Saturday 13 January 2018

ലക്ഷ്യബോധമുള്ള ജീവിതം


If you haven't found something you are willing to die for, you aren’t fit to live. - Martin Luther King Jr.

ജീവിതം മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അ൪പ്പിക്കാനുള്ളതാണ്. സ്വപ്നങ്ങള്‍ കാണുകയും അത് യാഥാ൪ഥ്യമാക്കാ൯ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് ജീവിക്കാന൪ഹത നേടുന്നവ൪. ജീവിക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അധികമാളുകള്‍ക്കും കൃത്യമായ ഉത്തരമില്ല. ജനിച്ചതുകൊണ്ട് ജീവിക്കുന്നു എന്നായിരിക്കും ചിലരുടെയെങ്കിലും ഉത്തരം. ഇനിയും ചില൪ സമ്പാദിക്കാനും കുട്ടികളെ വള൪ത്താനും ആ കുട്ടികളുടെ തണലില്‍ ജീവിക്കാനും മാത്രമുള്ള സ്വപ്നങ്ങളേ കാണുന്നുള്ളൂ. വേറെ ചില൪ക്ക്, ഒറ്റ ജീവിതമല്ലേയുള്ളൂ അതിനാല്‍ മനസ്സിനും ശരീരത്തിനും സുഖം തരുന്നതെന്താണോ അതനുഷ്ഠിച്ച് ജീവിക്കുകയെന്ന തത്വമാണ് വലുത്.

ഏതാനും നാളത്തേക്കാണ് എന്നറിയുമ്പോഴും, ഈ ജീവിതം കൊണ്ട് എന്തെങ്കിലും അടയാളപ്പെടുത്തണമെന്ന് ചിന്തിക്കുന്നവ൪ കുറഞ്ഞുവരുന്നു. ഒരാള്‍ക്കെങ്കിലും നമ്മെക്കൊണ്ട് പ്രയോജനമുണ്ടാകണം, ചുരുങ്ങിയത് നല്ലവാക്കുകള്‍ കൊണ്ടെങ്കിലും ആരെയെങ്കിലും ഒന്നാശ്വസിപ്പിക്കണം, സ്നേഹമസൃണമായ സമീപനങ്ങള്‍ കൊണ്ട് ശത്രുവിനെയും മിത്രമാക്കി മാറ്റണം, ക്രിയാത്മകമായ ഇടപെടലിലൂടെ ഏതെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരം കാണണം – ഇതൊക്കെ കാലം നമ്മോടാവശ്യപ്പെടുന്ന സംഗതികളാണ്.

എന്നാല്‍ വെറുതെ തത്വം മാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. പ്രയോഗത്തിലാണ് കാര്യം. കൃത്യമായ ലക്ഷ്യങ്ങള്‍ നി൪ണയിക്കുകയും അവയുടെ സാക്ഷാല്‍ക്കാരത്തിന് വേണ്ടി ജീവിക്കുകയും ചെയ്യുകയെന്നത് എല്ലാവ൪ക്കും സാധിക്കുന്ന ഒന്നല്ല. 95 ശതമാനം ആളുകളും തങ്ങളുടെ ദിവസങ്ങളെ മറ്റുള്ളവരുടെ അല്ലെങ്കില്‍ സാഹചര്യങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് തള്ളിനീക്കുന്നവരാണെന്നതാണ് വാസ്തവം.

ഒരു സംഗതി നമ്മുടെ ജീവിത ലക്ഷ്യമായംഗീകരിച്ചാല്‍ അതിന് വേണ്ടി ഏതറ്റം വരെയും പോകുകയെന്നതാണ് അത് സാക്ഷാല്‍കരിക്കാള്ള ഏക വഴി. അതായത്, മഹത്തായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാ൯ കുറുക്കുവഴി(short cut)കളില്ലെന്ന് സാരം.

ഇതിന്റെ ആദ്യപടി ഈ ലക്ഷ്യത്തെ ഒരു പാഷനായി (passion) മാറ്റുകയാണ്. നെഞ്ചിനുള്ളില്‍ എരിയുന്ന ഒരു തീയായി അത് മാറണമെന്ന൪ഥം. അപ്പോഴാണ് ലക്ഷ്യത്തെക്കുറിച്ച് സദാ ഓ൪മയുണ്ടായിരിക്കുകയും അത് നേടിയെടുക്കാനുള്ള പരിശ്രമങ്ങളില്‍ മുഴുകാ൯ സാധിക്കുകയും ചെയ്യുക. Passion-എന്ന വാക്കിന്റെ അടിസ്ഥാനം suffering ആണെന്ന് പറയപ്പെടുന്നുണ്ട്. അതായത്, ത്യാഗം സഹിക്കാതെ ഉന്നതമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക സാധ്യമല്ല തന്നെ. No Pain, No Gain എന്നാണല്ലോ? ഈയൊരോ൪മയുള്ളത് കൊണ്ടാണ്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ 27 വ൪ഷം റോബി൯ ഐല൯ഡിലെ ഒറ്റമുറി ജയിലില്‍ തന്റെ ജനതയുടെ വിജയം സ്വപ്നം കണ്ട് കിടക്കാ൯ നെല്‍സണ്‍ മണ്ഡേലക്ക് കഴിഞ്ഞത്. അതാണ്, ഒരൊറ്റ മുണ്ടുടുക്കാനും മറ്റൊന്ന് പുതക്കാനും ഉപയോഗിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ജ൯മനാടിന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള അശ്രാന്തപരിശ്രമത്തിലേ൪പ്പെടാ൯ മഹാത്മാഗാന്ധിക്ക് പ്രേരണയായത്. ഓരോ തവണ തോല്‍ക്കുമ്പോഴും അടുത്ത തവണ വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ ആയിരം തവണ പരിശ്രമിച്ച് ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിക്കാ൯ തോമസ് ആല്‍വ എഡിസണ് സാധിച്ചതും ഈ ഫയ൪ ഹൃദയത്തിലുണ്ടായതിനാലാണ്. വിശ്വസിച്ച ആദ൪ശത്തിന്റെ പേരില്‍ സ്വന്തം ജനത ശിഅബ് അബൂത്വാലിബ് താഴ്വരയില്‍ ഉപരോധിച്ചപ്പോള്‍, പച്ചവെള്ളവും പച്ചിലയും മാത്രം അവലംബിച്ച് മൂന്ന് വ൪ഷം കഴിച്ചുകൂട്ടാ൯ മുഹമ്മദ് നബി(സ)ക്കും അനുയായികള്‍ക്കും സാധിച്ചതും മഹത്തായ ഒരു സ്വപ്നം മനസ്സിലുണ്ടായതുകൊണ്ടാണ്.

The number one way to lose your power is to think that you don’t have any power - Alice Walker. ജീവിതത്തില്‍ സുപ്രധാന ലക്ഷ്യം പിന്തുടരുന്ന വ്യക്തിയെസ്സംബന്ധിച്ചിടത്തോളം അത് എങ്ങിനെയും യാഥാ൪ഥ്യമാക്കുകയെന്നത് ജീവിതവ്രതമായിരിക്കണം. തനിക്കതിന് സാധിക്കുമെന്നുറപ്പിച്ചുള്ള പ്രവ൪ത്തനങ്ങള്‍ മന:പൂ൪വ്വം അയാളില്‍ നിന്നുണ്ടാകുമ്പോള്‍ മാത്രമാണ് അത് യാഥാ൪ഥ്യമാക്കാ൯ അയാള്‍ക്ക് കഴിയുകയുള്ളൂ. സാധാരണ പലരും ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ വഴിയില്‍ കാലിടറി വീഴുന്നതിന്റെ കാരണം, വളരെ നിഷേധാത്മകമായാണ് അവ൪ വിഷയത്തെ സമീപിക്കുന്നുവെന്നതാണ്. അതായത്, പ്രധാനപ്പെട്ട ലക്ഷ്യങ്ങളൊക്കെ എനിക്കുണ്ടെങ്കിലും ഇതൊന്നും എന്നെക്കൊണ്ട് സാധിക്കുന്ന സംഗതികളെല്ലെന്നും ഞാനതിന് വള൪ന്നിട്ടില്ലെന്നുമുള്ള ചിന്തകള്‍ അയാളെ തള൪ത്തിക്കളയുന്നു. സ്വഭാവികമായും സ്വന്തത്തിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നയാള്‍ക്ക് സംഭവിക്കുന്നതെന്തെന്നാല്‍, ജീവിതത്തെ അയാള്‍ മറ്റുവല്ലതിനും വിട്ടുകൊടുക്കുന്നു. പ്രധാനമായും മറ്റുള്ളവരുടെ അജണ്ടകള്‍ക്കനുസരിച്ചാണ് പിന്നീടയാള്‍ ചലിക്കുക. അതുമല്ലെങ്കില്‍, സാഹചര്യങ്ങള്‍ക്കനുനുസരിച്ച്.

ഉദാഹരണത്തിന്, രാവിലെ അയാള്‍ എഴുന്നേല്‍ക്കുന്നത് ഉറക്കം എപ്പോള്‍ മതിയായെന്ന് തോന്നുന്നുവോ അപ്പോള്‍ മാത്രമായിരിക്കും. ദിവസത്തില്‍ ഏറ്റവും ഫലപ്രദമായി പ്രവ൪ത്തിക്കാവുന്നത് പ്രഭാതത്തിലെ ഏറ്റവും ശാന്തമായ മണിക്കൂറുകളിലാണെന്നോ അതിന് വേണ്ടി അതിരാവിലെ ഉണരണമെന്നോ അയാള്‍ ചിന്തിക്കില്ല. ജോലിസ്ഥലത്തും കുടുംബത്തിലും മറ്റ് സാമൂഹിക പ്രവ൪ത്തന മണ്ഡലങ്ങളിലും സാഹചര്യമെന്താണോ അതിനനുസരിച്ചായിരിക്കും പ്രവ൪ത്തിക്കുക. ഏറ്റവും പ്രയാസമുള്ള ജോലികളും ആശയവിനിമയങ്ങളും മാറ്റിവക്കുകയും എളുപ്പമുള്ളത് മാത്രം പ്രവ൪ത്തിക്കുകയും ചെയ്യും. വിനോദവും പാഴ്വേലകളും ധാരാളം അയാളുടെ അജണ്ടയില്‍ കടന്നുകൂടും. നോ പറയാ൯ അയാള്‍ക്ക് സാധിക്കില്ലെന്ന് മാത്രമല്ല, എല്ലാറ്റിനോടും യെസ് പറയുന്നതോട് കൂടി ജീവിതത്തില്‍ നിന്ന് അടുക്കും ചിട്ടയും അയാള്‍ക്ക് നഷ്ടമാകുന്നു. ജീവിതത്തെ അഭിമുഖീകരിക്കാ൯ ധൈര്യം കാണിക്കുന്നതിന് പകരം എല്ലാറ്റില്‍ നിന്നും ഒളിച്ചോടുകയും വിധിയെ പഴിച്ച് കാലം കഴിച്ചുകൂട്ടുകയും ചെയ്യുന്നു.

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...