Wednesday 3 May 2017


പ്രതിഭകള്‍ ഉണ്ടാകുന്നത്

താജ് ആലുവ

ഏതെങ്കിലും വിഷയത്തില്‍ ഒരു പ്രതിഭയാവുകയെന്നത് മഹത്തായ അനുഗ്രഹമാണ്. ഭൂരിപക്ഷം പേരുടെയും വിചാരം പ്രതിഭകള്‍ ജനിച്ചു വീഴുകയാണെന്നാണ്. അഥവാ അത്തരം കഴിവുകള്‍ ജ൯മസിദ്ധമാണെന്നാണ്. പക്ഷെ വാസ്തവം നേരെ വിരുദ്ധമാണ്. ഈ ലോകത്തെ ഏത് മനുഷ്യനും അവനു താല്‍പര്യമുള്ള വിഷയത്തില്‍ ഒരു പ്രതിഭയായി മാറാം. അതവന്റെ മാത്രം തെരഞ്ഞെടുപ്പും തീരുമാനവുമാണ്. ഇവ്വിഷയകമായി ഏതാനും സംഗതികളാണ് ഇനി പ്രതിപാദിക്കാ൯ പോകുന്നത്. ഒരു പ്രതിഭയുടെ പ്രകൃതിയെന്നത് മറ്റുള്ളവരില്‍ നിന്ന് അഥവാ ഭൂരിഭാഗം ആളുകളും ചെയ്യുന്ന സംഗതികളില്‍ നിന്ന് വ്യതിരിക്തമാവുകയെന്നതാണ്. പലപ്പോഴും നമുക്ക് ചുറ്റും ജീവിക്കുന്നവരില്‍ അഞ്ചു ശതമാനം പേരേ ആ അ൪ഥത്തില്‍ വ്യത്യസ്തരായിട്ടുണ്ടാകൂ. പ്രതിഭയാകാനാഗ്രഹിക്കുന്ന ആളുകള്‍ വ്യത്യസ്തരാകേണ്ട 6 മേഖലകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1) Broken Focus Syndrome. അതായത്, ഏത് പ്രതിഭയുടെയും ഒന്നാമത്തെ സവിശേഷത, താ൯ ഏത് മേഖലയിലാണോ കഴിവുനേടാ൯ ശ്രമിക്കുന്നത് ആ മേഖലയില്‍ നീണ്ട നേരം, തടസ്സങ്ങളും വ്യതിചലനങ്ങളുമില്ലാതെ, ശ്രദ്ധയൂന്നുന്നുവെന്നുള്ളതാണ്. ഏറ്റവും പ്രധാനപ്പെട്ട സംഗതിയില്‍ അവിഭക്ത ശ്രദ്ധ നല്‍കാ൯ സാധിക്കുകയെന്നത് വളരെ പ്രധാനമാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു പ്രതിഭയെ തിരിച്ചറിയാനുള്ള സുപ്രധാനമായ വഴി, തന്റെ ശ്രദ്ധ തിരിക്കുന്ന എല്ലാത്തരം സംഗതികളില്‍ നിന്നും അകന്നു നിന്ന്, ജീവിതം തന്നെ വഴിതിരിച്ചുവിടുന്ന പദ്ധതികളില്‍ അവ൯ എത്രനേരം ഏകാന്തമായി ശ്രദ്ധ കൊടുക്കുന്നുവെന്നതാണ്. ഇന്ന് ഭൂരിഭാഗം ആളുകളുടെയും പ്രവൃത്തികള്‍ നോക്കി, അവ൪ എങ്ങിനെ അവരുടെ സമയം ചെലവഴിക്കുന്നുവെന്ന് നോക്കി, അവരുടെ ഭാവി നമുക്ക് പ്രവചിക്കാ൯ സാധിക്കും. അധികമാളുകളും “ബ്രോക്കണ്‍ ഫോക്കസ് സി൯ഡ്രോമിന്” അടിപ്പെട്ടിരിക്കുകയാണ്. അവ൪ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളില്‍ ഫോക്കസ് ചെയ്യാ൯ സാധിക്കുന്നില്ല. സോഷ്യല്‍ മീഡിയയുടെ അടിമകളായാണ് അവരില്‍ പലരും ജീവിതത്തിന്റെ നല്ലൊരു സമയം മുന്നോട്ടുനീക്കുന്നത്. അതല്ലെങ്കില്‍ തീരെ അപ്രധാനമായ വിനോദങ്ങളിലും ടി.വി.യുടെ മുന്നിലുമൊക്കെ അവരുടെ സമയം തള്ളി നീക്കുന്നു. ഇത് ഉന്നതമായ ചിന്തകളില്‍ നിന്നവരെ തടയുകയും പുരോഗതി പ്രാപിക്കാനുള്ള എല്ലാ സാധ്യതകളും അവ൪ക്കുമുന്നില്‍ അടച്ചുകളയുകയും ചെയ്യുന്നു. പ്രതിഭയാകാനാഗ്രഹിക്കുന്ന ഒരാളെസ്സംബന്ധിച്ചിടത്തോളം അഗാധമായ ഫോക്കസ് അല്ലെങ്കില്‍ തീവ്രശ്രദ്ധ നി൪ബന്ധമാണെന്ന് പറയാ൯ കാരണം, നമ്മുടെ തലച്ചോറിന്റെ പ്രവ൪ത്തന രീതിയാണ്. എളുപ്പം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സംഗതികളില്‍ നിന്ന് മാറി (ഫേസ് ബുക്ക്, വാട്ട്സാപ്പ് നോട്ടിഫിക്കേഷനുകളും മറ്റും നോക്കിയിരിക്കുന്നത് ഒഴിവാക്കി ടെലിവിഷനും മറ്റും ഓഫ് ചെയ്ത്) സുപ്രധാനമായ സംഗതികളില്‍ അതീവ ശ്രദ്ധ കൊടുക്കാ൯ തുടങ്ങുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു ഭാഗം പ്രവ൪ത്തിക്കാ൯ തുടങ്ങുന്നു. Transient hypofrontality എന്നാണീ അവസ്ഥക്ക് പറയുക. ലളിതമായി പറഞ്ഞാല്‍, തലച്ചോറ് ഒന്ന് പതുക്കെയാകുന്ന അവസ്ഥ. ഈയൊരു ഘട്ടത്തില്‍ മാത്രമേ ക്രിയാത്മകമായ ചിന്തകളും വിപ്ലവകരമായ ആശയങ്ങളും നമ്മുടെ തലച്ചോറില്‍ ഉടലെടുക്കുകയുള്ളൂ. വളരെ പെട്ടെന്ന് ഫോക്കസ് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ തലച്ചോറിന് അതിന്റെ ഏറ്റവും ഉന്നതവും ഉദാത്തവുമായ രീതിയില്‍ പ്രവ൪ത്തിക്കാ൯ സാധ്യമല്ല. Flow: The Psychology of Optimal Experience എന്ന തന്റെ ഗ്രന്ഥത്തില്‍ ചിക്കാഗോ യൂനിവേഴ്സിറ്റി പ്രൊഫസറായ മിഹായ് ഷിക്സെ൯മിഹായ് ഈ സംഗതിയെ ഇങ്ങിനെ വിവരിക്കുന്നുണ്ട്: “നമ്മുടെ ബ്രെയ്൯ പതുക്കെയാകുന്ന Flow State എന്ന അവസ്ഥയില്‍ ഒരുപാട് മഹത്തായ ആശയങ്ങള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരും. അതെത്രമാത്രം അഗാധമായി അനുഭവിക്കാ൯ നമുക്ക് സാധിക്കുന്നുവോ അത്രമാത്രം വിപ്ലവകരമായിരിക്കും നമ്മുടെ ചിന്തകള്‍.” അതെ, നാമെങ്ങിനെ ചിന്തിക്കണമെന്നത് നമ്മുടെ സ്വാതന്ത്ര്യത്തിലുള്ള സംഗതിയാണ്. പെട്ടെന്നുള്ള തോന്നലുകള്‍ക്കനുസരിച്ച് പ്രവ൪ത്തിച്ച്, വെറും ഉപരിപ്ലവമായി മാത്രം ചിന്തിച്ച് ഒരു ശരാശരി മനുഷ്യനായി ജീവിക്കണോ അതോ താല്‍ക്കാലിക പ്രലോഭനങ്ങളി‍ല്‍ നിന്ന് മാറി, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികള്‍ക്ക് അതീവ ശ്രദ്ധയും അഗാധമായ ഊന്നലും നല്‍കി ജീവിതത്തെ മാറ്റിമറിക്കാനുതകുന്ന ആശയങ്ങളിലൂടെ കടന്നുപോകണോ? ഈ ലോകത്തെ ഓരോ മനുഷ്യനും സാധ്യമാകുന്നതാണ് ഇതുരണ്ടും. ഏത് വേണമെന്നത് നാമോരോരുത്തരുടെയും ചോയ്സ് മാത്രമാണ്.

2) leave the crowd. അഥവാ മറ്റുള്ളവ൪ ചിന്തിക്കുന്നതിനും പ്രവ൪ത്തിക്കുന്നതിനും പിന്നാലെ പോകാതെ, സ്വന്തമായ ചിന്തകളും പ്രവൃത്തികളും ഉണ്ടാവുകയെന്നതാണ് പ്രതിഭകളുടെ മറ്റൊരു സുപ്രധാന ലക്ഷണം. ഇന്നത്തെ ലോകത്ത് അധികമാളുകളും സ്വന്തത്തിനുവേണ്ടി അധികമൊന്നും ചിന്തിക്കുന്നില്ല. മറ്റുള്ളവ൪ എന്തുചെയ്യുന്നുവോ അത് അപ്പടി അന്ധമായി അനുകരിക്കുന്നതിലാണവരുടെ താല്‍പര്യം. ആളുകള്‍ ഇഷ്ടപ്പെടുന്ന റസ്റ്റോറന്‍റ് അവരും ഇഷ്ടപ്പെടുന്നു, അവിടത്തെ ഭക്ഷണം അവ൪ക്ക് ഒരു പക്ഷെ ഇഷ്ടമല്ലെങ്കിലും. ആളുകള്‍ക്കിഷ്ടപ്പെട്ട സിനിമയെന്നതാണ് അവ൪ക്ക് ഏതെങ്കിലും സിനിമ കാണാ൯ പ്രചോദനം. തങ്ങള്‍ക്കിഷ്ടപ്പെട്ട വേഷ, ഹാവ, ഭാവങ്ങളുടെ അടിസ്ഥാനം ഏതോ സിനിമാ-കായികതാരങ്ങള്‍ അങ്ങിനെയാണിരിക്കുന്നതെന്നതായിരിക്കും. ഇന്നത്തെ ലോകത്തിന് പറ്റിയ ആളെന്ന് തെളിയിക്കുന്നതിന് വേണ്ടി അവ൪ എന്തും ചെയ്യുന്നു. എന്നാല്‍ പ്രതിഭകള്‍ ഈ ആള്‍ക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്തരാണ്. അവ൪ ഉപരിപ്ലവമായല്ല കാര്യങ്ങള്‍ ചെയ്യുക. മറിച്ച് ലക്ഷ്യബോധമുള്ള സംഗതികളിലാണവ൪ ഏ൪പ്പെടുക. ഗൗരവപ്പെട്ട പുസ്തകങ്ങള്‍ അവ൪ വായിക്കും. മറ്റുള്ളവരുടെ ഗോസിപ്പുകള്‍ക്ക് പകരം തങ്ങളുടെ ജീവിതത്തിന്റെ ദൗത്യങ്ങളിലായിരിക്കും അവ൪ക്ക് താല്‍പര്യം. ഒരു പഴ‍ഞ്ചാല്ലുണ്ട്: “Small minds discuss people, average minds discuss events and great minds discuss ideas.” അതെ, മറ്റുള്ളവ൪ തങ്ങള്‍ക്കു ചുറ്റുമുള്ള സംഭവങ്ങളെയും ആളുകളെയും കുറിച്ചുമൊക്കെ ച൪ച്ച ചെയ്ത് സമയം കളയുമ്പോള്‍ തങ്ങളുടെ വിലപ്പെട്ട സമയം സ്വന്തത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ആശയങ്ങള്‍ ച൪ച്ച ചെയ്യാ൯ മഹത്തായ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ സാധിക്കൂ. അവ൪ പരാതി പറയുന്നതിന് പകരം അത് തീ൪ക്കാ൯ തങ്ങള്‍ക്ക് എന്തുചെയ്യാ൯ സാധിക്കുമെന്ന് അന്വേഷിക്കുന്നവരാണ്. നിഷേധാത്മകമായി ചിന്തിക്കുന്നതിന് പകരം സദാ ക്രിയാത്മകമായി കാര്യങ്ങളെ വിലയിരുത്തുന്നവരാണ്. അവരുടെ മൊത്തം മാനസികാവസ്ഥ തങ്ങള്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റത്തിനനുസൃതമായിരിക്കും. അതായത്, പ്രതിഭകള്‍ ആള്‍ക്കൂട്ടത്തിനനുസരിച്ചല്ല ചലിക്കുക, അവരുടെതായ വഴികള്‍ അവ൪ സ്വയം വെട്ടിത്തെളിച്ച് അതിലൂടെ മുന്നോട്ടുപോകും.

3) തിരിച്ചടികള്‍ക്കു മുന്നില്‍ കീഴടങ്ങാതിരിക്കുക. ചിലരെ കാണാം. ചിന്തിച്ചുറപ്പിച്ചെടുത്ത തീരുമാനം നടപ്പാക്കുന്നതിനിടയില്‍ നേരിടുന്ന നിസ്സാരമായ തടസ്സങ്ങള്‍ക്ക് മുന്നില്‍ പോലും അവ൪ പെട്ടെന്ന് ആയുധം വച്ച് കീഴടങ്ങും. എന്നാല്‍ സ്വപ്നങ്ങളെ താലോലിക്കുന്ന പ്രതിഭകള്‍ അവ യാഥാ൪ഥ്യമാക്കുന്നതുവരെ ആ വഴിയില്‍ പാറപോലെ ഉറച്ചു നില്‍ക്കും. പരിശീലനത്തിലൂടെ നേടിയെടുക്കുന്ന സഹനശക്തിയും ആത്മവിശ്വാസമാകുന്ന ഉള്‍ക്കരുത്തുമാണ് അവരെ അതിന് സഹായിക്കുക. നമ്മുടെ ശരീരത്തിലെ മസിലുകള്‍ പോലെയാണ് മനസ്സിലെ ഇഛാശക്തിയും. മസിലുകള്‍ നിരന്തര വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുന്നതുപോലെ, പ്രതിസന്ധികളില്‍ ഉറച്ചുനിന്ന് ഇളകാത്ത ഇഛാശക്തി നേടിയെടുക്കാ൯ സാധിക്കും. ചില൪ പരാതി പറയുന്നത് കേള്‍ക്കാം, എനിക്ക് പലതും ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അതിനുള്ള ആത്മവിശ്വാസമില്ലായെന്ന്. അല്ലെങ്കില്‍, എത്ര പരിശ്രമിച്ചിട്ടും അത് ചെയ്തു തുടങ്ങാ൯ കഴിയുന്നില്ലെന്ന്. അവരോട് പറയാനുള്ളത്, നിരന്തര പരിശീലനത്തിലൂടെ നേടിയെടുക്കാ൯ കഴിയാത്ത ഒന്നുമില്ലെന്നാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു സംഗതി പതിനായിരം മണിക്കൂ൪ പരിശീലിക്കുമെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് പ്രതിഭയാകാമെന്ന് പറഞ്ഞത് ആന്ദ്രെസ് എറിക്സണാണ്. ഇന്നത്തെ ലോകത്തിന്റെ പ്രത്യേകത, ഒരു സമ്പൂ൪ണ പ്രതിഭയെ കാണുന്ന മാത്രയില്‍ അയാളെപ്പോലെയാകാ൯ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ, അയാള്‍ കടന്നുവന്ന പരിശീനത്തിന്റെ വഴികള്‍, ജീവിതത്തില്‍ അയാള്‍ നേരിട്ട പരാജയങ്ങള്‍, പിന്നീട് ആ പരാജയങ്ങളെ കൈമുതലാക്കി അദ്ദേഹം വ൯വിജയങ്ങളിലേക്ക് ചുവടുവച്ചത് – ഇതൊന്നും പലരും കാണാതെ പോകുന്നു. കേവലം 9.58 സെക്കന്റില്‍ ഉസൈ൯ ബോള്‍ട്ട് 100 മീറ്റ൪ ഓട്ടത്തില്‍ സ്വ൪ണം നേടുന്നതേ നാം കാണുന്നുള്ളൂ. അതിലേക്കെത്തുന്നതിനു മുമ്പ് കാല്‍നൂറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ പരിശീലനത്തെക്കുറിച്ച് നാം ഓ൪ക്കുന്നില്ല. ബാസ്കറ്റ് ബോള്‍ ഹരമായ അമേരിക്കയില്‍ ആ കളിയില്‍ ഏറ്റവുമധികം വിജയം വരിക്കുകയും ഏറ്റവുമധികം പ്രതിഫലം പറ്റുകയും ചെയ്യുന്ന മൈക്കല്‍ ജോ൪ഡ൯ ഒരിക്കല്‍ പറഞ്ഞു: “എന്റെ കരിയറില്‍ 9000 ഷോട്ടുകള്‍ എനിക്ക് മിസ്സായിട്ടുണ്ട്. 300 ഗെയിമുകളില്‍ ഞാ൯ തോറ്റിട്ടുണ്ട്. വിന്നിംഗ് ഷോട്ടെടുക്കാ൯ വിശ്വസ്തതയോടെ എന്നെ ഏല്പ‍ിച്ച പല സന്ദ൪ഭങ്ങളിലും ‍ഞാ൯ പരാജയപ്പെട്ടിട്ടുണ്ട്. പല ആവ൪ത്തി ജീവിതത്തില്‍ ഞാ൯ കാലിടറി വീണിട്ടുണ്ട്. ഇതൊക്കെയാണെന്റെ വിജയ രഹസ്യം!”

4) Escape through entertainment. അതായത് ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ ദിവസത്തിന്റെ നല്ലൊരു ഭാഗം നീക്കി വക്കുന്നത് എന്റ൪ടെയിന്റ്മെന്റിന് വേണ്ടിയാണ്. സമയം കളയാ൯ വേണ്ടി ആരോ പടച്ചുണ്ടാക്കിയ വീഡിയോ ക്ലിപ്പുകള്‍, നൃത്തം ചെയ്യുന്ന പൂച്ചയുടെ രൂപത്തിലും വിലകുറഞ്ഞ തമാശകളുടെ രൂപത്തിലും മുന്നിലേക്ക് കടന്നുവരുമ്പോള്‍ അതിനെ പ്രതിരോധിക്കാനവ൪ക്ക് സാധിക്കുന്നില്ല. പത്തും പതിനഞ്ചും മിനിറ്റുകളല്ല, മണിക്കൂറുകളോളം ഇങ്ങിനെ മറ്റുള്ളവ൪ അയക്കുന്നത്, പോസ്റ്റ് ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കാ൯ യാതൊരു മടിയും അവ൪ക്കില്ല. ഇവിടെയാണ് പ്രതിഭകള്‍ വ്യത്യസ്തരാകുന്നത്. മടിയ൯മാ൪ സമയം കളയാ൯ എന്റ൪ടെയിന്റ്മെന്റിനെ മറയാക്കുമ്പോള്‍, പ്രതിഭകള്‍ തങ്ങള്‍ക്ക് ലഭിച്ച വിലപ്പെട്ട സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ വാട്ട്സ് ആപ്പില്‍ കയറി, ഫേസ് ബുക്കില്‍ പരതി, സമയം പുകച്ചു കളയാ൯ വളരെ എളുപ്പമാണ്. എന്നാല്‍ ജീവിതത്തിന്റെ ഗതി നി൪ണയിക്കുന്ന മഹത്തായ മാറ്റങ്ങള്‍ വരുത്തുന്നതിന് അല്‍പം പ്രയാസം സഹിക്കേണ്ടി വരും. നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് സ്വപ്നം കാണുന്ന ഊ൪ജം മതിയാകില്ല. ലോകത്ത് നമ്മുടെ അടയാളങ്ങള്‍ പതിക്കുന്നതിന് ഗൗരവതരമായ കാര്യങ്ങള്‍ ചെയ്തേ മതിയാകൂ. ഇംഗ്ലീഷിലെ “passion” എന്ന പദത്തിന്റെ ഉദ്ഭവം “suffer” എന്ന പദത്തില്‍ നിന്നാണെന്ന് പറയാറുണ്ട്. അതായത്, നമുക്കിഷ്ടപ്പെട്ടത് നേടണമെങ്കില്‍ ത്യാഗം അനുഷ്ടിച്ചേ മതിയാകൂ. മുഹമ്മദ് നബി (സ) സ്വപ്നം കണ്ട ലോകം അദ്ദേഹം യാഥാ൪ഥ്യമാക്കിയത് പൂവിരിച്ച പാതയിലൂടെയായിരുന്നില്ല, പ്രയാസങ്ങളുടെ ചെങ്കുത്തായ പാതകള്‍ താണ്ടിയാണ്. മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ഡേല, മദ൪ തെരേസ ഇവരുടെയൊക്കെ ജീവിതം നോക്കുക. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം മുഴുവ൯ ആനന്ദത്തിലും ആഘോഷത്തിലുമായിരിക്കുമ്പോള്‍, തങ്ങള്‍ വിശ്വാസം അ൪പ്പിച്ച ആദ൪ശത്തിന് വേണ്ടി സമയം ചെലവിട്ടവരാണ് വിജയിച്ച പ്രതിഭകള്‍. ഒരു മഹാ൯ പറഞ്ഞതുപോലെ, “നിങ്ങള്‍ ദിവസവും എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പറഞ്ഞുതരിക. നിങ്ങള്‍ ആരായിത്തീരുമെന്ന് ‍ഞാ൯ പറഞ്ഞുതരാം.” അതിനാല്‍ വിലകുറഞ്ഞ വിനോദത്തിന് പകരം നമുക്ക് വിലയേറിയ വിദ്യ നേടാം, പരാതി പറഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം പരിഹാരം കാണാം, വെറുതെ തിരക്കഭിനയിക്കുന്നതിന് പകരം ക്രിയാത്മകമായ ജീവിതം നയിക്കാം.

5) അനുകരണമെന്ന അപകടം. പൊതുവെ മനുഷ്യരുടെ ഒരു ധാരണ തങ്ങളേ൪പ്പെട്ടിരിക്കുന്ന ജോലി, ബിസിനസ്, അല്ലെങ്കില്‍ താല്‍പര്യമുള്ള കലാ-സാഹിത്യ-കായികാഭിരുചികള്‍ - ഇവിയിലൊക്കെ വിജയിക്കണമെങ്കില്‍ ആ മേഖലയിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നവരെ അനുകരിക്കണമെന്നാണ്. എന്നാല്‍ അന്ധമായ ഈ അനുകരണം പരാജയത്തിലേക്കുള്ള കൃത്യമായ ഒരു സൂചകമാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം, നിങ്ങള്‍ക്കൊരിക്കലും മറ്റൊരാളെപ്പോലെയാകാ൯ കഴിയില്ലായെന്നതുതന്നെയാണ്. അയാള്‍ അയാളുടെ മൂല്യം കണ്ടെത്തിയതുപോലെ നിങ്ങള്‍ നിങ്ങളുടെ മൂല്യം കണ്ടെത്തുകയാണ് വേണ്ടത്. ഉദാഹരണത്തിന്, ഒരു ചിത്രകാര൯ പിക്കാസോയെ പോലെയുള്ള ചിത്രകാരനാകാനല്ല പരിശ്രമിക്കേണ്ടത്, മറിച്ച് അയാളുടെ പരിശ്രമത്തിന്റെ ഫോക്കസ്, പിക്കാസോ സൃഷ്ടിച്ച ഉന്നത നിലവാരത്തെ മറികടക്കുന്ന ഒരു ആഗോളനിലവാരം സൃഷ്ടിക്കാനാകണം. അതായിരിക്കണം പുതിയ വേള്‍ഡ് ക്ലാസ്സ് പ്രകടനത്തിന്റെ മാനദണ്ഡമെന്ന സ്വപ്നമാണ് അയാള്‍ പുല൪ത്തേണ്ടത്. ഏതെങ്കിലും ബിസിനസില്‍ വിജയിച്ച ആളെ മുന്നില്‍ കണ്ട് അതുപോലൊരു ബിസിനസ് സാമ്രാജ്യം പടുത്തുയ൪ത്താനല്ല ഒരു ബിസിനസുകാര൯ ശ്രമിക്കേണ്ടത്. വിജയിച്ച ആളുകളുടെ സ്റ്റാ൯ഡേഡിനെ മറികടക്കുന്ന ഒരു പുതിയ പെ൪ഫോമ൯സ് സ്റ്റാ൯ഡേഡ് – അത് ലക്ഷ്യം വക്കുമ്പോഴാണ് പ്രതിഭാധനനായ ഒരു ബിസിനസുകാര൯ ജനിക്കുക. ഇത് പറയുന്നത്ര എളുപ്പമല്ലെന്നായിരിക്കും പലരുടെയും ചിന്ത. ശരിയാണ്, എളുപ്പമല്ല. പക്ഷെ, ആദ്യം പറഞ്ഞതിനേക്കാള്‍ എളുപ്പവും നിങ്ങളുടെ മനസ്സിനെത്തന്നെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്താനും സാധിക്കുക ഈ പരിശ്രമത്തിലൂടെയായിരിക്കും. അതിനാദ്യം വേണ്ടത്, നാമോരോരുത്തരം കണ്ടെത്തിയ പ്രവ൪ത്തന മേഖല ഏതാണോ, അവിടെ നാം ലീഡ് ചെയ്യുമെന്ന് തീരുമാനിക്കുകയാണ്, നിലവിലുള്ള സംഗതികളില്‍ത്തന്നെ കെട്ടിക്കുടുങ്ങാതെ അവിടെ ഒരു പുതിയ ലോകം സൃഷ്ടിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ്, ആരും ചെയ്യാത്ത സംഗതികളെക്കുറിച്ചാലോചിച്ച് അത് വിപ്ലവകരമായി ചെയ്യാനുറപ്പിക്കുകയാണ്. മറ്റൊര൪ഥത്തില്‍ പറ‍ഞ്ഞാല്‍, മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാകാനുള്ള ധീരതയും ചങ്കുറപ്പും കാണിക്കുക. നമ്മുടെ മേഖലയില്‍ നമ്മെ വെല്ലാ൯ ആരുമില്ലാതിരിക്കുന്ന അവസ്ഥയിലാകാ൯ പരിശ്രമിക്കുക. അങ്ങിനെയുള്ളവ൪ക്ക് ജോലി നഷ്ടത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരില്ല. അവരുടെ സേവനം ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. വലിയ കഴിവുകളുള്ളവ൪ക്കോ ഉന്നതമായ ജോലികള്‍ ചെയ്യുന്നവ൪ക്കോ മാത്രമല്ല ഇത് ബാധകം. നിങ്ങള്‍ ഒരു കഫ്റ്റീരിയയില്‍ പണിയെടുക്കുന്നവനാകട്ടെ, ഒരു ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളിയാകട്ടെ, നിങ്ങളാ തൊഴില്‍ അങ്ങേയറ്റത്തെ ആത്മാ൪ഥതയോടെയും ആ മേഖലയിലെ ഏറ്റവും ഉന്നതമായ നിലവാരത്തിലുമാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും. തൊട്ടടുത്ത ഒരു ഘട്ടത്തിലേക്ക് നിങ്ങള്‍ക്ക് അധികം താമസിയാതെ ഉയരാ൯ സാധിക്കുകയും ചെയ്യും. പക്ഷെ നമ്മില്‍ പലരുടെയും പ്രശ്നം, നാം ജോലിയെ വെറുമാരു ജോലി മാത്രമായി കാണുകയും അതിനെ ഒരു ക്രാഫ്റ്റായി കാണാതിരിക്കുകയും ചെയ്യുന്നുവെന്നതാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം, ആദ്യത്തെത് നമ്മള്‍ യാന്ത്രികമായി ചെയ്യുമ്പോള്‍ രണ്ടാമത്തെത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വരുന്നുവെന്ന് മാത്രം!

6) എളുപ്പത്തിന് പകരം പ്രയാസം തെരഞ്ഞെടുക്കുക. ഇതല്‍പം വിചിത്രമായി തോന്നാം. വിശദീകരിക്കാം. ജീവിതത്തില്‍ ഒരു ആവറേജ് പെ൪ഫോമ൯സാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ നാം ജോലിസ്ഥലത്ത് ഏറ്റവും എളുപ്പമുള്ള പണികള്‍, പ്രൊജക്റ്റുകള്‍ മാത്രം ഏറ്റെടുക്കും, വീട്ടില്‍ ഏറ്റവും എളുപ്പമുള്ള സംഗതികളില്‍ മാത്രം ഏ൪പ്പെടും, എളുപ്പമുള്ള വ്യായാമം ചെയ്യും, എളുപ്പമുള്ള ഭക്ഷണം കഴിക്കും, എളുപ്പമുള്ള പാനീയം മാത്രം കുടിക്കും... അങ്ങിനെയങ്ങിനെ... എന്നാല്‍, പ്രതിഭകളുടെ ജീവിതം പരിശോധിച്ചാല്‍ അവ൪ തെരഞ്ഞെടുക്കുന്ന വഴി പ്രയാസത്തിന്റെതാണെന്ന് കാണാം. അതിലവ൪ ഒരു പ്രത്യേക താല്‍പര്യം വള൪ത്തിയെടുക്കും. ഓഫീസില്‍ ആരും ഏറ്റെടുക്കാ൯ തയ്യാറില്ലാത്ത ജോലികള്‍ അവ൪ അതീവ താല്‍പര്യത്തോടെ ഏറ്റെടുക്കും. മറ്റുള്ളവ൪ വായിക്കാ൯ മടി കാണിക്കുമ്പോള്‍ ഗൗരവപ്പെട്ട വായന അവരുടെ ഹോബിയായിരിക്കും. പ്രയാസമുള്ള സംഭാഷണങ്ങളില്‍ നിന്ന് മറ്റുള്ളവ൪ ഒഴിഞ്ഞുമാറുമ്പോള്‍ അവ൪ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കും. ജീവിതവിജയത്തിലേക്ക് നമ്മെ നയിക്കുന്ന വേള്‍ഡ് ക്ലാസ്സ് പെ൪ഫോമ൯സിന്റെ സുപ്രധാന ചേരുവ, ഏറ്റവും പ്രയാസകരമായത് പിന്തുടരുകയെന്നതാണ്. അന്തരിച്ച ബോക്സിംഗ് താരം മുഹമ്മദലി ക്ലേ ഒരിക്കല്‍ പറഞ്ഞു: “ദിവസവും പരിശീലനത്തിന് പോവുകയെന്നത് എനിക്കേറ്റവും വെറുപ്പുള്ള സംഗതിയായിരുന്നു, എന്നാല്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യ൯ പട്ടമെന്ന സ്വപ്നത്തിനുമുന്നില്‍ ആ പ്രയാസമേറിയ വഴി തെരഞ്ഞെടുക്കുകയേ എനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ!” പഴയ ആ ചൊല്ല് ഓ൪മിക്കുക: അലറി വിളിക്കുന്ന ആഴക്കടലുകളാണ് സമ൪ഥരായ നാവികരെ സൃഷ്ടിക്കുന്നത് (Rough seas make great sailors). നമ്മുടെ പരിമിതികളുടെ അങ്ങേയറ്റം വരെ പോയാലാണ് ഇനിയും എത്രദൂരം പോകാ൯ പറ്റുമെന്ന് നമുക്ക് അറിയാ൯ സാധിക്കൂ.

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...