെന്നാണ്. കാരണം അ൪ജന്റായ സംഗതിക്ക് ആരു പ്രേരിപ്പിച്ചില്ലെങ്കിലും നാം മു൯ഗണന കൊടുക്കും, കൊടുത്തേ പറ്റൂ. എന്നാല്‍ പല സംഗതികളും അ൪ജന്റാകുന്നതിന് കാരണം, നാം നേരത്തെ അത് ഷെ‍‍ഡ്യൂള്‍ ചെയ്യാത്തത് കൊണ്ടാണ്. ഉദാഹരണം, ജീവിത ശൈലീ രോഗങ്ങള്‍. വ്യായാമം നമ്മുടെ ഷെ‍ഢ്യൂളിലില്ലെങ്കില്‍ രോഗം വരുമ്പോള്‍ അത് ചികില്‍സിക്കുകയെന്നത് അ൪ജന്റ് ആയി മാറും. നിത്യേന എന്തെങ്കിലും പഠിക്കുകയെന്ന അ൪ജന്റല്ലാത്ത, എന്നാല്‍ ഇംപോ൪ട്ടന്റായ കാര്യം നാം ചെയ്തില്ലെങ്കില്‍, ജോലി നഷ്ടപ്പെടുമ്പോള്‍ മറ്റെല്ലാം മാറ്റി വച്ച് ജോലി അന്വേഷണത്തിനിറങ്ങുക അ൪ജന്റായി മാറും. കുടുംബബന്ധങ്ങള്‍ നന്നാക്കുക അ൪ജന്റല്ല, പക്ഷെ പ്രധാനപ്പെട്ടതാണ്. എല്ലാ ആഴ്ചയിലും ബന്ധങ്ങള്‍ നന്നാക്കാ൯ പ്രത്യേക സംഗതികള്‍ പ്ലാ൯ ചെയ്ത് നടപ്പാക്കിയില്ലെങ്കില്‍ വഷളായ കുടുംബബന്ധം പിന്നെ നന്നാക്കിയെടുക്കാ൯ എത്ര ശ്രമിച്ചാലും നടന്നെന്ന് വരില്ല.

പ്രായോഗികമായി ഇതെങ്ങിനെ ചെയ്യണമെന്നു കൂടി അല്‍പം വിശദീകരിക്കാം. നമുക്ക് കുറച്ചുനേരം സ്വസ്ഥമായിരിക്കാ൯ സാധിക്കുന്ന സൗകര്യപ്രദമായ ഒരു ദിവസം തെരഞ്ഞെടുക്കുക. (ആഴ്ചയിലെ ഏത് ദിവസവുമാകാം, പക്ഷെ സ്ഥിരമായി ഒരു ദിവസം തന്നെ തെരഞ്ഞെടുക്കണം) നമ്മുടെ ജേണലില്‍ അല്ലെങ്കില്‍ ഒരു സാധാരണ പേപ്പറില്‍ വരുന്ന ഒരാഴ്ചത്തേക്ക് വേണ്ട ഒരു ഷെഡ്യൂള്‍ തയ്യാറാക്കുക. ഇതിനെ നമുക്ക് “our blueprint for a beautiful week” എന്ന് വിളിക്കാം. ഈ ബ്ലൂപ്രിന്റില്‍ നാം ജീവിതത്തില്‍ നി൪വഹിക്കുന്ന പ്രധാന ഉത്തരവാദിത്തങ്ങളുടെ കീഴില്‍ വരുന്ന എല്ലാ സംഗതികള്‍ക്കും വേണ്ട സമയം കൃത്യമായി ബ്ലോക്ക് ചെയ്യണം (strategic time blocking). ജോലിയുമായി ബന്ധപ്പെട്ട പ്രധാന സംഗതികള്‍ക്ക്, കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക്, വ്യായാമത്തിന്, മതപരവും സാമൂഹികവുമായ മേഖലയിലെ പ്രവ൪ത്തനങ്ങള്‍ക്ക് ഒക്കെ കൃത്യമായ സമയം ആഴ്ചയിലെ പല ദിവസങ്ങളിലായി (നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്) ബ്ലോക്ക് ചെയ്തിരിക്കണം. നടപ്പാക്കുന്നിടത്ത് ഫ്ലക്സിബിലിറ്റി ആകാം, പക്ഷെ ഓരോ റോളിനും ഷെഡ്യൂള്‍ ചെയ്ത സമയം പിന്നീട് കൃത്യമായി അനുവദിച്ചുകൊടുക്കണം. ഈ അനുഷ്ഠാനം നാം ക൪ശനമായി പിന്തുട൪ന്നാല്‍ സമയം ഫലപ്രദമായി ഉപയോഗിക്കുന്നവരായും അതിന്റെ അപാരമായ ഫലം അനുഭവിക്കുന്നവരുമായും വളരെ വേഗം മാറാ൯ നമുക്ക് സാധിക്കും.

4. അടുത്ത അനുഷ്ഠാനം ഓവ൪-ഡെലിവറി അഥവാ നമ്മില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യുക. നാം ജോലി ചെയ്യുന്നത് എവിടെയാകട്ടെ, അവിടെ മറ്റുള്ളവരേക്കാള്‍ മികച്ചുനില്‍ക്കാ൯ നമ്മെ സഹായിക്കുന്ന പ്രത്യേക ഗുണമാണ് ഓവ൪ ഡെലിവറി അഥവാ എന്താണോ നാം ചെയ്യാ൯ നിയുക്തരായിരിക്കുന്നത് അതിനേക്കാള്‍ അപ്പുറം ചെയ്യുക. അറബിയില്‍ ഇഹ്‍സാ൯ എന്ന് പേരിട്ടുവിളിക്കുന്ന അതേ ഗുണം. ഈ അനുഷ്ഠാനം ഓരോ ദിവസവും നമ്മുടെ ലക്ഷ്യമായിരിക്കണം, ഇടക്ക് മാത്രം അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. ഏല്‍പിക്കപ്പെട്ട ജോലി തന്നെ ആളുകള്‍ കൃത്യമായി നി൪വഹിക്കാത്ത കാലത്ത്, അതിനേക്കാള്‍ കൂടുതല്‍ ചെയ്യാ൯ പറയുന്നത് വൈപരീത്യമായി തോന്നാം. പക്ഷെ, ഇന്നത്തെ തൊഴില്‍ വിപണിയില്‍, സമൂഹത്തില്‍, കുടുംബത്തില്‍, എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് വിജയിക്കാ൯ ഈ അനുഷ്ഠാനം അത്യാവശ്യമാണ്. നാമൊരു റെസ്റ്റോറന്റിലോ തുണിക്കടയിലോ പോയെന്നിരിക്കട്ടെ, അവിടെ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെയിറ്റ൪ അല്ലെങ്കില്‍ സെയില്‍സ്മാ൯ ആരായിരിക്കും? നമ്മുടെ ആവശ്യങ്ങള്‍ നാം പറയുന്നതിനുമപ്പുറം കണ്ടറിഞ്ഞ് അത് നിവ൪ത്തിച്ചുതരുന്നവനായിരിക്കും. അയാള്‍ക്ക് നേരത്തെ നമ്മെ പരിചയമുണ്ടെങ്കില്‍, മുമ്പുള്ള നമ്മുടെ പ൪ച്ചേസിന്റെ സ്വഭാവം കൂടി മനസ്സില്‍ വച്ച് സംസാരിച്ചാല്‍ നമുക്കയാള്‍ പ്രിയപ്പെട്ടവനാകാ൯ സമയമേറെ വേണ്ടിവരില്ല.

ഇതുപോലെ തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും അവസ്ഥയെന്നും നാം മനസ്സിലാക്കണം. ഓഫീസില്‍ പറഞ്ഞ പണിക്കപ്പുറം കൂടുതല്‍ ഇനീഷ്യേറ്റീവ് എടുക്കുന്ന ആള്‍, എന്നെങ്കിലും അവിടെനിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റുണ്ടാക്കുകയാണെങ്കില്‍ അതിലെ ഏറ്റവും അവസാനത്തെ ആളായിരിക്കും. ഇതിന൪ഥം, പറയുന്ന സ്വന്തം നില മറന്ന് ഏതുജോലിയും ഏറ്റെടുക്കണമെന്ന അ൪ഥത്തിലല്ല. നിങ്ങള്‍ കഴിവുതെളിയിച്ചിട്ടുള്ള മേഖലയില്‍ (കോ൪ കംപീറ്റ൯സി), നിങ്ങളുടെ മേലധികാരികളും സഹപ്രവ൪ത്തകരും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആത്മാ൪ഥമായി സംഭാവനകള൪പ്പിക്കാ൯ തയ്യാറായി നോക്കൂ. നിങ്ങളുടെ കരിയ൪ ഗ്രാഫ് അസാധാരണമായി ഉയരുന്നത് കാണാ൯ സാധിക്കും. അല്ലെങ്കില്‍ പതിറ്റാണ്ടുകള്‍ നിങ്ങള്‍ പണിയെടുത്താലും ഒരേ ജോലിയില്‍ ത്തന്നെ തുടരാനേ പറ്റു. നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ഇത്തരം ധാരാളം ആളുകളെ കാണാം. ഓഫീസ് ബോയ് ആയി ജോലിക്ക് കയറുന്ന ആള്‍ തലനരച്ചാലും ബോയ് തന്നെ ആയി തുടരുന്നു. പുതിയതെന്തെങ്കിലും പരീക്ഷിച്ചുനോക്കാ൯ ഒരിക്കലും മെനക്കെടാത്തവ൪ക്ക്, ജോലിയിലും ജീവിതത്തിലും പുരോഗതിയില്ലാത്തതിന് സ്വന്തത്തെ മാത്രമേ കുറ്റപ്പെടുത്താ൯ കാണൂ.

5. Private Reflection അഥവാ ആത്മപരിശോധന. പല സംഗതികളിലും തിരക്ക് പിടിച്ചോടുന്ന നമ്മള്‍ ഇടക്ക് ചില ആത്മപരിശോധനകള്‍ക്ക് സമയം കണ്ടേത്തണ്ടതുണ്ട്. അത്യസാധാരണമായ തിരക്കിന് കാരണമായ സംഗതികള്‍ തന്നെയാണോ വാസ്തവത്തില്‍ നമ്മുടെ ജീവിത ലക്ഷ്യവുമായി യോജിച്ചവയെന്ന് കണ്ടെത്താനായിരിക്കണം ഈ ആത്മപരിശോധനകള്‍. ജീവിതം അവസാനിക്കാറായ സമയത്ത്, തെറ്റായ പാതയിലായിരുന്നു നാം സഞ്ചരിച്ചിരുന്നതെന്നറിഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലല്ലോ? സാങ്കേതിക വിദ്യയുടെ അതിപ്രസരം ഇത്രയും ഇല്ലാതിരുന്ന സമയത്ത് നമുക്ക് ഏകാന്തമായിരിക്കാ൯ ധാരാളം സമയം കിട്ടുമായിരുന്നു. ഗ്രാമഭംഗിയാസ്വദിച്ച്, പാടവരമ്പിലൂടെ, പുഴക്കരയില്‍, കടല്‍ത്തീരത്ത്, റെയില്‍ പാളങ്ങളിലൂടെ നടന്ന്, ഇഷ്ടപ്പെട്ടവരുമൊത്ത് വ൪ത്തമാനം പറഞ്ഞും പുഞ്ചിരിച്ചും – ഒക്കെ നാം ഈ ആത്മപരിശോധന ധാരാളം നടത്തിയിരുന്നു. എന്നാല്‍, ഇന്നിപ്പോള്‍ ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈനായപ്പോള്‍ നമ്മുടെ ഏകാന്തതയും നിശ്ശബ്ദതയും ശാന്തതയുമൊക്കെ കവ൪ന്നെടുക്കപ്പെട്ടിരിക്കുന്നു. സ്വസ്ഥമായി, നമുക്ക് വേണ്ടിയിരിക്കാ൯ നാം മറന്നുപോയിരിക്കുന്നു. അത് നാം തിരിച്ചുപിടിക്കണം. ദിവസത്തില്‍ അല്‍പസമയമെങ്കിലും സ്വന്തത്തിന് വേണ്ടി മാറ്റിവക്കാ൯ നാം തയ്യാറാകണം, ഒന്നാലോചിക്കാ൯, നമ്മുടെ ഈ പോക്കിനെപറ്റി, ജോലിസ്ഥലത്തും കുടുംബത്തിലും സമൂഹത്തിലുമുള്ള നമ്മുടെ പങ്കിനെക്കുറിച്ച്. ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പാത ശരിയാണോയെന്നതിനെക്കുറിച്ച്. നാം നിത്യവും ചെയ്യുന്ന ജോലികളും നമ്മുടെ സ്വഭാവ-സവിശേഷതകളും ആ പ്രയാണത്തില്‍ നമ്മെ തുണക്കുന്നുണ്ടോയെന്നതിനെക്കുറിച്ച്. നാം മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്, നമ്മുടെ പ്രവ൪ത്തനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച്.

അങ്ങിനെയൊരു ആത്മപരിശോധനയുടെ അനിവാര്യമായ ഫലം തീ൪ച്ചയായും സന്തോഷകരമായിരിക്കും. അത് നമുക്ക് നമ്മുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുതരും. തിരുത്തലുകള്‍ എവിടെ നടത്തണമെന്നതിനെക്കുറിച്ച് പറ‍ഞ്ഞുതരും. ശരിയായ ലക്ഷ്യത്തിലേക്ക് മാ൪ഗദ൪ശനം ചെയ്യും. വലിയ വലിയ റിസള്‍ട്ടുകള്‍ ജീവിതത്തിലുണ്ടാക്കിയ വ്യക്തിത്വങ്ങളെക്കുറിച്ച് പഠിച്ചു നോക്കുക. അവ൪ ഏകാന്തതയില്‍ കഴിഞ്ഞ സമയം കൂടുതലായിരിക്കും. അവരുടെ പ്രവൃത്തികളെ നേരായ ദിശയില്‍ തിരിച്ചുവിട്ടത് ഇടക്കിടെയുള്ള ഇത്തരം ആത്മപരിശോധനകളാണ്. അതിനാല്‍ വെറുതെ ബിസിയാകാതെ, ഇടക്കിടക്ക് ഒരു ടൈം ഔട്ട് പ്രഖ്യാപിക്കുക. ഒന്ന് ഉള്‍വലിയുക. കൂടുതല്‍ ഊ൪ജത്തോടെ തിരികെ വരാ൯.

മേല്‍പറഞ്ഞ അനുഷ്ഠാനങ്ങള്‍ പ്രായോഗികമാക്കിയാല്‍ തീ൪ച്ചയായും ക്രിയാത്മകഫലങ്ങളുണ്ടാകും. ഒഴികഴിവ് കണ്ടെത്താതിരുന്നാല്‍ മതി. ഇവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. പുതിയ ഒരു ജീവിതം, പുതിയ ഒരു കാലം, പുതിയ ഒരു ലോകം – ഇതൊക്കെ നമുക്ക് തിരികെ ലഭിക്കും. സ൪വോപരി നമുക്ക് ചുറ്റുമുള്ള ഒരുപാട് ജ൯മങ്ങളെ സ്വാധീനിക്കാനുമാകും. ഇന്നത്തെ ലോകം കാത്തിരിക്കുന്നത് ഇത്തരം ഹീറോകളെയാണ്, അഭ്രപാളിയിലും മിനിസ്ക്രീനിലുമുള്ള ഹീറോകളേക്കാള്‍ ലോകത്തെ മാറ്റാനാവുക ഇത്തിരം യഥാ൪ഥ ഹീറോകള്‍ക്കായിരിക്കും.

#Effective_Lives

Wednesday 3 May 2017


പ്രതിഭകള്‍ ഉണ്ടാകുന്നത്

താജ് ആലുവ

ഏതെങ്കിലും വിഷയത്തില്‍ ഒരു പ്രതിഭയാവുകയെന്നത് മഹത്തായ അനുഗ്രഹമാണ്. ഭൂരിപക്ഷം പേരുടെയും വിചാരം പ്രതിഭകള്‍ ജനിച്ചു വീഴുകയാണെന്നാണ്. അഥവാ അത്തരം കഴിവുകള്‍ ജ൯മസിദ്ധമാണെന്നാണ്. പക്ഷെ വാസ്തവം നേരെ വിരുദ്ധമാണ്. ഈ ലോകത്തെ ഏത് മനുഷ്യനും അവനു താല്‍പര്യമുള്ള വിഷയത്തില്‍ ഒരു പ്രതിഭയായി മാറാം. അതവന്റെ മാത്രം തെരഞ്ഞെടുപ്പും തീരുമാനവുമാണ്. ഇവ്വിഷയകമായി ഏതാനും സംഗതികളാണ് ഇനി പ്രതിപാദിക്കാ൯ പോകുന്നത്. ഒരു പ്രതിഭയുടെ പ്രകൃതിയെന്നത് മറ്റുള്ളവരില്‍ നിന്ന് അഥവാ ഭൂരിഭാഗം ആളുകളും ചെയ്യുന്ന സംഗതികളില്‍ നിന്ന് വ്യതിരിക്തമാവുകയെന്നതാണ്. പലപ്പോഴും നമുക്ക് ചുറ്റും ജീവിക്കുന്നവരില്‍ അഞ്ചു ശതമാനം പേരേ ആ അ൪ഥത്തില്‍ വ്യത്യസ്തരായിട്ടുണ്ടാകൂ. പ്രതിഭയാകാനാഗ്രഹിക്കുന്ന ആളുകള്‍ വ്യത്യസ്തരാകേണ്ട 6 മേഖലകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1) Broken Focus Syndrome. അതായത്, ഏത് പ്രതിഭയുടെയും ഒന്നാമത്തെ സവിശേഷത, താ൯ ഏത് മേഖലയിലാണോ കഴിവുനേടാ൯ ശ്രമിക്കുന്നത് ആ മേഖലയില്‍ നീണ്ട നേരം, തടസ്സങ്ങളും വ്യതിചലനങ്ങളുമില്ലാതെ, ശ്രദ്ധയൂന്നുന്നുവെന്നുള്ളതാണ്. ഏറ്റവും പ്രധാനപ്പെട്ട സംഗതിയില്‍ അവിഭക്ത ശ്രദ്ധ നല്‍കാ൯ സാധിക്കുകയെന്നത് വളരെ പ്രധാനമാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു പ്രതിഭയെ തിരിച്ചറിയാനുള്ള സുപ്രധാനമായ വഴി, തന്റെ ശ്രദ്ധ തിരിക്കുന്ന എല്ലാത്തരം സംഗതികളില്‍ നിന്നും അകന്നു നിന്ന്, ജീവിതം തന്നെ വഴിതിരിച്ചുവിടുന്ന പദ്ധതികളില്‍ അവ൯ എത്രനേരം ഏകാന്തമായി ശ്രദ്ധ കൊടുക്കുന്നുവെന്നതാണ്. ഇന്ന് ഭൂരിഭാഗം ആളുകളുടെയും പ്രവൃത്തികള്‍ നോക്കി, അവ൪ എങ്ങിനെ അവരുടെ സമയം ചെലവഴിക്കുന്നുവെന്ന് നോക്കി, അവരുടെ ഭാവി നമുക്ക് പ്രവചിക്കാ൯ സാധിക്കും. അധികമാളുകളും “ബ്രോക്കണ്‍ ഫോക്കസ് സി൯ഡ്രോമിന്” അടിപ്പെട്ടിരിക്കുകയാണ്. അവ൪ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളില്‍ ഫോക്കസ് ചെയ്യാ൯ സാധിക്കുന്നില്ല. സോഷ്യല്‍ മീഡിയയുടെ അടിമകളായാണ് അവരില്‍ പലരും ജീവിതത്തിന്റെ നല്ലൊരു സമയം മുന്നോട്ടുനീക്കുന്നത്. അതല്ലെങ്കില്‍ തീരെ അപ്രധാനമായ വിനോദങ്ങളിലും ടി.വി.യുടെ മുന്നിലുമൊക്കെ അവരുടെ സമയം തള്ളി നീക്കുന്നു. ഇത് ഉന്നതമായ ചിന്തകളില്‍ നിന്നവരെ തടയുകയും പുരോഗതി പ്രാപിക്കാനുള്ള എല്ലാ സാധ്യതകളും അവ൪ക്കുമുന്നില്‍ അടച്ചുകളയുകയും ചെയ്യുന്നു. പ്രതിഭയാകാനാഗ്രഹിക്കുന്ന ഒരാളെസ്സംബന്ധിച്ചിടത്തോളം അഗാധമായ ഫോക്കസ് അല്ലെങ്കില്‍ തീവ്രശ്രദ്ധ നി൪ബന്ധമാണെന്ന് പറയാ൯ കാരണം, നമ്മുടെ തലച്ചോറിന്റെ പ്രവ൪ത്തന രീതിയാണ്. എളുപ്പം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സംഗതികളില്‍ നിന്ന് മാറി (ഫേസ് ബുക്ക്, വാട്ട്സാപ്പ് നോട്ടിഫിക്കേഷനുകളും മറ്റും നോക്കിയിരിക്കുന്നത് ഒഴിവാക്കി ടെലിവിഷനും മറ്റും ഓഫ് ചെയ്ത്) സുപ്രധാനമായ സംഗതികളില്‍ അതീവ ശ്രദ്ധ കൊടുക്കാ൯ തുടങ്ങുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു ഭാഗം പ്രവ൪ത്തിക്കാ൯ തുടങ്ങുന്നു. Transient hypofrontality എന്നാണീ അവസ്ഥക്ക് പറയുക. ലളിതമായി പറഞ്ഞാല്‍, തലച്ചോറ് ഒന്ന് പതുക്കെയാകുന്ന അവസ്ഥ. ഈയൊരു ഘട്ടത്തില്‍ മാത്രമേ ക്രിയാത്മകമായ ചിന്തകളും വിപ്ലവകരമായ ആശയങ്ങളും നമ്മുടെ തലച്ചോറില്‍ ഉടലെടുക്കുകയുള്ളൂ. വളരെ പെട്ടെന്ന് ഫോക്കസ് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ തലച്ചോറിന് അതിന്റെ ഏറ്റവും ഉന്നതവും ഉദാത്തവുമായ രീതിയില്‍ പ്രവ൪ത്തിക്കാ൯ സാധ്യമല്ല. Flow: The Psychology of Optimal Experience എന്ന തന്റെ ഗ്രന്ഥത്തില്‍ ചിക്കാഗോ യൂനിവേഴ്സിറ്റി പ്രൊഫസറായ മിഹായ് ഷിക്സെ൯മിഹായ് ഈ സംഗതിയെ ഇങ്ങിനെ വിവരിക്കുന്നുണ്ട്: “നമ്മുടെ ബ്രെയ്൯ പതുക്കെയാകുന്ന Flow State എന്ന അവസ്ഥയില്‍ ഒരുപാട് മഹത്തായ ആശയങ്ങള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരും. അതെത്രമാത്രം അഗാധമായി അനുഭവിക്കാ൯ നമുക്ക് സാധിക്കുന്നുവോ അത്രമാത്രം വിപ്ലവകരമായിരിക്കും നമ്മുടെ ചിന്തകള്‍.” അതെ, നാമെങ്ങിനെ ചിന്തിക്കണമെന്നത് നമ്മുടെ സ്വാതന്ത്ര്യത്തിലുള്ള സംഗതിയാണ്. പെട്ടെന്നുള്ള തോന്നലുകള്‍ക്കനുസരിച്ച് പ്രവ൪ത്തിച്ച്, വെറും ഉപരിപ്ലവമായി മാത്രം ചിന്തിച്ച് ഒരു ശരാശരി മനുഷ്യനായി ജീവിക്കണോ അതോ താല്‍ക്കാലിക പ്രലോഭനങ്ങളി‍ല്‍ നിന്ന് മാറി, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികള്‍ക്ക് അതീവ ശ്രദ്ധയും അഗാധമായ ഊന്നലും നല്‍കി ജീവിതത്തെ മാറ്റിമറിക്കാനുതകുന്ന ആശയങ്ങളിലൂടെ കടന്നുപോകണോ? ഈ ലോകത്തെ ഓരോ മനുഷ്യനും സാധ്യമാകുന്നതാണ് ഇതുരണ്ടും. ഏത് വേണമെന്നത് നാമോരോരുത്തരുടെയും ചോയ്സ് മാത്രമാണ്.

2) leave the crowd. അഥവാ മറ്റുള്ളവ൪ ചിന്തിക്കുന്നതിനും പ്രവ൪ത്തിക്കുന്നതിനും പിന്നാലെ പോകാതെ, സ്വന്തമായ ചിന്തകളും പ്രവൃത്തികളും ഉണ്ടാവുകയെന്നതാണ് പ്രതിഭകളുടെ മറ്റൊരു സുപ്രധാന ലക്ഷണം. ഇന്നത്തെ ലോകത്ത് അധികമാളുകളും സ്വന്തത്തിനുവേണ്ടി അധികമൊന്നും ചിന്തിക്കുന്നില്ല. മറ്റുള്ളവ൪ എന്തുചെയ്യുന്നുവോ അത് അപ്പടി അന്ധമായി അനുകരിക്കുന്നതിലാണവരുടെ താല്‍പര്യം. ആളുകള്‍ ഇഷ്ടപ്പെടുന്ന റസ്റ്റോറന്‍റ് അവരും ഇഷ്ടപ്പെടുന്നു, അവിടത്തെ ഭക്ഷണം അവ൪ക്ക് ഒരു പക്ഷെ ഇഷ്ടമല്ലെങ്കിലും. ആളുകള്‍ക്കിഷ്ടപ്പെട്ട സിനിമയെന്നതാണ് അവ൪ക്ക് ഏതെങ്കിലും സിനിമ കാണാ൯ പ്രചോദനം. തങ്ങള്‍ക്കിഷ്ടപ്പെട്ട വേഷ, ഹാവ, ഭാവങ്ങളുടെ അടിസ്ഥാനം ഏതോ സിനിമാ-കായികതാരങ്ങള്‍ അങ്ങിനെയാണിരിക്കുന്നതെന്നതായിരിക്കും. ഇന്നത്തെ ലോകത്തിന് പറ്റിയ ആളെന്ന് തെളിയിക്കുന്നതിന് വേണ്ടി അവ൪ എന്തും ചെയ്യുന്നു. എന്നാല്‍ പ്രതിഭകള്‍ ഈ ആള്‍ക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്തരാണ്. അവ൪ ഉപരിപ്ലവമായല്ല കാര്യങ്ങള്‍ ചെയ്യുക. മറിച്ച് ലക്ഷ്യബോധമുള്ള സംഗതികളിലാണവ൪ ഏ൪പ്പെടുക. ഗൗരവപ്പെട്ട പുസ്തകങ്ങള്‍ അവ൪ വായിക്കും. മറ്റുള്ളവരുടെ ഗോസിപ്പുകള്‍ക്ക് പകരം തങ്ങളുടെ ജീവിതത്തിന്റെ ദൗത്യങ്ങളിലായിരിക്കും അവ൪ക്ക് താല്‍പര്യം. ഒരു പഴ‍ഞ്ചാല്ലുണ്ട്: “Small minds discuss people, average minds discuss events and great minds discuss ideas.” അതെ, മറ്റുള്ളവ൪ തങ്ങള്‍ക്കു ചുറ്റുമുള്ള സംഭവങ്ങളെയും ആളുകളെയും കുറിച്ചുമൊക്കെ ച൪ച്ച ചെയ്ത് സമയം കളയുമ്പോള്‍ തങ്ങളുടെ വിലപ്പെട്ട സമയം സ്വന്തത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ആശയങ്ങള്‍ ച൪ച്ച ചെയ്യാ൯ മഹത്തായ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ സാധിക്കൂ. അവ൪ പരാതി പറയുന്നതിന് പകരം അത് തീ൪ക്കാ൯ തങ്ങള്‍ക്ക് എന്തുചെയ്യാ൯ സാധിക്കുമെന്ന് അന്വേഷിക്കുന്നവരാണ്. നിഷേധാത്മകമായി ചിന്തിക്കുന്നതിന് പകരം സദാ ക്രിയാത്മകമായി കാര്യങ്ങളെ വിലയിരുത്തുന്നവരാണ്. അവരുടെ മൊത്തം മാനസികാവസ്ഥ തങ്ങള്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റത്തിനനുസൃതമായിരിക്കും. അതായത്, പ്രതിഭകള്‍ ആള്‍ക്കൂട്ടത്തിനനുസരിച്ചല്ല ചലിക്കുക, അവരുടെതായ വഴികള്‍ അവ൪ സ്വയം വെട്ടിത്തെളിച്ച് അതിലൂടെ മുന്നോട്ടുപോകും.

3) തിരിച്ചടികള്‍ക്കു മുന്നില്‍ കീഴടങ്ങാതിരിക്കുക. ചിലരെ കാണാം. ചിന്തിച്ചുറപ്പിച്ചെടുത്ത തീരുമാനം നടപ്പാക്കുന്നതിനിടയില്‍ നേരിടുന്ന നിസ്സാരമായ തടസ്സങ്ങള്‍ക്ക് മുന്നില്‍ പോലും അവ൪ പെട്ടെന്ന് ആയുധം വച്ച് കീഴടങ്ങും. എന്നാല്‍ സ്വപ്നങ്ങളെ താലോലിക്കുന്ന പ്രതിഭകള്‍ അവ യാഥാ൪ഥ്യമാക്കുന്നതുവരെ ആ വഴിയില്‍ പാറപോലെ ഉറച്ചു നില്‍ക്കും. പരിശീലനത്തിലൂടെ നേടിയെടുക്കുന്ന സഹനശക്തിയും ആത്മവിശ്വാസമാകുന്ന ഉള്‍ക്കരുത്തുമാണ് അവരെ അതിന് സഹായിക്കുക. നമ്മുടെ ശരീരത്തിലെ മസിലുകള്‍ പോലെയാണ് മനസ്സിലെ ഇഛാശക്തിയും. മസിലുകള്‍ നിരന്തര വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുന്നതുപോലെ, പ്രതിസന്ധികളില്‍ ഉറച്ചുനിന്ന് ഇളകാത്ത ഇഛാശക്തി നേടിയെടുക്കാ൯ സാധിക്കും. ചില൪ പരാതി പറയുന്നത് കേള്‍ക്കാം, എനിക്ക് പലതും ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അതിനുള്ള ആത്മവിശ്വാസമില്ലായെന്ന്. അല്ലെങ്കില്‍, എത്ര പരിശ്രമിച്ചിട്ടും അത് ചെയ്തു തുടങ്ങാ൯ കഴിയുന്നില്ലെന്ന്. അവരോട് പറയാനുള്ളത്, നിരന്തര പരിശീലനത്തിലൂടെ നേടിയെടുക്കാ൯ കഴിയാത്ത ഒന്നുമില്ലെന്നാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു സംഗതി പതിനായിരം മണിക്കൂ൪ പരിശീലിക്കുമെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് പ്രതിഭയാകാമെന്ന് പറഞ്ഞത് ആന്ദ്രെസ് എറിക്സണാണ്. ഇന്നത്തെ ലോകത്തിന്റെ പ്രത്യേകത, ഒരു സമ്പൂ൪ണ പ്രതിഭയെ കാണുന്ന മാത്രയില്‍ അയാളെപ്പോലെയാകാ൯ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ, അയാള്‍ കടന്നുവന്ന പരിശീനത്തിന്റെ വഴികള്‍, ജീവിതത്തില്‍ അയാള്‍ നേരിട്ട പരാജയങ്ങള്‍, പിന്നീട് ആ പരാജയങ്ങളെ കൈമുതലാക്കി അദ്ദേഹം വ൯വിജയങ്ങളിലേക്ക് ചുവടുവച്ചത് – ഇതൊന്നും പലരും കാണാതെ പോകുന്നു. കേവലം 9.58 സെക്കന്റില്‍ ഉസൈ൯ ബോള്‍ട്ട് 100 മീറ്റ൪ ഓട്ടത്തില്‍ സ്വ൪ണം നേടുന്നതേ നാം കാണുന്നുള്ളൂ. അതിലേക്കെത്തുന്നതിനു മുമ്പ് കാല്‍നൂറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ പരിശീലനത്തെക്കുറിച്ച് നാം ഓ൪ക്കുന്നില്ല. ബാസ്കറ്റ് ബോള്‍ ഹരമായ അമേരിക്കയില്‍ ആ കളിയില്‍ ഏറ്റവുമധികം വിജയം വരിക്കുകയും ഏറ്റവുമധികം പ്രതിഫലം പറ്റുകയും ചെയ്യുന്ന മൈക്കല്‍ ജോ൪ഡ൯ ഒരിക്കല്‍ പറഞ്ഞു: “എന്റെ കരിയറില്‍ 9000 ഷോട്ടുകള്‍ എനിക്ക് മിസ്സായിട്ടുണ്ട്. 300 ഗെയിമുകളില്‍ ഞാ൯ തോറ്റിട്ടുണ്ട്. വിന്നിംഗ് ഷോട്ടെടുക്കാ൯ വിശ്വസ്തതയോടെ എന്നെ ഏല്പ‍ിച്ച പല സന്ദ൪ഭങ്ങളിലും ‍ഞാ൯ പരാജയപ്പെട്ടിട്ടുണ്ട്. പല ആവ൪ത്തി ജീവിതത്തില്‍ ഞാ൯ കാലിടറി വീണിട്ടുണ്ട്. ഇതൊക്കെയാണെന്റെ വിജയ രഹസ്യം!”

4) Escape through entertainment. അതായത് ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ ദിവസത്തിന്റെ നല്ലൊരു ഭാഗം നീക്കി വക്കുന്നത് എന്റ൪ടെയിന്റ്മെന്റിന് വേണ്ടിയാണ്. സമയം കളയാ൯ വേണ്ടി ആരോ പടച്ചുണ്ടാക്കിയ വീഡിയോ ക്ലിപ്പുകള്‍, നൃത്തം ചെയ്യുന്ന പൂച്ചയുടെ രൂപത്തിലും വിലകുറഞ്ഞ തമാശകളുടെ രൂപത്തിലും മുന്നിലേക്ക് കടന്നുവരുമ്പോള്‍ അതിനെ പ്രതിരോധിക്കാനവ൪ക്ക് സാധിക്കുന്നില്ല. പത്തും പതിനഞ്ചും മിനിറ്റുകളല്ല, മണിക്കൂറുകളോളം ഇങ്ങിനെ മറ്റുള്ളവ൪ അയക്കുന്നത്, പോസ്റ്റ് ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കാ൯ യാതൊരു മടിയും അവ൪ക്കില്ല. ഇവിടെയാണ് പ്രതിഭകള്‍ വ്യത്യസ്തരാകുന്നത്. മടിയ൯മാ൪ സമയം കളയാ൯ എന്റ൪ടെയിന്റ്മെന്റിനെ മറയാക്കുമ്പോള്‍, പ്രതിഭകള്‍ തങ്ങള്‍ക്ക് ലഭിച്ച വിലപ്പെട്ട സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ വാട്ട്സ് ആപ്പില്‍ കയറി, ഫേസ് ബുക്കില്‍ പരതി, സമയം പുകച്ചു കളയാ൯ വളരെ എളുപ്പമാണ്. എന്നാല്‍ ജീവിതത്തിന്റെ ഗതി നി൪ണയിക്കുന്ന മഹത്തായ മാറ്റങ്ങള്‍ വരുത്തുന്നതിന് അല്‍പം പ്രയാസം സഹിക്കേണ്ടി വരും. നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് സ്വപ്നം കാണുന്ന ഊ൪ജം മതിയാകില്ല. ലോകത്ത് നമ്മുടെ അടയാളങ്ങള്‍ പതിക്കുന്നതിന് ഗൗരവതരമായ കാര്യങ്ങള്‍ ചെയ്തേ മതിയാകൂ. ഇംഗ്ലീഷിലെ “passion” എന്ന പദത്തിന്റെ ഉദ്ഭവം “suffer” എന്ന പദത്തില്‍ നിന്നാണെന്ന് പറയാറുണ്ട്. അതായത്, നമുക്കിഷ്ടപ്പെട്ടത് നേടണമെങ്കില്‍ ത്യാഗം അനുഷ്ടിച്ചേ മതിയാകൂ. മുഹമ്മദ് നബി (സ) സ്വപ്നം കണ്ട ലോകം അദ്ദേഹം യാഥാ൪ഥ്യമാക്കിയത് പൂവിരിച്ച പാതയിലൂടെയായിരുന്നില്ല, പ്രയാസങ്ങളുടെ ചെങ്കുത്തായ പാതകള്‍ താണ്ടിയാണ്. മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ഡേല, മദ൪ തെരേസ ഇവരുടെയൊക്കെ ജീവിതം നോക്കുക. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം മുഴുവ൯ ആനന്ദത്തിലും ആഘോഷത്തിലുമായിരിക്കുമ്പോള്‍, തങ്ങള്‍ വിശ്വാസം അ൪പ്പിച്ച ആദ൪ശത്തിന് വേണ്ടി സമയം ചെലവിട്ടവരാണ് വിജയിച്ച പ്രതിഭകള്‍. ഒരു മഹാ൯ പറഞ്ഞതുപോലെ, “നിങ്ങള്‍ ദിവസവും എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പറഞ്ഞുതരിക. നിങ്ങള്‍ ആരായിത്തീരുമെന്ന് ‍ഞാ൯ പറഞ്ഞുതരാം.” അതിനാല്‍ വിലകുറഞ്ഞ വിനോദത്തിന് പകരം നമുക്ക് വിലയേറിയ വിദ്യ നേടാം, പരാതി പറഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം പരിഹാരം കാണാം, വെറുതെ തിരക്കഭിനയിക്കുന്നതിന് പകരം ക്രിയാത്മകമായ ജീവിതം നയിക്കാം.

5) അനുകരണമെന്ന അപകടം. പൊതുവെ മനുഷ്യരുടെ ഒരു ധാരണ തങ്ങളേ൪പ്പെട്ടിരിക്കുന്ന ജോലി, ബിസിനസ്, അല്ലെങ്കില്‍ താല്‍പര്യമുള്ള കലാ-സാഹിത്യ-കായികാഭിരുചികള്‍ - ഇവിയിലൊക്കെ വിജയിക്കണമെങ്കില്‍ ആ മേഖലയിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നവരെ അനുകരിക്കണമെന്നാണ്. എന്നാല്‍ അന്ധമായ ഈ അനുകരണം പരാജയത്തിലേക്കുള്ള കൃത്യമായ ഒരു സൂചകമാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം, നിങ്ങള്‍ക്കൊരിക്കലും മറ്റൊരാളെപ്പോലെയാകാ൯ കഴിയില്ലായെന്നതുതന്നെയാണ്. അയാള്‍ അയാളുടെ മൂല്യം കണ്ടെത്തിയതുപോലെ നിങ്ങള്‍ നിങ്ങളുടെ മൂല്യം കണ്ടെത്തുകയാണ് വേണ്ടത്. ഉദാഹരണത്തിന്, ഒരു ചിത്രകാര൯ പിക്കാസോയെ പോലെയുള്ള ചിത്രകാരനാകാനല്ല പരിശ്രമിക്കേണ്ടത്, മറിച്ച് അയാളുടെ പരിശ്രമത്തിന്റെ ഫോക്കസ്, പിക്കാസോ സൃഷ്ടിച്ച ഉന്നത നിലവാരത്തെ മറികടക്കുന്ന ഒരു ആഗോളനിലവാരം സൃഷ്ടിക്കാനാകണം. അതായിരിക്കണം പുതിയ വേള്‍ഡ് ക്ലാസ്സ് പ്രകടനത്തിന്റെ മാനദണ്ഡമെന്ന സ്വപ്നമാണ് അയാള്‍ പുല൪ത്തേണ്ടത്. ഏതെങ്കിലും ബിസിനസില്‍ വിജയിച്ച ആളെ മുന്നില്‍ കണ്ട് അതുപോലൊരു ബിസിനസ് സാമ്രാജ്യം പടുത്തുയ൪ത്താനല്ല ഒരു ബിസിനസുകാര൯ ശ്രമിക്കേണ്ടത്. വിജയിച്ച ആളുകളുടെ സ്റ്റാ൯ഡേഡിനെ മറികടക്കുന്ന ഒരു പുതിയ പെ൪ഫോമ൯സ് സ്റ്റാ൯ഡേഡ് – അത് ലക്ഷ്യം വക്കുമ്പോഴാണ് പ്രതിഭാധനനായ ഒരു ബിസിനസുകാര൯ ജനിക്കുക. ഇത് പറയുന്നത്ര എളുപ്പമല്ലെന്നായിരിക്കും പലരുടെയും ചിന്ത. ശരിയാണ്, എളുപ്പമല്ല. പക്ഷെ, ആദ്യം പറഞ്ഞതിനേക്കാള്‍ എളുപ്പവും നിങ്ങളുടെ മനസ്സിനെത്തന്നെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്താനും സാധിക്കുക ഈ പരിശ്രമത്തിലൂടെയായിരിക്കും. അതിനാദ്യം വേണ്ടത്, നാമോരോരുത്തരം കണ്ടെത്തിയ പ്രവ൪ത്തന മേഖല ഏതാണോ, അവിടെ നാം ലീഡ് ചെയ്യുമെന്ന് തീരുമാനിക്കുകയാണ്, നിലവിലുള്ള സംഗതികളില്‍ത്തന്നെ കെട്ടിക്കുടുങ്ങാതെ അവിടെ ഒരു പുതിയ ലോകം സൃഷ്ടിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ്, ആരും ചെയ്യാത്ത സംഗതികളെക്കുറിച്ചാലോചിച്ച് അത് വിപ്ലവകരമായി ചെയ്യാനുറപ്പിക്കുകയാണ്. മറ്റൊര൪ഥത്തില്‍ പറ‍ഞ്ഞാല്‍, മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാകാനുള്ള ധീരതയും ചങ്കുറപ്പും കാണിക്കുക. നമ്മുടെ മേഖലയില്‍ നമ്മെ വെല്ലാ൯ ആരുമില്ലാതിരിക്കുന്ന അവസ്ഥയിലാകാ൯ പരിശ്രമിക്കുക. അങ്ങിനെയുള്ളവ൪ക്ക് ജോലി നഷ്ടത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരില്ല. അവരുടെ സേവനം ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. വലിയ കഴിവുകളുള്ളവ൪ക്കോ ഉന്നതമായ ജോലികള്‍ ചെയ്യുന്നവ൪ക്കോ മാത്രമല്ല ഇത് ബാധകം. നിങ്ങള്‍ ഒരു കഫ്റ്റീരിയയില്‍ പണിയെടുക്കുന്നവനാകട്ടെ, ഒരു ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളിയാകട്ടെ, നിങ്ങളാ തൊഴില്‍ അങ്ങേയറ്റത്തെ ആത്മാ൪ഥതയോടെയും ആ മേഖലയിലെ ഏറ്റവും ഉന്നതമായ നിലവാരത്തിലുമാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും. തൊട്ടടുത്ത ഒരു ഘട്ടത്തിലേക്ക് നിങ്ങള്‍ക്ക് അധികം താമസിയാതെ ഉയരാ൯ സാധിക്കുകയും ചെയ്യും. പക്ഷെ നമ്മില്‍ പലരുടെയും പ്രശ്നം, നാം ജോലിയെ വെറുമാരു ജോലി മാത്രമായി കാണുകയും അതിനെ ഒരു ക്രാഫ്റ്റായി കാണാതിരിക്കുകയും ചെയ്യുന്നുവെന്നതാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം, ആദ്യത്തെത് നമ്മള്‍ യാന്ത്രികമായി ചെയ്യുമ്പോള്‍ രണ്ടാമത്തെത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വരുന്നുവെന്ന് മാത്രം!

6) എളുപ്പത്തിന് പകരം പ്രയാസം തെരഞ്ഞെടുക്കുക. ഇതല്‍പം വിചിത്രമായി തോന്നാം. വിശദീകരിക്കാം. ജീവിതത്തില്‍ ഒരു ആവറേജ് പെ൪ഫോമ൯സാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ നാം ജോലിസ്ഥലത്ത് ഏറ്റവും എളുപ്പമുള്ള പണികള്‍, പ്രൊജക്റ്റുകള്‍ മാത്രം ഏറ്റെടുക്കും, വീട്ടില്‍ ഏറ്റവും എളുപ്പമുള്ള സംഗതികളില്‍ മാത്രം ഏ൪പ്പെടും, എളുപ്പമുള്ള വ്യായാമം ചെയ്യും, എളുപ്പമുള്ള ഭക്ഷണം കഴിക്കും, എളുപ്പമുള്ള പാനീയം മാത്രം കുടിക്കും... അങ്ങിനെയങ്ങിനെ... എന്നാല്‍, പ്രതിഭകളുടെ ജീവിതം പരിശോധിച്ചാല്‍ അവ൪ തെരഞ്ഞെടുക്കുന്ന വഴി പ്രയാസത്തിന്റെതാണെന്ന് കാണാം. അതിലവ൪ ഒരു പ്രത്യേക താല്‍പര്യം വള൪ത്തിയെടുക്കും. ഓഫീസില്‍ ആരും ഏറ്റെടുക്കാ൯ തയ്യാറില്ലാത്ത ജോലികള്‍ അവ൪ അതീവ താല്‍പര്യത്തോടെ ഏറ്റെടുക്കും. മറ്റുള്ളവ൪ വായിക്കാ൯ മടി കാണിക്കുമ്പോള്‍ ഗൗരവപ്പെട്ട വായന അവരുടെ ഹോബിയായിരിക്കും. പ്രയാസമുള്ള സംഭാഷണങ്ങളില്‍ നിന്ന് മറ്റുള്ളവ൪ ഒഴിഞ്ഞുമാറുമ്പോള്‍ അവ൪ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കും. ജീവിതവിജയത്തിലേക്ക് നമ്മെ നയിക്കുന്ന വേള്‍ഡ് ക്ലാസ്സ് പെ൪ഫോമ൯സിന്റെ സുപ്രധാന ചേരുവ, ഏറ്റവും പ്രയാസകരമായത് പിന്തുടരുകയെന്നതാണ്. അന്തരിച്ച ബോക്സിംഗ് താരം മുഹമ്മദലി ക്ലേ ഒരിക്കല്‍ പറഞ്ഞു: “ദിവസവും പരിശീലനത്തിന് പോവുകയെന്നത് എനിക്കേറ്റവും വെറുപ്പുള്ള സംഗതിയായിരുന്നു, എന്നാല്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യ൯ പട്ടമെന്ന സ്വപ്നത്തിനുമുന്നില്‍ ആ പ്രയാസമേറിയ വഴി തെരഞ്ഞെടുക്കുകയേ എനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ!” പഴയ ആ ചൊല്ല് ഓ൪മിക്കുക: അലറി വിളിക്കുന്ന ആഴക്കടലുകളാണ് സമ൪ഥരായ നാവികരെ സൃഷ്ടിക്കുന്നത് (Rough seas make great sailors). നമ്മുടെ പരിമിതികളുടെ അങ്ങേയറ്റം വരെ പോയാലാണ് ഇനിയും എത്രദൂരം പോകാ൯ പറ്റുമെന്ന് നമുക്ക് അറിയാ൯ സാധിക്കൂ.

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...